Categories
Biology Evolution History Virus

Mothers day and Virus

May 10th Mothers day അല്ലെ. പരിണാമചരിത്രത്തിൽ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നാണു മാതൃസ്നേഹം. മാതൃസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകം ആണു അമിഞ്ഞപ്പാൽ.

സസ്തനികളിൽ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണു അമ്മിഞ്ഞപ്പാൽ ഉത്പാദിപ്പിക്കാൻ ഉള്ള കഴിവ്‌. വിയർപ്പ്‌ ഗ്രന്ഥികൾ ആണു പിന്നിട്‌ പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ആയത്‌ എന്ന് കാണിക്കുന്നു.

ആദ്യം മുട്ടകളിൽ ഈർപ്പം നിൽനിർത്താൻ ആണു വിയർപ്പിൽ മാറ്റം വന്നത്. സസ്തനികളുടെ പൂർവ്വികർ ഇട്ടിരുന്ന മുട്ടകൾക്ക്‌ സുഷിരങ്ങൾ ഉണ്ടായിരിന്നു. അവ‌ ചൂട്‌ തട്ടിയാൽ കേടായിപോകുമായിരിന്നു.
അത്‌ ഒഴിവാക്കാൻ ആദ്യം മുട്ടകളെ ഈ ദ്രാവകം ഉപകരിച്ചിരിന്നു. ഈ കഴിവു ഉണ്ടായിരുന്ന ജീവികളുടെ മുട്ടകൾക്ക്‌ ചൂട്‌ അതിജീവിക്കാൻ സാധിക്കുകയും അവ എണ്ണത്തിൽ കൂടുകയും ചെയ്തിരിന്നു.

എന്നാൽ ഈർപ്പം ഉള്ളിടത്ത്‌ ബേക്റ്റീരിയ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണു. അത്‌ ഒഴിവാക്കാൻ ഈ വിയർപ്പിൽ Lysozyme എന്ന antibacterial പ്രോട്ടീൻ ഉണ്ടാകുവാൻ തുടങ്ങി.

[ഓർക്കുക ഒരു പ്രശനത്തിനു കൃത്യമായ ഉത്തരം കണ്ടെത്തുകയല്ല പ്രകൃതി പരിണാമത്തിലൂടെ നേടുന്നത്‌, മറിച്ച്‌ നിരവധി ഉത്തരങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം ഉള്ള ജനിതകം പ്രകൃതിയിൽ അതിജീവിക്കുകയാണു ചെയ്യുന്നത്‌. ഇവിടെ Lysozyme എന്ന പ്രോട്ടീൻ ആണു നിരവധി ഉത്തരങ്ങളിൽ നിന്ന് പ്രകൃതിയിൽ മുട്ടകളെ അതിജീവിക്കാൻ സഹായിച്ചത്‌.]

എന്നാൽ lysozyme എന്ന പ്രോട്ടീനിൽ ഉണ്ടാകുന്ന ജീനിൽ നിന്ന് അൽപ്പം വ്യത്യാസം ഉണ്ടായാൽ ആണു alpha-lactalbumin എന്ന പ്രോട്ടീൻ ഉണ്ടാകുന്നത്‌. ഈ പ്രൊട്ടീൻ എല്ലാ breast milkൽ അടങ്ങിയിരിക്കുന്ന പോഷക അംശമാണു. അതായത്‌ ഈ anti bacterial ദ്രാവകം ഉണ്ടാകുന്ന ജനിതക ഭാഗത്തിലെ ചെറിയ ജനിതക വ്യതിയാനം ആണു ഈ അമിഞ്ഞപ്പാലിന്റെ തുടക്കം.

Lysozyme on the left + alpha-lactalbumin on the right

Reference:

https://link.springer.com/article/10.1007/BF02101195

ഈ വ്യതിയാനം സംഭവിച്ചത്‌ മില്ല്യൺസ്‌ വർഷങ്ങൽ മുൻപാണു. ഈ ജനിതക മാറ്റം ആ കഴിവു കിട്ടിയ ജീവികൾക്ക്‌ മുൻതൂക്കം നൽകി.

ഈ anti bacterial കഴിവിനോപ്പം പോഷകം നിറഞ്ഞ ഈ ദ്രാവകം ഒരുമിച്ച്‌ ഉത്പാദിപ്പിക്കാൻ സാധിക്കുന്നതായിരിന്നു ഈ ജനിതക വ്യതിയാനം.
പിന്നീട്‌ നിരവധി ചെറിയ പരിണാമങ്ങള്‍ വഴി ഈ കഴിവുകൾ വീണ്ടും വീണ്ടും പരിണമിച്ച്‌ പാലിലെ contents and composition മെല്ലെ മെല്ലെ മാറുകയും കൂടുകയുംചെയ്തു. കൂടാതെ ഈ പാൽ ഉത്പാദിപ്പിക്കാൻ കെൽപ്പുള്ള പ്രത്യേക ഗ്രന്ഥികൾ പരിണമിച്ചുണ്ടായി എന്നാണ് ഇപ്പൊഴുള്ള hypothesis.


[Apocrine വിയർപ്പ്‌ ഗ്രന്ഥിയിൽ നിന്നും ആകാം എന്നൊരു hypothesis കൂടിയുണ്ട്‌]

ആദ്യം ഉണ്ടായ ഈ കഴിവിൽ പ്രത്യേകിച്ച്‌ ഒരു breast ഉണ്ടായിരുന്നില്ലാ. ഈ ഉദാഹരണം ഇന്നും കാണാം..

Echidna (എക്കിഡ്ണ) എന്ന ജീവികൾ, മുട്ട ഇടുകയും പാൽ ചുരത്തുകയും ചെയ്യും. ഇവ പാൽ ചുരത്തുക വിയർപ്പ്‌ പോലെ ആണു. അവക്ക്‌ പ്രത്യേകിച്ച്‌ nipples പോലുമില്ലാ.

Echidna

അവയുടെ മുട്ട പോലും ഇവർ ഈ anti-bacterial പാലിൽ Echidna ശരീരത്തിലെ ഉറയിൽ പൊതിഞ്ഞു വെക്കും. മുട്ട വിരിഞ്ഞാൽ ഈ Echidna കുഞ്ഞ്‌ ഈ വിയർപ്പ് പോലെ വരുന്ന പാൽ കുടിക്കും അമ്മയുടെ സഞ്ചിയിൽ ഇരിന്ന്കൊണ്ട്‌. കുഞ്ഞുങ്ങളുടെ പുറത്ത്‌ മുള്ളുകൾ വരുന്നത്‌ വരെ Echidna തന്റെ സഞ്ചിയിൽ വളർത്തും. ബ്രൂഡ്‌ പൗച്ചുകളില്‍ നിന്നാണു മുലയൂട്ടുന്ന ആദ്യ രൂപം ഉണ്ടായത്‌. സസ്തനികളുടെ പൂർവ്വികർ ആയ Synapsids ഇത്‌ കണ്ടെത്തിയിട്ടുണ്ട്.

Fetus with Placenta

അടുത്ത പരിണാമ ചരിത്രം അമ്മമാരും കുട്ടിയും ആയുള്ള placenta എന്ന ജീവന്റെ ബന്ധത്തെ കുറിച്ചാണു. അത്‌ നൽകിയതോ, വൈറസ്സുകൾ ആണു.

മിക്ക ജീവികളുടെയും ജനിതകത്തിൽ (മനുഷ്യരുടെ അടക്കം) പല ഭാഗങ്ങളും വൈറസ്സുകളിൽ നിന്നാണു വന്നിട്ടുള്ളത്‌. വൈറസ്സുകൾ ഒരു ഹോസ്റ്റിനെ ആക്രമിച്ചാൽ അത്‌ കോശങ്ങളുടെ അകത്ത്‌ കടന്ന് വൈറസ്സിന്റെ ജനിതകം പകർത്തുവാൻ കൊടുക്കും. ഒരോ പകർപ്പും ഒരോ വൈറസ്സായി കോശത്തിന്റെ പുറത്തേക്ക്‌ വരുന്നു. ചിലപ്പോൾ ഈ വൈറസ്സിന്റെ ജനിതകത്തിന്റെ ചില ഭാഗങ്ങൾ ആ ജീവിയുടെ ജനിതകത്തിൽ കടന്ന് അതിന്റെ ഭാഗമാകുന്നു.


[ എല്ലാ വൈറസ്സുകളും ഇങ്ങനെ അല്ലാ, retrovirus എന്നൊരു വിഭാഗം വൈറസ്സുകൾ ആണു പരിണാമപരമായി ജനിതകം സംഭാവന ചെയ്യുക. ഈ റെറ്റ്രോവൈറസ്സുകൾക്ക്‌ നേരിട്ട്‌ പ്രോട്ടീൻ ഉണ്ടാക്കുവാൻ കഴിവില്ലാ, ആയതിനാൽ DNA യിൽ നിന്ന് RNA ഉണ്ടാക്കി, അതിൽ നിന്ന് Protein ഉണ്ടാക്കുന്നു. അപ്പൊൾ ചില സന്ദർഭങ്ങളിൽ അവയുടെ ജനിതകം ഹോസ്റ്റ്‌ കോശങ്ങളിൽ അകപ്പെട്ട്‌ പോകുന്നു.]

Koala

അതിനു ഒരു ഉദാഹരണം ആണു Australiaയിൽ കാണുന്ന Koala (കൊഅല) ഇവയിൽ നാശം വിതച്ചത ഒരു retrovirus ആണു. കൊഅലയുടെ sperm അഥവാ eggൽ ഈ വൈറസ്സ്‌ അക്രമത്തിൽ അതിന്റെ ജനിതകം കൈമാറുന്നു. പിന്നിട്‌ ഈ sperm/egg ഒരു കൊഅല ആകുംബൊൾ അതിന്റെ ജനിതകത്തിൽ ഈ retroviruses ഭാഗങ്ങൽ വരുന്നു.

എന്നാൽ ഈ ജനിതക ഭാഗം activate ആകാത്തിടത്തോളം മാറ്റങ്ങൾ ഒന്നും ഇല്ല.
പക്ഷെ ജനിതകത്തിന്റെ ഈ ഭാഗം activate ആകുംബൊൾ മറ്റു പിൻഗാമികൾക്ക്‌ ഈ മാറ്റങ്ങൾ പ്രകടം ആകും.

ഈ മാറ്റങ്ങൾ ഗുണമാകാം ദോഷമാകാം ആ ജീവിക്ക്‌ ആ പരിതസ്ഥിതിക്ക്‌. കൊഅലയുടെ കാര്യത്തിൽ അത്‌ ദോഷമായി. ഈ ജനിതക ഭാഗം കാരണം കൊഅലകളിൽ AIDS പോലെ ഒരു അവസ്ഥ പിടിപെട്ടു

References:

https://www.scientificamerican.com/article/what-a-koala-virus-tells-us-about-the-human-genome/

https://www.nytimes.com/2017/10/04/science/ancient-viruses-dna-genome.amp.html

ഇനി വിഷയത്തിലേയ്ക്ക് വരാം..

മുട്ടയിട്ടിരുന്ന ജീവികൾ ആയിരിന്നു പണ്ട്‌ മിക്കതും.
എന്നാൽ അതിന്റെ ദോഷം എന്തെന്നാൽ മുട്ടകൾ മറ്റു predatorsനു എളുപ്പം ഭക്ഷിക്കാവുന്ന ഒരു സ്രോതസ്സ്‌ ആയിരിന്നു.
ഇങ്ങനെ ഒരു ജീവിയായിരിന്നു Juramaia (ജുറമയിയ , ചൈനയിൽ നിന്നുള്ള ജുറാസ്സിക്ക്‌ അമ്മ എന്നാണു ഈ വാക്കിന്റെ ഇതിനർത്ഥം)
ഈ ജീവിയുടെ പൂർവ്വികരെ ഒരു retrovirus അക്രമിച്ചിരിന്നു. ആ വൈറസ്സിന്റെ ജനിതകത്തിന്റെ ഒരു ഭാഗം ആയിരിന്നു PEG10 gene.

Juramaia Fossil

ഈ ജനിതകം ആ ജുറമയിയുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിക്കുകയും ആ ജീവിയുടെ ജനിതകത്തിന്‍റെ ഭാഗമാവുകയും ചെയ്തു. ഇത്‌ ആ വൈറസ്സ്‌ ആ ജീവിയുടെ ഏതെങ്കിലും പൂർവ്വികരുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിച്ചപ്പൊൾ ബാക്കി വെച്ച കാരണമാകാം. അങ്ങിനെ PEG10 gene ജുറമയിയുടെ അടുത്ത തലമുറകളിൽ കൈമാറുകയും ചെയ്തു.

Reference

https://www.sciencedaily.com/releases/2019/10/191010113231.htm

ഈ ജീൻ വൈറസ്സിൽ വലിയ ഒരു കാര്യം ചെയ്യുന്നുണ്ട്‌.ഈ വൈറസ്സ്‌‌ അക്രമിക്കുന്ന ഹോസ്റ്റിന്റെ പതിരോധ അക്രമങ്ങളിൽ ആ വൈറസ്സിനെ രക്ഷിക്കുന്ന പണിയാണു ഈ PEG10 ജീനിനുള്ളത്‌. ഒരു കവചം പോലെ.

എന്നാൽ ഈ ജനിതകം കൈവരിച്ച ജുറമയിയുടെ‌ പിന്നീട്‌ വന്ന ഒരു പിൻഗാമിയിൽ പ്രകടം ആയി. ആ PEG10 ജീൻ ആ ജീയിയുടെ മുട്ടയുണ്ടാകുന്ന കഴിവിനു പകരം അണ്ഡത്തിനോട്‌ ചേർന്ന് ഒരു പ്രതലം ഉണ്ടായി. ആ പ്രതലത്തിന് അമ്മയുടെ പ്രതിരോധ കോശങ്ങളിൽ നിന്ന് ആ കുട്ടിയെ രക്ഷിക്കുവാൻ സാധിച്ചു. PEG10 ജീൻ ഗർഭധാരണം സാധ്യമാക്കിയതിൽ വലിയ പങ്കുണ്ട്‌. കാരണം placentaയുടെ അമ്മയുമായിട്ടുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണ ഭാഗം ആയ labyrinth ഉണ്ടാകുവാൻ ഈ ജീൻ വേണം.

Reference

http://atlasgeneticsoncology.org/Genes/GC_PEG10.html


ഈ ജീൻ ഇല്ലാതെ ഒരു എലിയെ ഗർഭം ധരിപ്പിച്ച്‌ നോക്കിയ പരീക്ഷണങ്ങളിൽ ഇത്‌ വ്യക്തമായി.

Mouse Embryo without PEG10

ഈ കഴിവു നേടിയതോടെ ഉദരത്തിൽ കുട്ടിയെ വളർത്തുന്ന ആദ്യ കഴിവു കൈവരിച്ച ജീവിയായി ജുറമയിയ.

പിന്നിട്‌ വന്ന കുറേ ജനിതക മാറ്റങ്ങൾ വഴി ഈ കഴിവു വർദ്ധിക്കുകയും പരിപൂർണ്ണ ഗർഭം വഹിക്കുവാൻ ഉള്ള കഴിവു നേടുകയും ചെയ്തു മറ്റു പിന്മുറ സ്പീഷീസുകൾ, നമ്മുടെ ഹോമോ ജീനസ്‌ അടക്കം

ഈ ആദ്യ ഗർഭംധരിച്ച Juramaia എന്ന എലിയെ പോലെ ഇരിക്കുന്ന ജീവിയാണു നമ്മുടെ ഒക്കെ പൊതുവായ അമ്മ

Juramaia Pregnant

Special Thanks to Ashish Jose Ambat for the review.

Categories
Article People Technology

സയന്‍സിലെ സ്ത്രീകള്‍

ഈ സയന്‍സ് ദിനത്തിന്റെ (28 ഫെബ്രുവരി 2020) വിഷയം സയന്‍സിലെ സ്ത്രീകള്‍ (Women in Science) എന്നതാണ്. 28-ആം തിയതി വരെ കേരളത്തിലെ എല്ലാവരും അവരാല്‍ കഴിയുന്നതു പോലെ അവരുടെ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലുമൊക്കെ സയന്‍സ് എഴുതാം എന്ന നവനീത് കൃഷ്ണന്റെ നിര്‍ദ്ദേശത്തിന്റെ ആവേശമുള്‍ക്കൊണ്ട്, സയന്‍സിലെ സ്ത്രീകളെ പറ്റി തന്നെ എഴുതാം എന്ന് കരുതി.

മേരി ക്യൂറിയെ, കഴിഞ്ഞ വര്‍ഷത്തെ നോബല്‍ ജേതാവ് ഡോണ സ്ട്രിക്ലന്റിനെ (Donna Strickland), ബ്ലാക്ക് ഹോളിന്റെ ചിത്രമെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച കെയ്റ്റി ബോമനെ (Katie Bouman) ഒക്കെ വാര്‍ത്തകളിലൂടെ എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു. എനിക്ക് എന്റെ മേഖലകളിലൂടെ (അതായത് ജനറല്‍ ഫിസിക്സ്, കമ്പ്യൂട്ടേഷണല്‍ ഫിസിക്സ്, അസ്ട്രോഫിസിക്സ്) പരിചയമുള്ള ചിലരേയും, അവയുടെ ചരിത്രത്തില്‍ പരിചയപ്പെടാതെ പോയി എന്നതില്‍ എനിക്ക് ചെറുതല്ലാത്ത ദുഃഖമുള്ള ചിലരേയും പറ്റി ആണ് ഞാന്‍ എഴുതാമെന്ന് കരുതുന്നത്. (അതായത്, എന്റെ ഫീല്‍ഡ് വിട്ട് പുറത്തേക്കില്ല!)

#1 ഊര്‍ജ്ജം കണ്ടുപിടിച്ചവള്‍…!

Émilie du Châtelet

ഊര്‍ജ്ജ സംരക്ഷണ നിയമം (Law of Conservation of Energy) നമുക്കെല്ലാവര്‍ക്കും പരിചിതമാണല്ലോ? പക്ഷേ, ആധുനിക ഫിസിക്സിന് ഊര്‍ജ്ജം എന്ന ആശയവും, അത് സൃഷ്ടിക്കപ്പെടുന്നോ നശിപ്പിക്കപ്പെടുന്നോ ഇല്ല എന്ന നിയമത്തിന്റെ പ്രാഥമിക രൂപവും സംഭാവന ചെയ്തത് എമിലി ഡു ഷാറ്റ്ലി (Émilie du Châtelet) ആണെന്ന കാര്യം അധികമാളുകള്‍ക്ക് അറിയില്ലായിരിക്കും. വോള്‍ട്ടയറിന്റെ (Voltaire) കാമുകി  എന്ന നിലയിലേക്ക് ഇവരെ ചുരുക്കി കാണാനാണ് വളരെ അടുത്ത കാലം വരെ ചരിത്രം ശ്രമിച്ചിട്ടുള്ളത് എന്നതുകൊണ്ടാണ് നമുക്ക് എമിലി എന്ന തത്വശാസ്ത്രജ്ഞ/ഭൗതികശാസ്ത്രജ്ഞ പരിചിതയല്ലാത്തത്.

1706-ല്‍ ഫ്രാന്‍സില്‍ ജനിച്ച എമിലിക്ക് ഫിസിക്സിലോ മറ്റ് സയന്‍സുകളിലോ ഗണിതത്തിലോ ഒന്നും പരിശീലനം ലഭിച്ചിരുന്നില്ല. പക്ഷേ, വീട്ടിലെ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ വായിച്ചും വീട്ടിലുള്ളവരോട് സംവദിച്ചും എമിലിക്ക് എന്തെന്നില്ലാത്ത കൗതുകമുണ്ടായിരുന്നു; പ്രത്യേകിച്ച് എങ്ങനെ സ്വന്തത്ര ഇഛയും (free will) ന്യൂട്ടന്റെ ഫിസിക്സും ഒന്നുചേര്‍ന്ന് പോകാന്‍ കഴിയും എന്നതിനെ പറ്റി. ആ ചോദ്യത്തിനുത്തരം തേടി എമിലി സങ്കീര്‍ണ്ണമായ ഗണിതശാസ്ത്രവും ന്യൂട്ടന്റെ പുസ്തകങ്ങളും ഒക്കെ സ്വയം പഠിക്കുവാന്‍ തുടങ്ങി. 23-ആം വയസില്‍ ആരംഭിച്ച ഈ സ്വയം പഠനത്തിലൂടെ എമിലി ന്യൂട്ടോണിയന്‍ ഫിസിക്സില്‍ ഫ്രാന്‍സിലെ അവസാന വാക്കായി പരിണമിക്കുകയാണുണ്ടായത്!

ഫ്രഞ്ച് ജ്ഞാനോദയത്തിന്റെ മകുടോഹരണമായി പറയുന്ന എന്‍സൈക്ലോപീഡിയയില്‍ (Encyclopédie) ന്യൂട്ടോണിയന്‍ ഫിസിക്സ് എന്ത് എന്ന് എഴുതാന്‍ മാത്രം വിഷയത്തില്‍ പ്രാവീണ്യയായിരുന്നു എമിലി. (അതേ എന്‍സൈക്ലോപീഡിയയയിലെ മൂവമെന്റ്, ഹൈപ്പോത്തസിസ് എന്നതിന്റെ ഒക്കെ നിര്‍വചനം എമിലിയുടെ മറ്റൊരു പുസ്തകത്തില്‍ നിന്ന് അതേപോലെ, എമിലിയുടേതാണ് എന്ന് സൂചിപ്പിക്കാതെ, പൊക്കിയതും!) എമിലി ന്യൂട്ടന്റെ പ്രിന്‍കിപ്പിയ (Principia) ഫ്രഞ്ചിലേക്ക് തര്‍ജ്ജമ ചെയ്തതാണ് ഇന്നും ആധികാരികമായ തര്‍ജ്ജമയായി ചരിത്രകാരന്മാര്‍ ഉപയോഗിക്കുന്നത്.

ഇതുപോലെ ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ അകവും പുറവും അറിയാമായിരുന്ന എമിലിക്ക് അതിന്റെ ഏറ്റവും വലിയ പരിമിതിയും അറിയാമായിരുന്നു: ചലനം, അതിന്റെ ബലം എന്നത് എങ്ങനെ അളക്കണം എന്നതിന് ഒരു വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. (അളക്കല്‍ ന്യൂട്ടന്റെ ചിന്തയുടെ കേന്ദ്ര ഭാഗമായിരുന്നു താനും!) വെലോസിറ്റി (velocity) എന്നതുകൊണ്ട് മാത്രം എന്തായാലും ബലം അളക്കാന്‍ പറ്റില്ല; ഒരേ വേഗതയില്‍ ചെറിയൊരു വസ്തു ഇടിക്കുന്ന ബലമല്ല വലുത് ഇടിക്കുമ്പോള്‍ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? ന്യൂട്ടന്റെ കണക്കുകളില്‍ പ്രധാനമായും വെലോസിറ്റിയെ മാസ് (mass) കൊണ്ട് ഗുണിച്ച് മൊമന്റം (momentum) എന്ന പുതിയൊരു അളവ് ഉണ്ടാക്കിയിരുന്നു. അതിന്റെ മാറ്റമാണ് ബലം അഥവാ ഫോഴ്സ്. (force) മൊമന്റം ഒരു വസ്തുവില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറുന്നതാണ് ഫോഴ്സ്. ഇതുകോണ്ട് തന്നെ മറ്റ് ഫോഴ്സുകളില്ല എങ്കില്‍ മൊമന്റം സംരക്ഷിതമാണ്. (Law of conservation of momentum)

പക്ഷേ, മൊമന്റം സംരക്ഷണ നിയമം കൊണ്ട് മാത്രം പല പ്രതിഭാസങ്ങളും വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് എമിലി കണ്ടു. അതുകോണ്ട് mass x velocity എന്നതിന് പകരം, ബലത്തിന്റെ സൂചകമായി mass x velocity x velocity, അതായത് mv^2 എന്നതിന് സമമായി ചലനത്തിന്റെ പ്രത്യാഘാതത്തെ കാണാന്‍ എമിലി ശ്രമിച്ചു. ഇതിനെ വിസ് വിവ അതായത് ജൈവ ബലം (vis viva – living force) എന്നാണ് തത്വശാസ്ത്രജ്ഞര്‍ വിളിച്ചിരുന്നത്. പക്ഷേ, അതിനൊരു ഗണിതശാസ്ത്രപരമായ അടിസ്ഥാനം കൊടുക്കുന്നതും, മറ്റ് പരീക്ഷണങ്ങളിലൂടെ ഈ അളവിനും ചലനത്തില്‍ ചെറുതല്ലാത്ത പ്രാധാന്യമുണ്ട്, വലിയൊരു അര്‍ത്ഥത്തില്‍ ഇതും സംരക്ഷിതം തന്നെയാണ് എന്ന് എമിലി ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ ചട്ടക്കൂടില്‍ (അതായത് ആധുനിക സയന്‍സിനുള്ളില്‍) നിന്നുകൊണ്ട് വാദിച്ചു. (കൈനറ്റിക്ക് എനര്‍ജി, kinetic energy, എന്ന് നമ്മളിന്ന് വിളിക്കുന്ന സങ്കല്‍പ്പത്തിന് സമാനമാണ് വിസ് വിവ)

പക്ഷേ, മൊമന്റത്തിന് പ്രാധാന്യമില്ല എന്ന നിലയിലേക്ക് തിരിച്ച് വാദിക്കാനും എമിലി ശ്രമിച്ചിരുന്നു. അത് വിജയിച്ചില്ല എങ്കിലും ന്യൂട്ടന്റെ പുസ്തകത്തിന്റെ തര്‍ജ്ജമയുടെ ഭാഗമായി ചേര്‍ത്ത കുറിപ്പുകളില്‍ ചേര്‍ത്ത ഊര്‍ജ്ജ സംരക്ഷണത്തിന്റേയും കൈനറ്റിക്ക് എനര്‍ജിയുടേയും സങ്കല്‍പ്പങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറിയിട്ടാണ് എമിലി 42-ആം വയസില്‍ മരിക്കുന്നത്. അവരുടെ മരണശേഷം 1749-ല്‍ അത് പ്രസിദ്ധീകൃതമായി.

“ഒരു സിദ്ധാന്തം സ്വീകരിക്കപ്പെടാന്‍ ഒരു പരീക്ഷണം പോര, പക്ഷേ എതിരെയുള്ള ഒരൊറ്റ പരീക്ഷണം മതി സിദ്ധാന്തം തള്ളിക്കളയാന്‍.” (“One experiment is not enough for a hypothesis to be accepted, but a single one suffices to reject it when it is contrary to it.”) എന്ന് എമിലി 1740-ല്‍ Foundations of Physics എന്ന തന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു. ആധുനിക സയന്‍സിനോട് ഒത്ത് നില്‍ക്കുന്ന, ഐന്‍സ്റ്റൈനും ഫൈന്‍മനും ഒക്കെ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള ഈ മനോഭാവമായിരുന്നു എമിലി ബാക്കിവച്ചുപോയ സയന്‍സിനെ പറ്റിയുള്ള ചിത്രം!

ഇനി ഊര്‍ജ്ജത്തെ പറ്റി ഓര്‍ക്കുമ്പോള്‍ സയന്‍സിന്റെ ആ ചിത്രം സാധ്യമാക്കിയ എമിലി ഡു ഷാറ്റ്ലിയെ മറക്കാതിരിക്കുക…

റഫറന്‍സ്

  • Seduced by Logic: Emilie Du Chatelet, Mary Somerville and the Newtonian Revolution by Robyn Arianrhod
  • http://projectvox.library.duke.edu/du-chatelet-1706-1749/
  • Selected Philosophical and Scientific Writings (The Other Voice in Early Modern Europe) by Emilie Du Chatelet
  • Emilie du Châtelet between Leibniz and Newton by Ruth Hagengruber

#2 ആറ്റത്തിനുള്ളിലുള്ളിന്റെയുള്ള് തുറന്നവള്‍…!

Maria Goeppert Mayer

മൂന്നേ മൂന്ന് നോബല്‍ സമ്മാനങ്ങളാണ് സ്ത്രീകള്‍ക്ക് കിട്ടിയിട്ടുള്ളത്. മറ്റൊരു സ്ത്രീക്കും അര്‍ഹതയില്ലാതെ പോയതുകൊണ്ടല്ല, സാങ്കേതിക കാരണങ്ങളാല്‍ തഴയപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. (ഈ സീരീസിന്റെ ഭാഗമായി അതര്‍ഹിച്ചിരുന്ന കുറച്ചധികം പേരെ എങ്കിലും പരിചയപ്പെടുത്താം) ഈ സാങ്കേതിക കാരണങ്ങള്‍ ഒന്നും പറയാനില്ലാത്ത വണ്ണം അനിഷേധ്യമായ ഒരു കണ്ടുപിടുത്തമായിരുന്നിരിക്കണം ഈ മൂന്നുപേരില്‍ ഒരാളാകാന്‍. അവരിലൊരാളാണിന്നത്തെ വിഷയം. ന്യൂക്ലിയസിന്റെ ഉള്‍ഘടന വെളിപ്പെടുത്തുന്ന ഷെല്‍ മോഡലിന്റെ ശില്‍പി: മരിയ ഗോപ്പെര്‍ട് മേയര്‍. (Maria Goeppert Mayer)

1906-ല്‍ പ്രഷ്യയില്‍ (ഇന്നത്തെ പോളണ്ട്) ജനിച്ച മരിയക്ക് ചെറുപ്പത്തിലെ സയന്‍സില്‍ താത്പര്യമുണ്ടായിരുന്നു; പീഡിയാട്രിക്സ് പ്രൊഫസറായിരുന്ന മരിയയുടെ പിതാവ് ആ കൗതുകത്തെ എല്ലാ തരത്തിലും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിന് മടിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ, മരിയക്ക് ഗോട്ടിന്‍ഗെന്‍ യൂണിവേഴ്സിറ്റിയില്‍ (University of Göttingen) ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനിയായി പ്രവേശനം ലഭിച്ചു. പക്ഷേ, മരിയക്ക് പതിയെ താത്പര്യം ഫിസിക്സിലേക്ക് തിരിഞ്ഞു. 1930-ല്‍ മരിയ തന്റെ ഡോക്ടറല്‍ പ്രബന്ധം സമര്‍പ്പിച്ചു. ആ കൊല്ലം തന്നെ മരിയ ജോസഫ് മെയര്‍ എന്ന സമപ്രായക്കാരനായ ഒരു അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് താമസം മാറി.

ജോസഫിന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയില്‍ പ്രഫസറായി ജോലി കിട്ടി; പക്ഷപാതിത്വം ആരോപിക്കപ്പെടാതിരിക്കാനുള്ള നിയമങ്ങളുടെ ഭാഗമായി മരിയയെ നാമമാത്രമായ ശമ്പളമുള്ള ഒരു പദവിയില്‍ മാത്രമേ അതേ യൂണിവേഴ്സിറ്റിയില്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. (മരിയക്ക് എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും!) പക്ഷേ, ശമ്പളമില്ലാതിരുന്നിട്ടും ഒരു സയന്റിസ്റ്റിന്റെ ജോലി തന്നെ മരിയ അവിടെ ചെയ്തുകൊണ്ടിരുന്നു; ന്യൂക്ലിയാര്‍ ഫിസിക്സില്‍ പ്രസക്തമായ ചില പേപ്പറുകള്‍ മരിയ പബ്ലിഷ് ചെയ്യുകയുമുണ്ടായി. 1933-ല്‍ പ്രഷ്യയില്‍ നാസികള്‍ അധികാരത്തില്‍ വന്നതുകൊണ്ട് അങ്ങോട്ട് തിരികെ പോകാനും പറ്റില്ലാത്ത അവസ്ഥയായി.

മരിയക്ക് ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കുന്നു എന്നതിന്റെ പേരില്‍ 1937-ല്‍ അവരുടെ ഭര്‍ത്താവിനെ യൂണിവേഴ്സിറ്റി പിരിച്ച് വിടുകയും ചെയ്തു! കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ സമാനമായ സാഹചര്യത്തില്‍, മരിയക്ക് ശമ്പളമില്ലാതെ, അവര്‍ക്കിരുവര്‍ക്കും ജോലി കിട്ടി. 1941-ല്‍ മറ്റൊരു കോളേജില്‍, ടീച്ചറായി, ശമ്പളത്തോട് കൂടി മരിയക്ക് ജോലി കിട്ടി. പക്ഷേ, രണ്ടാം ലോക മഹായുദ്ധം അടുത്ത് വരികയാണ്. ആറ്റം ബോംബ് വികസിപ്പിക്കുന്ന മാന്‍ഹാറ്റന്‍ പ്രോജക്റ്റിന്റെ ഭാഗമായിട്ടുള്ള ഗവേഷണങ്ങള്‍ക്ക് മരിയേയും ഗവണ്‍മെന്റ് റിക്രൂട്ട് ചെയ്തു. ഈ സമയത്ത് ന്യൂക്ലിയസിന്റെ അന്തര്‍ഘടനയെ പറ്റി ഒരു ഗണിത മോഡല്‍ മരിയ വികസിപ്പിച്ചു. 1940-കളുടെ അവസാനം അത് പബ്ലിഷ് ചെയ്യുകയും ചെയ്തു.

ആറ്റങ്ങളുടെ കേന്ദ്രമാണ് ന്യൂക്ലിയസ് (nucleus) എന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. ന്യൂക്ലിയസിനുള്ളിലാണ് ന്യൂട്രോണും (neutron) പ്രോട്ടോണുകളും (proton) സ്ഥിതി ചെയ്യുന്നത്. ന്യൂട്രോണും പ്രോട്ടോണും ന്യൂക്ലിയസിനുള്ളില്‍ എങ്ങനെ അടുക്കിയിരിക്കുന്നു, അവയുടെ ഊര്‍ജ്ജത്തിന്റെ, കാന്തികതയുടെ ഒക്കെ സ്വഭാവമെന്ത്; ഈ സ്വഭാവങ്ങള്‍ മൂലം ഓരോ ആറ്റത്തിന്റേയും ന്യൂക്ലിയസുകള്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നു ഇതിനെയെല്ലാം ഗണിതശാസ്ത്രപരമായി വിശദീകരിക്കുന്ന മോഡലാണ് ഷെല്‍ മോഡല്‍. (Shell Model) ഉദാഹരണത്തിന്, എന്തുകൊണ്ട് യുറേനിയം ന്യൂക്ലിയസ് വിഘടിക്കുന്നു എന്നും എന്തുകൊണ്ട് ഇരുമ്പ് വളരെ സ്ഥിരമായ ന്യൂക്ലിയസാണ് എന്നും ഒക്കെ വിശദീകരിക്കാന്‍ ഇതിനാകും. പക്ഷേ, ചില പരിമിതികളും ഇതിനുണ്ട്; അതുകൊണ്ട് തന്നെ പൂര്‍ണ്ണമായ ഒരു മോഡലായി ഷെല്‍ മോഡലിനെ എടുക്കാന്‍ കഴിയില്ല. (ന്യൂക്ലിയസിന്റെ പൂര്‍ണ്ണമായ ഘടനാവിശേഷങ്ങള്‍ എല്ലാം വിശദീകരിക്കുന്ന ഒരു മോഡല്‍ ഇപ്പോഴും ഇല്ല, കെട്ടോ! ഷെല്‍ മോഡലിന്റെ മാത്രം പരിമിതിയല്ല ഇത്)

പരിമിതികളുണ്ട് എങ്കിലും ഒരുപാട് പ്രതിഭാസങ്ങള്‍ വിശദീകരിക്കുന്ന ഒരു സുസ്ഥിരമായ അടിത്തറയാണ് ഷെല്‍ മോഡല്‍. മരിയ മാത്രമല്ല, ഇതേ സമയത്ത് സ്വതന്ത്രമായി യൂജീന്‍ വെഗ്നറും ഹാന്‍സ് ജെന്‍സണും ഇതേ മോഡല്‍ വികസിപ്പിക്കുകയും കൂടുതല്‍ ശരിയാക്കുകയും ചെയ്തിരുന്നു. ഈ മോഡലിന് 1963-ലെ നോബല്‍ സമ്മാനം മരിയക്കും സഹ ശാസ്ത്രജ്ഞര്‍ക്കും ലഭിച്ചു.

ആറ്റത്തിന്റെ ഉള്ളായ ന്യൂക്ലിയസിന്റെ ഉള്ള് ഗണിതത്തിന്റെ കണ്ണില്‍ കണ്ട, നമുക്ക് കാട്ടിത്തന്ന മരിയയെ കൂടി ന്യൂക്ലിയര്‍ സയന്‍സിലെ അതികായരോട് ചേര്‍ത്ത് ഓര്‍ക്കുക. ശമ്പളമില്ലാതിരുന്നിട്ടും, സ്ഥാനമാനങ്ങളില്ലാതിരുന്നിട്ടും സയന്‍സിന് അനിവാര്യമായി മാറിയ പ്രൊഫസര്‍ ഗോപ്പര്‍ട് മേയറെ മറക്കാതിരിക്കുക…

റഫറന്‍സ്

  • Maria Goeppert Mayer: Physicist by Joseph P. Ferry
  • Elementary Theory of Nuclear Shell Structure by Maria Goeppert , J. Hans D. Jensen Mayer
  • https://journals.aps.org/pr/abstract/10.1103/PhysRev.74.235

#3 ആറ്റത്തില്‍ ബോംബ് കണ്ടവള്‍…!

Lise Meitner

ന്യൂക്ലിയാര്‍ ഫിഷന്‍ എന്ന പ്രക്രിയയെ നിയന്ത്രിക്കാനും അനിയന്ത്രിതമായി അഴിച്ചു വിടാനുമുള്ള കഴിവാണ് ന്യൂക്ലിയാര്‍ റിയാക്റ്ററുകളും ആറ്റം ബോംബും സൃഷ്ടിക്കാന്‍ മനുഷ്യരാശിയെ പ്രാപ്തരാക്കിയത്. അതിന് അടിസ്ഥാനമാകുന്ന നിരീക്ഷണ, സൈദ്ധാന്തിക സയന്‍സ് പഠിച്ച ലിസെ മെയ്റ്റ്നര്‍ (Lise Meitner) എന്ന ശാസ്ത്രജ്ഞയെ പറ്റിയാണ് ഈ ലേഖനം.

1878-ല്‍ ഒരു ഓസ്ട്രോ ഹംഗേറിയന്‍ (ഇന്ന് ഓസ്ട്രിയ) ജൂത കുടുംബത്തിലാണ് ലിസെ ജനിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ നിരീക്ഷണങ്ങളിലും സയന്‍സിലും കൗതുകം കാട്ടിയിരുന്ന ലിസെ ആ പാത പിന്തുടര്‍ന്ന് ഫിസിക്സിലാണ് തന്റെ താത്പര്യം എന്ന് തിരിച്ചറിഞ്ഞു. ഒരു വിചിത്രജീവി എന്ന നിലയിലാണ് ഒരു സ്ത്രീ സഹപ്രവര്‍ത്തകയെ മറ്റ് ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നത് എന്നാലും 1905-ല്‍ വിയെന്ന യൂണിവേഴ്സിറ്റിയില്‍ ഫിസിക്സ് ഡോക്ടറേറ്റ് ലഭിക്കുന്ന രണ്ടാമത്തെ സ്ത്രീയായി ലിസെ. ഡോക്ടറേറ്റിന് ശേഷം ഉടനെ സയന്‍സില്‍ ജോലി ലഭിച്ചില്ല എങ്കിലും യൂണിവേഴ്സിറ്റി ക്ലാസുകള്‍ കേട്ട് കുറച്ചുകാലം കൂടി സ്വന്തം നിലയില്‍ ലിസെ സൈദ്ധാന്തികമായി ഫിസിക്സില്‍ ആലോചനകള്‍ തുടങ്ങി. പക്ഷേ, ഒരു ലാബ് ഇല്ല എന്നതായിരുന്നു ലിസെയുടെ പ്രധാന പ്രശ്നം.

1907 സമയത്ത് തന്നെ ഓട്ടോ ഹാന്‍ എന്ന രസതന്ത്രജ്ഞനെ ലിസെ കണ്ടുമുട്ടി. അയാളുടെ റേഡിയോ ആക്റ്റിവിറ്റിയെ പറ്റിയുള്ള ഗവേഷണത്തില്‍ ഭൗതികശാസ്ത്ര വൈദഗ്ധ്യം അവശ്യമായിരുന്നു എന്നതുകൊണ്ട് രണ്ടാളും തേടിയ വള്ളി കാലില്‍ ചുറ്റിയ സന്തോഷത്തില്‍ ഒരുമിച്ച് ജോലി തുടങ്ങി. ബീറ്റ റേഡിയേഷനെ പറ്റിയുള്ള നിരീക്ഷണങ്ങള്‍ അധികം വൈകാതെ തന്നെ 1909-ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1912-ല്‍ ഇവര്‍ ബെര്‍ലിനിലെ കൈസര്‍-വില്‍ഹെം ഇന്‍സ്റ്റിട്യൂട്ടിലേക്ക് മാറി.

1914-ല്‍ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചു. ഓട്ടോയും ലിസെയും യുദ്ധത്തിന്റെ ഭാഗമാകേണ്ടി വന്നു; ഒരു എക്സ് റേ നേഴ്സായി യുദ്ധമുഖത്ത് ലിസെ രാപകലില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്നു. വല്ലപ്പോഴും കിട്ടുന്ന ലീവ് സമയത്ത് ബെര്‍ലിനിലേക്ക് ഓടി തന്റെ പരീക്ഷണങ്ങള്‍ തുടരും! 1917-ല്‍ പ്രോട്ടാക്റ്റിനിയം (protactinium) എന്ന പുതിയ മൂലകം ലിസെയും ഓട്ടോയും കണ്ടുപിടിച്ചു. 1922-ല്‍ ഓഗര്‍ എഫക്റ്റ് എന്ന് വിളിക്കുന്ന പ്രതിഭാസം ലിസെ കണ്ടുപിടിക്കുകയും വിശദീകരിക്കുകയും ചെയ്തു. (പക്ഷേ, ഇതേ പ്രതിഭാസം 1923-ല്‍ കണ്ടുപിടിച്ച പിയേര്‍ ഓഗര്‍ എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുന്നത്!)

1932-ല്‍ ന്യൂട്രോണ്‍ കണ്ടുപിടിച്ചതോട് കൂടി യുറേനിയത്തേക്കാള്‍ വലിയ ന്യൂക്ലിയസുകള്‍ ഉണ്ടാക്കാം എന്ന് ശാസ്ത്രലോകം മുഴുവനായി സംശയിച്ച് തുടങ്ങി. യുറേനിയത്തിലേക്ക് ന്യൂട്രോണ്‍ ഇടിച്ച് കയറ്റിയാല്‍ അത് വലുതാകണമല്ലോ? ന്യൂക്ലിയസിന് പോസിറ്റീവ് ചാര്‍ജ്ജ് ആയതുകൊണ്ട് പ്രോട്ടോണ്‍ ഇടിപ്പിക്കാന്‍ പറ്റില്ല, രണ്ട് ചാര്‍ജ്ജും തമ്മില്‍ വികര്‍ഷിച്ച് തെറിച്ച് പോകും. ചാര്‍ജ്ജില്ലാത്ത ന്യൂട്രോണ്‍ ഇടിപ്പിക്കല്‍ സാധ്യമാണ്. പക്ഷേ, ലിസെക്കൊപ്പം ഓട്ടോയുടെ ഗ്രൂപ്പ് നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് യുറേനിയം വലുതാകുകയല്ല, വിഘടിച്ച് ചെറിയ ന്യൂക്ലിയസുകളായി മാറുകയാണ് ചെയ്യുക എന്ന് മനസിലായി. (ലിസെയുടെ ഒരു പേപ്പറിലാണ് ഈ പ്രതിഭാസത്തെ ന്യൂക്ലിയാര്‍ ഫിഷന്‍ എന്ന് നാമാകരണം ചെയ്തത്)

പക്ഷേ, ഈ പരീക്ഷണള്‍ സാധ്യമാകുന്നതിന് മുമ്പ് ബെര്‍ലിനും ജര്‍മ്മനിയും ചരിത്രത്തില്‍ അടയാളപ്പെടുത്താനും മാത്രം മാറി. 1933: ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നു. ഒരു ജൂതകുടുംബത്തില്‍ ജനിച്ചു എന്ന നിലയില്‍ ലിസെയ്ക്ക് നിലനില്‍പ്പ് തന്നെ ബുദ്ധിമുട്ടായി. (ലിസെ കൃസ്തുമതം സ്വീകരിച്ചിരുന്നു) പക്ഷേ, ഇതെല്ലാം മറന്ന് സ്വന്തം ഗവേഷണത്തില്‍ മുഴുകാനാണ് ലിസെ ശ്രമിച്ചത്. അവസാനം, 1938-ല്‍ ലിസെക്ക് നാടുവിടേണ്ടി വന്നു. നെതര്‍ലന്‍ഡ്സിലേക്കാണ് ലിസെ രക്ഷപെട്ടത്. യുദ്ധത്തിന് ശേഷം ചുറ്റും നടന്നിരുന്ന നാസി അതിക്രമങ്ങള്‍ മറന്ന് തന്‍കാര്യം മാത്രം നോക്കി ഇരുന്നത് തെറ്റായിരുന്നു എന്ന് ലിസെ മനസിലാക്കി. നാസി ഗവണ്മെന്റിനോട് സഹകരിച്ച ഹൈസന്‍ബെര്‍ഗിനെപ്പോലുള്ള ശാസ്ത്രജ്ഞരോട് ഉത്തരവാദിത്വം ഏറ്റെടുക്കാനും ലിസെ ആവശ്യപ്പെട്ടിരുന്നു.

നെതര്‍ലന്‍ഡ്സില്‍ നിന്നാണ് എങ്ങനെ ന്യൂക്ലിയസ് വിഘടിക്കാം എന്നതിന് ഒരു സൈദ്ധാന്തിക മാതൃക ലിസെ വികസിപ്പിക്കുന്നത്. (ഇന്നലെ പറഞ്ഞ ഷെല്‍ മോഡല്‍ ഉപയോഗിച്ച് വിശദീകരിക്കാന്‍ പറ്റാത്ത ഒരു പ്രതിഭാസമാണ് ഫിഷന്‍; ഇതിന് നമ്മള്‍ ലിസെ സൈദ്ധാന്തികമായി പുതുക്കിയ ലിക്വിഡ് ഡ്രോപ്പ് മോഡല്‍ ആണ് ഉപയോഗിക്കുന്നത്) ഇത് ഉപയോഗിച്ചാണ് ന്യൂക്ലിയാര്‍ ഫ്യൂഷനിലൂടെ ഊര്‍ജ്ജം പുറത്തുവരും എന്നും ഒരു ബോംബായി അത് ഉപയോഗിക്കാം എന്നും ശാസ്ത്രലോകത്തിന് മനസിലാകുന്നത്. അതിനുശേഷം നാസികള്‍ ഹൈസന്‍ബെര്‍ഗിന്റെ സഹായത്തോടെ ഈ അറിവ് ബോംബാക്കാന്‍ ശ്രമിച്ചു, അമേരിക്ക പരാജയം സമ്മതിച്ച ജപ്പാനുമേല്‍ ഈ അറിവിന്റെ കിരാതരൂപം ഉപയോഗിച്ചു.

പക്ഷേ, ലിസെയുടെ ഉള്‍ക്കാഴ്ച്ചയും ലോകത്തിനെപ്പറ്റി നമുക്കെല്ലാവര്‍ക്കുമുള്ള തിരിച്ചറിവിലേക്ക് ലിസെ നല്‍കിയ സംഭാവനയും മറക്കാന്‍ കഴിയുന്നതല്ല. നോബല്‍ കമ്മിറ്റിക്ക് പക്ഷേ, മറക്കാന്‍ ഒരു മടിയുമുണ്ടായില്ല. ഓട്ടോ ഹാന് മാത്രമാണ് ഫിഷന്‍ കണ്ടുപിടിച്ചതിന്റെ കെമിസ്ട്രി നോബല്‍ സമ്മാനം നോബല്‍ കമ്മിറ്റി നല്‍കിയത്. ലിസെ എന്ന ഭൗതികശാസ്ത്രജ്ഞ തഴയപ്പെട്ടു.

1968-ല്‍ ഒരു ജീവിതകാലം മുഴുവന്‍ നീണ്ടു നിന്ന ശാസ്ത്രസപര്യക്ക് ശേഷം ലിസെ അന്തരിച്ചു. ലിസെക്കൊപ്പം ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചിരുന്ന അവരുടെ അനന്തരവാനായിരുന്ന ഫ്രിഷ് ലിസെയുടെ സ്മാരകശിലയില്‍ ഇങ്ങനെ കുറിച്ചു: “Lise Meitner: a physicist who never lost her humanity.” (ലിസെ മെയ്റ്റ്നര്‍: സ്വന്തം മനുഷ്യത്വം നഷ്ടപ്പെടുത്താത്ത ഒരു ഭൗതികശാസ്ത്രജ്ഞ)

ശാസ്ത്രജ്ഞര്‍ ഒരുപാടുപേര്‍ സ്വന്തം മനുഷ്യത്വത്തെ പണയം വച്ച ഒരു കാലഘട്ടത്തില്‍ അതിനെ അതിജീവിച്ച, സയന്‍സിന് മനുഷ്യത്വം പണയം വയ്ക്കാത്ത ലിസെയെ ഭൗതികശാസ്ത്രത്തെ ഓര്‍ക്കുമ്പോള്‍ മറന്നുപോകാതിരിക്കട്ടെ…!

റഫറന്‍സ്

  • https://royalsocietypublishing.org/doi/10.1098/rsbm.1970.0016
  • Lise Meitner and the Dawn of the Nuclear Age by Patricia Rife
  • https://www.nature.com/articles/143239a0

#4 കണ്ണാടിയുടെ സമമിതി തകര്‍ത്തവള്‍…!

Wu Chien-Shiung

ആധുനിക ഫിസിക്സിലെ സിദ്ധാന്തങ്ങള്‍ക്ക് ചില സമമിതികള്‍ (symmetry) ഉണ്ട്; അവയില്‍ ഒന്നാണ് പാരിറ്റി സിമ്മട്രി (parity symmetry) എന്ന് വിളിക്കുന്ന കണ്ണാടി സമമിതി. നമ്മുടെ പ്രപഞ്ചത്തിനെ അതേപോലെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടി പ്രപഞ്ചം സങ്കല്‍പ്പിച്ചാല്‍ അതില്‍ ഭൗതിക നിയമങ്ങള്‍ നമ്മുടേതിലെപ്പോലെ തന്നെ പ്രവര്‍ത്തിക്കണം; പക്ഷേ, ഇടതും വലതും പരസ്പരം മാറും. അതായത്, ക്ലോക്കുകള്‍ നേരെ തിരിയെ ആയിരിക്കും കറങ്ങുന്നത്: ഇതാണ് പാരിറ്റി സിമ്മട്രി ഉണ്ടെങ്കില്‍ സംഭവിക്കേണ്ടത്. പക്ഷേ നമ്മുടെ പ്രപഞ്ചത്തിന് ക്വാണ്ടം തലത്തില്‍ എന്തുകൊണ്ടോ പാരിറ്റി സിമ്മട്രി ഇല്ല. ഈ പ്രതിഭാസം തെളിയിച്ച, കണ്ണാടിയില്‍ കണ്ണാടി പ്രപഞ്ചം കാണില്ല എന്ന വസ്തുത സ്ഥാപിച്ച വു ചിയെന്‍ഷ്വങ്ങ് (Wu Chien-Shiung) എന്ന ശാസ്ത്രജ്ഞയുടെ കഥയാണിത്തവണ. (വു എന്നത് കുടുംമ്പപ്പേരാണ്; ചൈനീസ് പേരുകളില്‍ കുടുംമ്പമാണ് ആദ്യം)

വു ജനിക്കുന്നത് 1912-ല്‍ ചൈനയിലെ ല്യൂഹ് നഗരത്തിലാണ്. ഗണിതശാസ്ത്രത്തിലും പഠനത്തില്‍ പൊതുവേയും എന്തെന്നില്ലാത്ത ആവേശം കാട്ടിയിരുന്നു വു. ഹൈസ്ക്കൂളിലായിരുന്നപ്പോള്‍ ഒരേസമയം സാധ്യമാകുന്ന എല്ലാ കോഴ്സുകളും പഠിച്ചിട്ടും വുവിന്റെ ജ്ഞാനതൃക്ഷ്ണ അടങ്ങിയിരുന്നില്ല. കണക്കിലെ ഒരു ചോദ്യത്തിന് ഉത്തരം കിട്ടാതെ വന്നാല്‍ രാത്രിയില്‍ ഉത്തരം മനസിലാകും വരെ ഉണര്‍ന്നിരിക്കുന്ന പ്രകൃതമായിരുന്നു അവര്‍. കോളേജില്‍ വച്ച് വുവിന്റെ താത്പര്യം ഗണിതശാസ്ത്രത്തില്‍ നിന്ന് ഭൗതികശാസ്ത്രത്തിലേക്ക് മാറി. പഠനശേഷം റിസര്‍ച്ചിന് ചേര്‍ന്നപ്പോള്‍ വുവിന്റെ സൂപ്പര്‍വൈസര്‍ അവരും ചെയ്തിരുന്നത് പോലെ വിദേശത്ത് ഡോക്ടറേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വു 1936-ല്‍ അമേരിക്കക്ക് തിരിച്ചു.

സ്ത്രീ എന്ന നിലയ്ക്കും ചൈനീസ് വംശജ എന്ന നിലയ്ക്കും ഒരുപാട് വിവേചനങ്ങള്‍ക്ക് വു ഇരയായി എങ്കിലും പലയിടത്തും ശ്രമിച്ച ശേഷം കാള്‍ടെക്കില്‍ സ്കോളര്‍ഷിപ്പോട് കൂടി പഠിക്കാന്‍ അവര്‍ക്ക് സാധിച്ചു. 1940-ല്‍ രണ്ട് വ്യത്യസ്ത റേഡിയോ ആക്ടീവ് വിഷയങ്ങളില്‍ വു തന്റെ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി. 1942-ല്‍ യുവാന്‍ എന്ന സഹപാഠിയെ വു വിവാഹം ചെയ്യുകയും ചെയ്തു. 1944-ല്‍ ആറ്റം ബോംബ് നിര്‍മിതി ലക്ഷ്യമിട്ടുള്ള മാന്‍ഹാറ്റന്‍ പ്രോജക്റ്റിന്റെ ഭാഗമായി വു. യുദ്ധാവസാന ശേഷം വു കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് പ്രൊഫസറായി ജോലി സ്വീകരിച്ചു.

ന്യൂക്ലിയസില്‍ നിന്ന് ഒരു ഇലട്രോണ്‍ പുറത്തുവരുന്ന പ്രതിഭാസമായ ബീറ്റാ ഡികേ (beta decay) എന്ന പ്രക്രിയയില്‍ പാരിറ്റി സിമ്മട്രി പ്രവര്‍ത്തനക്ഷമമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് 1956-ല്‍ രണ്ട് ശാസ്ത്രജ്ഞന്‍മാര്‍ സൈദ്ധാന്തികമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പരീക്ഷിക്കാന്‍ പരീക്ഷണകാര്യത്തില്‍ പ്രഗത്ഭയായിരുന്ന വുവിനോട് ഇവര്‍ അഭ്യര്‍ത്ഥിച്ചു. ബീറ്റാ ഡികേ നിരീക്ഷണങ്ങളില്‍ പരിചിതയായിരുന്ന വു കോബാള്‍ട്ട്-60 എന്ന ന്യൂക്ലിയസില്‍ നിന്ന് പുറത്തുവരുന്ന ഇലക്ട്രോണുകള്‍ നിരീക്ഷിച്ച് പാരിറ്റി സിമ്മട്രി പരിശോധിക്കാം എന്ന് മനസിലാക്കി. ഈ പരീക്ഷണത്തില്‍ ഒരു പ്രത്യേക ദിശയില്‍ കൂടുതല്‍ ഇലക്ട്രോണുകള്‍ പോകുന്നുണ്ട് എങ്കില്‍ അത് പാരിറ്റി സിമ്മട്രി തെറ്റാണ് എന്നതിന്റെ സൂചനയാണ്; കണ്ണാടി പ്രപഞ്ചവും നമ്മുടെ പ്രപഞ്ചവും തമ്മില്‍ ദിശ നോക്കി തിരിച്ചറിയാന്‍ പറ്റരുത്, ഇടതും വലതും പ്രാപഞ്ചിക സത്യങ്ങളാകരുത് പാരിറ്റി സിമ്മട്രി ശരി എങ്കില്‍. പക്ഷേ, കോബാള്‍ട്ട്-60 ന്യൂക്ലിയസില്‍ നിന്ന് പുറത്തുവന്ന ഇലക്ട്രോണുകള്‍ ന്യൂക്ലിയസിന്റെ സ്പിന്നിന്റെ (nuclear spin: ഈ സ്പിന്‍ കറക്കമല്ല, മറ്റൊരു അളവാണ്) വിപരീത ദിശയില്‍ ആണ് കൂടുതല്‍ പോയത്. ദിശയുണ്ട്; കണ്ണാടി തകര്‍ന്നു!

1957-ല്‍ ഈ പരീക്ഷണഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഒരുപാട് ഭൗതികശാസ്ത്രജ്ഞര്‍ ഇത് തെറ്റാണെന്നോ അബദ്ധമാണെന്നോ വിശ്വസിക്കാനാണിഷ്ടപ്പെട്ടത്; കണക്കിന്റെ കണാടി സൗന്ദര്യമായിരുന്നു അവര്‍ക്കിഷടം. പക്ഷേ, ആവര്‍ത്തിച്ചുള്ള സ്ഥിതീകരണങ്ങള്‍ക്ക് ശേഷം വു അവരുടെ കണ്ണാടി നോട്ടം അവസാനിപ്പിച്ചു, ഫിസിക്സ് യാഥാര്‍ത്ഥ്യത്തിലേക്ക് ഒന്നുകൂടി ഉറച്ച് ഇരുത്തപ്പെട്ടു. അതേ കൊല്ലം തന്നെ സിദ്ധാന്തം പ്രസിദ്ധീകരിച്ച മറ്റ് രണ്ട് ശാസ്ത്രജ്ഞര്‍ക്ക് നോബല്‍ സമ്മാനം കിട്ടുകയും ചെയ്തു!

അതെ, ഇന്നലെ പറഞ്ഞ മെയ്റ്റ്നറുടെ കഥയില്‍ പരീക്ഷണം ചെയ്തവര്‍ക്ക്, വുവിന്റെ കഥയില്‍ സിദ്ധാന്തം ഉണ്ടാക്കിയവര്‍ക്ക്: നോബല്‍ കിട്ടുന്നത് അവസാനം എന്തോ കാരണം കൊണ്ട് ആണുങ്ങള്‍ക്ക് മാത്രം! പക്ഷേ, ഇന്ന് ന്യൂക്ലിയര്‍ ഫിസിക്സ് പാഠപുസ്തകങ്ങളില്‍ പാരിറ്റി സിമ്മട്രി തെറ്റുന്നതിനെ പറ്റിയുള്ള വിശദീകരണങ്ങളില്‍ പേരെടുത്ത് പറയുന്നത് വുവിനെ തന്നെയാണ്; പതിയെ ആണെങ്കിലും ഈ അനീതി തിരുത്താന്‍ ശാസ്ത്രസമൂഹം ശ്രമിക്കുന്നുണ്ട്. വു ഒരുപാട് പരീക്ഷണങ്ങളിലൂടെ പിന്നെയും സയന്‍സിന് ധാരളം ഉള്‍ക്കാഴ്ച്ചകള്‍ നല്‍കിക്കൊണ്ട് തന്നെ ഇരുന്നു. 1997-ല്‍ വു അന്തരിച്ചു.

ഇനി നിങ്ങളുടെ വലതുകൈ നോക്കുമ്പോള്‍ എന്താണ് വലത് എന്ന് ഒരന്യഗ്രഹജീവിക്ക് പറഞ്ഞുകൊടുക്കാന്‍ പരീക്ഷണം കണ്ടുപിടിച്ച വുവിനെക്കൂടി ഒന്നോര്‍ത്തേക്കുക…!

റഫറന്‍സ്

  • Chien-shiung wu (1912—1997) A Biographical Memoir by Noemie Benczer-Koller
  • Madame Wu Chien-Shiung : The First Lady of Physics Research by Tsai-Chien Chiang
  • Chien-Shiung Wu: Pioneering Nuclear Physicist by Richard Hammond
  • https://journals.aps.org/pr/abstract/10.1103/PhysRev.105.1413
  • https://journals.aps.org/pr/abstract/10.1103/PhysRev.77.136

#5 കമ്പ്യൂട്ടറിന് ബുദ്ധി കൊടുത്തവര്‍…!

Kay McNulty, Betty Jennings, Betty Snyder, Marlyn Meltzer, Fran Bilas, and Ruth Lichterman

മനുഷ്യരാശിയുടെ ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറായ എനിയാക്കിനെ (Electronic Numerical Integrator and Computer-ENIAC) പറ്റി എല്ലാവരും കേട്ടിട്ടുണ്ടാകും. പക്ഷേ, അനേകം കണക്കുകള്‍ ചെയ്യുന്ന ഒരു വലിയ കാല്‍ക്കുലേറ്റര്‍ എന്ന നിലയില്‍ നിന്ന് എനിയാക്കിനെ നമ്മളിന്ന് കമ്പ്യൂട്ടര്‍ എന്ന് വിളിക്കുന്നതിന്റെ പൂര്‍വ്വരൂപമാക്കി മാറ്റിയത് അത് പ്രോഗ്രാം ചെയ്തവരാണ്: കേ മക്നള്‍ടി, ബെറ്റി ജെന്നിംഗ്സ്, ബെറ്റി സ്നൈഡര്‍, മാര്‍ലിന്‍ മെല്‍റ്റ്സര്‍, ഫ്രാന്‍ ബിലാസ്, റൂത്ത് ലിക്റ്റര്‍മന്‍ എന്നീ ആറ് സ്ത്രീകള്‍. (Kay McNulty, Betty Jennings, Betty Snyder, Marlyn Meltzer, Fran Bilas, and Ruth Lichterman) എനിയാക്കിന്റെ വിജയത്തിന് പിന്നണിയില്‍ നിന്ന് സംവിധായകരായ അവരുടെ കഥയാണ് ഈ ലേഖനം.

1945-ല്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ സമാനതകളില്ലാത്ത വിധം വേഗതയുള്ള ഒരു കമ്പ്യൂട്ടറായിരുന്നു എനിയാക്ക്. (ഈ വേഗത പീരങ്കിയുണ്ടകളുടെ ഉന്നം കണക്കാക്കാനും ഹൈഡ്രജന്‍ ബോംബിനും ഒക്കെ ആണ് ഉപയോഗിച്ചത് എന്നതും ഓര്‍ക്കുക) പക്ഷേ, ആധുനിക കമ്പ്യൂട്ടറുകളോട് ഇടപഴകി പരിചയമുള്ള നമ്മുടെ മനസിലേക്ക് വരുന്ന ഒരു ചിത്രമേ അല്ല എനിയാക്ക് ഒരു “കമ്പ്യൂട്ടര്‍” ആണെന്ന് പറയുമ്പോള്‍. സംഖ്യകള്‍ ഓര്‍ത്തുവയ്ക്കാന്‍ മെമ്മറി, കൂട്ടാനുള്ള കുറേ കാല്‍ക്കുലേറ്ററുകള്‍, ഗുണിക്കാന്‍ കൂറച്ച് കാല്‍ക്കുലേറ്ററുകള്‍, സ്ക്വയര്‍ റൂട്ട് എടുക്കാന്‍ ഒരു കാല്‍ക്കുലേറ്റര്‍, ഒന്നിലധികം തവണ കണക്കുകള്‍ ആവര്‍ത്തിക്കാനും കാല്‍ക്കുലേറ്ററുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള സംവിധാനങ്ങള്‍, ചോദ്യങ്ങള്‍ ഇടാനും റിസള്‍ട്ട് വരാനും റീഡറും പ്രിന്ററും; ഇതായിരുന്നു എനിയാക്ക്. അതീവ സങ്കീര്‍ണ്ണമായ ഗണിതത്തിനാണ് എനിയാക്ക് ഉപയോഗിച്ചിരുന്നത് എന്നതുകൊണ്ട്, ഈ യന്ത്രങ്ങളെ ഏത് ക്രമത്തില്‍ ബന്ധിപ്പിച്ചാലാണ് അത്തരം ഫലങ്ങള്‍ കിട്ടുക എന്ന് മനസിലാക്കുകയും അത് പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്യുന്ന പ്രക്രിയയെ ആയിരുന്നു “പ്രോഗ്രാമിങ്ങ്” (programming) എന്ന് എഞ്ചിനീയര്‍മാര്‍ വിളിച്ചത്.

പ്രോഗ്രാമ്മിങ്ങ് പോലുള്ള ജോലികള്‍ പ്രാധന്യമുള്ളതല്ല എന്നും ശമ്പളം കുറച്ചു കൊടുത്താല്‍ മതിയാകുന്ന സ്ത്രീകളെ ആ ജോലിക്കെടുത്താല്‍ യുദ്ധകാല ബജറ്റില്‍ ലാഭമുണ്ടാകാം എന്നുമുള്ള ചിന്തയാകാം, സ്ത്രീകളെ ആണ് ഈ ജോലിക്ക് ക്ഷണിച്ചത്. പക്ഷേ, വളരെ പെട്ടന്ന് തന്നെ ഇവര്‍ എന്തുകൊണ്ട് പ്രോഗ്രാമിങ്ങ് സുപ്രധാനമായ ഒരു ജോലിയാണെന്ന് എല്ലാവര്‍ക്കും മനസിലാക്കിക്കൊടുത്തു. ഇന്നത്തെ കമ്പ്യൂട്ടറുകള്‍ പോലെ കീബോര്‍ഡോ മോണിട്ടറോ ഒന്നും ഇല്ലാത്തതുകൊണ്ട് എനിയാക്ക് പ്രോഗ്രാം ചെയ്യാന്‍ എനിയാക്കിന്റെ ഉള്ളില്‍ എന്താണ്, അതിന്റെ എഞ്ചിനീയറിംഗ് എങ്ങനെ എന്നുകൂടി മനസിലാക്കേണ്ടിയിരുന്നു. അതായത്, കുറഞ്ഞ ശമ്പളത്തില്‍ ഇരട്ടി പണി ആയിരുന്നു എന്ന് സാരം.

എനിയാക്കിന്റെ ഉള്ളിലെ പല ഭാഗങ്ങളും (വാക്വം ട്യൂബ് എന്ന് പറയും) ഇത്രവട്ടം ആവര്‍ത്തിച്ച് പ്രവര്‍ത്ത്തിക്കാന്‍ പാകത്തിന് ഉള്ളതായിരുന്നില്ല. (ഹൈ പെര്‍ഫോമന്‍സ് ട്യൂബുകള്‍ കണ്ടുപിടിക്കാന്‍ ഒരു ദശാബ്ദം കൂടി വേണ്ടി വന്നു എന്നതുകൊണ്ട് മറ്റ് മാര്‍ഗങ്ങളും ഉണ്ടായിരുന്നില്ല) രണ്ട് ദിവസത്തില്‍ ഒന്ന് എന്ന നിലയ്ക്ക് എനിയാക്ക് കേടുവന്നുകൊണ്ടിരുന്നു. കണക്കുകളില്‍ വരുന്ന പിശകുകള്‍ നോക്കി ഏത് യന്ത്രത്തിന്റെ ഏത് വാക്വം ട്യൂബിന് കേടുവന്നു എന്ന് കൃത്യമായി ചൂണ്ടിക്കാട്ടാന്‍ പ്രോഗ്രാമര്‍മാര്‍ക്ക് കഴിഞ്ഞു. കേടുവരുമ്പോഴെല്ലാം 15 മിനിറ്റിനുള്ളില്‍ തന്നെ എനിയാക്കിനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിരുന്നത് ഇവരുടെ അറിവും ബുദ്ധിയും കൊണ്ട് മാത്രമാണ്.

മറ്റുള്ളവര്‍ ഉണ്ടാക്കിയ യന്ത്രം റിപ്പയര്‍ ചെയ്യാന്‍ പഠിക്കുക മാത്രമല്ല, പുതിയ പ്രോഗ്രാമിങ്ങ് രീതികള്‍ കണ്ടുപിടിക്കുകയും പ്രവര്‍ത്തിയില്‍ വരുത്തുകയും ചെയ്തു ഇവര്‍. നമ്പറുകള്‍ സോര്‍ട്ട് ചെയ്യാനും, ഒരേ കാര്യം പല വട്ടം ആവര്‍ത്തിച്ച് ചെയ്യാനും ഒക്കെയുള്ള പ്രോഗ്രാമുകള്‍ എഴുതിയതും പ്രവര്‍ത്തനത്തില്‍ വരുത്തിയതും ഇവരാണ്. ഇവര്‍ക്ക് ശേഷം നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ ഈ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അവരെ ഈ സാങ്കേതികവിദ്യകളും യുക്തിയും പഠിപ്പിച്ച് കൊടുത്തതും ഇവരായിരുന്നു. അതായത്, ചരിത്രത്തില്‍ ആദ്യത്തെ പ്രോഗ്രാമിങ്ങ് ടീച്ചര്‍മാരും ഇവരാറു പേര്‍ തന്നെ. എനിയാക്കിലെ ജോലിക്ക് ശേഷം മറ്റ് കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിലും പ്രോഗ്രാമിങ്ങിന്റെ ഭാഷകള്‍ വികസിപ്പിക്കുന്നതിലും ഒക്കെയായി ഇവരുടെ സംഭാവനകള്‍ ഇനിയും ഏറെയുണ്ട്.

പക്ഷേ, ചരിത്രം സ്ത്രീകളുടെ സംഭാവനകള്‍ മറന്നുകളയുന്നതില്‍ വളരെ മിടുക്കുള്ള ഒന്നാണ്. 1980-കളുടെ മധ്യത്തില്‍ തന്നെ ഈ മറവി ഇവരെ ആക്ഷേപിക്കുന്ന നിലയിലേക്ക് എത്തിയിരുന്നു: ബെറ്റി ജെന്നിംഗ്സും ഫ്രാന്‍ ബിലാസും എനിയാക്കിന് മുന്നില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ടിട്ട് അവരാരാണ് എന്ന് ചോദിച്ച ഒരു വിദ്യാര്‍ത്ഥിയോട് “അവര്‍ മോഡലുകലാണ്” (“Refrigerator Ladies”) എന്നാണ് ഒരു ചരിത്രകാരന്‍ പറഞ്ഞത്. അതായത്, ലോകത്തെ ആദ്യത്തെ ഇലക്രോണിക് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ച സ്ത്രീകളെ അവരുടെ ചരിത്രത്തില്‍ നിന്ന് തന്നെ മായ്ച്ചുകളഞ്ഞിരിക്കുന്നു; ചിത്രങ്ങള്‍ തെളിവുകളായി ബാക്കി നില്‍ക്കുമ്പോള്‍ പോലും!

എനിയാക്കിന് ബുദ്ധി കൊടുത്ത ഈ ആറുപേരെ ഇനി ഏത് പ്രോഗ്രാമിന് മുന്നിലിരിക്കുമ്പോഴും ഒരു നിമിഷം ഓര്‍ക്കുക; ചരിത്രത്തിന്റെ മറവിക്ക് ഇവരെ ഇരകളാക്കാതിരിക്കുക…!

റഫറന്‍സ്

  • http://eniacprogrammers.org/eniac-programmers-project/
  • https://ieeexplore.ieee.org/document/511940
  • https://www.jstor.org/stable/25147356
  • Recoding Gender: Women’s Changing Participation in Computing by Janet Abbate

#6 കാല്‍ക്കുലേറ്ററിന് ജീവന്‍ കൊടുത്തവള്‍…!

Ada Lovelace

കമ്പ്യൂട്ടര്‍ (computer) എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം “കണക്കുകൂട്ടുന്നത്” എന്നാണ്. എന്തുകൊണ്ടാണ് നമ്മള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും, സിനിമ കാണാനും, എഴുതാനും, വായിക്കാനും, ഗെയിം കളിക്കാനും ഒക്കെ ഉപയോഗിക്കുന്ന യന്ത്രത്തിനെ “കണക്കുകൂട്ടുന്നത്” എന്ന പേരില്‍ വിളിക്കുന്നത്? ഏറ്റവും ലളിതമാക്കി പറഞ്ഞാല്‍ നമ്മള്‍ കീബോര്‍ഡിലും മൗസിലും ഒക്കെയായി ഉള്ളിലേക്ക് കൊടുക്കുന്ന ഇന്‍പുട്ടുകളെ ബൈനറി സംഖ്യകളാക്കി മാറ്റി സങ്കീര്‍ണ്ണമായ ചില കണക്കുകള്‍ ചെയ്ത് അതിന്റെ ഫലം പുറത്തേക്ക് നല്‍കുകയാണ് കമ്പ്യൂട്ടര്‍ ചെയ്യുന്നത്. ഉള്ളിന്റെയുള്ളില്‍ നമ്മുടെയെല്ലാം കമ്പ്യൂട്ടര്‍ (മൊബൈല്‍ ഫോണും ടിവിയും ഒക്കെ ഇപ്പോള്‍ അങ്ങനെ തന്നെ) ഒരു സങ്കീര്‍ണ്ണമായ കാല്‍ക്കുലേറ്ററാണ്; സംഖ്യകളെ ഇങ്ങനെ ചിത്രമോ ശബ്ദമോ പോലുള്ള മറ്റ് കാര്യങ്ങളുടെ സൂചകങ്ങളായി ഉപയോഗിക്കാം എന്ന ആശയത്തിലൂടെ ആധുനിക കമ്പ്യൂട്ടറിനെ ആദ്യം വിഭാവനം ചെയ്തത് 19-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാളാണ്. മനുഷ്യകുലത്തിലെ ആദ്യ പ്രോഗ്രാമര്‍ എന്ന് തന്ന് വിളിക്കാവുന്നവള്‍: എയ്ഡ ലവ്ലേസ്. (Ada Lovelace)

ലണ്ടനില്‍ 1815-ലാണ് എയ്ഡ ജനിക്കുന്നത്. എയ്ഡ ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു; അമ്മയായ ലേഡി ബൈറണ്‍ ആണ് എയ്ഡയെ നോക്കിയിരുന്നത്. (ആണ്‍കുട്ടി അല്ലായിരുന്നു എന്നതുകൊണ്ട് പിതാവിന് എയ്ഡയെ വേണമെന്നുണ്ടായിരുന്നില്ല) കൗമാരത്തില്‍ മീസില്‍സ് ബാധിച്ച് കുറച്ചുകാലം ശരീരം തളര്‍ന്നിരുന്നു എങ്കിലും എയ്ഡ സയന്‍സില്‍ കുതുകിയായിരുന്നു. പക്ഷേ, ഗണിതശാസ്ത്രം എന്നത് യാന്ത്രികമായ ഒരു പ്രവര്‍ത്തിയാണ് എന്ന യാഥാസ്ഥിതിക മനോഭാവത്തോട് എയ്ഡക്ക് യോജിപ്പുണ്ടായിരുന്നില്ല. ജീവതത്തിലുടനീളം “കാവ്യാത്മകമായ സയന്‍സ്” (“poetic science”) എന്ന എയ്ഡയുടെ സ്വന്തം സമീപനമാണ് അവള്‍ സ്വീകരിച്ചത്.

മേരി സോമര്‍വില്‍ എന്ന ശാസ്ത്രജ്ഞയായിരുന്നു എയ്ഡയുടെ ഗണിതശാസ്ത്ര അധ്യാപിക; അവര്‍ വഴി എയ്ഡ ചാള്‍സ് ബാബേജ് എന്ന ഗണിതശാസ്ത്രജ്ഞനെ പരിചയപെട്ടു. ബാബേജ് സങ്കീര്‍ണ്ണമായ കണക്കുകള്‍ കൂട്ടാനായി ഒരു യന്ത്രം ഉണ്ടാക്കാം എന്ന ആശയം രൂപീകരിച്ച് വരികയായിരുന്നു; കത്തുകളിലൂടെ ബാബേജ് തന്റെ ഡിസൈനുകളെ പറ്റിയും ബാബേജിന് ഉണ്ടാക്കാന്‍ കഴിഞ്ഞ ഡിഫറന്‍സ് എഞ്ചിന്‍ എന്ന യന്ത്രത്തെ പറ്റിയും എയ്ഡയോട് സംവദിച്ചിരുന്നു. ബാബേജിന്റെ യന്ത്രങ്ങളെ പറ്റി എയ്ഡക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.

1842-43 കാലഘട്ടത്തില്‍ ഒരു ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞന്‍ ബാബേജിന്റെ യന്ത്രങ്ങളെ പറ്റി എഴുതിയ ചില പ്രബന്ധങ്ങള്‍ എയ്ഡ തര്‍ജ്ജമ ചെയ്തിരുന്നു. ഈ തര്‍ജ്ജമകള്‍ക്കൊപ്പം A മുതല്‍ G വരെയുള്ള തലക്കെട്ടുകളില്‍ എയ്ഡ തന്നെ എഴുതിയ ചില കുറിപ്പുകള്‍ ചേര്‍ത്തിരുന്നു. ഇവ സയന്റിഫിക് മെമ്വാര്‍സ് (Scientific Memoirs) എന്ന പുസ്തകത്തില്‍ A.A.L. (മുഴുവന്‍ പേര്: അഗസ്റ്റ എയ്ഡ ലവ്ലേസ്) എന്ന തൂലികാനാമത്തില്‍ പ്രസിദ്ധീകൃതമായി. ഇതില്‍ കുറിപ്പ് G-യില്‍ (Note G) ആണ് ആദ്യത്തെ പ്രസിദ്ധീകൃതമായ കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉള്ളത്. ഇതിനുമുന്‍പ് ബാബേജ് പ്രോഗ്രാമുകള്‍ എഴുതി എന്ന് ഊഹിക്കാമെങ്കിലും, ആദ്യത്തെ പ്രോഗ്രാമര്‍മാരിലൊരാള്‍ എന്ന് നിസ്സംശയം പറയാന്‍ തെളിവുള്ളത് എയ്ഡയുടെ കുറിപ്പ് G മാത്രമാണ്.

A മുതല്‍ G വരെയുള്ള ഈ കൂറിപ്പുകളില്‍ കണക്ക് മാത്രമല്ല, മറ്റൊരുപാട് സാധ്യതകള്‍ ബാബേജിന്റെ യന്ത്രങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് എയ്ഡ സൈദ്ധാന്തീകരിച്ചു. ശബ്ദങ്ങളുടെ ഫ്രീക്വന്‍സിപ്പറ്റിയുള്ള അറിവുകളില്‍ നിന്ന് സംഗീതം രചിക്കാന്‍ അത്തരം യന്ത്രങ്ങള്‍ക്ക് സാധിച്ചേക്കാം എന്ന് ഇതിന്റെ സാധ്യതയുടെ ഉദാഹരണമായി എയ്ഡ എഴുതിയിരുന്നു; അതായത് ഗണിതത്തില്‍ സംഖ്യകള്‍ അവലോകനം ചെയ്യാന്‍ മാത്രമല്ല, വ്യക്തമായ യുക്തിബന്ധം പ്രകടിപ്പിക്കാനാകുന്ന എന്ത് വസ്തുക്കള്‍ക്കിടയിലുമുള്ള എന്ത് പ്രക്രിയക്കും ഇത് ഉപയോഗിക്കാനാകും എന്ന ഇന്നത്തെ കമ്പ്യൂട്ടറിന്റെ ഉള്‍ക്കാഴ്ച്ചയിലേക്ക് എത്തി എയ്ഡ.

പക്ഷേ, എയ്ഡയുടെ സംഭാവനകളെ പിന്നീടുള്ള ചരിത്രം ചോദ്യം ചെയ്യുകയാണുണ്ടായത്; പ്രസിദ്ധീകരിക്കാനുള്ള പണം ഉണ്ടായിരുന്ന ഒരാള്‍ എന്ന നിലയിലേക്ക് മാത്രം എയ്ഡയെ താഴ്ത്തിക്കെട്ടുന്ന തരം ചരിത്ര വായനകള്‍. തര്‍ജ്ജമയില്‍ വന്ന, ഗണിതശാസ്ത്രപരമായി വലിയ അബദ്ധമായി വായിക്കപ്പെടുന്ന, അക്ഷരപ്പിശകുകളൊന്ന് ശ്രദ്ധിക്കാത്തതുകൊണ്ട് എയ്ഡയ്ക്ക് കണക്ക് അറിയില്ലായിരുന്നു എന്ന് പോലും ഒരു ചരിത്രകാരി ഊഹിക്കുകയുണ്ടായി. പക്ഷേ, പ്രസിദ്ധീകരണത്തിന് മുന്‍പ് ഇതേ നോട്ട് വായിച്ച് കുഴപ്പമില്ല എന്ന് പറഞ്ഞ ബാബേജിന് ഇതേ തരത്തില്‍ ഗണിതമറിയില്ല എന്നാരും പറയുന്നില്ല. മാത്രമല്ല, A.A.L. എന്നതിന് പകരം അവസാന നോട്ടില്‍ A.L.L. എന്ന് പേരെഴുതിയ എയ്ഡക്ക് ഇത്തരം പിശകുകള്‍ സഹചാരിയായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല; കണക്കറിയാത്തതല്ല, എഴുത്തില്‍ ഇടയ്ക്ക് വരുന്ന തെറ്റുകളിലുള്ള ആധിക്യം മാത്രം.

1852-ല്‍ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള രക്തസ്രാവം മൂലം എയ്ഡ മരിച്ചു. (രക്തസ്രാവത്തിന് അന്നത്തെ ചികിത്സ മുറിച്ച് കൂടുതല്‍ ചോര കളയുക എന്നതായിരുന്നത് കൊണ്ട് ആ ചികിത്സ ആയിരിക്കാം കൊന്നത് എന്നതും സംഭാവ്യമാണ്!) 36 വയസ്സായിരുന്നു മരിക്കുമ്പോള്‍ എയ്ഡക്ക്. ചെറുപ്പത്തില്‍ മീസില്‍സ് വന്നതുപോലെ പലതരം രോഗങ്ങള്‍ കൊണ്ട് ദുര്‍ബലയായിരുന്നിട്ട് പോലും ചരിത്രം മാറ്റി മറിച്ച്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗിന് സൈദ്ധാന്തികമായി ആരംഭമിട്ടുകൊണ്ടാണ് എയ്ഡ തന്റെ ചെറിയ ജീവിതകാലം സ്മരണീയമാക്കിയത്!

എന്തായാലും, ഇനി ഏത് കമ്പ്യൂട്ടേഷണല്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോഴും ഇതൊക്കെ മുന്നാലെ കണ്ട എയ്ഡയെ കൂടി ഒന്നോര്‍ത്തേക്കുക…!

റഫറന്‍സ്

  • https://ieeexplore.ieee.org/document/1253887
  • https://online.liverpooluniversitypress.co.uk/doi/10.3828/BJ.1987.6
  • https://www.sciencedirect.com/science/article/abs/pii/027753959580030S?via%3Dihub
  • https://www.scientificamerican.com/article/ada-and-the-first-computer/
  • Ada’s Algorithm: How Lord Byron’s Daughter Ada Lovelace Launched the Digital Age by James Essinger
  • Idea Makers: Personal Perspectives on the Lives & Ideas of Some Notable People by Stephen Wolfram

#7 ഭൗതികത്തിന്റെ ഗണിതസൗന്ദര്യം വായിച്ചവള്‍…!

Emmy Noether

പ്രൊഫസര്‍ വുവിന്റെ കഥയില്‍ (സയന്‍സിലെ സ്ത്രീകള്‍ #4) പാരിറ്റി എന്ന സമമിതിയെ പറ്റി പറഞ്ഞതോര്‍ക്കുന്നുണ്ടാവുമല്ലോ? സമമിതി എന്ന ആശയം ഭൗതികശാസ്ത്രത്തിന് വളരെ പ്രാധാന്യമുള്ളതാണ്. സംരക്ഷണ നിയമങ്ങള്‍ (conservation laws ഉദാ: ഊര്‍ജ്ജസംരക്ഷണം, സ.സ്ത്രീ. #1) സമമിതികളില്‍ നിന്നാണ് ഉടലെടുക്കുന്നത് എന്ന ഭൗതികശാസ്ത്രത്തിന്റെ നട്ടെല്ലുകളിലൊന്നായ ഗണിതശാസ്ത്ര തിരിച്ചറിവ് മനുഷ്യകുലത്തിന് സമ്മാനിച്ച എമ്മി നൊയേതര്‍ (Emmy Noether) എന്ന ശാസ്ത്രജ്ഞയുടെ കഥയാണിത്തവണ.

ജര്‍മ്മനിയില്‍ 1882-ലാണ് എമ്മി ജനിക്കുന്നത്. എമ്മിയുടെ പിതാവ് ഒരു ഗണിതശാസ്ത്രജ്ഞനും യൂണിവേഴ്സിറ്റി പ്രൊഫസറുമായിരുന്നു. ചെറിയ പ്രായത്തില്‍ എമ്മി വിദ്യാഭ്യാസത്തില്‍ ശ്രദ്ധേയമായ ഒരു പ്രകടവും കാഴ്ച്ചവച്ചിട്ടുണ്ടായിരുന്നില്ല; പൊതുവേ മിടുക്കിയും ബുദ്ധിമതിയുമായ ഒരു കുട്ടി എന്നതിനപ്പുറം എമ്മി പ്രത്യേക താത്പര്യങ്ങളൊന്നും പുറത്തുകാട്ടിയിരുന്നില്ല. ഒരു പെണ്‍കുട്ടി ആയതുകൊണ്ട് ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുക എന്നത് കുടുംമ്പം പൊതുവേ ഗൗരവമായി എടുത്തതുമില്ല. പക്ഷേ, കോളേജ് വിദ്യാഭ്യാസം എങ്ങനെ വേണം എന്ന് തീരുമാനിക്കാനുള്ള സമയമായപ്പോള്‍ പിതാവ് പഠിപ്പിക്കുന്ന എര്‍ലാങ്കന്‍ യൂണിവേഴ്സിറ്റിയില്‍ ശാസ്ത്രം പഠിക്കാനുള്ള താത്പര്യം എമ്മി മാതാപിതാക്കളെ അറിയിച്ചു.

എമ്മിക്ക് താത്പര്യമുണ്ടായതുകൊണ്ട് അത് സാധിച്ചുകൊടുക്കാന്‍ പിതാവും തന്നാലായത് പോലെ ശ്രമിച്ചു; എന്നാലും അത് ഏതാണ്ട് അസാധ്യമായ ഒരു വഴിയായിരുന്നു. സ്ത്രീപുരുഷന്മാര്‍ ഒരുമിച്ച് പഠിക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ ഭാഗമായി എര്‍ലാങ്കന്‍ യൂണിവേഴ്സിറ്റി സ്ത്രീകളെ വിദ്യാര്‍ത്ഥികളായി സ്വീകരിക്കുന്നുണ്ടായിരുന്നില്ല. ക്ലാസെടുക്കുന്ന പ്രൊഫസറുടെ അനുവാദം വാങ്ങി മാത്രം ഓരോ ക്ലാസില്‍ സ്ത്രീകള്‍ക്കിരിക്കാമായിരുന്നു. അങ്ങനെ പഠിച്ച് എമ്മി മറ്റൊരു സ്ക്കൂളില്‍ നിന്നും യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കാനുള്ള പരീക്ഷ പാസായി. 1904-ല്‍ എര്‍ലാങ്കന്‍ യൂണിവേഴ്സിറ്റി അവരുടെ തീരുമാനം അയച്ചു; എമ്മി അവിടെ വിദ്യാര്‍ത്ഥിനിയായി. 1907-ല്‍ എമ്മി സ്വന്തം തീസിസ് പൂര്‍ത്തികരിച്ച് ഡോക്ടറേറ്റ് സ്വീകരിച്ചു.

അടുത്ത ഏഴ് കൊല്ലം എമ്മി ശമ്പളമില്ലാതെ അതേ യൂണിവേഴ്സിറ്റിയില്‍ അധ്യാപികയായി ജോലി ചെയ്തു. ഗോട്ടിങ്കന്‍ യൂണിവേഴ്സിറ്റി 1915-ല്‍ ജോലി നല്‍കുന്നതോട് കൂടിയാണ് ഔദ്യോഗികമായി, ശമ്പളമുള്ള ഒരു അധ്യാപികയായി എമ്മി മാറാനുള്ള സാധ്യത തെളിയുന്നത്; അവിടെയും ആദ്യ വര്‍ഷങ്ങള്‍ ശമ്പളമില്ലാത്ത ജോലി മാത്രമായിരുന്നു എങ്കിലും. ശമ്പളം കിട്ടിയിട്ട് പോലും ഈ ഓര്‍മ്മകൊണ്ട് സ്വന്തം ജീവിതാവശ്യങ്ങള്‍ക്ക് എമ്മി പണം പിശുക്കിമാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇവിടെ ജോലി ചെയ്തിരുന്ന കാലത്താണ് സമമിതികളെ പറ്റി മേല്‍പ്പറഞ്ഞ നിയമം എമ്മി കണ്ടെത്തുന്നത്

ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിലെ ചില ഗണിതശാസ്ത്രപരമായ പരിമിതികള്‍ പരിഹരിക്കാന്‍ എമ്മിക്ക് കഴിയുമോ എന്ന് ആ യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രജ്ഞന്മാര്‍ ചോദിച്ചതില്‍ നിന്നാണ് ഈ നിര്‍ദ്ധാരണം ഉണ്ടാകുന്നത്. 1915-ല്‍ തന്നെ ആ പ്രശ്നം പരിഹരിക്കുക മാത്രമല്ല, സമമിതികളുമായി ബന്ധപ്പെട്ട നൊയേതറുടെ ആദ്യ സിദ്ധാന്തം (Noether’s first theorem) കണ്ടെത്തുകയും കൂടി ചെയ്തു എമ്മി. ഭൗതികശാസ്ത്രത്തിലെ ചില നിയമങ്ങളുടെ സമമിതി സ്വഭാവത്തില്‍ നിന്ന് ഉടലെടുക്കുന്നത് മാത്രമാണ് സംരക്ഷണ നിയമങ്ങള്‍ എന്ന വെളിപാടാണിത്. ഉദാ: സമയത്തിന്റെ സമമിതിയുള്ള നിയമങ്ങള്‍ ബാധമായ ഇടത്തേ ഊര്‍ജ്ജസംരക്ഷണ നിയമം ബാധകമാകൂ. (എമിലി ഡു ഷാറ്റ്ലി, സ.സ്ത്രീ. #1, വിചാരിച്ചത്ര സുപ്രധാനമല്ല ഈ നിയമം എന്ന്!) മൊമന്റം, ചാര്‍ജ്ജ് അങ്ങനെ നമ്മള്‍ സംരക്ഷിതമാണ് എന്ന് കരുതുന്ന പലതും അടിസ്ഥാനപരമായ നിയമത്തിന്റെ സ്വഭാവം കൊണ്ട് ഉണ്ടാകുന്നതാണ്; അതിനാല്‍ തന്നെ നിയമങ്ങളല്ല എന്ന് സാരം. 1918-ല്‍ എമ്മി ഈ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഭൗതികശാസ്ത്രത്തെ പറ്റിയുള്ള ഈ ഉള്‍ക്കാഴ്ച്ചകള്‍ ഐന്‍സ്റ്റൈനെ പോലും അമ്പരപ്പിക്കുന്നവയായിരുന്നു!

(ഒരു കുറ്റസമ്മതം കൂടി: ഭൗതികശാസ്ത്രത്തിലെ സംഭാവനകള്‍ മാത്രമേ ഇവിടെ ചര്‍ച്ച ചെയ്തിട്ടുള്ളു. “ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഗണിതശാസ്ത്രജ്ഞ” എന്ന് വിളിക്കപ്പെടുന്ന ഇവരുടെ ഗണിതത്തിലെ സംഭാവനകളും അനേകമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ അറിയണമെന്നുള്ളവര്‍ റഫറന്‍സില്‍ ചേര്‍ത്തിട്ടുള്ള ജീവചരിത്രങ്ങള്‍ കൂടി വായിക്കുക.)

1933 വരെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചും ഗണിതശാസ്ത്രത്തില്‍ പുതിയ വിപ്ലവങ്ങളുണ്ടാക്കിക്കൊണ്ടും എമ്മി ഗോട്ടിങ്കനില്‍ തന്നെ തുടര്‍ന്നു. പലപ്പോഴും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന ഒരാളായിരുന്നു എമ്മി. ഇത്തരം രാഷ്ട്രീയ നിലപാടുകളും ജൂതവംശജയുമായ എമ്മിയെ ഹിറ്റ്ലര്‍ അധികാരത്തില്‍ വന്ന അതേ കൊല്ലം യൂണിവേഴ്സിറ്റി പിരിച്ചുവിട്ടു. എമ്മിക്ക് അമേരിക്കയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. 1935-ല്‍ എമ്മി അന്തരിച്ചു.

ഗണിതശാസ്ത്രത്തില്‍ തന്റേതായ മുദ്ര പതിപ്പിച്ച എമ്മിക്ക് സ്വന്തം ജീവിതകാലത്ത് വളരെ കുറച്ച് അംഗീകാരങ്ങളെ കിട്ടിയിരുന്നുള്ളൂ. പക്ഷേ, എമ്മിയുടെ പേപ്പറുകളോ എഴുത്തോ വായിച്ച (മനസിലാക്കാന്‍ പ്രാപ്തിയുള്ളവര്‍) എല്ലാവരും തിരിച്ചറിഞ്ഞ കാര്യമായിരുന്നു എമ്മിയുടെ സാമര്‍ത്ഥ്യം. ഒരുപാട് പേപ്പറുകളില്‍ സ്വന്തം സംഭാവനകള്‍ ആവശ്യപ്പെടാതിരുന്നത് കൊണ്ടും എമ്മി എത്രമാത്രം ഗണിതശാസ്ത്രത്തെ സ്വാധീനിച്ചു എന്ന് പറയുക വയ്യ…

ഇനി സമമിതികളിലേക്ക് മനസ് പോകുമ്പോള്‍ ആ സൗന്ദര്യത്തെ ഭൗതികലോകത്തിന്റെ സംരക്ഷണമാക്കി മാറ്റിയ എമ്മിയെപ്പറ്റിയും ഓര്‍മ്മവരട്ടെ…!

റഫറന്‍സ്

  • https://arxiv.org/abs/physics/9807044
  • Emmy Noether: The Mother of Modern Algebra by M.B.W. Tent
  • Emmy Noether’s Wonderful Theorem by Dwight E. Neuenschwander
  • Emmy Noether 1882-1935 by Auguste Dick
  • Symmetry and the Beautiful Universe by Leon M. Lederman and Christopher T. Hill

#8 ആഗോളതാപനം മുന്നേ കണ്ടവള്‍…!

Eunice Newton Foote

ആഗോളതാപനത്തിന്റെ, കാലവസ്ഥാമാറ്റത്തിന്റെ പ്രാഥമിക കാരണം കാര്‍ബണ്‍ ഡയോക്സൈഡ് ആണെന്ന് നമ്മുക്കെല്ലാവര്‍ക്കുമറിയാം; ഭാവിയില്‍ ഭൂമി മനുഷ്യകുലത്തിന് വാസയോഗ്യമായിരിക്കണം എങ്കില്‍ കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുക എന്നത് അവശ്യമാണ് എന്നതും പൊതു അറിവാണ്. ഈ തിരിച്ചറിവിന്റെ ഉത്പത്തിയെക്കുറിച്ച്, ഇതിനുവേണ്ടിയ നിരീക്ഷണം ആദ്യമായി നടത്തിയ ശാസ്ത്രജ്ഞയെ പറ്റിയാണ് ഇത്തവണ. അന്നത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളി കൂടിയായിരുന്ന യൂനിസ് ന്യൂട്ടണ്‍ ഫുട്ട് (Eunice Newton Foote) ആണ് അവര്‍.

യൂനിസിന്റെ ജനനം 1819-ല്‍ അമേരിക്കയിലെ കനറ്റികെറ്റിലാണ്. പക്ഷേ, ന്യൂ യോര്‍ക്കിലായിരുന്നു യൂനിസിന്റെ ബാല്യവും വിദ്യാഭ്യാസവും. അന്ന് ട്രോയ് ഫീമെയ്ല്‍ സെമിനാരി എന്ന് വിളിച്ചിരുന്ന (ഇന്ന് എമ്മ വില്യാഡ് സ്ക്കൂള്‍) ഒരിടത്താണ് യൂനിസിന് 1836-38 കാലഘട്ടത്തില്‍ തന്റെ വിദ്യാഭ്യാസം ലഭിച്ചത്. കോളേജിലേക്കുള്ള തയ്യാറെടുപ്പ് നടത്താനുള്ള സ്ക്കൂള്‍ ആയിരുന്നു അത്, കോളേജായിരുന്നില്ല. പക്ഷേ, ആ സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സമീപത്തുള്ള ഒരു കോളേജില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ അനുവാദമുണ്ടായിരുന്നു. അത്തരം ക്ലാസുകളില്‍ നിന്നാണ് കെമിസ്ട്രിയും ബയോളജിയും പോലുള്ള സയന്‍സ് വിഷയങ്ങള്‍ യൂനിസ് പരിചയപ്പെടുന്നത്.

വിദ്യാഭ്യാസത്തിന് ശേഷം യൂനിസ് തന്റേതായ രീതിയില്‍ വാതകങ്ങളുടെ സ്വഭാവത്തെ പറ്റി പല പരീക്ഷണങ്ങളും നടത്തി. 1856-ല്‍ പ്രസിദ്ധീകരിച്ച ഒരു പരീക്ഷണത്തിലാണ് അന്തരീക്ഷവായുവിനെ ഏറ്റവും ചൂടാക്കുന്നത് കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്നിദ്ധ്യമാണെന്ന് യൂനിസ് കണ്ടെത്തിയത്. സൂര്യന്റെ രശ്മികളുടെ ചൂടിനെ പറ്റി ആയിരുന്നു ഈ പ്രത്യേക പരീക്ഷണം. അന്തരീക്ഷവായുവില്‍ എത്രമാത്രം നീരാവി ഉണ്ട് എന്നതും, വായു മര്‍ദ്ദവും ഒക്കെ എത്രമാത്രം സൂര്യ രശ്മികളില്‍ നിന്നുള്ള ചൂട് ഒരു തെര്‍മ്മോമീറ്റര്‍ രേഖപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നു എന്നതും യൂനിസിന്റെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു. (നീരാവിയും കാര്‍ബണ്‍ ഡയോക്സൈഡ് പോലെ ചൂട് വലിച്ചെടുക്കുന്ന ഒരു വാതകമാണ്) “സൂര്യ രശ്മികളുടെ ഏറ്റവും വലിയ സ്വാധീനം കാര്‍ബോണിക് ആസിഡ് ഗ്യാസിലാണ്,” )”The highest effect of the sun’s rays I have found to be in carbonic acid gas.”) എന്ന് യൂനിസ് തന്റെ പ്രബന്ധത്തില്‍ എഴുതി. (അന്ന് കാര്‍ബണ്‍ ഡയോക്സൈഡിനെ വിളിച്ചിരുന്നത് കാര്‍ബോണിക് ആസിഡ് ഗ്യാസ് എന്നായിരുന്നു)

അമേരിക്കന്‍ ജേണല്‍ ഓഫ് സയന്‍സ് ആന്‍ഡ് ആര്‍ട്ട്സില്‍ ഈ നിരീക്ഷണങ്ങള്‍ പ്രസിദ്ധീകരിക്കുകയും അതേ കൊല്ലം അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഇവ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, ചരിത്രത്തിന് സ്ത്രീകളുടെ സംഭാവനകള്‍ മായ്ചുകളയാന്‍ എന്തെന്നില്ലാത്ത മിടുക്കാണ്. അന്തരീക്ഷവായു ചൂടാകുന്നതും കാര്‍ബണ്‍ ഡയോക്സൈഡും തമ്മിലുള്ള ബന്ധം സ്ഥാപിച്ചത് ജോണ്‍ ടിന്‍ഡല്‍ ആണെന്നാണ് പൊതുധാരണ. ജോണ്‍ തന്റെ നിരീക്ഷണങ്ങള്‍ യൂനിസിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് പ്രസിദ്ധീകരിച്ചത് എങ്കിലും ശ്രദ്ധിക്കപ്പെട്ടതും ഇന്നും പാഠപുസ്തകങ്ങളില്‍ ഈ കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റ് പോകുന്നതും ജോണിന് തന്നെ.

യൂനിസ് സ്വന്തം പരീക്ഷണങ്ങളിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും മുഴുകിയിരുന്നത് കൊണ്ടും ജോണിനോളം ശാസ്ത്രലോകത്തെ മറ്റുള്ളവരുമായി ബന്ധമില്ലാതിരുന്നത് കൊണ്ടും കൂടി ആയിരുന്നിരിക്കാം ചരിത്രത്തിന് ഈ അന്യായം പ്രതിഷേധങ്ങളില്ലാതെ മറന്നുകളയാന്‍ സാധിച്ചത്. പക്ഷേ, 2011-ല്‍ ഒരു ജിയോളജിസ്റ്റ് യൂനിസിന്റെ പേപ്പര്‍ വായിക്കുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു. അതിനുശേഷമാണ് യൂനിസിന്റെ നിരീക്ഷണ പരീക്ഷണങ്ങളെ ഒരിക്കക്കൂടി ശാസ്ത്രലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ഒരു ദശാബ്ദം തികച്ചായിട്ടില്ല ഈ മറന്ന ചരിത്രം ആളുകള്‍ വീണ്ടെടുത്തിട്ട് എന്നതുകൊണ്ട് യൂനിസ് എന്ന വ്യക്തിയെപ്പറ്റി, അവളാരായിരുന്നു എന്നതിന്റെ വ്യക്തിത്വത്തെ പറ്റി കാര്യമായ വായനകളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഈ സീരീസില്‍ ഏറ്റവും കുറവ് സോഴ്സുകള്‍ ലഭ്യമായ ഒരാളാണ് യൂനിസ്.

ആഗോളതാപനത്തിന് കാര്‍ബണ്‍ ഡയോക്സൈഡ് കാരണമാണ് എന്ന് 1850-കള്‍ മുതലേ നമുക്കറിയാമായിരുന്നു എന്നത് മനുഷ്യരാശിയുടെ അശ്രദ്ധയെ പറ്റി എന്ത് പറയുന്നു എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക; പക്ഷേ, ആ അറിവ് അനിഷേധ്യമായി പങ്കിട്ട യൂനിസിനെ ചരിത്രം മറന്നുകളഞ്ഞത് ഉറപ്പായിട്ടും കനത്ത അനീതിയാണ്.

ഇനി ഭൂമിയെ സംരക്ഷിക്കുക എന്നത് രാഷ്ട്രീയപ്രവര്‍ത്തനമാക്കുന്ന കൂട്ടത്തില്‍ സ്ത്രീപക്ഷ രാഷ്ട്രീയത്തിന് മുന്നണിപ്പോരാളിയായിരുന്ന യൂനിസിനെ കൂടി ഒന്ന് ഓര്‍ത്തിരിക്കട്ടെ…!

റഫറന്‍സ്

  • https://royalsocietypublishing.org/doi/10.1098/rsnr.2018.0066
  • http://www.searchanddiscovery.com/pdfz/documents/2011/70092sorenson/ndx_sorenson.pdf.html
  • Foote, Eunice (November 1856). “Circumstances affecting the Heat of the Sun’s Rays”. American Journal of Science and Arts. 22: 382–383.
  • https://www.jstor.org/stable/111604

#9 നക്ഷത്രങ്ങള്‍ക്കപ്പുറം കണ്ടവള്‍…!

Williamina Fleming

നിശാകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും മാത്രമല്ല ഉള്ളത്; നെബുലകളും, വൈറ്റ് ഡ്വാര്‍ഫുകളും പള്‍സാറുകളുമൊക്കെ അടങ്ങുന്ന വിചിത്രവും സുന്ദരവുമായ ഒരു ലോകം. പക്ഷേ, അത്തരം വസ്തുക്കളെ നിരീക്ഷിക്കുക, തിരിച്ചറിയുക എന്നത് സാങ്കേതികമായി സങ്കീര്‍ണ്ണതകളുള്ളതും ഒരുപാട് കഴിവ് വേണ്ടതുമായ ഒരു സയന്‍സ് മേഖലയായിരുന്നു. (ഇപ്പോള്‍ കുറേയൊക്കെ കമ്പ്യൂട്ടറുകളുപയോഗിച്ചുള്ള അവലോകനമാണ്) ഈ നിരീക്ഷണങ്ങളുടെ പ്രാരംഭദശയില്‍ ഒരുപാട് നെബുലകളും വൈറ്റ് ഡ്വാര്‍ഫുകളുമൊക്കെ കണ്ടെത്തിയ ഒരു ശാസ്ത്രജ്ഞയുടെ കഥയാണിത്തവണ. ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ കൂട്ടത്തില്‍ ചരിത്രത്തിന് മറക്കാനാവാത്ത വിധം തിളങ്ങിയവരിലൊരാള്‍: വില്യമിന ഫ്ലെമിങ്ങ്. (Williamina Fleming)

വില്യമിന 1857-ല്‍ സ്കോട്ട്ലന്റിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലെ പഠനത്തില്‍ വളരെ മിടുക്ക് കാട്ടിയിരുന്നു എന്ന് മാത്രമല്ല, 14 വയസ്സാകുമ്പോഴേക്കും അവിടെയുള്ള സ്ക്കൂളുകളില്‍ ടീച്ചറായി മറ്റുള്ളവരെ പഠിപ്പിക്കാനും മാത്രം സമര്‍ത്ഥയായിരുന്നു വില്യമിന. 20-ആം വയസ്സില്‍ വില്യമിന വിവാഹിതയാകുകയും അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. ഗര്‍ഭിണിയായതിനുശേഷം വില്യമിനയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. മകനെ സ്വയം നോക്കാന്‍ തീരുമാനിച്ച വില്യമിന ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഒരു ശാസ്ത്രജ്ഞന്റെ വീട്ടുവേലക്കാരിയായി 1879-ല്‍ ജോലി ചെയ്ത് തുടങ്ങി. വില്യമിന ബുദ്ധിമതിയാണെന്നും വീട്ടുവേലയേക്കാള്‍ യൂണിവേഴ്സിറ്റിയില്‍ സഹായിക്കാന്‍ ആണ് കൂടുതല്‍ ചേരുക എന്ന് പതിയെ എല്ലാവര്‍ക്കും മനസിലായി തുടങ്ങി. അങ്ങനെ, വില്യമിന ആദ്യം യൂണിവേഴ്സിറ്റിയില്‍ സഹായിയായിട്ടും, പിന്നീട് ശാസ്ത്രജ്ഞയായിട്ടും ജോലി ചെയ്തു.

ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകള്‍ എന്ന് വിളിക്കപ്പെട്ട സ്ത്രീ ശാസ്ത്രജ്ഞരുടെ സംഘത്തിന്റെ ഭാഗമായി 1881-ഓടെ വില്യമിന; ആണുങ്ങള്‍ക്ക് ചെയ്യാന്‍ താത്പര്യമില്ലാത്ത, ആണ്‍ സഹായികളെ വച്ചാല്‍ കൂടുതല്‍ ശമ്പളം കൊടുക്കേണ്ടി വരുന്ന ഡാറ്റ അവലോകന ജോലികള്‍ക്കായിട്ടാണ് ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളെ ഉപയോഗിച്ചിരുന്നത്. പക്ഷേ, ഡാറ്റയില്‍ യാന്ത്രികമായ അവലോകനത്തിന് മാത്രമല്ല, ജ്യോതിശാസ്ത്രത്തില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും ഇന്നത്തെ ജ്യോതിശാസ്ത്രത്തിന്റെ അടിത്തറയായി മാറിയ പല തിരിച്ചറിവുകള്‍ക്കും ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകള്‍ കാരണമായി മാറി. ഇവരുടെ പൊതുവായ കഥയെ പറ്റി മുന്‍പ് എഴുതിയിരുന്നു: https://www.facebook.com/KannanM.3.14/posts/3541584465884057

അസ്ട്രോണോമിക്കല്‍ ഫോട്ടോഗ്രഫി പ്ലേറ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതില്‍ നിന്ന് നക്ഷത്രങ്ങളുടെ കൃത്യമായ സ്ഥാനവും മറ്റ് പൊതു സ്വഭാവങ്ങളും കണ്ടെത്തുക എന്നതായിരുന്നു വില്യമിന അടങ്ങുന്ന ഗ്രൂപ്പിന്റെ പൊതു ജോലി. നക്ഷത്രങ്ങളെ എങ്ങനെ തരം തിരിക്കാം എന്നതിലും വില്യമിന കുറച്ചുകാലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു; പക്ഷേ വിജയിച്ചില്ല. (അതില്‍ വിജയിയായ സ്ത്രീയെ പറ്റിയും ഈ സീരീസില്‍ എഴുതുന്നുണ്ട്!) 1888-ലാണ് വില്യമിന വളരെ ശ്രദ്ധേയമായ ഒരു കണ്ടുപിടുത്തം നടത്തുന്നത്: കുതിരത്തലനെബുല. (Horsehead Nebula) ഓറിയണ്‍ നക്ഷത്രക്കൂട്ടത്തിനുള്ളില്‍ (Orion Constellation) ദൃശ്യമാകുന്ന ഒരു ഇരുണ്ട ചിത്രം വ്യക്തമായി രേഖപ്പെടുത്തി വച്ചത് വില്യമിനയാണ്.

ഈ നിരീക്ഷണത്തിന്റെ പ്രാധാന്യം ശാസ്ത്രലോകം വളരെ കഴിഞ്ഞേ മനസിലാക്കിയുള്ളൂ. ഇരുണ്ട നെബുലകളിലാണ് നക്ഷത്രങ്ങള്‍ ജനിക്കുന്നത്; അതായത്, കുതിരത്തല നെബുല നക്ഷത്രങ്ങളുടെ ജനനത്തിന്റെ വ്യക്തമായ ചിത്രങ്ങളിലൊന്നാണ്. ദൃശ്യപ്രകാശത്തിലെ ഇത് ഇരുണ്ടിരുക്കുന്നുള്ളൂ താനും; അദൃശ്യപ്രകാശത്തില്‍ (ഉദാ: എക്സ് റേ) നെബുലകള്‍ക്കുള്ളിലേക്ക് കാണാന്‍ കഴിയും. അങ്ങനെയാണ് നമ്മള്‍ നക്ഷത്രങ്ങളുടെ ഉത്പത്തിയെ പറ്റിയുള്ള നമ്മുടെ സിദ്ധാന്തങ്ങള്‍ ശരിയാണോ എന്ന് പരീക്ഷിക്കുന്നത്.

1910-ല്‍ നക്ഷത്രങ്ങളുടെ ജനനം മാത്രമല്ല, മരണവും കണ്ടു വില്യമിന. വൈറ്റ് ഡ്വാര്‍ഫ് (White Dwarf) എന്ന നക്ഷത്രങ്ങള്‍ കത്തി അവശേഷിക്കുന്ന ബാക്കിപത്രത്തെ ആദ്യമായി തിരിച്ചറിയുന്നത് വില്യമിനയാണ്. സൂര്യനേക്കാള്‍ വളരെ വളരെ കുറഞ്ഞ തെളിച്ചമുള്ള ഒരു നക്ഷത്രത്തിന്റെ ഉപരിതല താപനില സൂര്യനേക്കാള്‍ കൂടുതലാണ് എന്ന നിരീക്ഷണത്തില്‍ നിന്നാണ് ആ “നക്ഷത്രം” നക്ഷത്രമല്ല എന്ന് മനസിലാകുന്നത്. സൂര്യന്‍ “മഞ്ഞ” ആണെങ്കില്‍ ഈ നക്ഷത്രാവശിഷ്ടം “വെള്ള” നിറമായിരുന്നു. (നക്ഷത്രങ്ങളുടെ നിറങ്ങളെ പറ്റി അടുത്ത ദിവസങ്ങളില്‍ വിശദീകരിക്കാം) ഇതിന്റേയും സൈദ്ധാന്തിക വിശദീകരണത്തിന് ഒരുപാട് കാലം എടുത്തു എങ്കിലും ഇതൊരു സാധാരണ നക്ഷത്രമല്ല എന്ന് വില്യമിന തന്നെ മനസിലാക്കിയിരുന്നു. (നക്ഷത്രങ്ങളെ തരം തിരിക്കുന്നതിന്റെ ഭാഗമായിരുന്ന അവള്‍ക്ക് എന്താണ് നക്ഷത്രം എന്നും വ്യക്തമായ ധാരണയുണ്ടായിരുന്നു!)

ഇത് രണ്ടും മാത്രമല്ല, മറ്റൊരുപാട് നെബുലകളും മാറ്റമുള്ള നക്ഷത്രങ്ങളും പത്തോളം നോവകളും വില്യമിന നിരീക്ഷിച്ചിരുന്നു. നെബുലകള്‍ (nebulae) ബഹിരാകാശത്തെ പൊടിപടങ്ങളുടേയും വാതകങ്ങളുടേയും കേന്ദ്രീകരണമാണ്. മാറ്റമുള്ള നക്ഷത്രങ്ങള്‍ (variable stars) എന്ന് വിളിക്കുന്നത് ളിച്ചത്തിന് സ്ഥിരതയില്ലാത്തവയേയാണ്. (ഇവയെപറ്റി നാളെ വിശദമായി എഴുതുന്നതാണ്) നോവകള്‍ (novae) പെട്ടന്ന് പ്രത്യക്ഷപ്പെട്ട് അതേപോലെ തന്നെ അപ്രത്യക്ഷമാകുന്ന ചില പ്രതിഭാസങ്ങളാണ്; നക്ഷത്രത്തിന്റെ അന്ത്യത്തിലുണ്ടാകാവുന്ന സൂപ്പര്‍നോവ (supernova) ഇതിനൊരുദാഹരണമാണ്. നക്ഷത്രങ്ങള്‍ നിരീക്ഷിക്കുക, തരം തിരിക്കുക എന്ന യാന്ത്രികമായ പണി ചെയ്യേണ്ട “കമ്പ്യൂട്ടര്‍” ആയിരുന്നിട്ടും ആ കഴിവുപയോഗിച്ച് ഒരുപാട് പുതിയ പ്രതിഭാസങ്ങള്‍ കണ്ടുപിടിക്കുകയും ഭാവിയിലെ ശാസ്ത്രസമൂഹത്തിന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്ത ഒരുവളാണ് വില്യമിന.

ജീവിച്ചിരുന്ന കാലത്ത് തന്നെ ഇതിനെല്ലാം അര്‍ഹമായ അംഗീകാരം കുറേയൊക്കെ കിട്ടുകയും ചെയ്തിരുന്നു വില്യമിനയ്ക്ക്. ബ്രിട്ടീഷുകാരിയല്ല, ഔദ്യോഗികമായി ഡിഗ്രികളോ ഇല്ല എങ്കിലും റോയല്‍ അസ്ട്രോണോമിക്കല്‍ സൊസൈറ്റി വില്യമിനയെ അംഗമായി സ്വീകരിച്ചിരുന്നു. ഹാര്‍വര്‍ഡ് ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫുകളുടെ ക്യൂറേറ്റര്‍ ആയി നിയമിച്ചതും ഇവരെ തന്നെ. ഇത്രയുമധികം കണ്ടുപിടുത്തങ്ങള്‍ നടത്തിയ വില്യമിനയ്ക്ക് ഇത്രയും അംഗീകാരം എന്നത് നാമമാത്രമായിരുന്നു എന്ന് വാദിക്കാവുന്നതാണ്; പക്ഷേ, പല സ്ത്രീകള്‍ക്കും ഉണ്ടായ ചരിത്രത്തിന്റെ മായ്ച്ചുകളയലിന് വില്യമിന ഇരയായില്ല. (ഒരു സ്ത്രീ ശാസ്ത്രവൃത്തിക്കൊപ്പം ബുദ്ധിമുട്ടി ചരിത്രം രേഖപ്പെടുത്തല്‍ കൂടി ചെയ്തതുകൊണ്ടാണിത്; ആനീ ജമ്പ് കാനന്‍ എന്ന ആ ശാസ്ത്രജ്ഞയിലേക്ക് നമുക്ക് ഉറപ്പായും പോകാം)

1911-ല്‍ ഒരു യൂണിവേഴ്സിറ്റിയില്‍ ക്ലാസെടുക്കാനായി തയ്യാറെടുത്തുകൊണ്ടിരുന്നപ്പോള്‍ ന്യൂമോണിയ ബാധിച്ച് വില്യമിന ആശുപത്രിയിലായി. അവിടെവച്ച് ആരോഗ്യം കൂടുതല്‍ മോശമാകുകയും നിര്യാതയാകുകയും ചെയ്തു. അനേകം ചരമക്കുറിപ്പുകള്‍ സയന്‍സ് ജേണലുകളില്‍ പ്രസിദ്ധീകൃതമാകാനും വിധം ജ്യോതിശാസ്ത്രത്തെയാകെ തൊട്ടുനിന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു വില്യമിന.

ഇനി നക്ഷത്രങ്ങളിലേക്ക് നോക്കുമ്പോള്‍ ഇടയ്ക്കുള്ള ഇരുട്ടുകളിലേക്കും ഒന്ന് നോക്കിയേക്കുക; ആ ഇരുട്ടുകളില്‍ നക്ഷത്രങ്ങളുടെ ജീവിതചക്രം കണ്ടറിയാനുള്ള വെളിച്ചമായിട്ട് വില്യമിനയെക്കൂടി തിരിച്ചറിഞ്ഞേക്കുക…!

റഫറന്‍സ്

  • http://articles.adsabs.harvard.edu//full/1911ApJ….34..314C/0000316.000.html
  • https://ui.adsabs.harvard.edu/abs/1990PASP..102.1337W/abstract
  • https://science.sciencemag.org/content/33/861/987
  • https://academic.oup.com/mnras/article/72/4/261/991203
  • The Glass Universe: The Hidden History of the Women Who Took the Measure of the Stars by Dava Sobel

#10 പ്രപഞ്ചവികാസത്തിന് തിരികാട്ടിയവള്‍…!

Henrietta Swan Leavitt

പ്രപഞ്ചം വികസിക്കുകയാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാകും. പ്രായോഗികമായി പറഞ്ഞാല്‍ ഗുരുത്വബലത്താല്‍ ബന്ധിക്കപ്പെട്ട് കിടക്കുന്ന സൂര്യനും ഭൂമിയും ഒക്കെ തമ്മില്‍ ഈ വികാസമില്ല; ഗാലക്സികള്‍ക്കിടയിലാണ് ഈ വികാസം പ്രകടമാകുന്നത്. മറ്റ് ഗാലക്സികള്‍ നമ്മളില്‍ നിന്ന് അകന്നുപോകുന്ന വേഗത അളന്നാല്‍ കൂടുതല്‍ അകന്ന് കിടക്കുന്നവ കൂടുതല്‍ വേഗത്തില്‍ അകന്നുപോകുന്നു എന്ന് കാണാം. 1920-കളില്‍ തന്നെ, അകന്നുപോകുന്ന സാധനങ്ങള്‍ ഗാലക്സികള്‍ ആണെന്ന് മനസിലാക്കും മുന്‍പേ, അവ അകന്നുപോകുന്നു എന്ന് മനസിലാക്കാന്‍ സാധിച്ചതെങ്ങിനെയാണ്? അത്ഭുതമെന്ന് പറയാവുന്ന ആ നിരീക്ഷണം സാധ്യമാക്കിയ ശാസ്ത്രജ്ഞയുടെ കഥയാണിത്. ഹെന്‍റിയെറ്റ സ്വാന്‍ ലെവിറ്റ് (Henrietta Swan Leavitt) എന്ന ശാസ്ത്രജ്ഞയുടെ കഥ.

1868-ല്‍ അമേരിക്കയില്‍ മാസ്ചുസെറ്റ്സിലാണ് ഹെന്‍റിയെറ്റയുടെ ജനനം. കോളേജില്‍ നാലാം കൊല്ലം മാത്രമാണ് ഹെന്‍റിയെറ്റ ജ്യോതിശാസ്ത്ര കോഴ്സ് എടുക്കുന്നത്. പക്ഷേ, ഡിഗ്രിക്ക് സമാനത സര്‍ട്ടിഫിക്കറ്റ് (പുരുഷന്മാര്‍ക്ക് മാത്രമേ ഡിഗ്രി കൊടുത്തിരുന്നുള്ളു!) 1892-ല്‍ നേടിയതിനുശേഷം അടുത്ത കൊല്ലം തന്നെ ഹാര്‍വര്‍ഡ് ഒബ്സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്ര കമ്പ്യൂട്ടറുകളിലൊരാളായി സഹായത്തിന് കയറി ഹെന്‍റിയെറ്റ.

പക്ഷേ, അധികകാലം ആ രീതികള്‍ തുടര്‍ന്നില്ല. 1896-ല്‍ ഹെന്‍റിയെറ്റ യൂറോപ്പിലേക്ക് യാത്ര തിരിച്ചു. തിരിയെ എത്തിയപ്പോള്‍ ഹാര്‍വര്‍ഡിലേക്ക് മടങ്ങാതെ ഒരു ആര്‍ട്ട് കോളേജില്‍ അസിസ്ന്റായി പ്രവേശിക്കുകയാണ് ഹെന്‍റിയെറ്റ ചെയ്തത്. ഈ സമയത്ത് എന്തുകൊണ്ടോ ഹെന്‍റിയെറ്റയുടെ കേള്‍വിക്കും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിത്തുടങ്ങിയിരുന്നു. (ഈ സമയത്ത് പൂര്‍ണ്ണമായും ചെവി കേള്‍ക്കില്ല എന്ന അവസ്ഥയിലായിരുന്നില്ല ഹെന്‍റിയെറ്റ; അങ്ങനെ ആണെന്ന ഒരു തെറ്റിദ്ധാരണ വ്യാപകമായതുകൊണ്ടാണ് എടുത്ത് പറഞ്ഞത്) എന്തായാലും ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരുമായി വിഷയത്തെ പറ്റി കത്തുകള്‍ എഴുതിക്കൊണ്ടിരുന്ന ഹെന്‍റിയെറ്റ അവസാനം സയന്‍സിലേക്ക് തന്നെ തിരികെ വരാന്‍ തീരുമാനിച്ചു. 1903-ല്‍ ഹെന്‍റിയെറ്റ ഒരു കമ്പ്യൂട്ടറായി തിരികെ പ്രവേശിച്ചു.

അടുത്ത കൊല്ലം തന്നെ (1904) ഹെന്‍റിയെറ്റ തനിക്ക് താത്പര്യമുള്ള ഒരു വിഷയം കണ്ടെത്തി: മാറ്റമുള്ള നക്ഷത്രങ്ങള്‍. (variable stars) തെളിച്ചത്തില്‍ (apparent magnitude) മാറ്റം കാണിക്കുന്ന നക്ഷത്രങ്ങളെ ആണ് ഈ പേര് വിളിക്കുക. ഇവയില്‍ ചിലതില്‍ മാറ്റങ്ങള്‍ ഒരു കൃത്യമായ സമയം കഴിഞ്ഞാല്‍ ആവര്‍ത്തിക്കും, ദിവസങ്ങളോ വര്‍ഷങ്ങളോ ആകാം ഈ ആവര്‍ത്തന സമയം. അവയെ നമ്മള്‍ സെഫിഡ് നക്ഷത്രങ്ങള്‍ (Cepheid variables) എന്നാണ് വിളിക്കുക. ഹെന്‍റിയെറ്റ ഇത്തരം സെഫിഡുകളെ ഒരുപാട് എണ്ണത്തെ നിരീക്ഷിച്ചു; 1777 എണ്ണം ഉള്ള ഒരു പേപ്പര്‍ റഫറന്‍സില്‍ കാണാം. ആ നിരീക്ഷണത്തിലൂടെ ഈ സെഫിഡുകളുടെ ശരിക്കുള്ള പ്രകാശത്തിന്റെ ശക്തിയും (luminosity) ആവര്‍ത്തന സമയവും തമ്മില്‍ ബന്ധമുണ്ട് എന്ന് വ്യക്തമായി ഹെന്‍റിയെറ്റ സ്ഥാപിച്ചു. ഈ ഗണിതശാസ്ത്ര ബന്ധത്തെ അവരുടെ ഓര്‍മ്മയ്ക്ക് ലെവിറ്റിന്റെ നിയമം (Leavitt’s law) എന്നാണ് വിളിക്കുന്നത്.

ഇതും പ്രപഞ്ച വികാസവും തമ്മിലുള്ള ബന്ധം? ഗാലക്സികള്‍ എത്ര അകലെയാണ് എന്ന് നോക്കാന്‍ അതിലുള്ള സെഫിഡുകളുടെ തെളിച്ചം നോക്കിയാല്‍ മതി. എത്ര ദൂരെ ഉള്ളവ എത്രമാത്രം മങ്ങും എന്നതിന് കണക്കുണ്ട്; ശരിക്കുമുള്ള പ്രകാശത്തിന്റെ ശക്തി എന്ത് എന്നതിന് സെഫിഡിന്റെ സമയദൈര്‍ഘ്യത്തില്‍ നിന്നും കണക്കുണ്ട്. അതായത്, ഗാലക്സികളിലേക്കുള്ള ദൂരമളക്കാന്‍ പ്രപഞ്ചവികാസം ആദ്യമളന്നവര്‍ എടുത്ത അളവുകോല്‍, ജ്യോതിര്‍ഭൗതികത്തിന്റെ ഭാഷയില്‍ സ്റ്റാന്റേര്‍ഡ് കാന്‍ഡില്‍ (standard candle) എന്ന തിരി, ഹെന്‍റിയെറ്റയുടെ സെഫിഡുകളായിരുന്നു.

ചെവിയുടെ ബുദ്ധിമുട്ടുകള്‍ പലപ്പോഴും ഹെന്‍റിയെറ്റ സ്വന്തം ജോലിയില്‍ കേന്ദ്രീകരിക്കാന്‍ സഹായമായിട്ട് ഉപയോഗിക്കുന്ന അവസ്ഥയാണ് അവസാനകാലത്തുണ്ടായത്. ആനീ ജമ്പ് കാനന്‍ എന്ന സഹപ്രവര്‍ത്തകയും ബധിരത അനുഭവിച്ചിരുന്നു എന്നതുകൊണ്ട് ഈ കാര്യത്തില്‍ ഒരു സഹചാരികൂടിയുണ്ടായിരുന്നു ഹാര്‍വര്‍ഡില്‍. അതീവ ശ്രദ്ധ വേണ്ടീയിരുന്നപ്പോള്‍ തന്റെ കേള്‍വി സഹായി (hearing aid) ഓഫ് ചെയ്തുവയ്ക്കുമായിരുന്നത്രേ ഹെന്‍റിയെറ്റ. സെഫിഡുകളെപ്പോലെ സൂക്ഷ്മമായ മാറ്റങ്ങള്‍ പഠിക്കേണ്ടതുണ്ടായിരുന്നു എന്നതുകൊണ്ട് അളവുകോലുകള്‍ കൃത്യമാക്കുന്നതിലും വികസിപ്പിക്കുന്നതിലും ഹെന്‍റിയെറ്റ വലിയ സംഭാവനകള്‍ ജ്യോതിശാസ്ത്രത്തിന് നല്‍കിയിട്ടുണ്ട്.

1921-ല്‍ ക്യാന്‍സര്‍ ബാധിച്ച് ഹെന്‍റിയെറ്റ മരിച്ചു. അവസാനകാലം വരെ ഒരു കമ്പ്യൂട്ടറായി തന്നെ (സാങ്കേതികമായിട്ട് പറഞ്ഞാല്‍ പദവി: അസിസ്റ്റന്റ്) ജോലി ചെയ്തുകൊണ്ടിരുന്നു ഹെന്‍റിയെറ്റ; ശാസ്ത്രജ്ഞയാണ് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും സാമൂഹികവ്യവസ്ഥ അവരെ മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല. മനുഷ്യരാശിക്ക് പ്രപഞ്ചത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ വഴിവിളക്കായ ഹെന്‍റിയെറ്റയുടെ പഠനത്തിന്റെ പ്രാധാന്യം പക്ഷേ, വരും തലമുറയ്ക്ക് മറന്നുകളയുക സാധ്യമായിരിന്നില്ല!

ഇനി പ്രപഞ്ചവികാസം എന്ന് കേള്‍ക്കുമ്പോള്‍ അതിന് തിരി കൊളുത്തിയ ഹെന്‍റിയെറ്റയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കുക…!

റഫറന്‍സ്

  • https://ui.adsabs.harvard.edu/abs/1908AnHar..60…87L/abstract
  • https://ui.adsabs.harvard.edu/abs/1912HarCi.173….1L/abstract
  • https://www.pnas.org/content/15/3/168
  • Miss Leavitt’s Stars: The Untold Story of the Woman Who Discovered How to Measure the Universe by George Johnson

#11 ആകാശത്തിന്റെ ഭാവി കണ്ടവള്‍…!

Nicole-Reine Lepaute

വാനനിരീക്ഷണത്തില്‍ താത്പര്യമുള്ളവര്‍ക്ക് ഹാലിയുടെ വാല്‍നക്ഷത്രം (Halley’s Comet) പരിചയമുണ്ടാകും; ഏറ്റവും പ്രസിദ്ധമായ വാല്‍നക്ഷത്രങ്ങളിലൊന്നാണത് എന്ന് പറയുന്നത് അതിശയോക്തിയാകില്ല. ഇതിന്റെ പ്രശസ്തിയുടെ വലിയൊരു കാരണം ചരിത്രാതീതകാലം മുതല്‍ ഒരുപാട് നിരീക്ഷിക്കപ്പെട്ട ഒന്നാണിത് എന്നതാണ്; ഏതാണ്ട് 75 കൊല്ലത്തില്‍ ആവര്‍ത്തിച്ച് ഭൂമിയെ കടന്നുപോകുന്നുണ്ട് ഇത് എന്നതുകൊണ്ട്. പക്ഷേ, ഈ കാര്യം മനസിലാക്കാന്‍ വാല്‍നക്ഷത്രങ്ങള്‍ സൂര്യനെ കറങ്ങുന്നുണ്ട് എന്നും, ഗുരുത്വാകര്‍ഷണം വാല്‍നക്ഷത്രങ്ങളില്‍ ബാധിക്കുന്നതില്‍ വ്യത്യാസമൊന്നുമില്ല എന്നതടക്കം നമ്മളിന്ന് മനസിലാക്കുന്ന പല വസ്തുതകളും ഗണിതശാസ്ത്രപരമായിത്തന്നെ തെളിയിക്കേണ്ടതിരുന്നു. (ന്യൂട്ടന്‍ പറയുന്നത് വേദവാക്യമായിട്ടെടുക്കലല്ലല്ലോ സയന്‍സ്!) അത് തെളിയിക്കുന്ന കണക്കുകൂട്ടല്‍ 1758-ലും നിരീക്ഷണം 1759-ലും ആണ് നടന്നത്; ആ കണക്കുകൂട്ടലിന്റെ അവിഭാജ്യഘടകമായിരുന്ന ഒരു ജ്യോതിശാസ്ത്രജ്ഞയെ പറ്റിയാണ് ഈ കുറിപ്പ്. ന്യൂട്ടോണിയന്‍ ഫിസിക്സ് ബഹിരാകാശത്തേയും പ്രവചിക്കാനുപയോഗിക്കാമെന്ന് തെളിയിച്ചവള്‍: നിക്കോള്‍-റെയ്നെ ലെപുട്. (Nicole-Reine Lepaute)

നിക്കോള്‍-റെയ്നെ 1723-ല്‍ പാരീസിലാണ് ജനിച്ചത്. രാജാവിന്റെ സേവകനായിരുന്നു അച്ഛന്‍ എന്നതുകൊണ്ട് നിക്കോള്‍-റെയ്നെയുടെ ജനനവും ജീവിതത്തിന്റെ ആദ്യപാദവും ലക്സംബര്‍ഗ് കൊട്ടാരത്തിലായിരുന്നു. വായനയില്‍ നിക്കോള്‍-റെയ്നെക്കുണ്ടായിരുന്ന ശ്രദ്ധയെ പുസ്തകങ്ങള്‍ “ആര്‍ത്തിയോടെ തിന്നുക” (“devour”) എന്നാണ് മറ്റുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്. 1749-ല്‍ രാജാവിന്റെ ക്ലോക്കുനിര്‍മ്മാതാവായിരുന്ന തന്റെ കാമുകനെ നിക്കോള്‍-റെയ്നെ വിവാഹം ചെയ്തു.

എമിലി ഡു ഷാറ്റ്ലിയുടെ കഥ ഓര്‍മ്മയുണ്ട് എങ്കില്‍ (സയന്‍സിലെ സ്ത്രീകള്‍ #1) നിക്കോള്‍-റെയ്നെ ജനിച്ച കാഥഘട്ടത്തി ഫ്രാന്‍സില്‍ ജ്ഞാനോദയ ചിന്തയുടേയും സയന്‍സിന്റേയും വലിയ വിപ്ലവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് കൂടി ഓര്‍മ്മയുണ്ടാകും. ഹാലിയുടെ വാല്‍നക്ഷത്രം 1758-59 കാലഘത്തില്‍ വരും എന്നൊരു ധാരണ എല്ലാവര്‍ക്കുമുണ്ടായിരുന്നു; അതായത് മുമ്പുള്ള കണക്കിന്റെ മാര്‍ജിന്‍ ഏതാണ്ട് രണ്ട് കൊല്ലമായിരുന്നു! ആ രണ്ട് കൊല്ലത്തിന് ന്യായമുണ്ട്; സൗരയൂഥത്തിലെ ഏതൊക്കെ ഗ്രഹങ്ങള്‍ ഈ വാല്‍നക്ഷത്രത്തിന്റെ വഴിക്ക് ഉണ്ട്, അവ ഏതൊക്കെ കാര്യമായ ഗുരുത്വാകര്‍ഷണം മൂലം അതിന്റെ വഴി ചെറുതായി തിരിച്ച് വിടുന്നുണ്ട് ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കിയാലെ ആ കണക്കുകൂട്ടല്‍ കൃത്യമാക്കാന്‍ പറ്റു. (അന്ന് അറിയില്ല എങ്കിലും ഹാലിയുടെ വാല്‍നക്ഷത്രത്തിന്റെ വഴിയില്‍ അതിനെ പിടിച്ച് വലിക്കാന്‍ യുറാനസും നെപ്ട്യൂണും കൂടി ഉണ്ട് എന്നതുകൊണ്ട് അന്ന് ഇങ്ങനെയൊരു കണക്കുകൂട്ടല്‍ ഏതാണ്ട് അസാധ്യമായിരുന്നു!)

നിക്കോള്‍-റെയ്നെ കണക്കുകളിലും ഈ വിഷയത്തിലും സമര്‍ത്ഥയാണെന്ന് കണ്ട് ജെറോം ലലാണ്ടേ എന്ന ജ്യോതിശാസ്ത്രജ്ഞന്‍ തന്റെ ഗണിതശാസ്ത്ര സംഘത്തിലേക്ക് നിക്കോള്‍-റെയ്നെയെ കൂട്ടി: നിക്കോള്‍-റെയ്നെ, ജെറോം, പിന്നെ അലെക്സിസ് ക്ലൈയ്റൗട്ട് എന്നിവരായിരുന്നു ഈ സംഘം. ആറ് മാസം രാപകലില്ലാതെ ഇവര്‍ മൂന്നുപേരും കണക്കുകൂട്ടി, പലപ്പോഴും ഉറക്കവും ഭക്ഷണവും ത്യജിച്ച്. പക്ഷേ, 1758 നവംബറില്‍ ഈ കണക്ക് അലെക്സിസ് പ്രസിദ്ധീകരിച്ചപ്പോള്‍ നിക്കോള്‍-റെയ്നെയുടെ പേരില്ല; അവളുടെ സംഭാവനകള്‍ എവിടെയും പേരിന് പോലും ഇല്ല. ജെറോം നിക്കോള്‍-റെയ്നെ മരിക്കുന്നതുവരെ, ചരമക്കുറിപ്പുകളിലും, ഈ അനീതിയെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു; അങ്ങനെ ആവര്‍ത്തിച്ച് തന്നാലാകും പോലെ ചരിത്രം തിരുത്താനും!

1759 ഏപ്രില്‍ 15-ന് വാല്‍നക്ഷത്രം സൂര്യന് ഏറ്റവും അടുത്തെത്തും (perihelion) എന്നായിരുന്നു ഇവരുടെ കണക്കിന്റെ പ്രവചനം. മാര്‍ച്ച് 13-നാണ് ശരിക്കും വാല്‍നക്ഷത്രം സൂര്യന് ഏറ്റവും സമീപത്തുകൂടി കടന്നുപോയത്! രണ്ട് കൊല്ലമായിരുന്നു മുന്‍പത്തെ കണക്കിന്റെ മാര്‍ജിന്‍ എന്ന് ആലോചിച്ചാല്‍, (ഹാലി 1958-ല്‍ വരും എന്നാണ് പ്രവചിച്ചിരുന്നത്!) ഇവരുടെ കണക്ക് എത്രമാത്രം കൃത്യമായിരുന്നു എന്ന് മനസിലാക്കാന്‍ കഴിയും. പക്ഷേ, ആധുനിക ജ്യോതിശാസ്ത്രത്തിന്റെ കണ്ണില്‍ നിന്ന് നോക്കുമ്പോള്‍ യുറാനസിന്റേയും നെപ്ട്യൂണിന്റേയും ഗുരുത്വബലം പരിഗണിക്കാതെ ഇതെങ്ങനെ സാധ്യമായി എന്നതും അത്ഭുതമാണ്! (അതുകൊണ്ട് തന്നെ ഇതിനെ ചോദ്യം ചെയ്യുന്ന ഒരു ന്യൂനപക്ഷവും ഉണ്ട് കെട്ടോ!) ഇന്ന് പോലും പ്രവചനത്തിന് ഒട്ടുമേ വഴങ്ങാത്ത ഒരുപാട് ബലങ്ങളാല്‍ ഏതൊക്കെയോ വഴിക്ക് വലിക്കപ്പെടുന്ന പ്രതിഭാസങ്ങളാണ് വാല്‍നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങള്‍; കമ്പ്യൂട്ടറോ കാല്‍ക്കുലേറ്ററോ ഇല്ലാത്ത, ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ ബാല്യകാലത്ത് ഇത് ചെറിയൊരു കാര്യമേ അല്ല!

നിക്കോള്‍-റെയ്നെ സ്വാഭാവികമായും തന്റെ പിന്നീടുള്ള ജ്യോതിശാസ്ത്ര പ്രസിദ്ധീകരണങ്ങളിലും കണക്കുകളിലും ഒപ്പം ചേര്‍ത്തത് ജെറോമിനെയായിരുന്നു. 1761-ലും 1769-ലും ഭൂമിലില്‍ നിന്ന് നോക്കുമ്പോള്‍ ശുക്രന്‍ (venus) സൂര്യന്റെ മുന്നിലുടെ കടന്നുപോകുന്ന പ്രതിഭാസം ഉണ്ടായിരുന്നു; അത് സൂര്യന്റെ മുഖത്ത് ഏത് വഴിക്കാണ് പോകുക എന്ന കണക്കായിരുന്നു നിക്കോള്‍-റെയ്നെ അടുത്തതായി ചെയ്തത്. 1764-ലെ സൂര്യഗ്രഹണം എവിടെയൊക്കെ, എത്ര അളവില്‍, ഏത് സമയത്ത്, എത്ര ദൈര്‍ഘ്യത്തില്‍ എന്ന് 1762-ല്‍ പ്രവചിച്ചതാണ് നിക്കോള്‍-റെയ്നെയുടെ മറ്റൊരു വലിയ സംഭാവന.

1767-ല്‍ രോഗബാധിതനായ ഭര്‍ത്താവിനെ നോക്കലായി നിക്കോള്‍-റെയ്നെയുടെ പ്രാഥമിക ജോലി; 1788-ല്‍ മരിക്കുന്നത് വരെ നിക്കോള്‍-റെയ്നെ അതേ ജോലി തന്നെ ചെയ്തുകൊണ്ടിരുന്നു. ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ, ജ്യോതിശാസ്ത്രത്തിന്റെ നിരീക്ഷണാധിഷ്ഠിതമായ അടിസ്ഥാനം വികസിപ്പിക്കുന്നതില്‍ നിക്കോള്‍-റെയ്നെ സമാനതകളില്ലാത്ത സംഭാവനകളാണ് നല്‍കിയത്.

ഹാലിയുടെ വാല്‍നക്ഷത്രത്തെ പറ്റി ഇനി ഓര്‍ക്കുമ്പോള്‍ ഹാലിയെ മാത്രമല്ല, അതിനെ ശരിക്കും മനുഷ്യരാശിയുടേതാക്കിമാറ്റിയ നിക്കോള്‍-റെയ്നെയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കുക…!

റഫറന്‍സ്

  • http://articles.adsabs.harvard.edu/full/1911Obs….34…87L
  • http://mathshistory.st-andrews.ac.uk/Biographies/Lepaute.html
  • Hypatia’s heritage : a history of women in science from antiquity to the late nineteenth century by Margaret Alic
  • The Unforgotten Sisters: Female Astronomers and Scientists before Caroline Herschel by Gabriella Bernardi

#12 നക്ഷത്രങ്ങളെ തരം തിരിച്ചവള്‍…!

Annie Jump Cannon

എണ്ണാനാകില്ല എന്ന് കവികളാദ്യം പറയുന്നതിലൊന്ന് നക്ഷത്രങ്ങളാണ്. അവര്‍ മടിയന്മാരാണെന്ന് സംശയിക്കാം; നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന നക്ഷത്രങ്ങള്‍ ചരിത്രത്തിലൊട്ടാകെ ഒരുപാട് ജ്യോതിശാസ്ത്രജ്ഞര്‍ എണ്ണിയിട്ടുണ്ട്! പക്ഷേ, ഒരുപാടുണ്ട് എന്നത് സംശയിക്കേണ്ടതില്ല. ടെലസ്കോപ്പിന്റെ സഹായമില്ലാതെ കാണാനാകുന്നത് തന്നെ മനുഷ്യബുദ്ധിയെ വെല്ലുവിളിക്കാന്‍ പാകത്തിനുണ്ടെങ്കില്‍ ടെലസ്കോപ്പുകളില്‍ നിന്ന് ഒരുപാട് ഡാറ്റ വരുന്ന ആദ്യത്തെ കാലഘട്ടത്തിലെ ബൗദ്ധികമായ വെല്ലുവിളി ഒന്നാലോചിച്ച് നോക്കൂ. ആ കാലഘട്ടത്തില്‍ നക്ഷത്രങ്ങളെ വ്യക്തമായ ഗ്രൂപ്പുകളിലേക്ക് തരം തിരിക്കാനും നിരീക്ഷണങ്ങള്‍ക്ക് പ്രസക്തമായ അര്‍ത്ഥങ്ങള്‍ വായിക്കാന്‍ സഹായിച്ചതും ആനീ ജമ്പ് കാനനാണ്. (Annie Jump Cannon) ജ്യോതിശാസ്ത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള സ്ത്രീ എന്ന് പറയാവുന്ന, നക്ഷത്രങ്ങളെ മനുഷ്യബുദ്ധിക്ക് മെരുക്കിയ സ്ത്രീ.

അമേരിക്കയിലെ ഡെലവെയറില്‍ 1863-ലാണ് ആനീ ജനിക്കുന്നത്. ആനീയുടെ അമ്മ നക്ഷത്രങ്ങളെ ചെറുപ്പത്തിലെ ആനീക്ക് പരിചയപ്പെടുത്തിയിരുന്നു; ആ താത്പര്യം ആനീയില്‍ കണ്ടപ്പോള്‍ നിര്‍ഭയം അതിനെ പിന്തുടരാനും അമ്മ ആനീയെ പ്രോത്സാഹിപ്പിച്ചു. വെല്ലെസ്ലി കോളേജില്‍ അടിസ്ഥാന സയന്‍സ് വിഷയങ്ങളും ഗണിതശാസ്ത്രവും പഠിക്കുന്നതിനൊപ്പം ജ്യോതിശാസ്ത്ര പാഠപുസ്തകങ്ങളില്‍ നോക്കി വാനനിരീക്ഷണം നടത്തുന്നതും ആനീയുടെ കൗതുകങ്ങളിലൊന്നായിരുന്നു. സാറ ഫ്രാന്‍സിസ് വൈറ്റിങ്ങ് എന്ന, അന്ന് അമേരിക്കയിലെ വിരലിലെണ്ണാവുന്ന, ഭൗതികശാസ്ത്രജ്ഞകളിലൊരാള്‍, അധ്യാപികയുടെ ശാസനത്തിലായിരുന്നു ആനീയുടെ കോളേജ് വിദ്യാഭ്യാസം. സാറയും ആനീയും തമ്മില്‍ ജീവിതമൊട്ടാകെ തുടര്‍ന്ന സുന്ദരമായൊരു ഗുരുശിഷ്യബന്ധമുണ്ടായിരുന്നു; സയന്‍സ് ജേണലില്‍ സാറയുടെ ചരമക്കുറിപ്പ് എഴുതിയത് ആനീയായിരുന്നു.

പഠനത്തിന് ശേഷം ചില കോളേജുകളില്‍ സഹായിയായി ഒക്കെ ജോലി നോക്കിയതിന് ശേഷം 1896-ല്‍ ഹാര്‍വര്‍ഡില്‍ കമ്പ്യൂട്ടറുകളിലൊരാളായി ആനീ സ്ഥിരം ജോലി നേടി. റിട്ടയര്‍ ചെയ്യുന്ന സമയമാകുമ്പോഴേക്കും ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ അനൗദ്യോഗിക, എന്നാല്‍ അനിഷേധ്യ നേതാവ് തന്നെയായിരുന്നു ആനീ. (ഔദ്യോഗികമായി ഒരാണിനെ അല്ലാതെ ഹാര്‍വര്‍ഡിന്റെ പുരുഷാധിപത്യം സ്വീകരിക്കുക എന്നത് സാധ്യമായിരുന്നില്ല) ഈ സീരീസില്‍ മുന്‍പ് സൂചിപ്പിച്ചിട്ടുള്ളത് പോലെ, ഒബ്സര്‍വേറ്ററികളില്‍ നിന്ന് വരുന്ന വലിയ അളവിലുള്ള ഡാറ്റ വായിച്ച് അതിന്റെ അര്‍ത്ഥം കണ്ടെത്തുകയായിരുന്നു കമ്പ്യൂട്ടറുകളുടെ ജോലി. പക്ഷേ, സ്ത്രീകള്‍ യന്ത്രങ്ങളോ ബുദ്ധി കുറഞ്ഞവരോ അല്ലാത്തതുകൊണ്ട് അവര്‍ ഈ ജോലിയുടെ ഭാഗമായി സയന്‍സിന് സംഭാവന ചെയ്തു എന്നതാണ് ചരിത്രം.

നിര്യാതനായ സ്വന്തം ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി നക്ഷത്രങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തില്‍ മേരി ഡ്രേപ്പര്‍ ഹാര്‍വര്‍ഡിന് കൂറച്ചധികം ഫണ്ട് സംഭാവന ചെയ്തിരുന്നു; ഇതിന്റെ ഭാഗമായി നക്ഷത്രങ്ങളെ തരം തിരിക്കുന്ന പണിയും ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകള്‍ക്ക് തന്നെയായിരുന്നു. നക്ഷത്രങ്ങളുടെ പല സ്വഭാവങ്ങളുമുപയോഗിച്ച് തരം തിരിക്കലിന് പലരും ശ്രമിച്ചു; വില്യമിന ഫ്ലെമിങ്ങ് (സയന്‍സിലെ സ്ത്രീകള്‍ #9) ആദ്യത്തെ ജോലിയായി ഏറ്റെടുത്തതും, പരാജയപ്പെട്ടതും ഇതിലായിരുന്നു. അവസാനം, ഒരുപാട് പരാജയങ്ങളില്‍ നിന്ന് പാഠം പഠിച്ചുകൊണ്ടും, സാറയുടെ നിര്‍ദ്ദേശപ്രകാരം പഠിച്ച സ്പെക്ട്രോസ്കോപ്പി സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടും ഇന്ന് ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന തരം തിരിക്കല്‍ രീതി ആനീ രൂപീകരിച്ചു: ലളിതമാക്കി പറഞ്ഞാല്‍ നക്ഷത്രങ്ങളുടെ “നിറം” വച്ച് തരം തിരിക്കാം.

നക്ഷത്രങ്ങള്‍ക്ക് എല്ലാം ഏതാണ്ട് ഒരേ നിറമാണ്: വെള്ള. എല്ലാ നിറത്തിലുമുള്ള പ്രകാശം എല്ലാ നക്ഷത്രങ്ങളുടെ ഉള്ളില്‍ നിന്നും പുറത്തുവിടുന്നുണ്ട് എന്നതുകൊണ്ട് അവ വെളുത്തിരിക്കണം. പക്ഷേ, നക്ഷത്രത്തിന്റെ ഉള്ളില്‍ നിന്ന് ഈ “വെള്ള” മുഴുവനും പുറത്തുകടക്കുന്നില്ല; നക്ഷത്രത്തിന്റെ പുറത്തേക്ക് പോകുന്ന വഴി കുറേ നിറങ്ങള്‍ വലിച്ചെടുക്കപ്പെടും. ആ വലിച്ചെടുക്കപ്പെടുന്ന നിറം കൂടുതല്‍ ഏതാണ് എന്ന് സ്പെക്ട്രോസ്കോപ്പി വഴി നമുക്ക് പറയാനാകും. (നിറം മാത്രമല്ല, എന്ത് ആണ് ആഗിരണം ചെയ്ത വസ്തു എന്നും പറയാം. അത് നാളെ) അങ്ങനെ, വലിച്ചെടുക്കപ്പെട്ടത് ഏത് എന്നത് ഉപയോഗിച്ചാണ് തരം തിരിവ്. O-B-A-F-G-K-M എന്ന ഏഴ് ഗ്രൂപ്പുകളിലേക്കാണ് തരം തിരിച്ചത്. (സൂര്യന്‍ G ഗ്രൂപ്പിലാണ്)

ഈ തരം തിരിവ് നക്ഷത്രങ്ങളെപ്പറ്റിയുള്ള നമ്മുടെ എല്ലാ ധാരണകളുടേയും നട്ടെല്ലാണെന്ന് പറയുന്നത് അതിശയോക്തിയല്ല. (ഇതിലും പ്രാധാന്യം ഇത് കൂടി ഉള്‍പ്പെടുന്ന H-R ഡയഗ്രം എന്ന ഒരു ഗ്രാഫിനെ പറയാന്‍ കഴിയൂ) പിന്നീടുള്ള പഠനങ്ങളില്‍ നിന്ന് ഈ “നിറം” എന്ന് പറയുന്നത് നക്ഷത്രങ്ങളുടെ താപനിലയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്ന് നമുക്ക് മനസിലായി. അതായ്ത്, അറിയാതെയായിരുന്നു എങ്കിലും നക്ഷത്രങ്ങളുടെ ഒരു വ്യക്തമായ അളവെടുപ്പായിരുന്നു ആനീ നടത്തിയത്. ഇതിനെ കൂടുതല്‍ വ്യക്തമാക്കിയതും വലിച്ചെടുത്ത നിറത്തിന്റെ പ്രാധാന്യമെന്താണെന്ന് മനസിലാക്കിയത് ആനീക്കൊപ്പം ഹാര്‍വര്‍ഡില്‍ ഉണ്ടായിരുന്ന മറ്റൊരു ശാസ്ത്രജ്ഞയാണ്: സിസിലിയ പെയ്ന്‍.

O-B-A-F-G-K-M ഗ്രൂപ്പുകളിലേക്ക് മറ്റേത് മനുഷ്യനേക്കാളുമധികം നക്ഷത്രങ്ങളെ തരം തിരിക്കുകയും അഞ്ച് പുതിയ നക്ഷത്രങ്ങളെ കണ്ടുപിടിക്കുകയും മറ്റനേകം കണ്ടുപിടുത്തങ്ങള്‍ സ്വന്തമായി ചെയ്യുകയും മറ്റ് കമ്പ്യൂട്ടറുകളെ അവരുടെ താത്പര്യങ്ങളില്‍ ഗവേഷണത്തിന് സഹായിക്കുകയും ഉള്‍പ്പടെ തളര്‍ച്ചയില്ലാതെ ജോലി ചെയ്യുകയായിരുന്നു ആനീ 1940-ലെ വിരമിക്കല്‍ വരെ. അവരുടെ ജോലിയെ അംഗീകരിച്ചുകൊണ്ട് തന്നെ ആനീക്ക് 1925-ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി; ആ പദവി ലഭിക്കുന്ന ആദ്യത്തെ സ്ത്രീ.

വിരമിക്കലിന് ശേഷവും ഒരു കൊല്ലം കൂടി മറ്റുള്ളവരുടെ ജോലിയില്‍ സഹായിക്കാന്‍ ശ്രമിക്കുമായിരുന്നു ആനീ; 1941-ല്‍ ആനീയുടെ മരണം വരെ.

മുന്‍ കുറിപ്പുകളില്‍ പറഞ്ഞത് പോലെ, ഒരു ശാസ്ത്രജ്ഞ എന്ന നിലയില്‍ ഒരുപാട് സംഭാവനകള്‍ നല്‍കിയിരുന്നു ആനീ. പക്ഷേ, അതില്‍ മാത്രം ഒതുങ്ങി എന്ന് പറയാന്‍ കഴിയില്ല സയന്‍സിന് ആനീ നല്‍കിയ സംഭാവന. സ്ത്രീകള്‍ക്ക് സയന്‍സിലേക്ക് സംഭാവന ചെയ്യാന്‍ കഴിയുമെന്ന് ഒരു ജീവിതം മൊത്തം ജീവിച്ചുകാണിച്ചു എന്നതിലൂടെ ഒരുപാട് സ്ത്രീകള്‍ക്ക് അടുത്ത തലമുറയില്‍ ഈ വഴിയിലേക്ക് വരാനുള്ള സാധ്യത കൂട്ടി ആനീ; മാത്രമല്ല, ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ ജീവചരിത്രങ്ങളിലൂടേയും ചരമക്കുറിപ്പുകളിലൂടേയും അവിടെ നടന്ന സയന്‍സ് എത്രമാത്രം പ്രാധാന്യമുള്ളതായിരുന്നു എന്ന് കാര്യം ചരിത്രം എളുപ്പത്തില്‍ മറന്നുകളയില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു ആനീ. (ഇതിനെല്ലാമൊപ്പം സ്ത്രീകള്‍ക്ക് വോട്ടവകാശത്തിന് വേണ്ടി പ്രതിഷേധിക്കുന്ന പാര്‍ട്ടിയില്‍ അംഗം കൂടിയായിരുന്നു ആനീ!)

സ്വന്തം സംഭാവന മാത്രമല്ല, മറ്റുള്ളവരുടെ സംഭാവനകളും മറന്നുപോകാതിരിക്കുക എന്നത് സ്വന്തം സമയവും അധ്വാനവും എടുത്ത് (ഒരു മണിക്കൂറില്‍ ആനീ 200 നക്ഷത്രങ്ങളെ കൃത്യമായി തരം തിരിച്ചിരുന്നു!) ഉറപ്പുവരുത്തി എന്നതുകൊണ്ടാണ് ആനീ ഏറ്റവും പ്രാധാന്യമുള്ള ജ്യോതിശാസ്ത്രജ്ഞയാണ് എന്ന് ഞാന്‍ പറഞ്ഞത്. സയന്‍സ് എന്നത് ഒരു കൂട്ടധ്വാനമാണ്; ഒരാള്‍ ഒറ്റയ്ക്കല്ല സയന്‍സ് ചെയ്യുന്നത്, നമ്മളെല്ലാവരും ഒരുമിച്ചാണ്. സയന്‍സിലേക്ക് കൂടുതല്‍ സ്ത്രീകള്‍ക്ക് (മനുഷ്യജനസംഖ്യയുടെ ~50% എന്ന് മറക്കണ്ട) വരാനാകുക എന്നത് സയന്‍സിന് അനിഷേധ്യമായ ഒരു സംഭാവന തന്നെയാണ്; അത് കൂടി ഉറപ്പുവരുത്തുന്നതായിരുന്നു ആനീയുടെ ജീവിതം.

ഇനി നിശാകാശത്തില്‍ അസംഖ്യമായ നക്ഷത്രങ്ങളെ കണ്ട് അത്ഭുതപ്പെടുമ്പോള്‍ വെറുതെ എണ്ണുക മാത്രമല്ല അവയെ ക്രമപ്പട്ടികയില്‍ തരം തിരിച്ച ആനീയുടെ, അവള്‍ക്കൊപ്പമുണ്ടായിരുന്ന ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ, കഴിവിനുകൂടി ആ അത്ഭുതത്തിന്റെ ഒരംശം ബാക്കിവയ്ച്ചേക്കുക…!

റഫറന്‍സ്

  • The Madame Curie Complex: The Hidden History of Women in Science by Julie Des Jardins
  • The Glass Universe by Dava Sobel
  • https://www.nature.com/articles/147738a0
  • https://www.sheisanastronomer.org/index.php/history/annie-cannon
  • https://ui.adsabs.harvard.edu/abs/1925PhDT………1P/abstract

#13 സൂര്യന്റെ ഉള്ള് കണ്ടവള്‍…!

Cecilia Payne-Gaposchkin

നമുക്ക് മുന്‍പേ വന്നവര്‍ തെറ്റുകള്‍ വരുത്തി എന്ന വിശ്വാസമാണ് സയന്‍സ് എന്ന് പറയാറുണ്ട്; അതായത്, മുന്‍പ് വസ്തുതകളെന്ന് ധരിച്ചിരുന്നത് തിരുത്തുന്നതാണ് സയന്‍സില്‍ ഏറ്റവും പ്രശസ്തമായ സംഭാവനകള്‍. പ്രപഞ്ചം എന്നാല്‍ ഭൂമി പോലെ തന്നെയാണെന്ന് വിശ്വസിച്ചിരുന്ന ഒരു ജ്യോതിശാസ്ത്ര പാരമ്പര്യത്തെ തച്ചുടച്ച ശാസ്ത്രജ്ഞയുടെ കഥയാണിന്ന്. നക്ഷത്രങ്ങള്‍ ഭൂരിഭാഗവും ഹൈഡ്രജനും ഹീലിയവും കൊണ്ട് നിര്‍മ്മിതമാണെന്ന ഇന്നത്തെ ജ്യോതിശാസ്ത്ര ധാരണ സ്പെക്ട്രങ്ങളില്‍ ഇന്ന് ആദ്യമായി വായിച്ച സിസിലിയ പെയ്ന്‍-ഗപോച്കിന്റെ (Cecilia Payne-Gaposchkin) കഥ.

സിസിലിയയുടെ ജനനം 1900-ല്‍ ഇംഗ്ലണ്ടിലാണ്. സയന്‍സിന് ചെറുപ്പത്തിലെ താത്പര്യമുണ്ടായിരുന്നു എങ്കിലും സിസിലിയ ആദ്യം പഠിച്ച പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കൂളുകളില്‍ ഫിസിക്സോ സങ്കീര്‍ണ്ണമായ ഗണിതശാസ്ത്രമോ പഠിപ്പിച്ചിരുന്നില്ല; സയന്‍സിലെ താത്പര്യം ബോട്ടണിയിലേക്ക് കേന്ദ്രീകരിക്കുകയാണ് സിസിലിയ അക്കാലത്ത് ചെയ്തത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ന്യൂവന്‍ഹാം കോളേജില്‍ ചേര്‍ന്നതില്‍ പിന്നെയാണ് ജ്യോതിശാസ്ത്ര ക്ലാസുകളിലിരിക്കാന്‍ സിസിലിയക്ക് കഴിയുന്നത്. സൂര്യഗ്രഹണത്തിന്റെ നിരീക്ഷണത്തിലൂടെ എങ്ങനെ അപേക്ഷികതാ സിദ്ധാന്തം തെളിയിച്ചു എന്നതിന്റെ വിശദീകരണം നല്‍കുന്ന അങ്ങനെയൊരു ക്ലാസില്‍ വച്ച് സിസിലിയയുടെ ലോകവീക്ഷണം തന്നെ മാറിമറിഞ്ഞു; ആ ക്ലാസില്‍ നിന്നാണ് ജ്യോതിശാസ്ത്രത്തിലും ഫിസിക്സിലും തനിക്ക് താത്പര്യമുണ്ടെന്ന് സിസിലിയ തിരിച്ചറിയുന്നത് തന്നെ. ആദ്യകൊല്ലം തന്നെ ബോട്ടണി ഉപേക്ഷിച്ച് അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു സിസിലിയ.

സിസിലിയ എത്ര സമര്‍ത്ഥയായിരുന്നാലും സ്ത്രീകള്‍ക്ക് ഡിഗ്രിയോ ഗവേഷണത്തിനുള്ള സംവിധാനമോ നല്‍കാന്‍ കേംബ്രിഡ്ജിന് ഒരു താത്പര്യവുമുണ്ടായിരുന്നില്ല. പക്ഷേ, കടലിനക്കരെ അമേരിക്കയിലെ ഹാര്‍വര്‍ഡില്‍ കുറച്ചധികം സ്ത്രീകള്‍ കുറച്ച് കാലമായി അവരുടെ ശാസ്ത്രഗവേഷണത്തിനുള്ള പ്രാപ്തി തുടര്‍ച്ചയായി തെളിയിച്ചുകൊണ്ടിരുന്നതുകൊണ്ട് അവിടെ സ്ത്രീകള്‍ക്ക് ഒബ്സര്‍വേറ്ററിയില്‍ ചേരാം എന്ന അവസ്ഥയായിരുന്നു. 1923-ല്‍ ഹാര്‍വര്‍ഡില്‍ സ്കോളര്‍ഷിപ്പോടുകൂടി ഒബ്സര്‍വേറ്ററിയില്‍ ഗവേഷണത്തിന് സിസിലിയക്ക് അവസരം ലഭിച്ചു.

ഗവേഷണത്തിന്റെ ഭാഗമായി ഒരുപാട് നക്ഷത്രങ്ങളുടെ സ്പെക്ട്രങ്ങള്‍ വിശകലനം ചെയ്യേണ്ടിയിരുന്നു സിസിലിയക്ക്; സ്പെക്ട്രങ്ങളുടെ കാവലാളായിരുന്നവളെ നിങ്ങള്‍ക്ക് ഇന്നലത്തെ കഥയില്‍ നിന്നറിയാം: ആനീ കാനന്‍. പുതിയ ഒരു ഗവേഷക സ്വന്തം ജോലി തടസ്സപ്പെടുന്നു എന്ന രീതിയില്‍ സിസിലിയയുടെ അവശ്യങ്ങള്‍ എടുക്കാനുള്ള എല്ലാ ന്യായവും ആനീക്ക് ഉണ്ടായിരുന്നു എങ്കിലും സിസിലിയയെ പൂര്‍ണ്ണമായി സ്വാഗതം ചെയ്യുകയാണ് ആനീ ചെയ്തത്. ആനീ അടുത്ത തലമുറയുടെ ജോലികളെ ഒട്ടും കുറച്ചുകാണാതിരുന്നതുകൊണ്ട് തന്നെയാണ് ആനീയുടെ ജോലിയില്‍ നിന്ന് സിസിലിയക്ക് വെറും രണ്ട് കൊല്ലത്തിനുള്ളില്‍ നക്ഷത്രങ്ങളെ പറ്റിയുള്ള നമ്മുടെ ധാരണയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞത്. അറിവ് സ്വതന്ത്രമായി പങ്കിടുന്നതിലൂടെയാണ് സയന്‍സ് പുരോഗമിക്കുന്നത്, ഒറ്റയ്ക്ക് പോകാനുള്ള ഒരു വഴിയല്ല സയന്‍സ്.

സ്പെക്ട്രത്തില്‍ സിസിലിയ കണ്ടത് അവള്‍ക്ക് മുന്‍പേ വന്നവര്‍ വരുത്തിയ തെറ്റുകളാണ്. 1925-ലെ സ്വന്തം ഗവേഷണപ്രബദ്ധത്തിന്റെ ഭാഗമായി നക്ഷത്രങ്ങളില്‍ ഭൂരിഭാഗവും ഹൈഡ്രജനും ഹീലിയവുമാണ് എന്നാണ് തന്റെ നിഗമനം എന്ന് സിസിലിയ എഴുതി. അതുവരെയുള്ള ധാരണ ഭൂമിയുടെ പ്രതലത്തിലെന്തുണ്ടോ അതാണ് സൂര്യനിലും നക്ഷത്രങ്ങളിലും എന്നായിരുന്നു! (അതായത് ഭൂമി ചൂടാക്കിയാല്‍ സൂര്യനായി മാറും എന്നായിരുന്നു അവരുടെ ഊഹങ്ങള്‍) പക്ഷേ, നക്ഷത്രങ്ങളുടെ സ്പെക്ട്രങ്ങളില്‍ നിന്ന് എന്ത് മൂലകങ്ങള്‍, എത്ര അളവിലുണ്ട് എന്ന് പറയാന്‍ സാധിക്കും.

നക്ഷത്രത്തിന്റെ ഉള്ളിലുണ്ടാകുന്ന പ്രകാശം പുറത്തേക്ക് വരുന്നതിന് മുന്‍പ് നക്ഷത്രത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ആറ്റങ്ങളില്‍ ഇടിക്കും; അങ്ങനെ ഇടിക്കുന്നതിലൂടെ വെള്ള പ്രകാശത്തില്‍ ചില “നിറങ്ങള്‍” (സാങ്കേതികമായി പറഞ്ഞാല്‍ ആവൃത്തി അതായത് frequency) നഷ്ടപ്പെട്ട് പോകും. ഈ നഷ്ടപ്പെട്ട നിറങ്ങള്‍ സ്പെക്ട്രത്തില്‍ കറുത്ത് (അല്ലെങ്കില്‍ സാധാരണയിലും മങ്ങി) കാണാന്‍ പറ്റും. അങ്ങനെയാണ് എന്ത് നക്ഷത്രങ്ങളിലുണ്ട് എന്ന് പറയാന്‍ കഴിയുക. പക്ഷേ, വളരെ ചെറിയ അളവിലാണെങ്കിലും ഹൈഡ്രജനും ഹീലിയവുമല്ലാത്ത മൂലകങ്ങള്‍ നക്ഷത്രങ്ങളിലുണ്ട്. (മെറ്റാലിസിറ്റി, metallicity, എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ അതിന്റെ അളവിന് പറയുക) അതിന്റെ സ്പെക്ട്രം കൂടി കലര്‍ന്നിട്ടും, പിന്നെ കുറച്ച് മുന്‍വിധികളും കൂടിയിട്ടാണ് സിസിലിയക്ക് മുന്‍പുള്ള സ്പെക്ട്രം അവലോകനങ്ങള്‍ “സൂര്യന്‍ ഭൂമിപോലെ” എന്ന നിഗമനത്തിലെത്തിയത്.

പക്ഷേ, കൂടുതല്‍ ശ്രദ്ധയോടെ സ്പെക്ട്രം വായിച്ചതില്‍ നിന്നും സ്പെക്ട്രം കറുക്കല്‍/മങ്ങലിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട് എന്നത് തിരിച്ചറിഞ്ഞതിലൂടേയുമാണ് സിസിലിയയുടെ ഡോക്ടറേറ്റ് പ്രബദ്ധം നക്ഷത്രങ്ങളെപ്പറ്റിയുള്ള മനുഷ്യരാശിയുടെ ധാരണ തിരുത്തിയെഴുതിയത്. ഇത് മാത്രമല്ല, സ്പെക്ട്രത്തിന്റെ നിറം കൂടുതല്‍ മങ്ങുന്നത് (ആനീയുടെ OBAFGKM ഗ്രൂപ്പ്) താപനിലയിലൂടെ ആണെന്നും സിസിലിയ കണ്ടെത്തി. ചരിത്രത്തില്‍ സയന്‍സിനെ ഇത്രയുമധികം സ്വാധീനിച്ച ഡോക്ടറല്‍ തീസിസ് ഉണ്ടാകില്ല.

25 വയസ്സില്‍ സയന്‍സ് മാറ്റിമറിച്ചതിന് ശേഷം സിസിലിയ പലതരത്തിലുള്ള നക്ഷത്രങ്ങളുടേയും സൂപ്പര്‍നോവകളുടേയും ഒക്കെ ഉള്ളടക്കമെന്ത്, മില്‍കിവേയുടെ ഘടനയെന്ത് എന്നതിലൊക്കെ ഒരുപാട് പഠനങ്ങള്‍ നടത്തി. 1956-ല്‍ ഹാര്‍വര്‍ഡില്‍ പ്രൊഫസറാകുന്ന ആദ്യ സ്ത്രീ ആയി സിസിലിയ; 1966-ല്‍ തന്റെ വിരമിക്കല്‍ വരെ ആ പദവിയില്‍ തുടര്‍ന്നു അവള്‍. 1979-ല്‍ സിസിലിയ അന്തരിച്ചു.

ഹാര്‍വര്‍ഡില്‍ കമ്പ്യൂട്ടറായിട്ടല്ലാതെ മനുഷ്യനായി പരിഗണിക്കപ്പെട്ട ആദ്യ സ്ത്രീകളിലൊരാളായിരുന്നു സിസിലിയ; സിസിലിയയുടെ പാത പിന്തുടര്‍ന്ന മറ്റനേകം സ്ത്രീകളുമുണ്ട്. പക്ഷേ, ഹാര്‍വാര്‍ഡ് കമ്പ്യൂട്ടറുകളുടെ ചരിത്രഗാഥയുടെ സമാപ്തി സിസിലിയയിലാണെന്ന് പറയാം; സ്ത്രീകളോടുള്ള വിവേചനം കുറഞ്ഞ നിരക്കിലാണെങ്കിലും ഇപ്പോഴും ജ്യോതിശാസ്ത്രത്തിലടക്കം ഉണ്ടെങ്കിലും. (കഴിയുമെങ്കില്‍ ഒരു പിന്‍കുറിപ്പായിട്ട് അത് ചേര്‍ക്കാന്‍ ശ്രമിക്കാം) ഭൂതകാലത്തിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നത് വര്‍ത്തമാനകാലത്തിന്റെ ഭംഗിയിലഭിരമിക്കാനല്ല, വര്‍ത്തമാനത്തിലെ പിഴവുകള്‍ ഭാവിയുടെ കണ്ണോടെ കാണാനുള്ള ദീര്‍ഘദൃഷ്ടി വികസിപ്പിക്കാനാണ്.

സൂര്യന്റെ ഉള്ളുകാണാനായി ഞാന്‍ എന്റെ ബുദ്ധി മുഴുവന്‍ ചിലവിടുമ്പോള്‍ മറക്കാനാകാത്ത, മറക്കില്ലാത്ത ശാസ്ത്രജ്ഞയാണ് ആദ്യം സൂര്യനുള്ള് കണ്ട പ്രൊഫസര്‍ പെയ്ന്‍-ഗപോച്കിന്‍…!

റഫറന്‍സ്

  • Cecilia Payne-Gaposchkin: an autobiography and other recollections by Cecilia Payne-Gaposchkin
  • https://www.aip.org/history-programs/niels-bohr-library/oral-histories/4620
  • https://ui.adsabs.harvard.edu/abs/1925PhDT………1P/abstract
  • https://www.pnas.org/content/14/5/399

#14 കെപ്ലറിന്റെ സാധ്യത കണ്ടവള്‍…!

Dr. Tabetha Boyajian

നമുക്ക് എല്ലാം അറിഞ്ഞുകൂട; പക്ഷേ, എന്താണ് നമുക്കറിയാത്തത് എന്ന് കൃത്യമായി നിര്‍ണ്ണയിക്കുക വളരെ ബുദ്ധിമുട്ടാണ്. തത്വശാസ്ത്രപരമായ ഊഹങ്ങളായിട്ടല്ല, ഭൗതികലോകത്ത് കൃത്യമായി പരീക്ഷിച്ചറിയാവുന്ന എന്താണ് നമുക്കറിയാത്തതെന്ന് മനസിലാക്കിയെടുക്കലും അതിനെ ഭാവിയില്‍ പരീക്ഷണത്തിന് സാധ്യമാകുന്ന രീതിയില്‍ കൃത്യമായി രേഖപ്പെടുത്തലും അനിവാര്യമായൊരു സായന്‍സിക ജോലി തന്നെയാണ്. ഈയടുത്തകാലത്ത് അങ്ങനെയൊരു വിചിത്ര പ്രതിഭാസത്തെ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തൊരു സംഘത്തെ നയിച്ച സ്ത്രീയെപ്പറ്റിയാണ് ഇന്ന്; WTF സ്റ്റാര്‍ ആദ്യം കണ്ടവരിലൊരാള്‍: ഡോ. ടബെത്ത ബോയാജിയന്‍. (Dr. Tabetha Boyajian)

1980-ലാണ് ടബെത്തയുടെ ജനനം. സൂര്യന് സമീപത്തുള്ള നക്ഷത്രങ്ങളുടെ വലിപ്പമളക്കുന്നതിനെപ്പറ്റിയായിരുന്നു ടബെത്തയുടെ ഡോക്ടോറല്‍ തീസിസ്; മറ്റ് മോഡലുകളിലും മറ്റും വന്നേക്കാവുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിനും സഹായകമായിരുന്നു ടബെത്തയുടെ നിരീക്ഷണങ്ങള്‍. അതിനുശേഷം നക്ഷത്രങ്ങളുടെ വലിപ്പമളക്കുന്നതിന് എങ്ങനെ അവയെ ചുറ്റുന്ന ഗ്രഹങ്ങളെ ഉപയോഗിക്കാമെന്ന ഗവേഷണവും ടബെത്ത നടത്തി. അതിനുശേഷം യേല്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫ. ഡെബ്ര ഫിഷര്‍ എന്ന ശാസ്ത്രജ്ഞയുടെ കീഴിയില്‍ പോസ്റ്റ് ഡോക്ടറല്‍ വര്‍ക്കിനായി ചേര്‍ന്നു ടബെത്ത.

ഡെബ്രയുടെ കീഴില്‍ പ്ലാനറ്റ് ഹണ്ടേഴ്സ് (Planet Hunters) എന്നൊരു പരിപാടി നടക്കുന്നുണ്ടായിരുന്നു. കെപ്ലര്‍ എന്ന ഉപഗ്രഹത്തില്‍ നിന്ന് വരുന്ന ഡാറ്റ അവലോകനം ചെയ്ത് ഗ്രഹങ്ങളെ കണ്ടെത്താന്‍ സാധാരണക്കാരെ പഠിപ്പിക്കുക എന്നതായിരുന്നു ഈ സംരംഭം; പൊതുവേ കമ്പ്യൂട്ടറുകള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ഗ്രഹങ്ങളെ കണ്ടെത്തും എങ്കിലും മനുഷ്യര്‍ സംഘം ചേരുമ്പോള്‍ കമ്പ്യൂട്ടറുകള്‍ കാണാതെ പോകുന്ന ചില ഗ്രഹങ്ങളെ കൂടി കണ്ടെത്താന്‍ സാധിക്കും എന്ന് ഈ പദ്ധതി തെളിയിക്കുകയും ചെയ്തു. (നിങ്ങള്‍ക്ക് താത്പര്യമുണ്ട് എങ്കില്‍ ഇപ്പോള്‍ ടെസ് എന്ന ഉപഗ്രഹത്തിന്റെ ഡാറ്റയില്‍ നിന്ന് ഇതേ പരിപാടി ഉണ്ട്, ഇവിടെ: https://www.zooniverse.org/projects/nora-dot-eisner/planet-hunters-tess)

ഗ്രഹങ്ങളുടെ കാര്യത്തില്‍ വൈദഗ്ധ്യമുണ്ടായിരുന്ന ടബെത്ത കൂടി ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ശാസ്ത്രജ്ഞരിലൊരാളായി. 2016-ല്‍ കെപ്ലറിന്റെ ഡാറ്റയില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍ കണ്ടെത്തില്ലായിരുന്നു എന്ന് ഉറപ്പുള്ള ഒന്ന് ടബെത്തയുടെ സംഘം കണ്ടെത്തി; വിചിത്രമായൊരു നക്ഷത്രം. കെപ്ലര്‍ നക്ഷത്രങ്ങളുടെ തെളിച്ചം എത്രയുണ്ട് എന്ന് നിരീക്ഷിക്കുന്ന ഒരു ഉപഗ്രഹമായിരുന്നു; ഒരു ഗ്രഹം നക്ഷത്രത്തിന്റെ മുന്നില്‍ വന്നാല്‍ ഒരു പ്രത്യേക രീതിയില്‍ നക്ഷത്രം ഇത്തിരി മങ്ങും; വമ്പന്‍ ഗ്രഹങ്ങള്‍ക്ക് പോലും പരമാവധി 10%. പക്ഷേ, 20% വരെ KIC 8462852 നക്ഷത്രം മങ്ങി; അതിനൊരു വിശദീകരണവുമില്ല. (നമ്മള്‍ മുന്‍ കുറിപ്പുകളില്‍ പറഞ്ഞ വേരിയബിള്‍ നക്ഷത്രങ്ങള്‍ പോലെ പിരിയഡില്‍ ഒന്നുമല്ല ഈ മങ്ങല്‍, അതാണെന്ന് വിചാരിക്കണ്ട)

വെളിച്ചമെവിടെ (Where’s the Flux) എന്നതിന്റെ ചുരുക്കമായി അതിനെ WTF നക്ഷത്രം എന്ന് വിളിക്കാമെന്നാണ് ടബെത്ത കരുതിയത്. (ഇതിനെപ്പറ്റിയുള്ള പേപ്പറും ആ തലക്കെട്ടിലായിരുന്നു) പക്ഷേ, ടബെത്തയുടെ വിളിപ്പേരായ ടാബി (Tabby) എന്നത് ചേര്‍ത്ത് ടാബിയുടെ നക്ഷത്രം എന്ന പേരിലാണ് ഈ നക്ഷത്രം പ്രസിദ്ധമായത്! പ്രസിദ്ധിക്ക് വേറൊരു കാരണം കൂടിയുണ്ട്. മങ്ങല്‍ അന്യഗ്രഹജീവികള്‍ മൂലമാണെന്ന് ചിലര്‍ സിദ്ധാന്തിച്ചു; ടബെത്ത അതിന് ഒരു തെളിവുമില്ല എന്ന് പറഞ്ഞെങ്കിലും.

നാല് കൊല്ലമായി, ഇന്നുവരെ ഒരു വ്യവസ്ഥാപിതമായ വിശദീകരണം ടാബിയുടെ നക്ഷത്രത്തിന് ഇല്ല; സയന്‍സ് വളരെ പതുക്കെയാണ് നീങ്ങുന്നത്. പതിയെ നമുക്ക് ഈ പ്രതിഭാസത്തിനും വിശദീകരണം പ്രതീക്ഷിക്കാം.

ലുയിസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുകയാണ് ഇപ്പോള്‍ ടബെത്ത. ടാബിയുടെ നക്ഷത്രത്തെ പറ്റിയുള്ള ഗവേഷണങ്ങള്‍ മുഴുവന്‍ അവര്‍ സ്വന്തം വെബ്സൈറ്റ് ആയ wherestheflux.com-ല്‍ പങ്കിടുന്നുണ്ട്.

ഇനി ചരിത്രത്തിലെ സ്ത്രീകളെ ഓര്‍ക്കുമ്പോള്‍, ഇപ്പോള്‍ ചരിത്രം സൃഷ്ടിക്കുന്ന ടബെത്തയെപ്പോലുള്ളവരെ മറന്നുപോകാതിരിക്കുക…!

റഫറന്‍സ്

  • Extrasolar Planets and Their Host Stars by Dr. Tabetha Boyajian and Dr. Kaspar von Braun
  • https://scholarworks.gsu.edu/phy_astr_diss/34/
  • http://www.astro.yale.edu/tabetha/Site/Welcome.html
  • https://www.wherestheflux.com/
  • https://academic.oup.com/mnras/article/457/4/3988/2589003
  • https://iopscience.iop.org/article/10.3847/2041-8213/ab2e77

#15 ഡാര്‍ക്ക് മാറ്റര്‍ തൊട്ടറിഞ്ഞവള്‍…!

Vera Rubin

ഡാര്‍ക്ക് മാറ്റര്‍ (Dark Matter) എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാകും; പ്രപഞ്ചത്തില്‍ ഭൂരിഭാഗവും നമുക്ക് മനസിലാക്കാന്‍ പറ്റില്ലാത്ത എന്തോ ആണ് എന്ന നിലയില്‍ സയന്‍സ് വളച്ചൊടിക്കാന്‍ തത്പരകക്ഷികള്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേകിച്ചും. ടെലസ്കോപ്പുകളിലൂടെ നേരിട്ട് കാണാന്‍ കഴിയാത്ത, അദൃശ്യമായ കുറച്ച് സാധനങ്ങള്‍ കൂടി ബഹിരാകാശത്തുണ്ട് എന്ന തിരിച്ചറിവില്‍ നിന്ന് ആ അദൃശ്യ വസ്തുക്കള്‍ക്കിട്ട പേരാണ് ഡാര്‍ക്ക് മാറ്റര്‍. പ്രകാശം വഴിയല്ലാതെ കാര്യമായ ബഹിരാകാശ നിരീക്ഷണം സാധ്യമല്ലാതിരുന്ന 1970-കളില്‍ ഡാര്‍ക്ക് മാറ്ററിനെ കണക്കിലൂടെ കണ്ട വേര റൂബിന്റെ (Vera Rubin) കഥയാണിന്ന്. ഗണിതശാസ്ത്രം കൊണ്ട് ചിത്രങ്ങളിലില്ലാത്തത് കാണാനുള്ള സായന്‍സിക മാര്‍ഗം തുറന്നവളുടെ കഥ.

1928-ല്‍ ഫിലഡെല്‍ഫിയയിലാണ് വേര ജനിക്കുന്നത്. പത്താം വയസ്സില്‍ തന്റെ മുറിയിലെ ജനലിലൂടെ കട്ടിലില്‍ കിടന്ന് നക്ഷത്രങ്ങള്‍ നിശാകാശത്തിലൂടെ പതിയെ നീങ്ങുന്നത് നിരീക്ഷിച്ചതില്‍ നിന്നാണ് വേരക്ക് ജ്യോതിശാസ്ത്രത്തിലുള്ള താത്പര്യം ജനിക്കുന്നത്. നക്ഷത്രരാശികള്‍ സുഹൃത്തുകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും വേരക്ക് അവയൊന്നുമായിരുന്നില്ല, വെറുതെ നക്ഷത്രങ്ങളെ നക്ഷത്രങ്ങളായിത്തന്നെ കാണാനായിരുന്നു ഇഷ്ടം. (മറ്റുള്ളവര്‍ നിസ്സാരം, സ്വാഭാവികമെന്ന് കരുതുന്ന സാധനങ്ങളില്‍ കൗതുകം കണ്ടെത്തുന്ന ഇതേ മനോഭാവമാണ് വേരയുടെ പ്രധാന കണ്ടുപിടുത്തങ്ങളിലേക്കും നയിച്ചത്!) പഠനത്തില്‍ അത്രക്കൊന്നും മിടുക്കിയല്ലാതിരുന്നത് കൊണ്ട് തന്നെ ടീച്ചര്‍മാര്‍ക്ക് വേരയില്‍ ഒരു വിശ്വാസവുമില്ലായിരുന്നു. (സ്ഥിരമായി ജ്യോതിശാസ്ത്രത്തെ പറ്റി മാത്രം സംസാരിക്കുന്ന ഒരു കുട്ടിയെ പ്രോത്സാഹിപ്പിക്കാത്തതില്‍ ചെറുതല്ലാത്ത സ്ത്രീവിരുദ്ധതയും ഉണ്ടായിരുന്നിരിക്കണം!) ഹൈസ്കൂള്‍ ഫിസിക്സ് ടീച്ചര്‍മാരിലൊരാള്‍, “സയന്‍സിന്റെ അടുത്തെങ്ങും പോകാതിരിക്കുന്നത് നന്നായിരിക്കും” (“As long as you stay away from science, you should do OK”) എന്നാണ് വേരയെ ഉപദേശിച്ചത്. പക്ഷേ, അതിലൊന്നും തളരുന്നതായിരുന്നില്ല വേരയുടെ കുതുകം.

വേര 1948-ല്‍ കോളേജ് ബിരുദം നേടി; അതേ കൊല്ലം തന്നെ റോബര്‍ട്ട് എന്നയാളെ വിവാഹം ചെയ്യുകയും ചെയ്തു. സ്ത്രീയായിരുന്നതുകൊണ്ട് പലയിടത്തും പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദത്തിന് പ്രവേശനം ലഭിക്കില്ലായിരുന്നു എന്നതുകൊണ്ട് പലയിടത്തും പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട ശേഷം വേര കോര്‍ണെല്‍ സര്‍വ്വകലാശാലയില്‍ പ്രവേശനം നേടി; 1951-ല്‍ വേര പാസാകുകയും ചെയ്തു. തുടര്‍ന്ന് വേര ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1954-ല്‍ ഡോക്ടറേറ്റും നേടി; ഗാലക്സികളുടെ വിതരണം എങ്ങനെയായിരുന്നു എന്നതിനെപ്പറ്റിയായിരുന്നു ഡോക്ടറല്‍ തീസിസ്. (ഇന്നും പ്രസക്തമായ ഗവേഷണം നടക്കുന്ന വിഷയമാണിത്) ഡോക്ടറേറ്റ് കൊടുക്കുമായിരുന്നു എങ്കിലും അസ്ട്രോണമി ഡിപ്പാര്‍ട്ട്മെന്റ് ബില്‍ഡിങ്ങിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശമില്ലാതിരുന്നത് കൊണ്ട് വേരയ്ക്ക് അഡ്വൈസറെ ഡിപ്പാര്‍ട്ട്മെന്റ് ലോബിയിലോ മറ്റൊരു ഡിപ്പാര്‍ട്ട്മെന്റിന്റെ ലൈബ്രറിയിലോ കണ്ട് സംസാരിക്കേണ്ടിയിരുന്നു ഡോക്ടറേറ്റ് ചെയ്യുന്ന സമയത്ത്.

പ്രപഞ്ചവികാസവും ക്വേസാറുകളും ഒക്കെ തന്റെ ഗവേഷണവിഷയമാക്കിയ വേര കുറച്ചധികം ശ്രദ്ധിക്കപ്പെട്ടു. പ്രപഞ്ചവികാസത്തെ പറ്റി വേര നടത്തിയ നിരീക്ഷണങ്ങളെ ഇന്ന് റൂബിന്‍-ഫോര്‍ഡ് എഫക്റ്റ് എന്നാണ് വിളിക്കുന്നത്. 1963-ല്‍ വേര തന്റെ ശ്രദ്ധ ഗാലക്സികളിലേക്ക് തിരിച്ചു; ഗാലക്സി കേന്ദ്രങ്ങളിലായിരുന്നു അന്ന് ഒരുപാട് ഗവേഷണം നടന്നിരുന്നത് എന്നതുകൊണ്ട് കേന്ദ്രത്തിന് ചുറ്റും കറങ്ങുന്ന നക്ഷത്രങ്ങളിലായി വേരയുടെ ശ്രദ്ധ. മറ്റുള്ളവര്‍ക്ക് കൗതുകമില്ലാത്തതില്‍ കൗതുകപ്പെടുന്ന വേരയുടെ സ്വഭാവം കൊണ്ടായിരിക്കണം ഈ മേഖലയില്‍ ജ്യോതിശാസ്ത്രത്തിന് പ്രസക്തമായ നിരീക്ഷണങ്ങള്‍ നടത്താനുണ്ട് എന്ന് നമ്മള്‍ മനസിലാക്കുന്നത് തന്നെ!

ആദ്യം നമുക്ക് അടുത്തുള്ള, തെളിഞ്ഞ് കാണാവുന്ന ആന്‍ഡ്രോമിഡ ഗാലക്സിയുടെ കറക്കം ആണ് വേര അവലോകനം ചെയ്തത്. വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായി മാറി അത്. ഒറ്റനോട്ടത്തില്‍, നമുക്കറിയാവുന്ന ഗുരുത്വാകര്‍ഷണ നിയമം (സാമാന്യ ആപേക്ഷികതാ സിദ്ധാന്തം – General Theory of Relativity) പ്രവചിക്കുന്ന രീതിയിലല്ല ആന്‍ഡ്രോമിഡ കറങ്ങുന്നത്! അതുകൊണ്ട് തന്നെ, വളരെ സൂക്ഷ്മമായി അവലോകനം ചെയ്ത ശേഷമേ ഇങ്ങനെ ഒരു ഫലം പ്രസിദ്ധീകരിക്കാവൂ എന്ന് വേരയ്ക്കറിയാമായിരുന്നു, 1963-ല്‍ തുടങ്ങിയ അവലോകനം പ്രസിദ്ധീകരിക്കാന്‍ സാധിച്ചത് 1970-ലാണ്. അതിനുശേഷം മറ്റ് ഗാലക്സികളുടെ നിരീക്ഷണങ്ങളും നടത്തി 1980-ലും, 1985-ലും പ്രസക്തമായ പേപ്പറുകള്‍ വേര വീണ്ടും പബ്ലിഷ് ചെയ്തു. (ഇതിലൊന്നും ലേഖകയായി വേര ഒറ്റയ്ക്കായിരുന്നില്ല എങ്കിലും ഇവയില്‍ എല്ലാം തുടര്‍ച്ചയായി ഉണ്ടായിരുന്നത് വേര മാത്രമാണ്) ഇതേ പ്രശ്നം മറ്റ് ഗാലക്സികളിലും ഉണ്ട്

ഈ നിരീക്ഷണത്തെ “ഗാലക്സി കറക്ക പ്രശ്നം” (Galaxy Rotation Problem) എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഇതിനെ ലളിതമാക്കി പറയാന്‍ നമുക്ക് സൗരയൂഥം ഉദാഹരണമാക്കി എടുക്കാം. സൂര്യനിലാണ് സൗരയൂഥത്തിന്റെ മാസ് ഏതാണ്ട് മുഴുവനും; അതുകൊണ്ട് തന്നെ, സൂര്യനില്‍ നിന്ന് ദൂരത്തേക്ക് പോകുന്തോറും, ചുറ്റും കറങ്ങുന്ന വസ്തുക്കളുടെ കറക്കത്തിന്റെ വേഗത കുറഞ്ഞ് വരും. ഉദാ: ഭൂമിയേക്കാല്‍ പതിയെയാണ് ചൊവ്വ, അതിലും പതിയെ ശനി, അതിലും പതിയെ വ്യാഴം അങ്ങനെയങ്ങനെ. ചുഴിയന്‍ ഗാലക്സികളിലെ (spiral galaxy) നക്ഷത്രങ്ങളുടെ മാസിന്റെ വലിയൊരു ഭാഗവും ഇതുപോലെ നടുക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. (സൂര്യനോളം കേന്ദ്രീകൃതമല്ല, എങ്കിലും സമാനമായി എന്ന് പറയാം) അതുകൊണ്ട് തന്നെ, ഗാലക്സികളുടെ അറ്റങ്ങളിലേക്ക് വരുന്തോറും കറക്കത്തിന്റെ വേഗത കുറയണം; പക്ഷേ, ഒരു പ്രത്യേക വേഗതക്കപ്പുറം കാര്യമായി വേഗത മാറുന്നില്ല എന്നതാണ് വേരയുടെ നിരീക്ഷണം. (ഇത് മാത്രമല്ല, കുറച്ചുകൂടി സങ്കീര്‍ണ്ണതയുണ്ട് വേഗതയില്‍, അത് തത്കാലം കൂടുതല്‍ വിശദീകരിച്ച് കഥ ആകെ വഴിമാറ്റി വിടുന്നില്ല)

ഇതിന് പരിഹാരമായി വേര നിര്‍ദ്ദേശിച്ചത് നമുക്ക് അദൃശ്യമായ എന്തോ കൂടി ഗാലക്സികളിലുണ്ട് എന്നാണ്. അതായത്, വേര പ്രകാശത്തിന് അദൃശ്യമായത് ഗുരുത്വാകര്‍ഷണത്തിലൂടെ കണ്ടു. 1985 പേപ്പറില്‍ ഗാലക്സികളില്‍ എവിടെയാണ് ഈ അദൃശ്യ (ഡാര്‍ക്ക്) മാറ്റര്‍ ഉള്ളത് എന്നതുകൂടി കണക്കുകൂട്ടാന്‍ വേരയ്ക്ക് കഴിഞ്ഞു. ഇതിനുമുന്‍പ് അദൃശ്യമായ എന്തൊക്കെയോ ബഹിരാകാശത്തുണ്ട് എന്ന ഊഹങ്ങളുണ്ടായിട്ടുണ്ട് എങ്കിലും വേരയാണ് ആദ്യമായി ഡാര്‍ക്ക് മാറ്റര്‍ എന്ന് നാമിന്ന് വിളിക്കുന്ന സാധനം നിരീക്ഷിച്ചത്.

പക്ഷേ, 1980-ല്‍ ആപേക്ഷികതാ സിദ്ധാന്തം തെറ്റായിരുന്നിരിക്കാം എന്ന ഒരു സാധ്യത കൂടിയുണ്ടായിരുന്നു ഗാലക്സി കറക്ക പ്രശ്നത്തിന്റെ ഉത്തരമായിട്ട്. പക്ഷേ, ആപേക്ഷികതാ സിദ്ധാന്തത്തില്‍ നിന്ന് തന്നെ മാസ് പ്രകാശം വളയ്ക്കുന്നുണ്ട് എന്ന് നമുക്കറിയാം. ഡാര്‍ക്ക് മാറ്റര്‍ ഉണ്ടെന്ന് സൈദ്ധാന്തികമായി കരുതിയിടത്ത് തന്നെ നമ്മുടെ ഗാലക്സിയിലടക്കം അങ്ങനെയുള്ള വളയ്ക്കലുകളില്‍ നിന്ന് കൂടി ഡാര്‍ക്ക് മാറ്റര്‍ കണ്ടെത്തിയിട്ടുണ്ട്; അതുകൊണ്ട് തന്നെ ആപേക്ഷികതാ സിദ്ധാന്തം തെറ്റാണ് എന്ന വ്യാഖ്യാനത്തിന് ഈ ചോദ്യത്തിനുത്തരമായി ഇപ്പോള്‍ ശാസ്ത്രലോകത്ത് സ്വീകര്യതയില്ല.

വേരയുടെ 1970-കളിലെ നിരീക്ഷണം അത്ര എളുപ്പത്തില്‍ സ്വീകരിക്കപ്പെട്ടില്ല. നക്ഷത്രമല്ല എങ്കില്‍ നെബുല ആയിട്ടുള്ള ഗ്യാസാണ് എന്നൊക്കെ ഒരുപാട് ഊഹങ്ങള്‍ ഡാര്‍ക്ക് മാറ്ററിനെ വിശദീകരിക്കാന്‍ ഉണ്ടായി. പക്ഷേ, ഇവയൊക്കെ പ്രകാശത്തിന്റെ മറ്റ് ഫ്രീക്വന്‍സികളിലൂടെ (ഉദാ: ഇന്‍ഫ്രാറെഡ്) നിരീക്ഷിക്കാന്‍ പറ്റേണ്ടതാണ്. അവയുടെയെല്ലാം കണക്കെടുത്താലും ഗാലക്സി കറക്കം വിശദീകരിക്കാന്‍ വേണ്ടതിന്റെ മാസിന്റെ അടുത്തെങ്ങും എത്തില്ല. അതായത്, പ്രകാശത്തിന് വഴങ്ങാത്ത എന്തോ ബഹിരാകശത്ത് ഉണ്ടെന്ന്. ജ്യോതിശാസ്ത്രജ്ഞര്‍ക്ക് അത്രത്തോളം അസ്വസ്ഥത ഉണ്ടാക്കുന്ന മറ്റൊന്നില്ല. (എന്ത് എന്ന് മനസിലാക്കുന്നത് പാര്‍ട്ടിക്കിള്‍ ഫിസിക്സിനും പണിയാണ്, എന്റെ മേഖലയല്ലാത്തതുകൊണ്ട് ഞാന്‍ അവിടേക്ക് തത്കാലം പോകുന്നില്ല) അതുകൊണ്ട്, ഡാര്‍ക്ക് മാറ്ററിന്റെ സ്വീകാര്യത വളരെ പതിയെയായിരുന്നു.

ഇന്ന് പക്ഷേ, ഡാര്‍ക്ക് മാറ്റര്‍ ആധുനിക ഭൗതിക ധാരണയുടെ ഭാഗമാണ്. ഗാലക്സി കറക്കം പ്രശ്നത്തിന് മാത്രമല്ല, ബിഗ് ബാങ്ങിന്റെ മോഡലുകളിലടക്കം ഒരുപാട് നിരീക്ഷണങ്ങളുടെ അവിഭാജ്യ ഘടകമാണ് ഡാര്‍ക്ക് മാറ്റര്‍. ഉണ്ടോ ഇല്ലയോ എന്ന് സംശയമുള്ള ഒന്നല്ല ഡാര്‍ക്ക് മാറ്റര്‍; അങ്ങനെ ഒരു തെറ്റിദ്ധാരണ കൂടി വ്യാപകമായി കാണാറുള്ളത് കൂടി ഈ സാഹചര്യത്തില്‍ തിരുത്തുന്നു. എന്ത് പാര്‍ട്ടിക്കിള്‍/പാര്‍ട്ടിക്കിളുകളുടെ സംയുക്തം ആണ് ഡാര്‍ക്ക് മാറ്റര്‍ എന്ന് മാത്രമേ സംശയമുള്ളൂ; ഉണ്ടോ എന്ന് സംശയമില്ല.

ഡാര്‍ക്ക് മാറ്റര്‍ പഠനങ്ങള്‍ക്ക് ശേഷം ഗാലക്സികളുടെ കറക്കത്തെ പറ്റി മറ്റ് ഒരുപാട് നിരീക്ഷണങ്ങള്‍ നടത്തുകയും ആ വിഷയത്തില്‍ പാഠപുസ്തകങ്ങളുടെ എഴുത്തുകാരിയാകുകയുമടക്കം ഒരുപാട് ജോലി ചെയ്തു ജ്യോതിശാസ്ത്രത്തില്‍ വേര. ഒരുപാട് സെക്സിസം ജീവിതമൊട്ടാകെ അനുഭവിച്ച വേര സയന്‍സിലേക്ക്, ജ്യോതിശാസ്ത്രത്തിലേക്ക് സ്ത്രീകളെ കൊണ്ടുവരുവാന്‍ തന്നാലാകും പോലെ എല്ലാം ചെയ്തിരുന്നു. ഒരുപാട് പെണ്‍കുട്ടികളെ ഡോക്ടോറല്‍ കാന്‍ഡിഡേറ്റ് ആയി സ്വീകരിക്കുകയും അല്ലാതെ പഠിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു വേര; നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസ് തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളെ തിരഞ്ഞെടുക്കാന്‍ ശക്തമായി സംസാരിക്കുകയും ചെയ്തിരുന്നു വേര. സയന്‍സ് പൊതുജനങ്ങളിലെത്തിക്കാന്‍ പോപ്പുലര്‍ സയന്‍സ് പ്രചരണങ്ങള്‍ക്കും വേര സന്നദ്ധയായിരുന്നു.

2016-ല്‍ സ്വന്തം മരണം വരെ വേര തന്റെ ഗവേഷണവും അധ്യാപനവും തുടര്‍ന്നു.ഇനി ഒന്നും കാണാതിരിക്കുമ്പോള്‍ ഒന്നുകൂടി ശ്രദ്ധിച്ച് നോക്കാന്‍ വേര റൂബന്റെ അദൃശ്യമായതും കണ്ട ജീവിതം നിങ്ങള്‍ക്കൊരു പ്രജോദനമാകട്ടെ…!

റഫറന്‍സ്

  • https://ui.adsabs.harvard.edu/abs/1970ApJ…159..379R/abstract
  • https://ui.adsabs.harvard.edu/abs/1980ApJ…238..471R/abstract
  • https://www.aip.org/history-programs/niels-bohr-library/oral-histories/33963
  • https://arxiv.org/abs/1703.00013
  • https://science.sciencemag.org/content/295/5557/960

സയന്‍സിലെ സ്ത്രീകള്‍ : പിന്‍കുറി

ചരിത്രമെഴുത്ത്, ജീവചരിത്രമെഴുത്ത് രണ്ടും എനിക്ക് പരിചയമുള്ള കാര്യമായിരുന്നില്ല; വൈദഗ്ധ്യം ഇപ്പോഴും ഇല്ല. ഇവ രണ്ടും കലര്‍ത്തി പതിനഞ്ച് ലേഖനങ്ങളെഴുതുക ചെറുതല്ലാത്ത ഒരു സാഹസമായിരുന്നു; എഴുതിത്തീര്‍ക്കുന്നതില്‍ വിജയിച്ചു എന്നത് എനിക്കിപ്പോഴും വിശ്വസിക്കാനും പറ്റുന്നില്ല. പക്ഷേ, ചെയ്ത് തീര്‍ത്തു. ഒരുപാട് പരിമിതികള്‍ വന്നിട്ടുണ്ട്; അവയുടെ ഒരു സംഘാതമാണ് പ്രധാനമായും ഈ പോസ്റ്റ്. ആദ്യം പക്ഷേ, എനിക്ക് ഇതെഴുതിയത് മൂലം ഉണ്ടായ പുതിയ ധാരണകള്‍ വിശദീകരിക്കാം.

എനിക്ക് മനസിലായത്:

  1. സാമൂഹികമായി മാറ്റി നിര്‍ത്തുക മാത്രമല്ല, ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയുക എന്ന അക്രമം കൂടി സ്ത്രീകളെ നമ്മള്‍ അറിയാതിരിക്കാന്‍ പുരുഷാധിപത്യം ചെയ്യുന്നുണ്ട്.
  2. ജോവാന്‍ ഫൈന്മന്‍ എന്ന ഭൗതികശാസ്ത്രജ്ഞ എന്റെ മേഖലയോട് ഒരുപാട് അടുത്ത് നില്‍ക്കുന്ന ഒരാളാണ്. എനിക്ക് വളരെ താത്പര്യമുള്ള റിച്ചാഡ് ഫൈന്മന്‍ ഇവരുടെ ചേട്ടനാണ്. ചേട്ടന്‍ ഫൈന്മനെ അല്ല, പ്രൊഫസര്‍ ജോവാന്‍ ഫൈന്മനെ എന്റെ മേഖലയിലെ ഒരു മാതൃകയായി ഉറപ്പായും എടുക്കാവുന്നതാണ്.
  3. സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ ജോലിയോ അംഗീകാരമോ കൊടുക്കുകയല്ല, സ്ത്രീകള്‍ തന്നെ പടിപടിയായി പോരാടി അവ നേടിയെടുക്കുകയാണ് ജ്യോതിശാസ്ത്രത്തിന്റെ ചരിത്രത്തില്‍ സംഭവിച്ചത്.
  4. സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാനാകുക ബോട്ടണിയോ അങ്ങനെയെന്തെങ്കിലുമൊക്കെ ആണെന്ന് കരുതി എത്ര സ്ത്രീകളെ നമ്മള്‍ സയന്‍സിലെത്താതെ മായ്ച്ചുകളഞ്ഞു?!
  5. ഹൈസന്‍ബര്‍ഗ് ഹിറ്റ്ലറുടെ ഭരണകൂടത്തിന് ബോംബുണ്ടാക്കാന്‍ സഹായം ചെയ്ത നാസി ആയിരുന്നു.

ചില കാര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാനാകില്ല എന്നതുകൊണ്ട് ഞാന്‍ എഴുതിയിട്ടില്ല, അല്ലെങ്കില്‍ എന്റേതായ രീതിയില്‍ എഴുത്തിന് വരുത്തിയ മാറ്റങ്ങള്‍ ഉണ്ട്. അവ:

  1. ആണുങ്ങളെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞിട്ടുണ്ട്. കഥയ്ക്ക് ആവശ്യമില്ലാത്തവരുടെ പേര് പോലും പറഞ്ഞിട്ടില്ല. അവര്‍ക്ക് അവരുടെ ചരിത്രപുസ്തകങ്ങള്‍ ഒരുപാടുണ്ട്.
  2. ഒരാള്‍ ഒറ്റയ്ക്ക് ചരിത്രം മാറ്റിമറിക്കുന്നു എന്ന നിലയിലുള്ള “ഗ്രേറ്റ് മാന്‍” മോഡലാണ് ചരിത്രാഖ്യാനത്തിന് ഉപയോഗിച്ചത്. പൊതുവേ ഇത് നല്ലൊരു മോഡലല്ല, സയന്‍സിന്റെ കൂട്ടായ്മയുടെ കുറച്ച് തലങ്ങള്‍ ഇതില്‍ വിട്ടുപോകുന്നുമുണ്ട്. പക്ഷേ, ജീവചരിത്രമെഴുതാന്‍ ഇത് അവലംബിച്ചു.
  3. എനിക്കറിയാവുന്ന മേഖലകള്‍ക്ക് പുറത്തുള്ള സ്ത്രീകളെ പരിഗണിച്ചില്ല.
  4. റഫറന്‍സിലുള്ള പുസ്തകങ്ങളെല്ലാം ചില വസ്തുതകളുടെ പരിശോധന നടത്താനെ ഉപയോഗിച്ചിട്ടുള്ളു. കവര്‍മുതല്‍കവര്‍വരെ വായിച്ചിട്ടില്ല; പുസ്തകങ്ങളില്‍ എന്തെങ്കിലും അലമ്പുണ്ടാകാന്‍ സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.
  5. പ്രൊഫ. പെയ്ന്‍-ഗപോച്കിന്റെ ആത്മകഥയാണ് ഞാന്‍ ആ എഴുത്തിന് പ്രാഥമികമായി ആശ്രയിച്ചത്.
  6. പ്രൊഫ. ബോയാജിയന്‍ ജീവനോടെയിരിക്കുന്ന, സ്വന്തം സ്വകാര്യത വിലവയ്ക്കുന്ന ഒരാളാണ് എന്ന് തോന്നിയതുകൊണ്ട് ബാല്യകാലമോ ഒന്നും അധികം ചികഞ്ഞ് പോയില്ല. സാമാന്യമര്യാദയാണ് അതെന്ന് തോന്നി.

ഇനി പറ്റിപ്പോയ അബദ്ധങ്ങള്‍:

  1. കഥയിലുള്ളവരുടെ ലൈംഗിക, പ്രണയ കഥകള്‍. അത് കൈകാര്യം ചെയ്യാനുള്ള പക്വത എനിക്കില്ല. (എമിലി ഡു ഷാറ്റ്ലിയുടെ പ്രണയജീവിതം ഒരുഗ്രന്‍ ട്രാജഡി കഥയാണ്; കഴിയാവുന്നവര്‍ വായിച്ചുനോക്കുക)
  2. “അവര്‍” എന്നതിന് പകരം “അവള്‍” എന്ന വാക്ക് ബഹുമാനസൂചകമായ ഇടങ്ങളില്‍ തന്നെ ചേര്‍ത്ത് “അവള്‍” ഒരു സ്വാഭാവിക പ്രയോഗമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തലക്കെട്ടുകളുടെ ഉദ്ദേശവും ഇത് തന്നെ. പക്ഷേ, ഞാന്‍ തന്നെ അബദ്ധത്തില്‍ ഇത് എഴുത്തില്‍ തെറ്റിച്ചിട്ടുണ്ട്! 🙂
  3. ചിത്രങ്ങളില്‍ സ്പെല്ലിംഗ് പിശകുകള്‍ അടക്കം എഴുത്തില്‍ പല പിശകും വരുത്തി.
  4. ശാസ്ത്രജ്ഞകളുടെ സര്‍നെയിം ഉപയോഗിക്കാതിരിക്കുക എന്നത് വ്യാപകമായി കാണുന്ന ഒരു സെക്സിസ്റ്റ് സ്വഭാവമാണ്. അത് ഞാന്‍ അബദ്ധത്തില്‍ ഒരു പാറ്റേണ്‍ ആയി ഉപയോഗിച്ച് വന്നു. കുറച്ച് കഴിഞ്ഞാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് പുരുഷന്മാരുടേയും ഫസ്റ്റ് നെയിം തന്നെ ഉപയോഗിക്കുകയും, ഈ തിരുത്ത് എഴുതുമെന്ന് തീരുമാനിക്കുകയും ചെയ്തു.
  5. ജ്യോതിശാസ്ത്രജ്ഞരുടെ കഥയില്‍ സയന്‍സ് കൂടുതല്‍ വിശദീകരിച്ചു; എന്റെ ഏറ്റവും പരിചിതമായ മേഖലയായതുകൊണ്ട്.
  6. എമ്മി നോയേതര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും റഷ്യയോടും താത്പര്യമുണ്ട് എന്ന് ഒരു ചരിത്രകാരന്‍ അവകാശപ്പെടുന്നുണ്ട്. ക്രോസ് ചെക്ക് ചെയ്യാനായില്ല എന്നതുകൊണ്ട് അത് ചേര്‍ത്തില്ല
  7. നോയേതറുടെ ഗണിതശാസ്ത്രത്തിലെ സംഭാവനകള്‍ എനിക്ക് മനസിലാക്കാനേ കഴിയില്ല എന്ന് ഞാന്‍ കരുതിയതേ ഇല്ല; അതുകൊണ്ട് ആ ഭാഗം പതിയെ ഒതുക്കേണ്ടി വന്നു.
  8. യൂനിസ് ഫൂട്ടിന്റെ ചിത്രം കിട്ടിയില്ല.
  9. ലേഡി ലവ്ലേസിന് കപടശാസ്ത്ര പ്രവണതകളും ഉണ്ടായിരുന്നു. കമ്പ്യൂട്ടിംഗില്‍ അതിന് പ്രസക്തിയില്ല എന്നതുകൊണ്ട് ചേര്‍ത്തില്ല എന്ന് മാത്രം.

നിങ്ങള്‍ക്ക് എന്തെങ്കിലും തിരുത്തോ സംശയങ്ങളോ ഉണ്ട് എങ്കില്‍ ചോദിക്കാം:

Categories
Article Evolution Geology History Nature

ഡൈനോസോറുകൾ എവിടെയാണ് ജീവിച്ചിരുന്നത്?

ഡൈനോസോറുകളെകുറിച്ച് സർവ്വ സാധാരണമായ ഒരു ചോദ്യം ഉണ്ട്;
ഡൈനോസോറുകൾ ഭൂമിയിൽ ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു കാണപ്പെട്ടിരുന്നത്?

ഡൈനോസോറുകൾ ഭൂമിയിൽ വളരെയധികം കാലം ജീവിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ അവയുടെ ചരിത്രം വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.ഡൈനോസോറുകൾ ഭൂമി വാണിരുന്ന കാലത്തെ മൂന്നായി വിഭജിക്കാം.

Late Triassic period : 23 കോടി മുതൽ 20 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ

Triassic Map
Triassic Map

Jurassic period : 20 കോടി മുതൽ 14.5 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ

Cretaceous period: 14.5കോടി മുതൽ 6.6 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ.

ഭൂമിയുടെ ഏതു ഭാഗത്താണ് ഇവ ജീവിച്ചിരുന്നത് എന്ന് ചോദിച്ചാൽ, അതിനു ലളിതമായ ഉത്തരം Pangaea വിഘടിച്ചുണ്ടായ Gwandwanalandലും Laurasiaയിലും ആണു ജീവിച്ചിരുന്നത്‌ എന്ന് ചുരുക്ക‌ രൂപത്തിൽ പറയാം.

അൽപ്പം കൂടി വ്യക്തമാക്കുവാൻ ഈ വസ്തുത കൂടുതൽ വിശദീകരിക്കേണ്ടതുണ്ട്.

Jurassic Map
Jurassic Map

ഭൂമിയുടെ Geographic ഇന്നത്തേതു പോലെ ആയിരുന്നില്ല എല്ലാ കാലത്തും.  ഒരോ tectonic plate ആയിട്ടാണ് ഭൂമിയുടെ ഉപരിതലം രൂപം കൊണ്ടത്‌. ഇവയെല്ലാം ആദ്യം ഒരൊറ്റ വൻകരയായിരിന്നു. ആ വൻകരയെ Pangaea എന്ന് വിളിക്കാം. 25 കോടി വർഷങ്ങൾക്ക്‌ മുൻപായിരിന്നു ഇത്‌. (Permian period)

അതിനു ശേഷം ഈ വൻകര വിഘടിച്ച്‌ Gondwanalandആയും Laurasia ആയിട്ട്‌ Triassic കാലത്ത്‌ രൂപം കൊണ്ടു. അപ്പോഴാണ് ഉരഗങ്ങൾ എന്ന ജീവിവർഗ്ഗം വിവിധ dinosaurs species ആയി രൂപം കൊള്ളുന്നത്.

അപ്പോൾ, ഡൈനോസോറുകൾ ഈ ഭാഗങ്ങളിൽ എല്ലാം ഉണ്ടായിരിന്നു. പിന്നിട്‌ ഈ

Cretaceous Map
Cretaceous Map

വൻകരകൾ പരസ്പരം വിഘടിച്ച്‌ വേർപ്പെട്ടു. അവ അകന്നകന്നു പോയി ഏഷ്യ, യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, അന്റാർട്ടിക്ക എന്നിങ്ങനെ ഇന്ന് കാണുന്നതു പോലെ ഭൂമിയുടെ വിവിധ വൻകരകൾ ആയി മാറി.

മറ്റൊരു ചോദ്യം, ഡൈനോസോറുകൾക്കെല്ലാം തന്നെ പൂർണ്ണമായും വംശനാശം സംഭവിച്ചോ എന്നതാണ്.

ഉത്തരം, നശിച്ചില്ല എന്ന് തന്നെയാണ്.
കാരണം, അവ ഇന്നും നമ്മുടെ ഇടയിൽ നമുക്കൊപ്പം ജീവിക്കുന്നു. അവ നമ്മുടെ ചുറ്റും പറക്കുന്നു, നമ്മുടെ തീന്മേശയിൽ പോലും സ്ഥാനം പിടിച്ചിരിക്കുന്നു.

അതെ, പക്ഷികൾ dinosaurs ൽ നിന്നു speciation സംഭവിച്ചുണ്ടായ ജീവികൾ ആണ്.

ചില Dinosaur കളുടെ ശരീരത്തിലെ രോമങ്ങൾ തൂവലുകൾ ആയി പരിണമിക്കുകയും അവ വ്യത്യസ്ഥ സ്പീഷീസുകൾ ആവുകയും ചെയ്തു. കാലക്രമേണ ഈ തൂവലുകൾ പറക്കുവാൻ സഹായകമായി.

Vergavis Iaai
Vergavis Iaai

ഭൂമിയിലെ Major extinction നു കാരണമായ Yucatán Peninsula യിലെ പ്രസിദ്ധമായ ഉൽക്ക

പതനത്തിനും വളരെ മുൻപ്‌ തന്നെ താറാവുകളെ പോലുള്ള പക്ഷികൾ ഭൂമിയിൽ പറന്നു നടന്നിരിന്നു. ആ പക്ഷിയുടെ പേരു വെഗാവിസ് ഇയായിയാ (Vegavis iaai) മറ്റു ദിനോസോറുകൾക്കു വംശനാശം സംഭവിച്ചപ്പോൾ, സസ്തനികളെ പോലെ പക്ഷികളും ആ ദുർഘട കാലം അതിജീവിച്ചു. ഇന്നവർ ആകാശവും കീഴടക്കി.

 

 

reference :

http://earthguide.ucsd.edu/eoc/teachers/t_tectonics/p_pangaea2.html

https://www.livescience.com/103-dinosaurs-mingled-cousins-ducks-chickens.html

 

Categories
Article Evolution History Nature

ജൈവകൃഷിയുടെ തുടക്കം

ജൈവകൃഷി എന്ന പേരിൽ ഇന്ന് വൻപ്രചാരം നേടികൊണ്ടിരിക്കുന്ന കൃഷിരീതിയുടെ ചരിത്രത്തിനു മനുഷ്യന്റെ സംസ്കാരത്തോളം പഴക്കമുണ്ട്‌. മനുഷ്യർ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത്‌ ഒരു കൗതുകത്തിനല്ല, മറിച്ച്‌ അതിജീവനത്തിന്റെ മുന്നോട്ടുള്ള പോക്കിൽ അതൊരു അനിവാര്യതയായിരുന്നു എന്നതിനാലാണ്. ആ സാഹചര്യങ്ങൾ, നമ്മുടെ തന്നെ ചരിത്രത്തിന്റെ ഭാഗവും ആണ്.

നമ്മൾ മനുഷ്യർ ആദിമ കാലത്ത്‌ വേട്ടയാടിയും ശേഖരിച്ചും ആയിരിന്നു ജീവിച്ചിരുന്നത്. മനുഷ്യന്റെ ഇന്നുള്ള രൂപത്തിലേക്ക് പരിണമിച്ചപ്പോൾ തൊട്ട്‌‌

മൃഗങ്ങൾ, ഫലങ്ങൾ, മത്സ്യം, പക്ഷികൾ, എല്ലാം തന്നെ മനുഷ്യർ ഭക്ഷിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ ഒരു ഭക്ഷണ സ്രോതസ്സ് തീരുകയോ, ഇല്ലാതാവുകയോ ചെയ്താൽ മറ്റു മാർഗ്ഗങ്ങൾ വഴി ആ കുറവു നികത്തുവാൻ അവനു സാധിച്ചിരിന്നു. ഈ കഴിവുകൾ ആണു മനുഷ്യനെ Pleistocene എന്ന വൻ ഹിമയുഗം തരണം ചെയ്യാൻ സഹായിച്ചത്‌. ഈ വൻ ഹിമയുഗത്തിന്റെ അവസാനം മഞ്ഞുമലകൾ ഉരുകി ജലരൂപത്തിൽ ഒഴുകാനും തുടങ്ങിയപ്പൊൾ കൂടുതൽ വേട്ടക്കുള്ള അവസരങ്ങളും, ഭക്ഷണസ്രോതസ്സുകളും ആണ് സത്യത്തിൽ മനുഷ്യനു തുറന്നു കിട്ടിയത്‌.

അക്കാലങ്ങളിൽ മനുഷ്യർ ഭക്ഷണം കൂടുതൽ ഉള്ള സ്ഥലങ്ങൾ കണ്ടെത്തുമായിരുന്നു. എന്നിട്ട്‌, അവിടെ താത്കാലികമായി സുരക്ഷിതമായ വാസസ്ഥലം കെട്ടും. മിക്കതും ഗുഹകൾ പോലെയുള്ള അധികം ബാഹ്യശക്തികൾ ഇടപെടാത്ത, കാലാവസ്ഥ ബാധിക്കാത്ത സ്ഥലങ്ങൾ ആയിരിന്നു.

ഇതിന്റെ നേട്ടം ലഭിച്ചത്‌ archaeologistകൾക്ക്‌ ആണ്. ഇവർക്ക്‌ ഇത്തരം സ്ഥലങ്ങളിൽ നിന്ന് ലഭിച്ച പാകംചെയ്ത ഭക്ഷണം, ആഹരിച്ച ജീവികളുടെ എല്ലുകൾ, മരിച്ചവരുടെ അടക്കം ചെയ്ത അസ്ഥികൾ, ആയുധങ്ങൾ, പാത്രങ്ങൾ എന്നിങ്ങനെ അവരുടെ ജീവിതരീതികളിലേക്ക്‌ വെളിച്ചം നൽകുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്‌.

ഇങ്ങനെ 15000 വർഷത്തോളം പഴക്കമുള്ള, ധാരാളം മൃഗങ്ങളും, ഭക്ഷ്യയോഗ്യമായ ധാന്യങ്ങളും, ഫലങ്ങളും ഒന്നിച്ച്‌ കണ്ടെത്തിയിരുന്ന ആദിമ സംസ്കാരങ്ങളുടെ

Fertile Crescent
Fertile Crescent

ഈറ്റില്ലമായിരുന്നു fertile crescent (ഫെർറ്റൈയിൽ ക്രിസെന്റ്‌) എന്ന ഭൂഭാഗം. ഈജിപ്തിലെ നൈൽ നദീതടം തൊട്ട്‌ ഇസ്രയേൽ വഴി ജോർദ്ദാൻ മുതൽ അങ്ങ്‌

 

ഇറാനിലെ ദക്ഷിണ കടൽതീരം വരെ ആയിരിന്നു ഈ ഫലഭൂയിഷ്ടമായ ഭൂമി വിസ്തൃതമായി കിടന്നിരുന്നത്. അവിടെ അനേകം കാട്ടുവർഗ്ഗങ്ങൾ ആയ ധാന്യങ്ങൾ വളർന്നിരിന്നു. ഇന്നത്തെ ഗോതമ്പിന്റെയും ബാർളിയുടെയും ആദിമരൂപം ഇവിടെയാണ് ഉണ്ടായിരുന്നത്‌.

ഇന്നത്തെ ജോർദ്ദാനിന്റെയും ഇസ്രയേലിന്റെയും ഇടയിൽ വസിച്ചിരുന്ന ഒരു ജനത ഉണ്ടായിരിന്നു. അവരെ ഇന്ന് നറ്റൂഫിയൻസ്‌ എന്നാണു വിളിക്കുന്നത്‌. അവർ ഈ fertile crescentൽ വിളഞ്ഞുനിൽക്കുന്ന ധാന്യങ്ങൾ ശേഖരിച്ചിരിന്നു. അവ മറ്റു ഭക്ഷണത്തോട്‌ കൂടെ നറ്റൂഫിയൻസ്‌ കഴിച്ചിരിന്നു. ഭക്ഷണം സുലഭമായിരുന്നതിനാൽ നറ്റൂഫിയൻസ് ഈ പ്രദേശത്ത്‌ ഉള്ള താമസം സ്ഥിരം ആക്കി. വിളവെടുപ്പ്‌ കാര്യക്ഷമമാക്കുവാൻ ഇവർ

Natufian Sickle
Natufian Sickle

ആദ്യത്തെ അരിവാൾ ഉണ്ടാക്കുവാൻ തുടങ്ങി. എല്ലുകൊണ്ടുള്ള പിടിയും മൂർച്ചയേറിയ കല്ലുകൊണ്ടുള്ള അഗ്രവും ആയിരിന്നു ഈ അരിവാളിനുണ്ടായിരുന്നത്. ഈ പ്രദേശത്ത വളരുന്ന ധാന്യങ്ങൾ വിളവെടുക്കാൻ വലിയ തോതിൽ ഈ അരിവാൾ സഹായിച്ചു. പ്രസ്തുത പ്രദേശത്തു് നിന്ന് കണ്ടെത്തിയ അരിവാളിൽ ഇത്തരം പുല്ലുകളുടെ അംശവും കണ്ടെത്തിയിട്ടുണ്ട്‌.

ധാന്യങ്ങളുടെ ഗുണം എന്തെന്നാൽ, അവയിൽ ജലാശം കുറവായത്‌ കൊണ്ട്‌ വളരെ കാലം കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കും എന്നതാണ്. കൊയ്ത്തു കഴിഞ്ഞു കിട്ടിയ ധാന്യങ്ങൾ ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത് ഭാവിയിൽ മറ്റു ഭക്ഷ്യസ്രോതസുകൾ കുറയുമ്പോൾ പട്ടിണിയനുഭവിക്കാതെ തന്നെ ജീവിക്കാൻ സഹായിച്ചു. അരിവാളിനു പുറമേ ധാന്യങ്ങൾ പൊടിക്കാൻ വലിയ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഇവർ ഉപയോഗിച്ചു. ഇത്തരം വലിയ കല്ലുകൾ കൊണ്ട്‌

Natufian Crusher
Natufian Crusher

യാത്ര ചെയ്യുക സാധ്യമല്ല. അങ്ങനെ നിശ്ചിതസ്ഥലങ്ങൾ അവർ സ്ഥിരതാമസം ആക്കിതുടങ്ങി. വർഷം മുഴുവനും കഴിക്കാനുള്ള ഭക്ഷണം ഇവർ സൂക്ഷിച്ചു വെച്ച്‌ കൊണ്ട് ഭാവി ഭക്ഷ്യസുരക്ഷിതമാക്കി. ശേഖരിച്ചു വെച്ച ധാന്യങ്ങളെല്ലാം ഇന്നത്തെ പോലൊരു രീതിയിൽ ആയിരുന്നില്ല. അവ പല പല ധാന്യങ്ങളുടെ ഒരു കൂട്ടം ആയിരിന്നു. ഇവ ഒരുമിച്, അരച്ചു പൊടിയാക്കി തീയുടെ മേൽ ചുട്ടെടുത്ത അപ്പങ്ങൾ ആക്കി നട്ടൂഫിയൻസ്‌ കഴിച്ചിരിന്നു. കൂടെ ആ പ്രദേശത്ത് വളർന്നിരുന്ന ഫലങ്ങൾ എല്ലാം ശേഖരിച്ചു അവർ വസിച്ചിരുന്ന പ്രദേശത്ത കൊണ്ട്‌ വന്ന് കഴിച്ചിരിന്നു.

ശേഷം വന്നിരുന്ന ധാന്യങ്ങൾ, ഫലങ്ങളുടെ കായ, വിത്തുകൾ, മൃഗങ്ങളുടെ എല്ലുകൾ, മറ്റു ഭക്ഷണ അവശിഷ്ടത്തോടൊപ്പം അവർ കളഞ്ഞിരിന്നു. ഇവയിൽ മിക്കതും വിത്തുകൾക്കും കായ്കൾക്കും വളരുവാൻ ഉള്ള വളമായി മാറി. ഇങ്ങനെ വളരുന്ന ധാന്യങ്ങൾ നറ്റൂഫിയൻസ്‌ ശ്രദ്ധിച്ചിരിന്നു. എന്നാൽ ഇവർ ഒരിക്കലും മനപ്പൂർവ്വമായി കൃഷി ചെയ്തിരുന്നില്ല. അതിന്റെ ആവശ്യം അവർക്ക്‌ അതുവരെ വന്നിരുന്നില്ലായെന്നുള്ളതു കൊണ്ട് തന്നെ.ആ പ്രദേശത്തെ മനുഷ്യർ ഒരോ കൂട്ടങ്ങൾ ആയിട്ടായിരിന്നു വസിച്ചിരുന്നത്‌. ഒരോ കൂട്ടങ്ങൾ പരസ്പരം കണ്ടുമുട്ടിയപ്പൊൾ ഭക്ഷണവും, ആയുധങ്ങളും, ഉപകരണങ്ങളുമെല്ലാം കൈമാറിയിരിന്നു. പ്രസ്തുത കാലഘട്ടത്തിലേതായി,  ഇപ്പറഞ്ഞ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കണ്ടെത്തിയ ഒരേ രൂപത്തിലുള്ള ആയുധങ്ങളും, ഉപകരണങ്ങളും ആണ് ഈ അനുമാനങ്ങൾക്ക് മുഖ്യതെളിവായിട്ടുള്ളത്.

ഈ സുവർണ്ണ കാലം ഏകദേശം 2500 വർഷം നിലനിന്നു. അതിനുശേഷം ആയിരുന്നു വീണ്ടും ഒരു ഹിമയുഗം വന്നത്‌. ജീവിതം വീണ്ടും ദുർഘടം ആയി. ശക്തമായ തണുപ്പ് വീണ്ടും വന്നതോടെ മണ്ണിൽ ഒന്നും മുളക്കാതെ ആയി. വളർന്നു വന്ന ചെടികൾ നശിക്കുവാനും തുടങ്ങി.

നറ്റൂഫിയൻസ്‌ വീണ്ടും വേട്ടയാടുന്നതിലേക്ക് വഴി മാറി . എന്നാൽ മൃഗങ്ങളും ഭക്ഷണവും കുറഞ്ഞപ്പൊൾ ആ പ്രദേശം വിട്ടുപോകാൻ ഇവർ നിർബന്ധിതരായി. ഈ അവസരത്തിൽ‌ മറ്റൊരു പ്രദേശം വാസയോഗ്യമായി കിട്ടി.

ഹിമയുഗത്തിൽ ഇന്നത്തെ ജോർദ്ദാനിന്റെ അതിർത്തിയിൽ ഉള്ള ഗലീലി (sea of Galilee)

Galilee Map
Galilee Map

എന്ന് തടാകത്തിന്റെ ജലനിരപ്പ്‌ കുറഞ്ഞു വന്നു.തത്ഫലമായി തടാകത്തിന്റെ ചുറ്റുമായി ഭലഭൂയിഷ്ടമായ മണ്ണ് ലഭ്യമാകാൻ അവസരമൊരുങ്ങി. എന്നാൽ ഈ പുതിയ

 

വിളഭൂമി‌ മുൻപ്

‌നറ്റൂഫിയാൻസിനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തം ആയിരിന്നു. ഭൂപ്രകൃതിയും ചെടികളും എല്ലാം തീർത്തും വ്യത്യസ്തം.

ഇനി നടക്കാൻ പോകുന്ന സംഭവം, മനുഷ്യ ചരിത്രത്തിൽ തന്നെ വളരെ വിരളമായ ഒന്നാണ്. മനുഷ്യർ ഇത്രയും നാൾ ചെയ്തതിൽ വെച്ച്‌ ഏറ്റവും വലിയ സാഹസം ആണു അന്നു ആ മനുഷ്യർ എടുത്തത്‌.

മുൻപ്‌ താമസിച്ച സ്ഥ്ലങ്ങളിലെ , കുപ്പയിൽ വീണ വിത്തുകളിൽ നിന്ന് വളർന്നു വന്ന ചെടികൾ നറ്റുഫിയൻസ്‌ ശ്രദ്ധിച്ചു പഠിച്ചതു മൂലം എങ്ങിനെയാണു‌ വിത്തു പാകേണ്ടത്‌‌ എന്ന് അറിയാൻ കഴിഞ്ഞു. മേൽ സൂചിപ്പിച്ച ആ പുതിയ തടാകത്തിന്റെ തീരത്ത്‌ ഭക്ഷണത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന ധാന്യങ്ങളിൽ നിന്നും ഒരു വലിയ പങ്ക്‌ ഈ മനുഷ്യർ ആദ്യമായി മണ്ണിൽ നടുന്നു. തങ്ങൾക്കു ചുറ്റുമുള്ള ഭൂമിയെ സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ മാറ്റുന്നു.

അങ്ങനെ മനുഷ്യർ ആദ്യമായി കൃഷിയിലോട്ട്‌ കടക്കുന്നു.

തടാകത്തിന്റെ കരയിൽ ആ ഭലഭൂയിഷ്ടമായ മണ്ണിൽ കൃഷി അങ്ങനെ വിജയം കൈവരിക്കുന്നു. ഓരോ വിളവെടുപ്പിലും മനുഷ്യർ കൂടുതൽ ധാന്യങ്ങൾ ശേഖരിക്കുന്നു. അതിൽ നിന്നും ഏറ്റവും വലുതും, സ്വാദുള്ളതുമായ ധാന്യങ്ങൾ അടുത്ത കൃഷിക്ക്‌ ഉപയോഗിക്കുന്നു. ഈ പ്രക്രിയ തലമുറകളോളം പിന്തുടർന്ന് പോരുന്നു.

ആയിരം വർഷം മാത്രം നിലനിന്ന ആ ചെറിയ ഹിമയുഗത്തിനു ശേഷം ഭൂമി വീണ്ടും നല്ലകാലത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. പക്ഷെ കൃഷിയുടെ ഗുണങ്ങൾ കൈവരിച്ച ഈ ജനത തിരിച്ച്‌ വേട്ടയാടി നാടുകൾ തോറും കറങ്ങി നടക്കുന്ന ജീവിതരീതിയിലോട്ട്‌ പോകുന്നില്ല. ഒരു സമൃദ്ധമായ വിളവെടുപ്പിൽ നിന്നും കിട്ടുന്ന ധാന്യങ്ങൾ ഒരു കുടുംബത്തെ ഒരു വർഷം മുഴുവനും പോറ്റാനായുള്ള ഭക്ഷണം നൽകി. ഇടക്കു മാത്രം വേട്ടയാടിയാൽ മതിയായിരിന്നു ഈ ജനങ്ങൾക്ക്, ഭക്ഷ്യസുരക്ഷക്ക്‌ പുറമെ വേട്ടയാടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും അങ്ങനെ മോചനം ലഭിച്ചു.

ഭക്ഷണം കൂടിയപ്പൊൾ ജനങ്ങൾക്ക്‌ കൂടുതൽ കുട്ടികളെ നോക്കുവാനും, വലിയ കുടുംബങ്ങൾ നിലനിർത്തുവാനും സാധിച്ചു. മനുഷ്യരുടെ ആയുർദ്ദൈർഘ്യം കൂടിയപ്പോൾ  തലമുറകൾക്ക് ഒന്നിച്ചുള്ള പങ്കാളിതമായ അറിവുകൾ പകർന്നു നൽകുവാൻ സാധിച്ചു. ഇവ മനുഷ്യരുടെ സംസ്കാര വളർച്ചയ്ക്ക്‌ വേദി ഒരുക്കി. ഒരോ തലമുറ കടന്നു പോയപ്പൊൾ ഈ മനുഷ്യർ കൃഷി ചെയ്ത ഗോതമ്പിന്റെയും ബാർളിയുടെയും വലിപ്പം കൂടി വന്നു. ആദ്യമുണ്ടായിരുന്ന കാട്ടുവർഗ്ഗങ്ങളെ അപേക്ഷിച്ച് ഇവയിൽ പ്രകടമായ വ്യത്യാസം കാണാമായിരുന്നു.

ജൈവ കൃഷിയിലൂടെ മനുഷ്യർ ആദ്യമായി സങ്കരയിനം വിത്തുകൾ നിർമ്മിച്ചു, അറിയാതെ ആണെങ്കിലും അതിന്റെ ഫലം ഗുണം ചെയ്തു. അന്ന് ജീവിച്ചു മരിച്ച മനുഷ്യരുടെ അസ്ഥി മണ്ണിൽ നിന്നും ഇന്ന് കിട്ടുമ്പോൾ വേട്ടയാടി ഉണ്ടാകുന്ന പൊട്ടലും ഒടിവിനേക്കാളുമൊക്കെ പാടത്ത്‌ പണിയെടുത്ത്‌ ഉണ്ടായ തേയ്മാനങ്ങൾ ആണു കൂടുതലായും കാണാൻ കഴിയുന്നത്‌.

കൃഷി ഒരു വിജയം ആകുന്നത്‌ ഈ അവസരത്തിൽ മൃഗങ്ങളെ മേയ്ക്കാൻ തുടങ്ങിയപ്പോളാണ്. നായ മനുഷ്യരുടെ കൂടെ കൂടിയിട്ട്‌ അപ്പോഴേക്കും വളരേയധികം കാലം ആയിട്ടുണ്ടായിരിന്നു. എന്നാൽ ഈ കാലത്താണു ആടുകളെ മനുഷ്യർ ആദ്യമായി ഭക്ഷണത്തിനായി മെരുക്കുന്നത്‌. ഇവയ്ക്ക്‌ കൊയ്ത്തു കഴിഞ്ഞു കിട്ടുന്ന ഭക്ഷണം നൽകിയാൽ മതിയായിരുന്നു. ആടുകളുടെ വിസർജ്യം കൃഷിയ്ക്ക് വളരെയധികം ഉപയോഗപ്പെടുകയും ചെയ്തു. ആടുകൾ ഉള്ള കൃഷിയിടങ്ങളുടെ ധാന്യങ്ങൾ ശേഖരിക്കുന്ന അറകളുടെ വലിപ്പം ആടുകൾ ഇല്ലാത്ത കൃഷിയിടങ്ങളുടെ അറകളേക്കാൾ വളരെ ചെറുതായിരിന്നു.

കാലക്രമേണ ഈ ജൈവകൃഷി ലോകത്തെ മിക്ക സംസ്കാരങ്ങളും പഠിച്ചു. അവർ വ്യത്യസ്തങ്ങളായ ചെടികൾ ഇതേ രീതിയിൽ കൃഷി ചെയ്യാൻ തുടങ്ങി.

തലമുറകളോളം ഈ രീതിയിൽ കൃഷി ചെയ്ത ചെടികൾ വന്യമായി വളരുന്ന ചെടികളേക്കാൾ വളരെയധികം വ്യത്യസ്തമായി. ഇന്ന് നമ്മൾ കഴിക്കുന്ന മിക്ക പച്ചക്കറികളുടേയും  യഥാർത്ഥ കാട്ടുരൂപങ്ങൾ കണ്ടാൽ പരസ്പരം തീർത്തും തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിൽ മാറ്റമുണ്ടായതായി കാണാൻ സാധിക്കും.

താഴെ ഉള്ള ഉദാഹരണങ്ങൾ നോക്കൂ…

Wheat Evolution
അന്ന് നറ്റൂഫിയൻസ്‌ കഴിച്ചിരുന്ന ഗോതമ്പിൽ നിന്നും നമ്മൾ ഇന്ന് കഴിക്കുന്ന ഗോതമ്പി ലേക്കെത്താൻ അനേകം വർഷങ്ങൾ എടുത്തു

Banana Evolution
വാഴപ്പഴം പഴയ രൂപവും ഇന്നത്തെ രൂപവും

Carrot Evolution
പ്രകൃതിയിൽ വളരുന്ന carrot ഇടത്ത്‌.
മനുഷ്യർ കൃഷിയിലൂടെ വികസിപ്പിച്ചെടുത്ത carrot വലത്ത്‌.

Corn Evolution
പെറുവിൽ പ്രകൃതിയിൽ ഉണ്ടായിരുന്ന പുരാതന ചോളം മനുഷ്യർ കൃഷിയിലൂടെ ഇന്നത്തെ രൂപമാക്കി.

Vegetable Evolution
Cabbage തൊട്ട്‌ Cauliflower വരെ ഉണ്ടായത്‌ ഈ കാട്ടുചെടിയിൽ നിന്നാണ്. ആ ചെടിയുടെ വിവിധ ഭാഗങ്ങൾ മാത്രം ശ്രദ്ധിച്ച്‌ കൃത്രിമമായി ഉണ്ടാക്കിയ വിവിധ ചെടികൾ ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകം ആയി.

ഇന്ന് നമ്മൾ കൃത്യമായി ഏതൊക്കെ വിളകൾക്ക് ഏതെല്ലാം ഗുണങ്ങൾ എങ്ങിനെയെല്ലാം വേണമെന്ന് നിശ്ചയിക്കുന്നു. അതിനുള്ള ശാസ്ത്രജ്ഞാനം മനുഷ്യൻ നേടിക്കഴിഞ്ഞു.

സർവ്വതിനും തുടക്കം കുറിച്ചത്‌ ജോർദ്ദാനിലെ തടാകത്തിന്റെ കരയിൽ നിന്നും അന്ന് നമ്മുടെ പൂർവ്വികർ ചെയ്യാൻ മുതിർന്ന ആ വലിയ സാഹസമാണ്. കൃഷിയെന്ന ആ വലിയ സാഹസം.

Categories
Article History Religion Technology

കലണ്ടർ പിറക്കുമ്പോൾ…. – കാലഗണനാ ചരിത്രം

അതിജീവനം കാലഗണനയിലൂടെ

കാലഗണനയുടെ ആവിശ്യകത മനുഷ്യനെ സ്വാധീനിച്ചു തുടങ്ങിയതിന്റെ ചരിത്രത്തിന് മനുഷ്യസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. തേടിനടന്നവർ കൊയ്ത്തുകാരായപ്പോൾ വാസം, ജീവിതോപാധികളുടെ ശേഖരണം, കൃഷിയും പ്രകൃതിപ്രതിഭാസങ്ങളുമായുള്ള ബന്ധം ഇവയെല്ലാം കാലനിഷ്ഠമായ ജീവിതരീതിയ്ക്കു പ്രാധാന്യം കൽപ്പിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചു. ഭാഷയുടെ ആവിർഭാവവും എഴുതപ്പെടാനുതകുന്ന തരത്തിലോട്ടുള്ള പുരോഗതിയും കാലഗണന രേഖപ്പെടുത്തി വെയ്ക്കാൻ മനുഷ്യനെ സഹായിചു. കാലത്തിന്റെ അളവുകോലുകൾ സൂര്യന്റെ ഉദയാസ്തമയങ്ങളിലൂടെ രാത്രിയും പകലും ചേരുന്ന ഒരു ദിവസത്തിൽ തുടങ്ങി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിചു കൊണ്ട് മാസവും ഋതുക്കളുടെയും പ്രതിഭാസങ്ങളുടെയും അടിസ്ഥാനത്തിൽ വർഷവും രേഖപ്പെടുത്തി.

Star Sky Calendarചരിത്രാതീത കാലത്തു തന്നെ കാലഗണന മനുഷ്യനെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം മുതൽ ഇന്നേക്ക് ഏകദേശം ആറായിരത്തോളം വർഷം മുൻപ് വരെയുള്ള എഴുതപ്പെടാത്ത കാലമാണ് പൊതുവിൽ ചരിത്രാതീത കാലമായി (Prehistoric) പറയപ്പെടുന്നത്. ശിലായുഗം, വെങ്കലയുഗം, അയോയുഗം എന്നിങ്ങനെയായി തരംതിരിക്കപ്പെട്ടതിൽ ശിലായുഗത്തിന്റെ ( Stone Age) അവസാനത്തോടെയാണ് മനുഷ്യൻ കൃഷിയിലേക്ക് കടക്കുന്നത്. കൃഷിയിലൂടെ സ്ഥിരവാസം ആരംഭിക്കുകയും ഋതുക്കൾക്കൊത്ത് വിളവിറക്കാനും മറ്റുമായി നിശ്ചിത കാലയളവെന്ന കണക്കുകൾ നിരീക്ഷിച്ചു തുടങ്ങുകയും ചെയ്തു. വെങ്കല യുഗ(Bronze Age) ത്തിന്റെ ആരംഭത്തിലാണ് മനുഷ്യൻ എഴുത്ത് ആരംഭിക്കുന്നത്. ഇതോടെ ഋതുക്കളുടെ വരവും പോക്കും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും, സൂര്യനും മറ്റ് നക്ഷത്രങ്ങളുടെ ആപേക്ഷികചലനങ്ങളുമൊക്കെ നിരീക്ഷണങ്ങളുടെ ഭാവനാതലത്തിൽ നിന്നും കൃത്യമായും റെക്കോഡീകരിക്കപ്പെടുന്നതിലേക്ക് വഴി തെളിച്ചു.

കലണ്ടറുകളുടെ ഉത്ഭവത്തിലേക്ക്

നിരീക്ഷണങ്ങൾക്ക് കടപ്പെട്ട അതിജീവനം.

പരിണാമചക്രം വഴി ബൗദ്ധികമായി വികാസം പ്രാപിച്ച ആധുനിക മനുഷ്യന്റെ ആദ്യകാല പൂർവ്വികരുടെ നിരീക്ഷണപാടവമായിരുന്നു അവരുടെ അതിജീവനത്തെ ഏറെ സഹായിച്ചിരുന്നത്. സ്ഥിരമായൊരു വാസം ഉണ്ടാകുന്നതിനു മുൻപ് വരെ കാട്ടിൽ അലഞ്ഞുതിരിഞ്ഞവന് ദിവസം ആഴ്ച വർഷം എന്നീ കണക്കല്ല, മറിച്ച് ഋതുക്കളാണ് ആഹാരം കൊണ്ടുവന്നിരുന്നത്. വേട്ടയ്ക്കൊപ്പം തന്നെ പ്രകൃതിയിൽ നിന്നും കിട്ടിയ കായ്കനികൾ വിശപ്പടക്കുന്നതിനൊപം ജീവനും നിലനിർത്തി. ചൂട്കാലം പഴുത്ത ഫലങ്ങൾ നൽകിയപ്പോൾ അതിശൈത്യങ്ങൾ ഭക്ഷണമേ ഇല്ലാതെയാക്കി.കാലം തിരിഞ്ഞ് വരുന്നതിനൊപ്പം വിശപ്പകറ്റാനുള്ളവയുടെ വരവും ബന്ധപ്പെട്ട് പോരുന്നു എന്നും മനസിലാക്കി. പോയ വഴികളിലെ പക്ഷി മൃഗാദികൾ ചില പ്രത്യേകകാലങ്ങളിൽ മാത്രം വന്നു പോകുന്നതായി കണ്ടു. ഋതുക്കൾക്കൊത്തുള്ള ജീവികളുടെ സഹവാസവും പര്യടനവും കൂടി നമ്മുടെ പൂർവ്വികർ നിരീക്ഷിചു.ഈ നിരീക്ഷണം ഇന്നൊരു വിനോദമായിത്തീർന്നിട്ടുണ്ടെങ്കിൽ ആദിമ മനുഷ്യന് ഇത് തന്റെ ജീവൻ നിലനിർത്താനുള്ള പ്രധാന ഉപാദികളിലൊന്നായിരുന്നു.

കൃഷിയുടെ ആരംഭം.

നദീതടങ്ങളും സ്ഥിരവാസവും കൃഷിക്കനുകൂലമായി തിരഞ്ഞെടുത്തപ്പോൾ Sumarian Starmap Farmingഭക്ഷ്യയോഗ്യമായവയിൽ ഏത് വിള ഏത് കാലത്ത് ഇറക്കണമെന്നും ജലസേചനാവിശ്യങ്ങൾക്കൊപ്പം നദി ഏത് കാലവസ്ഥയിൽ ശുഷ്കിക്കുകയും പുഷ്ടിക്കുകയും ചെയ്യുന്നുവെന്നും നിരീക്ഷിക്കൽ അത്യന്താപേക്ഷിതമായി മാറി. ഉത്പാദനം ലഭിക്കാത്ത കാലവസ്ഥയുടെ വരവിനെ കണക്കാക്കി ഭക്ഷണം ശേഖരിക്കാനും കണക്കുകൂട്ടി.

വൈവിധ്യം വിവിധ സംസ്കാരങ്ങളിലൂടെ…

ശിലായുഗങ്ങൾ ഭൂമിയിലെ നാനാഭാഗത്തും നാനാസമയങ്ങളിലായിരുന്ന പോലെ തന്നെ നാഗരികതയിലേക്കുള്ള വളർച്ചയും, സ്ഥലങ്ങളും സംസ്ക്കരങ്ങൾക്കുമൊപ്പം വിത്യസ്തനിരക്കിലായിരുന്നു.

പുരോഗമിക്കുന്നതിനൊപ്പം തന്നെ കാലം ഗണിക്കുന്നതിനും ഇങ്ങനെ പല സംസ്കാരങ്ങൾ തങ്ങൾക്കനുകൂലമായ സാഹചര്യങ്ങൾക്കനുസരിചുള്ള തനത് സമ്പ്രദായങ്ങൾ അവലംബിച്ചു.

ഭൂമിശാസ്ത്രപരമായ അന്തരമായിരുന്നു  വൈവിധ്യമായ സമ്പ്രദായങ്ങൾ നിലവിൽ വരാൻ മുഖ്യകാരണം. ഉദാഹരണമായി, ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിലുള്ളവരുടെ ദൃശ്യാനുഭവമല്ല ആകാശഗോളങ്ങളെ നിരീക്ഷിക്കുന്ന തിൽ ദക്ഷിണാർദ്ധഗോളത്തിലുണ്ടായിരുന്നവർക്ക്.

Northern Hemisphere ലെ Arctic മേഖലയോട് ചേർന്ന് ജീവിക്കുന്നവർക്ക് ദിനരാത്രങ്ങളുടെ

ദൈർഘ്യത്തിൽ ഭൂമദ്ധ്യരേഖയോടടുത്തുള്ളവരുമായി വ്യക്തമായ വിത്യാസമുണ്ട്. ഉദയാസ്തമയങ്ങൾ നിരീക്ഷിക്കുമ്പോൾ,

ഭൂമിയുടെ 23 1/2° ചരിവ് കൊണ്ട് ശൈത്യകാലത്ത് സൂര്യന്റെ സ്ഥാനം തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ ഉഷ്ണകാലത്ത് സൂര്യന്റെ സ്ഥാനം വടക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി കാണാം. ഈ സ്ഥാനമാറ്റം വിവിധ സംസ്കാരങ്ങൾ വീക്ഷിച്ചു.സ്ഥിരതാമസം തുടങ്ങിയവർ തങ്ങളുടെ ഗുഹകളിലൊ ആദ്യഗൃഹങ്ങളിലൊ സൂര്യന്റെ ഈ ചക്രവാളത്തിലെ സ്ഥാനമാറ്റം കുത്തിക്കുറിച്ചു

Stonehenge
by simonwakefield [CC BY 2.0 (http://creativecommons.org/licenses/by/2.0)], via Wikimedia Commons
വെച്ചു.

ഇത്തരം കുത്തിക്കുറിക്കലിൽ തുടങ്ങിയ കാര്യം ഭീമാകാരമായ കല്ലുകളടുക്കി‌വെച് സങ്കീർണ്ണമായ ജ്യാമിതികളെ അടിസ്ഥാനമാക്കി കാലം കണക്കു കൂട്ടാൻ പോന്നവണ്ണം സംസ്കാരങ്ങളെ കൂട്ടിക്കൊണ്ടുപോയി.

ഇംഗ്ലണ്ടിലെ Stonehenge പോലുള്ളവ ഇപ്പറഞ്ഞ നിർമ്മിതികൾക്കൊരുദാഹരണമാണ്.

 അറേബ്യയും സഹാറയും പിന്നിടുമ്പോൾ…

യൂറോപിൽ, സൂര്യനെ ആശ്രയിക്കാൻ പറ്റിയിരുന്നെങ്കിൽ മധ്യേഷ്യയിലെ അറേബ്യയിലേക്ക് വരുന്തോറും കാലം ഗണിക്കാൻ ചക്രവാളങ്ങളിൽ മൺൽകാറ്റുകളും മരുഭൂമിയിലെ മൺകൂനകളും തടസ്സമായി. രാത്രിയാകാശം കൈയ്യാളുന്ന ചന്ദ്രനെ ആശ്രയിക്കാൻ ഇത് അറബികളെ നിർബന്ധിതരാക്കി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ( Waxing and Waning) ക്കൊപ്പം മാസം കണക്കുകൂട്ടി ജീവിതവൃത്തികൾ മുന്നോട്ട് നീക്കി. ഇങ്ങനെ നിലവിൽ വന്ന  ചാന്ദ്രകലണ്ടറാണ് മതസാംസ്കാരികപരമായ കാര്യങ്ങൾക്ക് ഇസ്ലാം രാജ്യങ്ങൾ ഇന്നും ആശ്രയിക്കുന്നത്.

ചൂടിന്റെ കാഠിന്യമേറിയ സഹാറാ മരുത്തട്ടിലെ ഈജിപ്തുകാർ നക്ഷത്രങ്ങളെ നിരീക്ഷിച്ചു. സൂര്യനും ഒപ്പം സഞ്ചരിക്കുന്ന നക്ഷത്രഗണങ്ങളെയും ചേർത്ത് സൂര്യനിൽ അധിഷ്ടിതമായ സൗരകലണ്ടറുകൾ രൂപപ്പെടുത്തി. പിന്നീട് ഗ്രീക്കൊ-റോമൻ നാഗരികതയിലേക്കും പേർഷ്യവഴി ഇൻഡ്യാ ഉപഭൂഖണ്ഡത്തിലും ഈ കലണ്ടർ രീതി കൈമാറ്റം ചെയ്യപ്പെട്ടു. ഇൻഡ്യയുടെ ഔദ്യോഗിക കലണ്ടറായ ശകവർഷ കലണ്ടറും എ.ഡി. 800 കളിൽ കേരളത്തിൽ നിലവിൽ വന്ന കൊല്ലവർഷരീതിയും സൗരകലണ്ടറുകളുടെ കിഴക്കൻ രൂപഭേദം മാത്രമാണ്.

നിരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ…കലണ്ടറും  സംസ്കാരങ്ങളും….

വാനനിരീക്ഷണം ആദിമസംസ്ക്കാരങ്ങളിൽ മിത്തുകൾക്കും ദൈവീകപരിവേഷങ്ങൾ പൂണ്ട കഥകൾക്കുമുള്ളൊരു ഭാവനാഭൂമികയായിട്ടുണ്ട്. ഭൂമിയെ അപേക്ഷിച്ച് സ്ഥിരമായി നിന്ന നക്ഷത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, തുടർച്ചയായി ആകാശത്തിലൂടെ സഞ്ചരിക്കുന്ന ആകാശരൂപങ്ങളെ ദൈവങ്ങളുടെ റോന്ത് ചുറ്റലായും അവയെ പ്രീണിപിക്കുന്നത് വഴി ഋതുക്കൾ ലഭിക്കുമെന്നും അവർ കരുതിപ്പോന്നു. സ്ഥിരമായ നക്ഷത്രഗണങ്ങളെ (Constellations) അപേക്ഷിച്ചുള്ള സൂര്യന്റെ ചലനം സൂര്യനിൽ അധിഷ്ടിതമായ മാസങ്ങളേയും രേഖപ്പെടുത്താൻ സഹായിച്ചു. അത്തരം നക്ഷത്രഗണങ്ങൾക്ക് ലോകത്തെ ഓരോ സംസ്കാരങ്ങളും ഓരോ രൂപങ്ങൾ ആരോപിചു. ഇത്തരം കരുതലുകളും ആരോപിതരൂപങ്ങളും അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾ എളുപ്പത്തിൽ ജനകീയമായുള്ള കാലഗണനാരീതി കൈമാറാനും സൗകര്യമൊരുക്കി.

ഇന്നത്തെ ഇറാഖിന്റെ ഭാഗമായ, സംസ്കാരത്തിന്റെ പൗരാണിക തൊട്ടിലുകളിലൊന്നായ തെക്കൻ മെസൊപ്പൊട്ടോമിയയിലെ സുമേറിയൻ സംസ്കാരമാണ് ചരിത്രത്തിലെ ആദ്യകലണ്ടർ സംവിധാനം ആവിഷ്കരിച്ചുപയോഗിച്ചിട്ടുള്ളത്. ഏകദേശം 29.5 ദിവസം എടുത്തു കൊണ്ടുള്ള ചന്ദ്രന്റെ രൂപമാറ്റത്തിന്റെ ആവർത്തനചക്രമായിരുന്നു സുമേറിയൻ സംസ്കാരത്തിന്റെ കാലഗണനയ്ക്ക് അടിസ്ഥാനമായിരുന്നത്.

മഴയുടെ അനുഗ്രഹം തീണ്ടാത്ത, ആഫ്രിക്കൻ മരുപ്രദേശത്തെ നൈൽ നദിയുടെ ദാനമായി വളർന്നുവന്ന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ കാര്യം പറഞ്ഞുവല്ലൊ.മരുപ്രദേശമായതു കൊണ്ട് തന്നെ രാത്രിയാകാശം ചൂട്ടുവിളക്കുപോൽ അവിടുത്തെ ജനങ്ങളെ വഴിനടത്തിച്ചിരുന്നു. നൈൽ നദിയുടെ വെള്ളപ്പൊക്കം വിളിച്ചറിയിക്കുന്ന നക്ഷത്രമായിരുന്നു സിറിയസ് (Sirius).താരത്തിന്റെ ഉദയയവും നദിയിലെ വെള്ളപ്പൊക്കവും യാദൃശ്ചികമായി ഒത്തുവന്നത് കൊണ്ട് സിറിയസ് നക്ഷത്രത്തെ ദേവതയായും ഈജിപ്ഷ്യർ കണ്ടിരുന്നു. ഈജിപ്ഷ്യൻ സംസ്കാരം ആദ്യകാലങ്ങളിൽ ചന്ദ്രനെ കാലഗണനയ്ക്കായി ആശ്രയിച്ചിട്ടുണ്ടായിരുന്നെങ്കിലും നൈൽ നദിയുടെ ജലനിരപ്പിൽ ഉണ്ടാകുന്ന ഉയർച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും ആവർത്തനം ഏകദേശം വരുന്ന 360 ദിനങ്ങൾ കൂടിയാണെന്ന് മനസിലാക്കിയാണ് കാലം വാർഷികമായി രേഖപ്പെടുത്തി പോന്നത്.

ഏഷ്യയിൽ തന്നെ മറ്റ് പ്രധാന കലണ്ടർ സംവിധാനങ്ങളും സമാന്തരമായി പിന്നീട് വികസിചു വന്നിട്ടുണ്ട്. സംസ്കാരത്തിന്റെ ഈറ്റില്ലമായ ഇറാഖിൽ തന്നെ അസ്സിറിയൻ കലണ്ടറും ബാബിലോണിയൻ കലണ്ടറും ഏകദേശം ഒരേ കാലയളവിൽ രൂപപ്പെട്ടു വന്നതാണ്. പേർഷ്യൻ സാമ്രാജ്യം വികസിച്ചതിനൊപ്പം സൊരോസ്ട്രിയാൻ മതത്തിന്റെ ആചാരനുഷ്ടാനങ്ങളുടെ ഭാഗമായും തനതായ കലണ്ടർ നിലവിൽ വന്നു. സെമെറ്റിക് മതങ്ങളുടെ ആവിർഭാവം ഹീബ്രു കലണ്ടറിനും ശേഷം പൂർണ്ണമായും ചന്ദ്രനെ ആസ്പദമാക്കിയ ഇസ്ലാമിക് കലണ്ടറിനും വഴിവെച്ചു.അതുകൊണ്ട് തന്നെ തുടർന്ന് വന്ന ജൂലിയൻ- ഗ്രിഗേറിയസ് കലണ്ടറുകളിലുൾക്കൊണ്ട പരിഷ്കാരങ്ങൾക്കൊത്ത് പോകാൻ തക്ക മാറ്റം ഇസ്ലാമിക് കലണ്ടറിലുണ്ടായില്ല. ഋതുക്കളും ഇസ്ലാമിക് കലണ്ടറുമായി യാതൊരു കാലബന്ധവും ചേർത്തുവെക്കാനും ഉണ്ടായിരുന്നില്ല.

9 നൂറ്റാണ്ടുകളോളം, ഇന്നത്തെ ഇറാനും ചുറ്റുമുള്ള പ്രദേശത്തും നിലനിന്ന, ഉമർ ഖയ്യാം എന്ന 11 ആം നൂറ്റാണ്ടിലെ ബഹുമുഖപ്രതിഭയുടെ കീഴിൽ ആവിഷ്കരിച്ച ജലാലി കലണ്ടർ പൂർണ്ണമായും സൗരകലണ്ടർ ആയിരുന്നു. അധിദിനങ്ങൾ ഉൾപ്പെടുത്തിയുള്ള പരിഷ്കാരങ്ങൾ വഴി തികച്ചും കൃത്യമായ കലണ്ടറായിരുന്നു ഇത്.Desert Night sky

ചരിത്ര സ്മാരകങ്ങളും ജ്യോതിശാസ്ത്രബന്ധവും.

വാനനിരീക്ഷണവും സമയം രേഖപ്പെടുത്തലും പുരാതന സംസ്കാരങ്ങൾക്ക് എത്രത്തോളം അവിശ്യഘടകമായിരുന്നു എന്നതിനുള്ള ചില തെളിവുകൾ ചരിത്ര സ്മാരകങ്ങൾ വഴി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്.

ഈ നിരീക്ഷണങ്ങളും ഇന്നത്തെ കാലവുമായിട്ടുള്ള പ്രധാനവിത്യാസം അന്ന് വൈദ്യുതീകരിച്ച പ്രകാശസ്രോതസ്സുകളൊന്നും ഇല്ലാ എന്നുള്ളതായിരുന്നു.

പ്രകാശമലിനീകരണം എന്ന അവസ്ഥയില്ല എന്ന് ചുരുക്കം.

അതുകൊണ്ട് തന്നെ രാത്രിയിലെ ആകാശനിരീക്ഷണങ്ങൾ തീർത്തും വ്യക്ത്വവും സ്വച്ഛവും ആയിരുന്നു. ആത്മീയമോ മതപരമോ ആയ കാരണങ്ങൾ കൊണ്ടും ആകാശരൂപങ്ങളെ ദർശിക്കാനായുള്ള ഒബ്സെർവേറ്ററികളുടെ ആദിമരൂപങ്ങൾക്ക് സമാനമായ നിർമ്മിതികൾ ചരിത്രത്തിൽ നിന്ന് കണ്ടെത്താനാകും.അവയിൽ പ്രധാനപ്പെട്ട ചിലത്:

Newgrange Ireland
Newgrange Ireland

അയർലണ്ടിലെ Newgrange ൽ B.C.3000 ത്തിനോടടുത്ത് പണികഴിപ്പിച്ചെന്ന് കരുതപ്പെടുന്ന ഒരു ശവകുടീരത്തിന്റെ ഇടനാഴിയിലേക്ക് (passage tomb) ദക്ഷിണയനാന്തം(Winter Solstice) കണക്കാക്കി , അന്നേനാളുകളിൽ സുര്യപ്രകാശം  വന്ന് പതിക്കുന്നതായി കാണാം. ഇടനാഴിയുടെ പ്രധാനകവാടം വഴിയല്ല മറിച് പ്രധാന കവാടത്തിന്റെ തൊട്ടുമുകളിലെ ചതുരാകൃതിയിലുള്ള Opening വഴിയാണ് പ്രകാശം അകത്തുവരുന്നത്. ഈ കൃത്യതയ്ക്ക് ജ്യോതിശാസ്ത്രജ്ഞാനം അന്ന് അടിസ്ഥാനപരമായി ഉണ്ടായിരുന്നതായി തന്നെ അനുമാനിക്കാം.

Senenmut’s Tomb
Senenmut’s Tomb

ഈജിപ്തിലെ ഗിസ പീഠഭൂമിയിലെ പിരമിഡുകൾക്കും അവയുടെ ദിശയ്ക്കും വാനശാസ്ത്രവുമായുള്ള ബന്ധം ആരോപിക്കപ്പെട്ടിട്ടുണ്ട്.  അതുപോലെ തന്നെ ബി‌.സി. 15 ആം നൂറ്റാണ്ടിലെ നിർമ്മിതിയായ Deir el-Bahri യിലെ Senenmut’s Tomb ന്റെ  മുകൾതലത്ത് നക്ഷത്രഗണങ്ങളെ വൃത്താകൃതിയിൽ വരച് വെചതായി കാണാം. 24 ഭാഗങ്ങളാക്കിയ വൃത്തം 24 മണിക്കൂറിനെയാണ് സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെ സ്റ്റോൺ ഹെഞ്ച് ഉദാഹരണം പറഞ്ഞത് ഓർക്കുന്നുണ്ടല്ലൊ.ഏകദേശം 5000 ത്തോളം വർഷം പഴക്കമുള്ളതാണ് ഈ ഭീമമായ ശിലാനിർമ്മിതി.ഇതിന്റെ നിർമ്മാണോദ്ദേശ്യങ്ങൾ പൂർണ്ണമായും വ്യക്തമല്ലെങ്കിലും ജ്യോതിശാത്രത്തിലെ സൂര്യന്റെ അയനാന്തങ്ങ( Solstices)ളുമായി ബന്ധമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Kukulkan Pyramid
Kukulkan Pyramid

മെക്സിക്കോയിലെ മായൻ സംസ്കാരത്തിന്റെ ഭാഗമായ Chichen Itza യിലെ  El Castillo അഥവാ Kukulkan’ Pyramid ന് 4 വശത്തു നിന്നും 91 പടികളും ഒരു പടി platform ഉം ചേർത്ത് ആകെ 365 പടികളാണുള്ളത്.ഇത് ഒരു കലണ്ടർ വർഷമാണ് സൂചിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.ഇതിനു പുറമെ, Vernal Equinox ഉം Autumnal Equinox  ഉം യഥാക്രമം വരുന്ന മാർച് , സെപ്റ്റെമ്പർ മാസങ്ങളിൽ പ്രത്യേകതരം രൂപത്തിലായി പടികളിലേക്ക് നിഴൽ വീഴുന്നതും ഈ നിർമ്മിതിക്കു പിന്നിലെ ജ്യോതിശാസ്ത്രബന്ധം ദൃഢപ്പെടുത്തുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജസ്ഥാനിലെ രാജാ ജയ്സിങ് രണ്ടാമന്റെ നേതൃത്ത്വത്തിൽ നിർമ്മിച്ച ജന്തർ മന്തർ മന്തിരം ഭീമാകാരമായൊരു സൗരഘടികാരമാണ്.

പരിമിതികളിൽ നിന്നും പരിഷ്കാരങ്ങളിലേക്ക്..

ചാന്ദ്രമാസങ്ങളും സൗരവർഷവുമായുള്ള Lunisolar കലണ്ടറുകൾ അന്നത്തെക്കാലത്തെ ജീവിതരീതിയ്ക്ക് ഗുണകരമായെങ്കിലും ചില പരിമിതികളും അവയ്ക്കുണ്ടായിരുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് ഋതുക്കളുമായി ബന്ധമില്ലായെന്നുള്ളതായിരുന്നു പ്രധാന കാരണം. ഇത് പരിഹരിക്കാനായി അധിദിനങ്ങൾ/മാസങ്ങൾ ചേർക്കുന്ന Intercalation സംവിധാനങ്ങളും അന്ന് അവലംബിച്ചിരുന്നു. സീസണുകൾ ഒത്തുപോകുന്നുണ്ടായിരുന്നെങ്കിലും ദിനത്തോടനുബന്ധിച്ച കൃത്യത കൈവരിക്കാൻ ഈ സംവിധാനം കൊണ്ടും സാധിച്ചിരുന്നില്ല. Lunisolar രീതിയ്ക്ക് വിരാമം കുറിച്ചു കൊണ്ടാണ് റോമിൽ ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ കൊണ്ടുവരുന്നത്. ജൂലിയൻ കലണ്ടറിന്റെ പരിമിതികൾ നികത്തിക്കൊണ്ട് ഗ്രിഗേറിയൻ കലണ്ടറും ശേഷം നിലവിൽ വന്നു.

ജൂലിയൻ – ഗ്രിഗേറിയൻ കലണ്ടറുകൾ

കലണ്ടറുകളുടെ പിറവി ചരിത്രത്തിലെ വലിയ ഏടുകളായ സുമേറിയനും ഈജിപ്ഷ്യനുമൊക്കെ പിന്നിട്ട് വന്നു നിൽക്കുന്ന പ്രധാനപ്പെട്ട മൈൽക്കുറ്റികളാണ്

റോമൻ/ജൂലിയൻ കലണ്ടറും ഗ്രിഗേറിയൻ കലണ്ടറും.ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ നിരീക്ഷണത്തിൽ അധിഷ്ഠിതമായ ‘ലൂണാർ കലണ്ടറുകളും ചാന്ദ്രമാസവും സൗരവർഷവും ചേർന്ന സെമിലൂണാർ കലണ്ടറും സൗരമാസവും സൗരവർഷവും ചേർന്ന് പൂർണ്ണമായി സൂര്യന്റെ ചലനത്തെ ആസ്പദമാക്കിയ സൗരകലണ്ടറും നമ്മുടെ പൂർവ്വികർ വിവിധ സംസ്കാരങ്ങളിലായി ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടുവല്ലൊ. ആദിമ സംസ്കാരങ്ങളിൽ നിന്നുൾക്കൊണ്ട പാഠങ്ങളിലെ മൗലികമായ 10 മാസങ്ങളിൽ നിന്നു തുടങ്ങുകയും ശേഷം വന്ന ക്രമാനുഗതമായ  കൂട്ടിച്ചേർക്കലുകളുടേയും തിരുത്തലുകളുടേയും ഫലമായുണ്ടായതുമാണ് ഇന്ന് കാണുന്ന തരത്തിലുള്ള കലണ്ടർ.അവയിൽ തന്നെ ലോകവ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗേറിയൻ കലണ്ടറും ഒരു പ്രദേശത്തു മാത്രമായി ഉപയോഗിക്കപ്പെടുന്ന കൊല്ലവർഷം/മലയാള കലണ്ടർ പോലെയുള്ള കലണ്ടറുകളും ഉണ്ട്.

ഇന്ന് പൊതുവിൽ കണ്ടുവരുന്ന ഗ്രിഗേറിയൻ കലണ്ടറിന്റെ ആദിമരൂപമാണ് ജൂലിയസ് സീസറിന്റെ കാലത്ത് നിലവിൽ വന്ന ജൂലിയൻ കലണ്ടർ.അന്നുവരെ നിലവിലുണ്ടായിരുന്ന റോമൻ കലണ്ടർ സംവിധാനം പരിഷ്കരിച്ചു കൊണ്ടാണ് ജൂലിയൻ കലണ്ടർ 46 ബിസിയിൽ നിലവിൽ വന്നത്.

ജനുവരി 1 പുതുവർഷദിനമായി ജൂലിയസ് സീസറിന്റെ  റോമൻ റിപബ്ലിക്കൻ ഭരണകൂടം രേഖപ്പെടുത്തി.ജൂലിയൻ കലണ്ടറായിരുന്നു യൂറോപ്പിലെ രാജ്യങളിൽ ഭൂരിഭാഗവും പിന്തുടർന്നിരുന്നത്.അന്നത്തെ  ജ്യോതിശാസ്ത്ര ജ്ഞാനം വെച് കണക്കു കൂട്ടിയത് ഒരു വർഷം എന്നത് 365 കാൽ (365.25) ദിവസങ്ങൾ എന്നായിരുന്നു. വർഷത്തിൽ 365 ദിനങ്ങളും ശേഷം മുൻപ് പറഞ്ഞ കാൽ ദിവസത്തെ(6 മണിക്കൂർ) തുടർച്ചയായുള്ള നാലാം വർഷത്തിൽ ഒരൊറ്റ ദിനമായി ചേർത്ത് അധിവർഷമെന്ന(leap year) രീതിയിൽ പരിഷ്കരിച്ചുമായിരുന്നു ജൂലിയൻ കലണ്ടർ ചിട്ടപ്പെടുത്തിയിരുന്നത്.ഇന്നേക്ക് 2100 ഓളം വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു പരിഷ്കരിച്ച, സൗരകലണ്ടർ രൂപമായതിനാലാവാം ജൂലിയൻ കലണ്ടർ താരതമ്യേന മികച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.

എങ്കിലും ഈ കണക്കിനൊരു പ്രശ്നമുണ്ടായിരുന്നു.

ഒരു വർഷം എന്നത് 365.25 ദിനങ്ങളല്ല മറിച് കാൽ ദിവസത്തിനു 11.3 മിനിറ്റു കുറവുണ്ടെന്ന് ശേഷം മനസിലാക്കി.അതായത് 365 ദിവസവും 5 മണിക്കൂറും 49 മിനിറ്റും 12 സെകന്റ്സും (ഏകദേശം 365.2425 ദിനങ്ങൾ) ആണ് ഒരു വർഷം.ജൂലിയൻ കലണ്ടറിലെ ഈ വിത്യാസം അനുഭവപ്പെട്ടത് കൃസ്തീയ ആചാരങ്ങളുടെ ഋതുക്കളുമായി യോജിച്ചു കിടക്കുന്ന ആഘോഷങ്ങളിലായിരുന്നു.സീസണും കലണ്ടർ ദിനങ്ങളും കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച് ഒത്തുപോകാതെയായി. ഈ ചെറിയ തിരുത്തിന്റെ അഭാവം നൂറ്റാണ്ടുകളുടെ ദൈർഘ്യത്തിൽ വലിയ പിഴവുകളുണ്ടാക്കുകയും ക്രൈസ്തവാചാരങ്ങളിലെ പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായ ഈസ്റ്റർ ദിനവും മാറി വരുന്നതായി മനസ്സിലാക്കി.

A.D 1582; ഗ്രിഗേറിയൻ കലണ്ടർ

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതലായി പ്രചാരത്തിലുള്ള കലണ്ടറായ ഗ്രിഗേറിയൻ കലണ്ടർ സമാരംഭിച്ച വർഷമാണ് എ ഡി 1582.

ജൂലിയൻ കലണ്ടർ പ്രകാരം, ഒരു വർഷത്തിലെ 11.3 മിനിറ്റ് കുറവ് കണക്കിലെടുക്കാത്തത് മൂലം ഏകദേശം 128 വർഷം കൂടുമ്പൊൾ ‘ഒരു ദിവസം’  എന്ന രീതിയിൽ ജൂലിയൻ കലണ്ടറും ഗ്രിഗേറിയനും തമ്മിൽ വിത്യാസമുണ്ടായിരിക്കും. ബി.സി 46 ൽ നിന്നും എ.ഡി. 1582 വരെയുള്ള കാലയളവിൽ ഈ വിത്യാസം 10 ദിവസം വരെയായി ഉയർന്നു. അന്നത്തെ കാത്തലിക് അതോറിറ്റിയുടെ പോപ് ആയിരുന്ന

Christopher Clavius
Christopher Clavius

പോപ് ഗ്രിഗറി 13 ആമന്റെ നേതൃത്വത്തിൽ കലണ്ടർ സംവിധാനത്തിലെ ഈ പിഴവിനെ പരിഷ്കരിക്കാൻ ശ്രമമുണ്ടായി. തത്ഫലമായി Christopher Clavius എന്ന അസ്ട്രോണമറെ നിയമിക്കുകയും ഇദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും തിരുത്തലുകളും ചേർന്ന് നൂറ്റാണ്ടുകളോളം പഴക്കം ചെന്ന കലണ്ടർ സംവിധാനം തെറ്റുകുറ്റങ്ങൾ ആവതും ഒഴിവാക്കി പരിഷ്കരിച് പ്രസിദ്ധീകരിക്കപ്പെടുത്തുകയും ചെയ്തു.

1582ൽ ഒക്റ്റോബർ മാസം 4 ആം തിയതിയ്ക്കു ശേഷം ഒക്റ്റോബർ 15 ആക്കി തിരുത്തി അധികമായി വന്ന 10 ദിവസത്തെ ഒഴിവാക്കി. ഭാവിയിൽ ജൂലിയൻ കലണ്ടർ പിന്തുടരുന്തോറും വീണ്ടും പിഴവ് സംഭവിക്കാതിരിക്കുവാൻ മറ്റൊരു മാർഗ്ഗവും കൂടി അവലംബിച്ചു.ജൂലിയൻ കലണ്ടറിലെ രീതി പോലെ തന്നെ ഓരോ 4 ആം വർഷവും 366 ദിവസങ്ങളുള്ള അധിവർഷമാക്കുകയും എന്നാൽ, ഓരോ 400 വർഷങ്ങൾക്കിടയിൽ 3 ദിവസം ഒഴിവാക്കുകയും ചെയ്യുകയായിരുന്നു പിഴവ് തിരുത്തുന്നതിനുള്ള പോംവഴിയായി നിർദ്ദേശിക്കപ്പെട്ടത്.ഇതിൽ 400 വർഷങ്ങൾക്കിടയിൽ 3 ദിവസം ഒഴിവാക്കാനായി, ഓരോ നൂറ്റാണ്ടിലും 365 ദിനങ്ങൾ മാത്രമാക്കുകയും 400 കൊണ്ടു ഹരിക്കാൻ(divisible) പറ്റുന്ന നൂറ്റാണ്ടിൽ മാത്രം 366 ദിനങ്ങൾ ചേർക്കുകയും ചെയ്യുകയായിരുന്നു.

ജൂലിയൻ കലണ്ടർ ഇന്ന് ഗ്രിഗേറിയൻ കലണ്ടറിൽ നിന്നും 13 ദിവസങ്ങൾ പിന്നിലാണ്.

ജൂലിയനിൽ 128 വർഷം കൂടുമ്പോൾ ഒരു ദിവസം കൂടുന്നുണ്ടെങ്കിൽ, ഗ്രിഗേറിയനിൽ 3,030 വർഷത്തിൽ ഒരു ദിവസം എന്ന നിരക്കിലാണ് വിത്യാസമുണ്ടാകുന്നത്.അത്രത്തോളം താരതമ്യേന എറർ കറക്ഷൻ ഉണ്ടെന്നർത്ഥം.

ഗ്രിഗേറിയൻ പോപ് ഈ പരിഷ്കരണത്തിനു 1582 ൽ നേതൃത്വം നിന്നെങ്കിലും ലോകം മുഴുവൻ ഈ കലണ്ടർ ഇന്നുള്ളതു പോലെ എത്തിയതിൽ ശേഷം വ്യാപിക്കപ്പെട്ട സാമ്രാജ്യത്ത ശക്തികളുടെ പങ്ക് വളരെ വലുതായിരുന്നു.ഗ്രിഗേറിയൻ കലണ്ടർ റോമൻ കാത്തലിക് ഹെഡായ പോപിന്റെ അതോറിറ്റിയെ അംഗീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ മാത്രമെ ആദ്യം കണക്കിലെടുത്തിരുന്നുള്ളു.യൂറോപ്പിലെ തന്നെ കിഴക്കൻ രാജ്യങ്ങളിൽ ചിലത് 20 ആം നൂറ്റാണ്ടിലാണ് ഗ്രിഗേറിയൻ സിസ്റ്റം ഏർപ്പെടുത്തിയത് തന്നെ.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാര്യത്തിൽ, റോമൻ കാതലിക്കിൽ നിന്നും 16ആം നൂറ്റാണ്ടിൽ വ്യതിചലിച് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേക്ക് മാറിയ രാജ്യങളിലൊന്നായതിനാൽ തന്നെ ഗ്രിഗേറിയൻ സിസ്റ്റം ബ്രിട്ടൺ ഈ കാലത്ത് പിന്തുടർന്നിരുന്നില്ല.കൂടാതെ 12 ആം നൂറ്റാണ്ടിനു ശേഷമുള്ള ഇടക്കാലങ്ങളിൽ പുതുവർഷ ദിനമായി മാർച് 25 ആയിരുന്നു ഇംഗ്ലണ്ടിൽ ആചരിച്ചു വന്നത്.

ഡിസംബർ 25 നു യേശുവിന്റെ ജനനവും  9 മാസം പിന്നോട്ട് പോയി മാർച് 25  യേശുവിനെ മാതാവ് ഗർഭം ധരിക്കുന്നതും കണക്കിലെടുത്തായിരുന്നു ഈ മാറ്റം.

1752 ആയതോടു കൂടി ജൂലിയൻ കലണ്ടറും ഗ്രിഗേറിയനുമായുള്ള വിത്യാസം ഒരു ദിനവും കൂടി അധികരിച്ചു 11 ദിവസമായി.ഭാവിയിലും ഈ വിത്യാസം അധികരിക്കപ്പെടാതിരിക്കാനായി 1752 ആം വർഷത്തെ സെപ്റ്റംബറിലെ 2 ആം തീയതിയ്ക്കു ശേഷം സെപ്റ്റംബർ 14 ആക്കി ബ്രിട്ടീഷ് ഭരണകൂടം തിരുത്തി. അങ്ങനെ 18 ആം നൂറ്റാണ്ടോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്ത ശക്തിയായി മാറിയ ബ്രിട്ടീഷ് സാമ്രാജ്യം 1752 മുതൽ ഗ്രിഗേറിയൻ കലണ്ടർ ഔദ്യോഗികമായി സ്വീകരിചു.

അമേരിക്കൻ നാടുകളിലെ ഫ്രാൻസിന്റെയും സ്പെയിനിന്റെയും കീഴിലുള്ള പ്രദേശങ്ങൾ 1582 ൽ തന്നെ ഗ്രിഗേറിയൻ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ ( U.S.A) ആവിർഭാവത്തിനുശേഷം, 1867 ൽ റഷ്യയുടെ പക്കൽ നിന്നും വാങ്ങുന്നതോടെയാണ് അലാസ്കയിൽ ഈ സംവിധാനം കൊണ്ടുവരുന്നത്.

കിഴക്കൻ യൂറോപ്പും ഇന്നത്തെ തുർക്കിയുൾപ്പെടുന്ന ദേശം കൈയ്യാളിയ ഓട്ടോമാൻ സാമ്രാജ്യവും 1920 കളോടെ ഗ്രിഗേറിയൻ കലണ്ടർ ഔദ്യോഗികരിച്ചു.

1918 ലെ ഒക്റ്റോബർ വിപ്ലവത്തിന്റെ സമാപ്തിയോടെ റഷ്യയും കലണ്ടർ നവീകരിച്ചു.

ജൂലിയൻ കലണ്ടറുമായി ബന്ധമില്ലാതിരുന്ന ചൈന, കൊറിയ, ജപ്പാൻ എന്നീ കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 19 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ നേരിട്ട് ഗ്രിഗേറിയൻ സിസ്റ്റം പിന്തുടരാനൊരുങ്ങുകയായിരുന്നു.

ഇസ്ലാമിക് കലണ്ടർ മതകാര്യങ്ങൾക്കു മാത്രം മാറ്റിവെച്ചു കൊണ്ട് സൗദി അറേബ്യയും 2016 ഓടെ ഗ്രിഗേറിയൻ കലണ്ടർ സിവിൽ കലണ്ടറായി എഴുതിച്ചേർത്തു.

ഇന്ന്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യകളുടെ കുതിച്ചുചാട്ടത്തിനിടയിൽ നിൽക്കുമ്പോഴും കൈയിലെ സ്മാർട്ട്ഫോണിൽ അല്ലെങ്കിൽ ഓഫീസ് ടേബിളിൽ, വീട്ടുചുമരിൽ ഒക്കെയായി സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ന് കാണുന്ന കലണ്ടറിന് നമ്മുടെ സംസ്കാരത്തോളം തന്നെയുള്ള പഴക്കമുണ്ടെന്നത് ആശ്ചര്യജനകമായ കാര്യമാണ്. മിഡിൽ ഈസ്റ്റിലെ യൂഫ്രട്ടീസ് , ടൈഗ്രിസ് നദികൾ, ഈജ്പ്തിലെ നൈൽ നദി, ഇൻഡ്യാ ഉപഭൂഖണ്ഡത്തിലെ സിന്ധു നദി എന്നിങ്ങനെയായി സംസ്കാരത്തിന്റെ കളിത്തൊട്ടിലിൽ നിന്നും മാനവികവളർച്ചയ്ക്ക് കാലം കൂട്ടുപിടിച്ച് മുന്നോട്ടു പോകുന്നതിന്റെ ചരിത്രം പേറുന്ന ഒരു ചെറിയ ഏടാണ് ആ ചുമരുകളിൽ തൂങ്ങുന്നതെന്ന് വിസ്മയാവഹമായി കാണാൻ ഈ ലേഖനം സഹയിച്ചെന്ന് കരുതട്ടെ.

നന്ദി
Categories
Article History

Origin of Al in English

Al-Gebra
Al-Chemy
Al-cohol
Al-kali
Al-gorithm

ഇവയെല്ലാം തുടക്കത്തിൽ അൽ ചേർക്കുന്നത്‌ എന്തിനെന്ന് അറിയാമോ?

ഈ വാക്കുകൾ English ഭാഷയിലേക്ക്‌ വന്നത്‌ അറബിക്ക്‌ ഭാഷയിൽ നിന്നാണു. അതിന്റെ അർത്ഥം alcohol, algebra, alchemy എന്നിവ കണ്ടു പിടിച്ചത്‌ അറബികൾ എന്ന് അല്ലാ.

Alcohol, ഇസ്ലാം ഉണ്ടാകുന്നതിനു ആയിരക്കണക്കിനു കൊല്ലങ്ങൾക്ക്‌ മുൻപ്‌ തന്നെ മനുഷ്യൻ കുടിച്ചിരുന്നതാണു.

അറബികൾ ആയിരിന്നു അന്ന്‌ ആഗോള തലത്തിൽ വ്യാപാരം നടത്തിയിരുന്നത്‌. ചൈനയിൽ ഭാരതത്തിൽ, യുറൊപ്പിൽ, ഉത്തര ആഫ്രിക്ക, far east എന്നിപ്രദേശങ്ങളിൽ വ്യാപിച്ച്‌ കിടന്നിരിന്നു അവരുടെ ശ്രിൻഘല.

1,2,3,4,5,6,7,8,9,10…
എന്നീ base 10 അക്കങ്ങൾ ഭൂമിയുടെ പല ഭാഗത്തും ഉപയോഗിച്ചിരിന്നു. എന്നാൽ 0 ഒരു അക്കമായിട്ട്‌ base 10 numbersൽ ഉപയോഗിച്ചിരുന്നത്‌ ഭാരതത്തിലെ ഗണിതശാസ്ത്രം ആയിരിന്നു.
ഭാരതത്തിൽ നിന്ന് കിട്ടിയ ഈ അക്കങ്ങൾ അറബികളുടെ വ്യാപാരത്തിൽ അവരെ സഹായിച്ചിരിന്നു. അവർ ഈ അറിവു അവർ വ്യാപാരം നടത്തിയ എല്ലാ പ്രദേശത്തും വ്യാപിപ്പിച്ചു. അത്‌ കൊണ്ട്‌ തന്നെ ഈ അക്ഷരങ്ങളെ Hindu-Arabic numerals എന്ന് പറഞ്ഞിരിന്നു. ഭാരതത്തിൽ ഉപയോഗിച്ചതും, അറബികൾ വ്യാപിച്ചതും എന്നാണു ഇതിന്റെ അർത്ഥം.

അതുപോലെ തന്നെ അൽഗിബ്ര നോക്കാം. ഈ ഗണിതശാസ്ത്രം ഉയോഗിച്ചാണു ഈഗിപ്റ്റിലെ പിറമിടുകൾ 2800 BCE കാലഘട്ടത്ത്‌ നിർമ്മിച്ചത്‌, അതുപോലെ Great wall of China നിർമ്മിച്ചത്‌ 200BCE കാലഘട്ടത്തും. ഇത്രയും സങ്കീർണ്ണമായ നിർമ്മാണങൾ ചെയ്യുവാൻ അവർ ഉപയോഗിച്ച്‌ ഗണിതശാസ്ത്രം പെട്ടന്നു ഉണ്ടായതല്ലാ. അത്‌ ഒരോ സംസ്കാരവും വളർത്തി എടുത്തതാണു.
പിന്നീട്‌ ഈ വിദ്യകൾ അതാതു സംസ്കാരവുമായി വ്യാണിജ്യം നടത്തിയിരുന്നവർ ഉൾകൊണ്ടു.അതിൽ ഒരു വ്യാപാര സമൂഹം ആണു അറബ്‌. ഇവർ ഈ അറിവുകൾ സമാഹരിച്ചു ബാഗ്ദാദിൽ, ഇസ്ലാമിന്റെ സുവർണ്ണാ കാലഘട്ടം എന്ന് വിശെഷിപ്പിക്കുന്ന 13കാലഘട്ടത്തിൽ ഒരുമിപ്പിച്ചു. മതപരമായ കാര്യങ്ങൽ വെടിഞ്ഞു house of wisdom എന്ന് ഒരു സംഘം Bagdad ശാസ്ത്രത്തിനു മുൻഗണന കൊടുത്ത്‌ മുന്നേറി. ഈ കൂട്ടായമക്ക്‌ ആദ്യമായി രൂപം കൊടുത്‌തതു‌ ഖലിഫ്‌ അൽ മൻസൂർ എന്ന് ബാഗ്ദാദിലെ ഭരണാധികാരി ആയിരിന്നു.

Baghdad House of Wisdom
Baghdad House of Wisdom

ഇവർ ഖീമിയ എന്ന് ഗ്രീക്ക്‌ പഥം ഉപയോഗിക്കുക ആയിരുന്നു. ഖീമിയ എന്ന് ഗ്രീക്ക്‌ വാക്കിന്റെ അർത്ഥം, ലോഹങ്ങൾ ഉണ്ടാക്കുന്ന കല എന്നാണു. House of wisdom ഇത്‌ കൂടുതൽ പഠിക്കുവാനും വളർത്തുവാനും സാധിച്ചു. അവർ ആ വാക്കിനു മുന്നിൽ al എന്ന് ചേർത്തു അൽക്കെമി alchemy ആക്കി. ലോഹങ്ങൾ ഇങ്ങനെ ഉണ്ടാക്കുന്ന കലയെ ലോകത്ത്‌ പല ഭാഗത്തും അഭ്യസിച്ചിരിന്നു.ജപ്പാൻ, ഭാരതം, ചൈന എന്നീ രാജ്യങ്ങൾ ലോഹങൾ കൊണ്ട്‌ പല അത്ഭുതങ്ങൾ BCEയിൽ കാണിച്ചിരിന്നു. ഈ അറിവുകൾ സമാഹരിച്ചു എന്നതാണു ബാഗ്ദാദിൽ ഏറ്റവും വലിയ നേട്ടം.

അരിത്മോസ്‌ എന്ന് ഗ്രീക്ക്‌ വാക്കിൽ നിന്നാണു അറബിക്ക്‌ വാക്കായ അൽ ഖ്വാരിസ്മി ഉണ്ടായതും അത്‌ പിന്നിട്‌ അത്‌ ഫ്രഞ്ച്‌ , old English എന്നിവ കടന്നു വന്ന് algorithm ആയി. ഇതിന്റെ അർത്ഥം ഇവ ഉണ്ടായത്‌ അറേബിയയിൽ നിന്നോ, ഗ്രീക്കിൽ നിന്നോ അല്ല, മറിച്ച്‌ ഒരോ സംസ്കാരവും അത്‌ വളർത്തി വലുതാക്കി.

ഇന്ന് ചിലർ മിധ്യയിൽ ആണു algebra, alchemy, alcohol, algorithm എന്നീ വാക്കുകൾ Englishൽ ഉപയോഹിക്കുന്നത്‌ കൊണ്ട്‌ ഇവ ഉണ്ടാക്കിയത്‌ അറേബിയൻ പണ്ടിതന്മാർ ആണെന്ന്..
ഒരു ശാസ്ത ശാഘയെ സമാഹരിക്കുകയും വളർത്തുകയും ചെയ്തിട്ടുണ്ട്‌ ഇവർ.

ഇനി വാക്കുകളൂടെ ഉത്ഭവം നോക്കിയാലും ഇവയിൽ മിക്കതും ഗ്രീക്കിൽ നിന്നാണു. മുന്നിൽ അൽ എന്ന് ചേർത്ത രൂപം ആണു ഇപ്പൊൾ Englishൽ ഉപയോഗിക്കുന്നത്‌.

Categories
Article History

Pyramidsന്‍റെ ഉത്ഭവം

ആദ്യകാല നൈൽ സംസ്കാരം വളരുവാൻ കാരണം നദിയുടെ തീരത്ത്‌ അടിയുന്ന ഫലഭൂയിഷ്ഠമായ sediments ആയിരുന്നു. ഇവ ആ പ്രദേശത്തെ കൃഷിയുത്പാദനം കൂട്ടുകയും വലിയ തോതിൽ ജനസംഖ്യാ വർദ്ധനവുണ്ടാക്കുകയും ചെയ്തു. അതോടെ അവിടം Egyptian dynastyകളുടെ തുടക്കമായി.

മരുഭൂമിയിൽ മരിച്ചു വീഴുന്ന മനുഷ്യർ natural ആയിട്ട്‌ ഈർപ്പം നഷ്ടപ്പെട്ട്‌ കേടുകൂടാതെ ഇരിക്കുന്നത്‌ ഇവർ ശ്രദ്ധിച്ചു. അങ്ങനെ, ആദ്യത്തെ രാജാക്കന്മാരെയെല്ലാം  മരുഭൂമിയിൽ ഒരു കുഴിയുണ്ടാക്കി മൂടി തങ്ങളുടെടെ പ്രിയപെട്ടവരുടെ മൃതശരീരം അടക്കം ചെയ്യുന്ന പ്രവണതയുണ്ടായി. ഇത് അവരുടെ മരണശേഷം ശരീരം പരമാവധി കേടുകുടാതെ സുക്ഷിക്കാന്‍ വേണ്ടി ആയിരുന്നു.

ഇതിനു രണ്ടു കുഴപ്പങ്ങൾ ഉണ്ടായിരുന്നു.
ഒന്ന്, എല്ലാ ശവ ശരീരങ്ങളും മമ്മികൾ ആകുന്നില്ലാ, അതുകൊണ്ട്‌ ഇവർ പെട്ടെന്നു ജീർണ്ണിക്കുന്ന അവയവങ്ങൾ മാറ്റുവാൻ തുടങ്ങി. ശേഷം ശരീരത്തെ തുണികൊണ്ട്‌ ചുറ്റുവാനും. ഇങ്ങനെ പല പല പരീക്ഷണങ്ങൾ കൊണ്ട്‌ ഇവർ പഠിക്കുക ആയിരിന്നു.
രണ്ട്‌, കള്ളന്മാർ രാജാവിനു സ്വർഗ്ഗത്തിൽ ആസ്വദിക്കുവാൻ വേണ്ടി കൂടെ കുഴിച്ചിടുന്ന ആഭരണങ്ങളും മറ്റു വസ്തുക്കളുമെല്ലാം കൊള്ളയടിച്ചിരിന്നു. ഇതിനെ തടയാൻ ശവക്കല്ലറക്ക്‌ മുകളിൽ ഇവർ വലിയ കല്ലുകൾ കൊണ്ട്‌ ഒരു നില കെട്ടിത്തുടങ്ങി.

പിന്നീട് ചിലർ ഇത്‌ കുറച്ചു കൂടി സുരക്ഷിതമാക്കാൻ 6 layers ആയിട്ട്‌ കല്ലുകൾ ഇടുവാൻ തുടങ്ങി. ഇങ്ങനെയാണ് ആദ്യത്തെ പിരമിടുകളുടെ തുടക്കം.

Djoser Step Pyramid
By Charlesjsharp – Own work, from Sharp Photography, sharpphotography, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=32434567

Djoser എന്ന രാജാവാണ് ആദ്യമായി 6 നിലയിൽ കല്ലുകൾ ഇട്ടത്‌. അത്‌ ഉണ്ടാക്കിയത്‌, വലിയ കല്ലുകൾ vertical ആയി വെയ്ക്കുന്നതിനു പകരം അൽപ്പം ചെരിച്ച്‌, പരസ്പരം താങ്ങിയാണ് ഒരോ നിലയും ഉണ്ടാക്കിയത്‌. ഇവ വളരേ crude ആയിട്ടായിരുന്നു നിർമ്മാണം. വലിയ ആറു പടികൾ ആയിട്ടാണൂ ഈ പിരമിടുകളെ കണ്ടാൽ തോന്നുക. എന്നാൽ 4500 വർഷങ്ങൾക്ക്‌ മുൻപ്‌ ആദ്യമായിട്ടാണു മനുഷ്യൻ ഇത്രയും ഉയരത്തിൽ ഒരു നിർമ്മിതിയുണ്ടാക്കുന്നത്. കൂടാതെ ഈ വെറും 6 platforms ആയിരുന്നു Step pyramids ആയിട്ടുണ്ടായിരുന്നത്.

പിന്നിട്‌ ആണു Sneferu എന്ന് രാജാവിന്റെ വരവു. ഈ രാജാവാണു പിരമിടുകളുടെ നിർമ്മാണത്തെ മറ്റൊരു തലത്തിൽ എത്തിച്ചത്‌.

Sneferu Bent Pyramid
By Ivrienen at English Wikipedia, CC BY 3.0, https://commons.wikimedia.org/w/index.php?curid=9136540

അദ്ദേഹം ആദ്യം നിർമ്മിച്ച പിരമിട്‌ അദ്ദേഹത്തിനു തന്നെ അത്ര പിടിച്ചില്ല.കാരണം അത്‌ മുൻഗാമികളെ പോലെ step pyramids ആയിരിന്നു. അതുകൊണ്ട്‌ അദ്ദേഹം വീണ്ടും ഒരെണ്ണം കൂടി നിർമ്മിച്ചു. താഴെ ചെരിഞ്ഞ vertical layers മുകളിൽ കെട്ടിയ നിലയിലും.ഇതിനു പുറമെ പിരമിടിന്റെ പ്രതലം smooth ആക്കുകയും ചെയ്തു. ഒരു കുഴപ്പം മാത്രം. ഇങ്ങനെ രണ്ടു മോഡൽ ആയ കാരണം ഈ പിരമിഡിനു താഴെയും മുകളിലും രണ്ടു ആകൃതി ആയിരുന്നു.

അങ്ങനെ അദ്ദേഹം മൂന്നാമതും ഒരു പിരമിഡ് പണിതു. ഇപ്രാവശ്യം രണ്ട്‌ വട്ടം പണിത അറിവ് വെച്ച്‌ ഇന്ന് കാണുന്ന് ഷേപ്പിൽ ഉള്ള ഒരു പിരമിടാണ് നിർമ്മിച്ചത്.

അതു കഴിഞ്ഞു വന്നതാണു Khufu.ഇദ്ദേഹം ആണു ഇന്ന് കാണുന്ന ഒരു വൻ പിരമിട്‌ പണിതത്‌.

Khufu-Pyramid
By Nina – Own work, CC BY 2.5, https://commons.wikimedia.org/w/index.php?curid=282496

4000 വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്രയും വലിയ ഒരു മനുഷ്യ നിർമ്മിത structure ഉണ്ടാക്കിയ ശേഷം പിന്നിട്‌ മനുഷ്യൻ ഇതിനെ കടത്തി വെട്ടിയത്‌ Paris Eiffel Towerൽ ആണു

തൊട്ടടുത്ത്‌ തന്നെ Khufuവിന്റെ മകൻ Khafre ഇതുപോലെ തന്നെ ഒരു പിരമിട്‌ പണിതു, ഇതിലും അൽപ്പം ചെറുത്‌.

ഇങ്ങനെ പടി പടിയായിട്ടാണു മനുഷ്യൻ പിരമിടുകൾ പണിയാൻ പഠിച്ചത്‌. അല്ലാതെ aliens എന്നൊക്കെ പറയുമ്പോൾ നമ്മൾ ശരിക്കും നമ്മുടെ പൂർവികർക്ക്‌ വിലകൊടുക്കുന്നില്ലാ എന്നതാണ് വസ്തുത. പല പല തെറ്റുകളിൽ നിന്നാണു ഈ technology അവർ പഠിച്ചത്‌. ആ തെറ്റുകൾ ഇന്നും ഈജിപ്ഷ്യൻ മരുഭൂമിയിൽ കാണാം. Khafreയുടെ വൻ പിരമിഡിനു പോലും മുകളിൽ തെറ്റുകൾ ഉണ്ട്‌. നാലു വശങ്ങളും കൂടുന്നിടത്ത്‌ എല്ലാ വശങ്ങളും ഒന്നിച്ച്‌ ആയില്ല. അതിനാൽ അവ അൽപ്പം വളച്ച്‌ ഒന്നിച്ചാക്കുകയായിരിന്നു.

തെറ്റുകളിൽ നിന്ന് പഠിച്ച മനുഷ്യർ പിന്നീട് പിരമിഡുകൾ നല്ല രീതിയിൽ നിർമ്മിക്കാൻ തുടങ്ങി. ഇന്ന് ഈ പിരമിഡുകൾ മനുഷ്യന്റെ ആദിമ സംസ്കാരത്തിന്റെ പ്രതീകങ്ങൾ ആണു.