Categories
Article Biology Disease Nature Virus

കൊറോണവൈറസ്സ്: അറിയേണ്ടതെല്ലാം

Corona Virus

Coronavirus: history and latest updates.

കൊറോണ വൈറസ്സ്‌ എന്നത്‌ ഒരു വൈറസ്‌ കുടുംബം ആണു. ഇത്‌ ഒരു RNA വൈറസ്സ്‌ ആണു, അതായത്‌ ഇതിന്റെ ജനിതകംRNA ആണു. കൊറോണ വൈറസ്സുകൾ പൊതുവെ മൃഗങ്ങളിൽ ആണു കണ്ടു വരുന്നത്‌. ഒരോ തരം കൊറോണ വൈറസ്സും അതാതു മൃഗങ്ങളിൽ ആണു പരിണമിക്കുന്നത്‌. അവ ആ ജീവികളിൽ അതായത്‌ ആ ഹോസ്റ്റുകളിൽ വലിയ പ്രശനക്കാർ അല്ലാ. ഉദാഹരണത്തിനു മനുഷ്യരിൽ ഉണ്ടാകുന്ന ജലദോഷത്തിനു കാരണം rhinovirus ആണു. ഇത്‌ രോഗിയിൽ (host) അൽപ്പം ബുദ്ധിമുട്ടാണ്ടാക്കുമെങ്കിലും ഒരു ഏഴു തൊട്ട്‌ പത്തു ദിവസത്തിനുള്ളിൽ വിട്ടുമാറുന്നതാണു.

എന്നാൽ ഹോസ്റ്റിൽ നിന്ന് മറ്റൊരു സ്പീഷീസിലോട്ട്‌ ഒരു വൈറസ്സിനു ചാടുവാൻ സാധിച്ചാൽ ആ പുതിയ ഹോസ്റ്റിൽ മിക്കപ്പൊഴും കാര്യമായ കേടു ഉണ്ടാക്കുവാൻ ഈ ചാടിയ വൈറസ്സിനു സാധിക്കാറുണ്ട്‌.

വൈറസ്സുകൾ സ്വയം പ്രത്യുൽപ്പാദനം നടത്താറില്ലാ. അവൻ ഒരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ കടന്ന്, കോശത്തിന്റെ ജനിതകത്തിനു പകരം വൈറസ്സിന്റെ ജനിതകം കോപ്പികൾ ഉണ്ടാക്കി, അവ ഒരോന്നും വൈറസ്സുകൾ ആകുകയാണു ചെയ്യുക.

Ref:

https://www.immunology.org/public-information/bitesized-immunology/pathogens-and-disease/virus-replication

ഇങ്ങനെ കോശത്തിന്റെ അകത്തേക്ക്‌ കടക്കുവാൻ ആ വൈറസ്സിനു സാധിക്കണമെങ്കിൽ ഹോസ്റ്റിന്റെ കോശത്തിനു അനുയോജ്യമായ ഒരു ആവരണം വൈറസ്സിനു ഉണ്ടാകണം. (over simplified here for clarity.)

അതായത്‌ ഒരു മൃഗത്തിൽ പരിണമിച്ചുണ്ടായ ഒരു വൈറസ്സിനു ആ മൃഗത്തിന്റെ കോശത്തിനകത്തോട്ട്‌ കടക്കാൻ ഉള്ള ആവരണം ആണു ഉള്ളത്‌. എന്നാൽ മറ്റൊരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ അക്രമിക്കാൻ സാധിക്കില്ലാ. പക്ഷെ… മ്യൂട്ടേഷൻ വഴി ചിലപ്പൊൾ വൈറസ്സുകളിൽ ചില വ്യത്യാസങ്ങൾ വരാം. ചിലപ്പൊൾ ഈ വ്യത്യാസങ്ങൾ വൈറസ്സിലു മറ്റൊരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ കടക്കുവാൻ സാധിക്കുന്ന ആവരണം ആകും.

ഇങ്ങനെ ഹോസ്റ്റ്‌ വിട്ട്‌ ഹോസ്റ്റ്‌ മാറി മനുഷ്യരിലോട്ട്‌ വന്നിട്ടുള്ള വൈറസ്സുകൾ മനുഷ്യരിൽ വൻ ആപത്തുകൾ ഉണ്ടാക്കീട്ടുണ്ട്‌.

Ref:

https://www.who.int/topics/zoonoses/en/

http://www.virology.ws/2009/04/08/reverse-zoonoses-human-viruses-that-infect-other-animals/

2002ൽ വന്ന SARS, 2012 വന്ന MERS, 2014ൽ വന്ന Ebola, ഇപ്പൊൾ 2019ൽ വന്ന mCoV എന്ന കൊറൊണ വൈറസ്സും എല്ലാം ഇത്പോലെ ഒരോ മൃഗങ്ങളിൽ നിന്നും മനുഷ്യരിലോട്ട്‌ ഹോസ്റ്റ്‌ മാറ്റിയ വൈറസ്സുകൾ ആണു.

2002ൽ വവ്വാലുകളിൽ നിന്ന് civets വഴി മനുഷ്യരിൽ വന്നതാണു SARS എന്ന രോഗം. അതും ഒരു Coronavirus ആയിരിന്നു.

Ref:

https://www.who.int/ith/diseases/sars/en/

2012ൽ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലോട്ട്‌ വന്നതാണു MERS. അതും ഒരു Coronavirus ആയിരിന്നു.

Ref:

https://www.who.int/emergencies/mers-cov/en/

എന്നാൽ 2014ൽ പൊട്ടിപുറപ്പെട്ട എബോള വവ്വാലുകളിൽ നിന്നാണു മനുഷ്യരിലോട്ട്‌ കിട്ടിയതെങ്കിലും, അത്‌ ഒരു coronavirus അല്ലാ. അത്‌ ebolavirus എന്ന മറ്റൊരു വൈറസ്‌ കുടുംബം ആണു.

Ref:

https://www.sciencealert.com/origin-of-2014-ebola-outbreak-traced-to-kids-favourite-hollowed-tree

nCoV 2019 (novel Coronavirus 2019) എന്ന പുതിയ വൈറസ്‌ ഇത്പോലെ മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യരിലോട്ട്‌ വന്നതാണു. ചൈനയിലെ വൂഹാനിൽ ഉള്ള ഒരു മാർക്കറ്റിൽ നിന്നാണു ഈ വൈറസ്സ്‌ വന്നത്‌ എന്ന് പ്രാധമിക റിപ്പൊർട്ടുകൾ സൂചിപ്പിക്കുന്നു. അവിടെ കുറെ വന്യമൃഗങ്ങളെ വിൽക്കുന്നത്‌ പതിവാണു. ഏതു മൃഗത്തിൽ നിന്നാണെന്ന് സ്ഥിതീകരിച്ചിട്ടില്ലാ. മാത്രമല്ലാ വൂഹാനിലെ ഈ മാർക്കറ്റ്‌ തന്നെയാണൊ ഈ സ്രോതസ്സ്‌ എന്ന് തീർപ്പാക്കീട്ടുമില്ലാ.

ഈ വൈറസ്സ്‌ ശ്വാസകോശത്തിനെ ആണു അക്രമിക്കുന്നത്‌. ശ്വാസകോശത്തിന്റെ വായുവിൽ നിന്ന് ഓക്സിജൻ രക്തത്തിൽ ചേർക്കാൻ ഉള്ള കഴിവിനെ ഈ വൈറസ്സ്‌ നശിപ്പിക്കുകയും അവ രോഗിയെ അവശരാക്കുകയും ചെയ്യുന്നു.

പനിയാണു മുഖ്യ ലക്ഷണം. പിന്നെ ചുമയും ശ്വാസതടസവും ഉണ്ടാകുന്നു. മരണ സംഖ്യ മറ്റു വൈറൽ ആസുഖങ്ങളെ വെച്ച്‌ നോക്കുംബൊൾ അത്ര വലുതല്ലാ.

Ref:

http://www.thelancet-press.com/embargo/coronavirus1.pdf

പ്രതിരോധം.

ചൈനയിലോട്ട്‌ യാത്രകൾ മിക്ക വീമാനകമ്പനികൾ നിർത്തി വെച്ചിട്ടുണ്ട്‌.

വൂഹാൻ എന്ന് നഗരം പൂർണ്ണമായും അടച്ചിരിക്കുകയാണു.

ചൈനയിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചിട്ടാണു ഒരോ രാജ്യങ്ങളിലോട്ടും കടത്തുന്നത്‌.

ചൈനയിൽ നിന്ന് വന്നിട്ടുള്ളവർ 14 ദിവസം പുറത്തോട്ട്‌ പോകാതിരിക്കുക.

ചൈനയിൽ നിന്ന് വന്നവർ പനിയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അതാതു സ്ഥലത്തെ ആരോഗ്യവകുപിനെയോ, മെഡിക്കൽ ഡോക്റ്ററിനെയോ അറിയിക്കുക.

കൈകാലുകൾ പുറത്തു നിന്ന് വന്നാൽ നന്നായി കഴികുക. ഈ വൈറസ്സിനെ കുറിച്ച് കൂടുതല്‍ ആയി ശാസ്ത്രം അറിഞ്ഞ് വരുന്നതേഒള്ളു.

അപ്ഡേറ്റ്

കേരളം കൊറോണ വൈറസ്‌ (കോവിഡ്‌ 19) അതിജീവിച്ചുവോ?

ഇന്ത്യ കമ്പോളപരമായി Chinese trading corridors ൽ നിന്നും വിട്ടുനിൽക്കുന്നത് മൂലം ഇന്ത്യയിലേക്ക്, ഭൂമിശാത്രപരമായി ഇത്ര അടുത്ത്‌ കിടന്നിട്ടും രോഗികളുടെ വലിയ ഒഴുക്കുണ്ടായിട്ടില്ല. തന്മൂലം എണ്ണത്തിൽ ആകെ മൂന്ന് രോഗികളെ ഇന്ത്യയിൽ ചികിത്സിച്ച്‌ മാറ്റിയ നമ്മൾ കോറോണയെ തോൽപ്പിച്ചു എന്ന് പറയുന്നത്‌ തികച്ചും തെറ്റാണ്.

എന്നാൽ ഇപ്പോൾ കഥ മാറുകയാണ്.

ഇറ്റലി, ആഫ്രിക്ക, middle east എന്നീ സ്ഥലങ്ങളിലോട്ട്‌ ഇതിനകം ഈ Covid 19 വൈറസ്സ്‌ പടർന്നിരിക്കുന്നു.

ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക്‌‌‌ നല്ല ബന്ധങ്ങളുണ്ട്‌. അവിടെ നിന്ന് കേരളത്തിലേക്ക് ഒരു പകർച്ച ഉണ്ടാകാനുള്ള സാധ്യത ഈ സാഹചര്യത്തിൽ കൂടുതൽ ആണ്.

മിഡിൽ ഈസ്റ്റിലും യുറോപ്പിലും ഇന്ത്യക്കാർ നന്നേ ഉണ്ട്‌. ഇവർക്ക്‌ കോവിഡ്‌ 19 പിടിപ്പെട്ട്‌ ഇന്ത്യയിലേക്ക് വന്നാൽ വ്യാധി വ്യാപകമായി വീണ്ടും പകരാൻ ഉള്ള സാധ്യത ചെറുതല്ല.

അവസാനത്തെ റിപ്പോർട്ട്‌ പ്രകാരം ഈ വൈറസ്‌ ചൈനയ്ക്ക് വെളിയിലും വ്യാപകമായി പടർന്ന് തുടങ്ങിയിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ ഇപ്പോൾ 3150ൽ പരം കേസുകൾ സ്ഥിതീകരിച്ചു കഴിഞ്ഞു.

നമ്മൾ കൊറോണയെ അതിജീവിച്ച്‌ വിജയിച്ചിട്ടില്ല. എങ്കിൽ തന്നെയും മുൻകരുതലുകൾ കൊണ്ട്‌ വിജയം സാധ്യമാണ്.

കൊറോണ വൈറസ്സിനെ ഭയപ്പെടേണ്ടതില്ല. മറ്റു വൈറസ്‌ രോഗങ്ങൾ ആയ സാർസ്സ്‌, മേർസ്സ് പോലെ മരണം സംഭവിക്കാനുള്ള സാധ്യത തികച്ചും കുറവാണ്.

We may have won the battle but the war is not over

Ref:

WHO report : 28 Feb 2020: https://www.who.int/docs/default-source/coronaviruse/situation-reports/20200228-sitrep-39-covid-19.pdf

Total Chinese Confirmed cases: 78 961
Total outside China Confirmed cased: 4691

Total Chinese COVID 19 deaths: 2791
Total outside China COVID 19 deaths:

കേരളത്തില്‍ കൊറോണവൈറസ് ബാധിച്ച ഒരു കേസ് സ്ഥിരീകരിച്ചു

https://pib.gov.in/newsite/PrintRelease.aspx?relid=197738

Govt Advice Coronavirus
Govt Contacts Coronavirus

China coronavirus: Questions answered

https://www.bbc.co.uk/news/world-asia-china-51176409

Categories
Article Biology Evolution Medicine Nature

ആദാമിന്റെ വാരി എല്ല്

(Human human chromosome number 2 fusion)

എങ്ങനെ ആണ് മനുഷ്യന്‍ 46 chromosome ഉം എന്നാൽ നമ്മുടെ cousins എന്ന് വിളിക്കുന്ന chimpanzee, bonobo പോലെ ഉള്ള great apes ന് 48 chromosome ഉം ആയതു എന്ന് ആണ് താഴെ പരിശോധിക്കുന്നത്

ഉല്‍പത്തി 2 :21 – 23

ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ ഒന്നു എടുത്ത അതിന്നു പകരം മാംസം പിടിപ്പിച്ചു.യഹോവയായ ദൈവം മനുഷ്യനില്‍നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ മനുഷ്യന്‍ ; ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.

1955 ഇൽ Joe Hin Tjio and Albert Levan എന്ന scientists മനുഷ്യനു 23 pair (=46) chromosome ആണ് എന്ന് കണ്ടെത്തി . അത് വരെ മനുഷ്യന്, ആൾകുരങ്ങിനെ  (chimpanzee, bonobo etc) പോലെ 24 pair (=48) chromosome ആണ് എന്ന് കരുതിയിരുന്നു. അതായത് മനുഷ്യന്‍ ഉണ്ടായതു പരിണാമം (biological evolution) വഴി ആണ് എങ്കിൽ ഒരു human chromosome ഉണ്ടായതു ഏതെങ്കിലും രണ്ട് ancestral chromosome കളുടെ fusion കൊണ്ട് ആണ് എന്ന് hypothesis ഉണ്ടായി. DNA യുടെ Double Helix model, ലോകം അറിഞ്ഞത് 1953 ഇൽ മാത്രം ആണ്. അത് കൊണ്ടു തന്നെ ആദ്യം പറഞ്ഞ hypothesis test ചെയ്യാൻ മാത്രം ശാസ്ത്രത്തിന് കഴിവ് നേടിയിരുന്നില്ല.

 മനുഷ്യന്റെ chromosome 2 ആണ് അങ്ങനെ fusion മൂലം ഉണ്ടായ chromosome എന്ന് പിന്നീട് കണ്ടെത്തി. ആദ്യം പറഞ്ഞ hypothesis ശരി ആണ് എങ്കിൽ മുന്ന് കാര്യങ്ങൾ ശരി ആകണം.

1. ഏറ്റവും പ്രധാനമായി ആ രണ്ടു chromosome (Chimpanzee യുടെ 2a&2b ) കളിലെ gene കൾ നമ്മുടെ chromosome 2 ഇല്‍ ഉണ്ടാകണം. കൂടാതെ അവക്ക് എകദേശം അതെ order വേണം. (synteny). 1982 ഇൽ അവയുടെ banding pattern ഒരു പോലെ ആണ് എന്ന് കണ്ടെത്തി. [1] Human & chimpanzee genome project പൂർത്തി ആയപ്പോൾ അവയില്‍ ഉള്ള gene കൾ ഒരേ പോലെ ആണ് എന്നും അവക്ക് എകദേശം ഒരേ order തന്നെ ആണ് എന്നും കൂടി കണ്ടെത്തി. [2, 3]

Human vs Apes Chromosome comparison
Comparison of banding pattern of human chromosome 2 and homologous chromosomes from various hominids. As you can see the banding pattern matches very well, especially between human & chimpanzee There is an inversion near the end in gorilla & orangutan.

2. ഈ രണ്ട് chromosome ന്റെ end ആണ് പരസ്പരം join ചെയതത് എങ്കിൽ പുതുതായി ഉണ്ടായ chromosome ന്റെ നടുക്ക് telomere കാണണം. ഒരു chromosome ന്റെ അറ്റത്ത് മാത്രം കാണുന്ന ഭാഗം ആണ് telomere. അവിടെ 5′-TTAGGG-3 എന്ന sequence ആയിരം പ്രാവശ്യം ആവർത്തിച്ചു കാണാം. Opposite chain ഇൽ complementary ആയി 3′-AATCCC-5′ കാണും. 1991 ഇൽ human chromosome 2 ന്റെ നടുക്ക് q13 band എന്ന area യില്‍ telomere sequences കണ്ടെത്തി. അതും പരസ്പരം തല തിരിഞ്ഞ ഒട്ടിച്ച പോലെ അതായത് ഒരിടത്ത് 5′-TTAGGG-3 എന്ന sequence ഉം അത് കഴിഞ്ഞു തുടര്‍ച്ച ആയി  5′-AATCCC-3′. ( ശ്രദ്ധിക്കുക ഇവിടെ അതിന്റെ direction തിരിഞ്ഞു.) [4]

Human Chromosome Fusion Tag
Fusion site ഇല്‍ TTAGGG എന്ന SEQUENCE ഉം CCTAAA എന്ന അതിന്റെ complementary ആയ sequence join ചെയ്യുന്ന ഭാഗം

3. Chromosome ന്റെ മധ്യത്തിലായി കാണുന്ന centromere രണ്ടെണ്ണം കാണണം. കാരണം ആദ്യത്തെ രണ്ടു chromosome ഉം ഓരോന്ന് വീതം ഉണ്ടായിരുന്നു. 1992 ഇൽ chromosome 2 ഇൽ സാധരണ കാണുന്ന centromere ന് പുറമെ q21.3-q22.1 എന്ന area യിൽ centromere ഇൽ കാണുന്ന DNA sequence (alphoid domain) കൾ കൂടി കണ്ടെത്തി. [5] centromere കളിൽ കാണുന്ന പ്രതേക DNA sequence ആണ്‌ alpha satellite അഥവാ alphoid domain കൾ.

നമ്മൾ ആദ്യം predict ചെയ്ത പോലെ രണ്ട് chromosome കൾ fuse ചെയതു ആണ് ഒരു chromosome ഉണ്ടായതു എങ്കിൽ എന്തൊക്കെ തെളിവുകൾ വേണോ അതെല്ലാം തന്നെ നമുക്ക് ലഭിച്ചു.

അതായത് 2a & ab എന്ന രണ്ട് ancestral chromosome കളുടെ fusion കൊണ്ട് ആണ് നമ്മുടെ chromosome 2 ഉണ്ടായത്. അത് പോലെ തന്നെ നമ്മുടെ chromosome number 46 ആയി കുറഞ്ഞതും. പണ്ട് ജീവിച്ചിരുന്ന denisovan & neanderthal മനുഷ്യന്മാർക്കും 23 pair chromosomes ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. [6] അതായത് homo genus (നമ്മൾ അടക്കമുള്ള) pan genus (chimpanzee & bonobo) കളിൽ നിന്നും വേർപിരിഞ്ഞതിന്റെ ശേഷമാണ് ഈ Chromosome fusion നടന്നത്. ചിലപ്പോൾ ഈ chromosomes 2 fusion കൊണ്ട് ഉണ്ടായ reproductive isolation ആകാം ആ വേര്‍പിരിയലിന്റെ കാരണം.

എളുപ്പത്തിൽ മനസ്സിലാക്കാൻ ഒരു youtube video link കൂടെ ചേര്‍ക്കുന്നു https://youtu.be/3sKScsbhOd4

Reference

  1. Yunis JJ, Prakash O. The origin of man: a chromosomal pictorial legacy. Science. 1982 Mar 19;215(4539):1525-30. doi: 10.1126/science.7063861. https://pubmed.ncbi.nlm.nih.gov/7063861/
  2. McConkey EH. Orthologous numbering of great ape and human chromosomes is essential for comparative genomics. Cytogenet Genome Res. 2004;105(1):157-8. doi: 10.1159/000078022. PMID: 15218271.https://pubmed.ncbi.nlm.nih.gov/15218271/
  3. Fan Y, Newman T, et al. Gene content and function of the ancestral chromosome fusion site in human chromosome 2q13-2q14.1 and paralogous regions. Genome Res. 2002 Nov;12(11):1663-72. doi: 10.1101/gr.338402. https://pubmed.ncbi.nlm.nih.gov/12421752/
  4. IJdo JW, Baldini A, Ward DC, Reeders ST, Wells RA. Origin of human chromosome 2: an ancestral telomere-telomere fusion. Proc Natl Acad Sci U S A. 1991 Oct 15;88(20):9051-5. doi: 10.1073/pnas.88.20.9051. https://pubmed.ncbi.nlm.nih.gov/1924367/
  5. Avarello R, Pedicini A, Caiulo A, Zuffardi O, Fraccaro M. Evidence for an ancestral alphoid domain on the long arm of human chromosome 2. Hum Genet. 1992 May;89(2):247-9. doi: 10.1007/BF00217134. https://pubmed.ncbi.nlm.nih.gov/1587535/
  6. Meyer M, Kircher M, Gansauge MT,  et al. A high-coverage genome sequence from an archaic Denisovan individual. Science. 2012 Oct 12;338(6104):222-6. doi: 10.1126/science.1224344. . https://pubmed.ncbi.nlm.nih.gov/22936568/

Categories
Article Geology History Nature

NEOWISE വാല്‍നക്ഷത്രം

Comet Neowise
Comet Neowise Captured on 19/07/2020 at 23:30 BST over England
©isittrue.science

Comet Neowise എന്ന വാല്‍നക്ഷത്രം (comet) 6800 വർഷം കൂടുമ്പോൾ നമ്മെ സന്ദർശിക്കുന്ന ഒരു ബഹിരാകാശ യാത്രികനാണ്. Neowise Cometന്റെ systematic designation അഥവാ ശാസ്ത്രീയ നാമം C/2020 F3 എന്നാണ്. NEOWISE എന്നത്‌ ആ വാല്‍നക്ഷത്രത്തെ കണ്ടെത്തിയ Wide field Infrared Survey Explorer (WISE) എന്ന NASAയുടെ ബഹിരാകാശ ടെലസ്കോപ്പിന്റെ ടീം ആണ്. 2020 മാർച്ച്‌ രണ്ടാം പകുതിയിൽ ആണു ഇതിനെ കണ്ടെത്തിയത്‌.

ഈ വാല്‍നക്ഷത്രത്തിന് ഏകദേശം 5 കിലോമീറ്റർ ചുറ്റളവുണ്ട്‌. 2020 ജുലൈ 23നു ഭൂമിയുടെ ഏകദേശം 10 കോടി കിലോമീറ്റർ അകലത്തിലൂടെ ഈ വാല്‍നക്ഷത്രം പോകും. അതിനു ശേഷം ഈ വാല്‍നക്ഷത്രം കൂടുതൽ അകന്ന് കൊണ്ടിരിക്കും ഭൂമിയിൽ നിന്ന്. ഇത്രക്കും അകലത്തിൽ ആണെങ്കിലും, ഈ വാല്‍നക്ഷത്രം സൂര്യന്റെ വെളിച്ചം കൊണ്ട്‌ രാത്രിയിൽ തെളിഞ്ഞു കാണാം നമ്മൾക്ക്‌. ഈ വാല്‍നക്ഷത്രം വടക്കന്‍ അര്‍ദ്ധഗോളത്തില്‍ (Northern Hemisphere) വടക്ക്-വടക്കുപടിഞ്ഞാറ് (North-NorthWest) ദിശയിൽ സൂര്യൻ അസ്തമിച്ച്‌ കഴിഞ്ഞ്‌ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ്‌ തെളിഞ്ഞ്‌ വരും.

വാല്‍നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കുന്നത്‌ പലതരംവാതകങ്ങളുടെ ഐസും പൊടിയും കൂടിയിട്ടാണു. വാല്‍നക്ഷത്രത്തിന് ആ വാൽ വരാൻ കാരണം, സൂര്യന്റെ താപവും വെളിച്ചവും ഏല്‍ക്കുമ്പോൾ എവയുടെ പുറത്തുള്ള പൊടിയും ഐസുയും സൂര്യന്റെ വെളിച്ചത്തിൽ ഉരുകി തെറിക്കുന്നതാണു. ഇവ എപ്പോഴും സൂര്യന്റെ ഏതിർ ദിശയിൽ ആണു കാണപെടുക. Comet Neowise-ന്റെ വാലിൽ സോഡിയം ഉള്ളതായി കാണപ്പെട്ടിട്ടുണ്ട്‌. ഇത്‌ ഈ വാല്‍നക്ഷത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച്‌ നമ്മൾക്ക്‌ മനസ്സിലാക്കാൻ സഹായിക്കുന്നു.

Categories
Biology Evolution History Virus

Mothers day and Virus

May 10th Mothers day അല്ലെ. പരിണാമചരിത്രത്തിൽ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നാണു മാതൃസ്നേഹം. മാതൃസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകം ആണു അമിഞ്ഞപ്പാൽ.

സസ്തനികളിൽ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണു അമ്മിഞ്ഞപ്പാൽ ഉത്പാദിപ്പിക്കാൻ ഉള്ള കഴിവ്‌. വിയർപ്പ്‌ ഗ്രന്ഥികൾ ആണു പിന്നിട്‌ പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ആയത്‌ എന്ന് കാണിക്കുന്നു.

ആദ്യം മുട്ടകളിൽ ഈർപ്പം നിൽനിർത്താൻ ആണു വിയർപ്പിൽ മാറ്റം വന്നത്. സസ്തനികളുടെ പൂർവ്വികർ ഇട്ടിരുന്ന മുട്ടകൾക്ക്‌ സുഷിരങ്ങൾ ഉണ്ടായിരിന്നു. അവ‌ ചൂട്‌ തട്ടിയാൽ കേടായിപോകുമായിരിന്നു.
അത്‌ ഒഴിവാക്കാൻ ആദ്യം മുട്ടകളെ ഈ ദ്രാവകം ഉപകരിച്ചിരിന്നു. ഈ കഴിവു ഉണ്ടായിരുന്ന ജീവികളുടെ മുട്ടകൾക്ക്‌ ചൂട്‌ അതിജീവിക്കാൻ സാധിക്കുകയും അവ എണ്ണത്തിൽ കൂടുകയും ചെയ്തിരിന്നു.

എന്നാൽ ഈർപ്പം ഉള്ളിടത്ത്‌ ബേക്റ്റീരിയ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണു. അത്‌ ഒഴിവാക്കാൻ ഈ വിയർപ്പിൽ Lysozyme എന്ന antibacterial പ്രോട്ടീൻ ഉണ്ടാകുവാൻ തുടങ്ങി.

[ഓർക്കുക ഒരു പ്രശനത്തിനു കൃത്യമായ ഉത്തരം കണ്ടെത്തുകയല്ല പ്രകൃതി പരിണാമത്തിലൂടെ നേടുന്നത്‌, മറിച്ച്‌ നിരവധി ഉത്തരങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം ഉള്ള ജനിതകം പ്രകൃതിയിൽ അതിജീവിക്കുകയാണു ചെയ്യുന്നത്‌. ഇവിടെ Lysozyme എന്ന പ്രോട്ടീൻ ആണു നിരവധി ഉത്തരങ്ങളിൽ നിന്ന് പ്രകൃതിയിൽ മുട്ടകളെ അതിജീവിക്കാൻ സഹായിച്ചത്‌.]

എന്നാൽ lysozyme എന്ന പ്രോട്ടീനിൽ ഉണ്ടാകുന്ന ജീനിൽ നിന്ന് അൽപ്പം വ്യത്യാസം ഉണ്ടായാൽ ആണു alpha-lactalbumin എന്ന പ്രോട്ടീൻ ഉണ്ടാകുന്നത്‌. ഈ പ്രൊട്ടീൻ എല്ലാ breast milkൽ അടങ്ങിയിരിക്കുന്ന പോഷക അംശമാണു. അതായത്‌ ഈ anti bacterial ദ്രാവകം ഉണ്ടാകുന്ന ജനിതക ഭാഗത്തിലെ ചെറിയ ജനിതക വ്യതിയാനം ആണു ഈ അമിഞ്ഞപ്പാലിന്റെ തുടക്കം.

Lysozyme on the left + alpha-lactalbumin on the right

Reference:

https://link.springer.com/article/10.1007/BF02101195

ഈ വ്യതിയാനം സംഭവിച്ചത്‌ മില്ല്യൺസ്‌ വർഷങ്ങൽ മുൻപാണു. ഈ ജനിതക മാറ്റം ആ കഴിവു കിട്ടിയ ജീവികൾക്ക്‌ മുൻതൂക്കം നൽകി.

ഈ anti bacterial കഴിവിനോപ്പം പോഷകം നിറഞ്ഞ ഈ ദ്രാവകം ഒരുമിച്ച്‌ ഉത്പാദിപ്പിക്കാൻ സാധിക്കുന്നതായിരിന്നു ഈ ജനിതക വ്യതിയാനം.
പിന്നീട്‌ നിരവധി ചെറിയ പരിണാമങ്ങള്‍ വഴി ഈ കഴിവുകൾ വീണ്ടും വീണ്ടും പരിണമിച്ച്‌ പാലിലെ contents and composition മെല്ലെ മെല്ലെ മാറുകയും കൂടുകയുംചെയ്തു. കൂടാതെ ഈ പാൽ ഉത്പാദിപ്പിക്കാൻ കെൽപ്പുള്ള പ്രത്യേക ഗ്രന്ഥികൾ പരിണമിച്ചുണ്ടായി എന്നാണ് ഇപ്പൊഴുള്ള hypothesis.


[Apocrine വിയർപ്പ്‌ ഗ്രന്ഥിയിൽ നിന്നും ആകാം എന്നൊരു hypothesis കൂടിയുണ്ട്‌]

ആദ്യം ഉണ്ടായ ഈ കഴിവിൽ പ്രത്യേകിച്ച്‌ ഒരു breast ഉണ്ടായിരുന്നില്ലാ. ഈ ഉദാഹരണം ഇന്നും കാണാം..

Echidna (എക്കിഡ്ണ) എന്ന ജീവികൾ, മുട്ട ഇടുകയും പാൽ ചുരത്തുകയും ചെയ്യും. ഇവ പാൽ ചുരത്തുക വിയർപ്പ്‌ പോലെ ആണു. അവക്ക്‌ പ്രത്യേകിച്ച്‌ nipples പോലുമില്ലാ.

Echidna

അവയുടെ മുട്ട പോലും ഇവർ ഈ anti-bacterial പാലിൽ Echidna ശരീരത്തിലെ ഉറയിൽ പൊതിഞ്ഞു വെക്കും. മുട്ട വിരിഞ്ഞാൽ ഈ Echidna കുഞ്ഞ്‌ ഈ വിയർപ്പ് പോലെ വരുന്ന പാൽ കുടിക്കും അമ്മയുടെ സഞ്ചിയിൽ ഇരിന്ന്കൊണ്ട്‌. കുഞ്ഞുങ്ങളുടെ പുറത്ത്‌ മുള്ളുകൾ വരുന്നത്‌ വരെ Echidna തന്റെ സഞ്ചിയിൽ വളർത്തും. ബ്രൂഡ്‌ പൗച്ചുകളില്‍ നിന്നാണു മുലയൂട്ടുന്ന ആദ്യ രൂപം ഉണ്ടായത്‌. സസ്തനികളുടെ പൂർവ്വികർ ആയ Synapsids ഇത്‌ കണ്ടെത്തിയിട്ടുണ്ട്.

Fetus with Placenta

അടുത്ത പരിണാമ ചരിത്രം അമ്മമാരും കുട്ടിയും ആയുള്ള placenta എന്ന ജീവന്റെ ബന്ധത്തെ കുറിച്ചാണു. അത്‌ നൽകിയതോ, വൈറസ്സുകൾ ആണു.

മിക്ക ജീവികളുടെയും ജനിതകത്തിൽ (മനുഷ്യരുടെ അടക്കം) പല ഭാഗങ്ങളും വൈറസ്സുകളിൽ നിന്നാണു വന്നിട്ടുള്ളത്‌. വൈറസ്സുകൾ ഒരു ഹോസ്റ്റിനെ ആക്രമിച്ചാൽ അത്‌ കോശങ്ങളുടെ അകത്ത്‌ കടന്ന് വൈറസ്സിന്റെ ജനിതകം പകർത്തുവാൻ കൊടുക്കും. ഒരോ പകർപ്പും ഒരോ വൈറസ്സായി കോശത്തിന്റെ പുറത്തേക്ക്‌ വരുന്നു. ചിലപ്പോൾ ഈ വൈറസ്സിന്റെ ജനിതകത്തിന്റെ ചില ഭാഗങ്ങൾ ആ ജീവിയുടെ ജനിതകത്തിൽ കടന്ന് അതിന്റെ ഭാഗമാകുന്നു.


[ എല്ലാ വൈറസ്സുകളും ഇങ്ങനെ അല്ലാ, retrovirus എന്നൊരു വിഭാഗം വൈറസ്സുകൾ ആണു പരിണാമപരമായി ജനിതകം സംഭാവന ചെയ്യുക. ഈ റെറ്റ്രോവൈറസ്സുകൾക്ക്‌ നേരിട്ട്‌ പ്രോട്ടീൻ ഉണ്ടാക്കുവാൻ കഴിവില്ലാ, ആയതിനാൽ DNA യിൽ നിന്ന് RNA ഉണ്ടാക്കി, അതിൽ നിന്ന് Protein ഉണ്ടാക്കുന്നു. അപ്പൊൾ ചില സന്ദർഭങ്ങളിൽ അവയുടെ ജനിതകം ഹോസ്റ്റ്‌ കോശങ്ങളിൽ അകപ്പെട്ട്‌ പോകുന്നു.]

Koala

അതിനു ഒരു ഉദാഹരണം ആണു Australiaയിൽ കാണുന്ന Koala (കൊഅല) ഇവയിൽ നാശം വിതച്ചത ഒരു retrovirus ആണു. കൊഅലയുടെ sperm അഥവാ eggൽ ഈ വൈറസ്സ്‌ അക്രമത്തിൽ അതിന്റെ ജനിതകം കൈമാറുന്നു. പിന്നിട്‌ ഈ sperm/egg ഒരു കൊഅല ആകുംബൊൾ അതിന്റെ ജനിതകത്തിൽ ഈ retroviruses ഭാഗങ്ങൽ വരുന്നു.

എന്നാൽ ഈ ജനിതക ഭാഗം activate ആകാത്തിടത്തോളം മാറ്റങ്ങൾ ഒന്നും ഇല്ല.
പക്ഷെ ജനിതകത്തിന്റെ ഈ ഭാഗം activate ആകുംബൊൾ മറ്റു പിൻഗാമികൾക്ക്‌ ഈ മാറ്റങ്ങൾ പ്രകടം ആകും.

ഈ മാറ്റങ്ങൾ ഗുണമാകാം ദോഷമാകാം ആ ജീവിക്ക്‌ ആ പരിതസ്ഥിതിക്ക്‌. കൊഅലയുടെ കാര്യത്തിൽ അത്‌ ദോഷമായി. ഈ ജനിതക ഭാഗം കാരണം കൊഅലകളിൽ AIDS പോലെ ഒരു അവസ്ഥ പിടിപെട്ടു

References:

https://www.scientificamerican.com/article/what-a-koala-virus-tells-us-about-the-human-genome/

https://www.nytimes.com/2017/10/04/science/ancient-viruses-dna-genome.amp.html

ഇനി വിഷയത്തിലേയ്ക്ക് വരാം..

മുട്ടയിട്ടിരുന്ന ജീവികൾ ആയിരിന്നു പണ്ട്‌ മിക്കതും.
എന്നാൽ അതിന്റെ ദോഷം എന്തെന്നാൽ മുട്ടകൾ മറ്റു predatorsനു എളുപ്പം ഭക്ഷിക്കാവുന്ന ഒരു സ്രോതസ്സ്‌ ആയിരിന്നു.
ഇങ്ങനെ ഒരു ജീവിയായിരിന്നു Juramaia (ജുറമയിയ , ചൈനയിൽ നിന്നുള്ള ജുറാസ്സിക്ക്‌ അമ്മ എന്നാണു ഈ വാക്കിന്റെ ഇതിനർത്ഥം)
ഈ ജീവിയുടെ പൂർവ്വികരെ ഒരു retrovirus അക്രമിച്ചിരിന്നു. ആ വൈറസ്സിന്റെ ജനിതകത്തിന്റെ ഒരു ഭാഗം ആയിരിന്നു PEG10 gene.

Juramaia Fossil

ഈ ജനിതകം ആ ജുറമയിയുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിക്കുകയും ആ ജീവിയുടെ ജനിതകത്തിന്‍റെ ഭാഗമാവുകയും ചെയ്തു. ഇത്‌ ആ വൈറസ്സ്‌ ആ ജീവിയുടെ ഏതെങ്കിലും പൂർവ്വികരുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിച്ചപ്പൊൾ ബാക്കി വെച്ച കാരണമാകാം. അങ്ങിനെ PEG10 gene ജുറമയിയുടെ അടുത്ത തലമുറകളിൽ കൈമാറുകയും ചെയ്തു.

Reference

https://www.sciencedaily.com/releases/2019/10/191010113231.htm

ഈ ജീൻ വൈറസ്സിൽ വലിയ ഒരു കാര്യം ചെയ്യുന്നുണ്ട്‌.ഈ വൈറസ്സ്‌‌ അക്രമിക്കുന്ന ഹോസ്റ്റിന്റെ പതിരോധ അക്രമങ്ങളിൽ ആ വൈറസ്സിനെ രക്ഷിക്കുന്ന പണിയാണു ഈ PEG10 ജീനിനുള്ളത്‌. ഒരു കവചം പോലെ.

എന്നാൽ ഈ ജനിതകം കൈവരിച്ച ജുറമയിയുടെ‌ പിന്നീട്‌ വന്ന ഒരു പിൻഗാമിയിൽ പ്രകടം ആയി. ആ PEG10 ജീൻ ആ ജീയിയുടെ മുട്ടയുണ്ടാകുന്ന കഴിവിനു പകരം അണ്ഡത്തിനോട്‌ ചേർന്ന് ഒരു പ്രതലം ഉണ്ടായി. ആ പ്രതലത്തിന് അമ്മയുടെ പ്രതിരോധ കോശങ്ങളിൽ നിന്ന് ആ കുട്ടിയെ രക്ഷിക്കുവാൻ സാധിച്ചു. PEG10 ജീൻ ഗർഭധാരണം സാധ്യമാക്കിയതിൽ വലിയ പങ്കുണ്ട്‌. കാരണം placentaയുടെ അമ്മയുമായിട്ടുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണ ഭാഗം ആയ labyrinth ഉണ്ടാകുവാൻ ഈ ജീൻ വേണം.

Reference

http://atlasgeneticsoncology.org/Genes/GC_PEG10.html


ഈ ജീൻ ഇല്ലാതെ ഒരു എലിയെ ഗർഭം ധരിപ്പിച്ച്‌ നോക്കിയ പരീക്ഷണങ്ങളിൽ ഇത്‌ വ്യക്തമായി.

Mouse Embryo without PEG10

ഈ കഴിവു നേടിയതോടെ ഉദരത്തിൽ കുട്ടിയെ വളർത്തുന്ന ആദ്യ കഴിവു കൈവരിച്ച ജീവിയായി ജുറമയിയ.

പിന്നിട്‌ വന്ന കുറേ ജനിതക മാറ്റങ്ങൾ വഴി ഈ കഴിവു വർദ്ധിക്കുകയും പരിപൂർണ്ണ ഗർഭം വഹിക്കുവാൻ ഉള്ള കഴിവു നേടുകയും ചെയ്തു മറ്റു പിന്മുറ സ്പീഷീസുകൾ, നമ്മുടെ ഹോമോ ജീനസ്‌ അടക്കം

ഈ ആദ്യ ഗർഭംധരിച്ച Juramaia എന്ന എലിയെ പോലെ ഇരിക്കുന്ന ജീവിയാണു നമ്മുടെ ഒക്കെ പൊതുവായ അമ്മ

Juramaia Pregnant

Special Thanks to Ashish Jose Ambat for the review.

Categories
Article People Technology

സയന്‍സിലെ സ്ത്രീകള്‍

ഈ സയന്‍സ് ദിനത്തിന്റെ (28 ഫെബ്രുവരി 2020) വിഷയം സയന്‍സിലെ സ്ത്രീകള്‍ (Women in Science) എന്നതാണ്. 28-ആം തിയതി വരെ കേരളത്തിലെ എല്ലാവരും അവരാല്‍ കഴിയുന്നതു പോലെ അവരുടെ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലുമൊക്കെ സയന്‍സ് എഴുതാം എന്ന നവനീത് കൃഷ്ണന്റെ നിര്‍ദ്ദേശത്തിന്റെ ആവേശമുള്‍ക്കൊണ്ട്, സയന്‍സിലെ സ്ത്രീകളെ പറ്റി തന്നെ എഴുതാം എന്ന് കരുതി.

മേരി ക്യൂറിയെ, കഴിഞ്ഞ വര്‍ഷത്തെ നോബല്‍ ജേതാവ് ഡോണ സ്ട്രിക്ലന്റിനെ (Donna Strickland), ബ്ലാക്ക് ഹോളിന്റെ ചിത്രമെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച കെയ്റ്റി ബോമനെ (Katie Bouman) ഒക്കെ വാര്‍ത്തകളിലൂടെ എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു. എനിക്ക് എന്റെ മേഖലകളിലൂടെ (അതായത് ജനറല്‍ ഫിസിക്സ്, കമ്പ്യൂട്ടേഷണല്‍ ഫിസിക്സ്, അസ്ട്രോഫിസിക്സ്) പരിചയമുള്ള ചിലരേയും, അവയുടെ ചരിത്രത്തില്‍ പരിചയപ്പെടാതെ പോയി എന്നതില്‍ എനിക്ക് ചെറുതല്ലാത്ത ദുഃഖമുള്ള ചിലരേയും പറ്റി ആണ് ഞാന്‍ എഴുതാമെന്ന് കരുതുന്നത്. (അതായത്, എന്റെ ഫീല്‍ഡ് വിട്ട് പുറത്തേക്കില്ല!)

#1 ഊര്‍ജ്ജം കണ്ടുപിടിച്ചവള്‍…!

Émilie du Châtelet

ഊര്‍ജ്ജ സംരക്ഷണ നിയമം (Law of Conservation of Energy) നമുക്കെല്ലാവര്‍ക്കും പരിചിതമാണല്ലോ? പക്ഷേ, ആധുനിക ഫിസിക്സിന് ഊര്‍ജ്ജം എന്ന ആശയവും, അത് സൃഷ്ടിക്കപ്പെടുന്നോ നശിപ്പിക്കപ്പെടുന്നോ ഇല്ല എന്ന നിയമത്തിന്റെ പ്രാഥമിക രൂപവും സംഭാവന ചെയ്തത് എമിലി ഡു ഷാറ്റ്ലി (Émilie du Châtelet) ആണെന്ന കാര്യം അധികമാളുകള്‍ക്ക് അറിയില്ലായിരിക്കും. വോള്‍ട്ടയറിന്റെ (Voltaire) കാമുകി  എന്ന നിലയിലേക്ക് ഇവരെ ചുരുക്കി കാണാനാണ് വളരെ അടുത്ത കാലം വരെ ചരിത്രം ശ്രമിച്ചിട്ടുള്ളത് എന്നതുകൊണ്ടാണ് നമുക്ക് എമിലി എന്ന തത്വശാസ്ത്രജ്ഞ/ഭൗതികശാസ്ത്രജ്ഞ പരിചിതയല്ലാത്തത്.

1706-ല്‍ ഫ്രാന്‍സില്‍ ജനിച്ച എമിലിക്ക് ഫിസിക്സിലോ മറ്റ് സയന്‍സുകളിലോ ഗണിതത്തിലോ ഒന്നും പരിശീലനം ലഭിച്ചിരുന്നില്ല. പക്ഷേ, വീട്ടിലെ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ വായിച്ചും വീട്ടിലുള്ളവരോട് സംവദിച്ചും എമിലിക്ക് എന്തെന്നില്ലാത്ത കൗതുകമുണ്ടായിരുന്നു; പ്രത്യേകിച്ച് എങ്ങനെ സ്വന്തത്ര ഇഛയും (free will) ന്യൂട്ടന്റെ ഫിസിക്സും ഒന്നുചേര്‍ന്ന് പോകാന്‍ കഴിയും എന്നതിനെ പറ്റി. ആ ചോദ്യത്തിനുത്തരം തേടി എമിലി സങ്കീര്‍ണ്ണമായ ഗണിതശാസ്ത്രവും ന്യൂട്ടന്റെ പുസ്തകങ്ങളും ഒക്കെ സ്വയം പഠിക്കുവാന്‍ തുടങ്ങി. 23-ആം വയസില്‍ ആരംഭിച്ച ഈ സ്വയം പഠനത്തിലൂടെ എമിലി ന്യൂട്ടോണിയന്‍ ഫിസിക്സില്‍ ഫ്രാന്‍സിലെ അവസാന വാക്കായി പരിണമിക്കുകയാണുണ്ടായത്!

ഫ്രഞ്ച് ജ്ഞാനോദയത്തിന്റെ മകുടോഹരണമായി പറയുന്ന എന്‍സൈക്ലോപീഡിയയില്‍ (Encyclopédie) ന്യൂട്ടോണിയന്‍ ഫിസിക്സ് എന്ത് എന്ന് എഴുതാന്‍ മാത്രം വിഷയത്തില്‍ പ്രാവീണ്യയായിരുന്നു എമിലി. (അതേ എന്‍സൈക്ലോപീഡിയയയിലെ മൂവമെന്റ്, ഹൈപ്പോത്തസിസ് എന്നതിന്റെ ഒക്കെ നിര്‍വചനം എമിലിയുടെ മറ്റൊരു പുസ്തകത്തില്‍ നിന്ന് അതേപോലെ, എമിലിയുടേതാണ് എന്ന് സൂചിപ്പിക്കാതെ, പൊക്കിയതും!) എമിലി ന്യൂട്ടന്റെ പ്രിന്‍കിപ്പിയ (Principia) ഫ്രഞ്ചിലേക്ക് തര്‍ജ്ജമ ചെയ്തതാണ് ഇന്നും ആധികാരികമായ തര്‍ജ്ജമയായി ചരിത്രകാരന്മാര്‍ ഉപയോഗിക്കുന്നത്.

ഇതുപോലെ ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ അകവും പുറവും അറിയാമായിരുന്ന എമിലിക്ക് അതിന്റെ ഏറ്റവും വലിയ പരിമിതിയും അറിയാമായിരുന്നു: ചലനം, അതിന്റെ ബലം എന്നത് എങ്ങനെ അളക്കണം എന്നതിന് ഒരു വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. (അളക്കല്‍ ന്യൂട്ടന്റെ ചിന്തയുടെ കേന്ദ്ര ഭാഗമായിരുന്നു താനും!) വെലോസിറ്റി (velocity) എന്നതുകൊണ്ട് മാത്രം എന്തായാലും ബലം അളക്കാന്‍ പറ്റില്ല; ഒരേ വേഗതയില്‍ ചെറിയൊരു വസ്തു ഇടിക്കുന്ന ബലമല്ല വലുത് ഇടിക്കുമ്പോള്‍ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? ന്യൂട്ടന്റെ കണക്കുകളില്‍ പ്രധാനമായും വെലോസിറ്റിയെ മാസ് (mass) കൊണ്ട് ഗുണിച്ച് മൊമന്റം (momentum) എന്ന പുതിയൊരു അളവ് ഉണ്ടാക്കിയിരുന്നു. അതിന്റെ മാറ്റമാണ് ബലം അഥവാ ഫോഴ്സ്. (force) മൊമന്റം ഒരു വസ്തുവില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറുന്നതാണ് ഫോഴ്സ്. ഇതുകോണ്ട് തന്നെ മറ്റ് ഫോഴ്സുകളില്ല എങ്കില്‍ മൊമന്റം സംരക്ഷിതമാണ്. (Law of conservation of momentum)

പക്ഷേ, മൊമന്റം സംരക്ഷണ നിയമം കൊണ്ട് മാത്രം പല പ്രതിഭാസങ്ങളും വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് എമിലി കണ്ടു. അതുകോണ്ട് mass x velocity എന്നതിന് പകരം, ബലത്തിന്റെ സൂചകമായി mass x velocity x velocity, അതായത് mv^2 എന്നതിന് സമമായി ചലനത്തിന്റെ പ്രത്യാഘാതത്തെ കാണാന്‍ എമിലി ശ്രമിച്ചു. ഇതിനെ വിസ് വിവ അതായത് ജൈവ ബലം (vis viva – living force) എന്നാണ് തത്വശാസ്ത്രജ്ഞര്‍ വിളിച്ചിരുന്നത്. പക്ഷേ, അതിനൊരു ഗണിതശാസ്ത്രപരമായ അടിസ്ഥാനം കൊടുക്കുന്നതും, മറ്റ് പരീക്ഷണങ്ങളിലൂടെ ഈ അളവിനും ചലനത്തില്‍ ചെറുതല്ലാത്ത പ്രാധാന്യമുണ്ട്, വലിയൊരു അര്‍ത്ഥത്തില്‍ ഇതും സംരക്ഷിതം തന്നെയാണ് എന്ന് എമിലി ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ ചട്ടക്കൂടില്‍ (അതായത് ആധുനിക സയന്‍സിനുള്ളില്‍) നിന്നുകൊണ്ട് വാദിച്ചു. (കൈനറ്റിക്ക് എനര്‍ജി, kinetic energy, എന്ന് നമ്മളിന്ന് വിളിക്കുന്ന സങ്കല്‍പ്പത്തിന് സമാനമാണ് വിസ് വിവ)

പക്ഷേ, മൊമന്റത്തിന് പ്രാധാന്യമില്ല എന്ന നിലയിലേക്ക് തിരിച്ച് വാദിക്കാനും എമിലി ശ്രമിച്ചിരുന്നു. അത് വിജയിച്ചില്ല എങ്കിലും ന്യൂട്ടന്റെ പുസ്തകത്തിന്റെ തര്‍ജ്ജമയുടെ ഭാഗമായി ചേര്‍ത്ത കുറിപ്പുകളില്‍ ചേര്‍ത്ത ഊര്‍ജ്ജ സംരക്ഷണത്തിന്റേയും കൈനറ്റിക്ക് എനര്‍ജിയുടേയും സങ്കല്‍പ്പങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറിയിട്ടാണ് എമിലി 42-ആം വയസില്‍ മരിക്കുന്നത്. അവരുടെ മരണശേഷം 1749-ല്‍ അത് പ്രസിദ്ധീകൃതമായി.

“ഒരു സിദ്ധാന്തം സ്വീകരിക്കപ്പെടാന്‍ ഒരു പരീക്ഷണം പോര, പക്ഷേ എതിരെയുള്ള ഒരൊറ്റ പരീക്ഷണം മതി സിദ്ധാന്തം തള്ളിക്കളയാന്‍.” (“One experiment is not enough for a hypothesis to be accepted, but a single one suffices to reject it when it is contrary to it.”) എന്ന് എമിലി 1740-ല്‍ Foundations of Physics എന്ന തന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു. ആധുനിക സയന്‍സിനോട് ഒത്ത് നില്‍ക്കുന്ന, ഐന്‍സ്റ്റൈനും ഫൈന്‍മനും ഒക്കെ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള ഈ മനോഭാവമായിരുന്നു എമിലി ബാക്കിവച്ചുപോയ സയന്‍സിനെ പറ്റിയുള്ള ചിത്രം!

ഇനി ഊര്‍ജ്ജത്തെ പറ്റി ഓര്‍ക്കുമ്പോള്‍ സയന്‍സിന്റെ ആ ചിത്രം സാധ്യമാക്കിയ എമിലി ഡു ഷാറ്റ്ലിയെ മറക്കാതിരിക്കുക…

റഫറന്‍സ്

  • Seduced by Logic: Emilie Du Chatelet, Mary Somerville and the Newtonian Revolution by Robyn Arianrhod
  • http://projectvox.library.duke.edu/du-chatelet-1706-1749/
  • Selected Philosophical and Scientific Writings (The Other Voice in Early Modern Europe) by Emilie Du Chatelet
  • Emilie du Châtelet between Leibniz and Newton by Ruth Hagengruber

#2 ആറ്റത്തിനുള്ളിലുള്ളിന്റെയുള്ള് തുറന്നവള്‍…!

Maria Goeppert Mayer

മൂന്നേ മൂന്ന് നോബല്‍ സമ്മാനങ്ങളാണ് സ്ത്രീകള്‍ക്ക് കിട്ടിയിട്ടുള്ളത്. മറ്റൊരു സ്ത്രീക്കും അര്‍ഹതയില്ലാതെ പോയതുകൊണ്ടല്ല, സാങ്കേതിക കാരണങ്ങളാല്‍ തഴയപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. (ഈ സീരീസിന്റെ ഭാഗമായി അതര്‍ഹിച്ചിരുന്ന കുറച്ചധികം പേരെ എങ്കിലും പരിചയപ്പെടുത്താം) ഈ സാങ്കേതിക കാരണങ്ങള്‍ ഒന്നും പറയാനില്ലാത്ത വണ്ണം അനിഷേധ്യമായ ഒരു കണ്ടുപിടുത്തമായിരുന്നിരിക്കണം ഈ മൂന്നുപേരില്‍ ഒരാളാകാന്‍. അവരിലൊരാളാണിന്നത്തെ വിഷയം. ന്യൂക്ലിയസിന്റെ ഉള്‍ഘടന വെളിപ്പെടുത്തുന്ന ഷെല്‍ മോഡലിന്റെ ശില്‍പി: മരിയ ഗോപ്പെര്‍ട് മേയര്‍. (Maria Goeppert Mayer)

1906-ല്‍ പ്രഷ്യയില്‍ (ഇന്നത്തെ പോളണ്ട്) ജനിച്ച മരിയക്ക് ചെറുപ്പത്തിലെ സയന്‍സില്‍ താത്പര്യമുണ്ടായിരുന്നു; പീഡിയാട്രിക്സ് പ്രൊഫസറായിരുന്ന മരിയയുടെ പിതാവ് ആ കൗതുകത്തെ എല്ലാ തരത്തിലും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിന് മടിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ, മരിയക്ക് ഗോട്ടിന്‍ഗെന്‍ യൂണിവേഴ്സിറ്റിയില്‍ (University of Göttingen) ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനിയായി പ്രവേശനം ലഭിച്ചു. പക്ഷേ, മരിയക്ക് പതിയെ താത്പര്യം ഫിസിക്സിലേക്ക് തിരിഞ്ഞു. 1930-ല്‍ മരിയ തന്റെ ഡോക്ടറല്‍ പ്രബന്ധം സമര്‍പ്പിച്ചു. ആ കൊല്ലം തന്നെ മരിയ ജോസഫ് മെയര്‍ എന്ന സമപ്രായക്കാരനായ ഒരു അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് താമസം മാറി.

ജോസഫിന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയില്‍ പ്രഫസറായി ജോലി കിട്ടി; പക്ഷപാതിത്വം ആരോപിക്കപ്പെടാതിരിക്കാനുള്ള നിയമങ്ങളുടെ ഭാഗമായി മരിയയെ നാമമാത്രമായ ശമ്പളമുള്ള ഒരു പദവിയില്‍ മാത്രമേ അതേ യൂണിവേഴ്സിറ്റിയില്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. (മരിയക്ക് എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും!) പക്ഷേ, ശമ്പളമില്ലാതിരുന്നിട്ടും ഒരു സയന്റിസ്റ്റിന്റെ ജോലി തന്നെ മരിയ അവിടെ ചെയ്തുകൊണ്ടിരുന്നു; ന്യൂക്ലിയാര്‍ ഫിസിക്സില്‍ പ്രസക്തമായ ചില പേപ്പറുകള്‍ മരിയ പബ്ലിഷ് ചെയ്യുകയുമുണ്ടായി. 1933-ല്‍ പ്രഷ്യയില്‍ നാസികള്‍ അധികാരത്തില്‍ വന്നതുകൊണ്ട് അങ്ങോട്ട് തിരികെ പോകാനും പറ്റില്ലാത്ത അവസ്ഥയായി.

മരിയക്ക് ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കുന്നു എന്നതിന്റെ പേരില്‍ 1937-ല്‍ അവരുടെ ഭര്‍ത്താവിനെ യൂണിവേഴ്സിറ്റി പിരിച്ച് വിടുകയും ചെയ്തു! കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ സമാനമായ സാഹചര്യത്തില്‍, മരിയക്ക് ശമ്പളമില്ലാതെ, അവര്‍ക്കിരുവര്‍ക്കും ജോലി കിട്ടി. 1941-ല്‍ മറ്റൊരു കോളേജില്‍, ടീച്ചറായി, ശമ്പളത്തോട് കൂടി മരിയക്ക് ജോലി കിട്ടി. പക്ഷേ, രണ്ടാം ലോക മഹായുദ്ധം അടുത്ത് വരികയാണ്. ആറ്റം ബോംബ് വികസിപ്പിക്കുന്ന മാന്‍ഹാറ്റന്‍ പ്രോജക്റ്റിന്റെ ഭാഗമായിട്ടുള്ള ഗവേഷണങ്ങള്‍ക്ക് മരിയേയും ഗവണ്‍മെന്റ് റിക്രൂട്ട് ചെയ്തു. ഈ സമയത്ത് ന്യൂക്ലിയസിന്റെ അന്തര്‍ഘടനയെ പറ്റി ഒരു ഗണിത മോഡല്‍ മരിയ വികസിപ്പിച്ചു. 1940-കളുടെ അവസാനം അത് പബ്ലിഷ് ചെയ്യുകയും ചെയ്തു.

ആറ്റങ്ങളുടെ കേന്ദ്രമാണ് ന്യൂക്ലിയസ് (nucleus) എന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. ന്യൂക്ലിയസിനുള്ളിലാണ് ന്യൂട്രോണും (neutron) പ്രോട്ടോണുകളും (proton) സ്ഥിതി ചെയ്യുന്നത്. ന്യൂട്രോണും പ്രോട്ടോണും ന്യൂക്ലിയസിനുള്ളില്‍ എങ്ങനെ അടുക്കിയിരിക്കുന്നു, അവയുടെ ഊര്‍ജ്ജത്തിന്റെ, കാന്തികതയുടെ ഒക്കെ സ്വഭാവമെന്ത്; ഈ സ്വഭാവങ്ങള്‍ മൂലം ഓരോ ആറ്റത്തിന്റേയും ന്യൂക്ലിയസുകള്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നു ഇതിനെയെല്ലാം ഗണിതശാസ്ത്രപരമായി വിശദീകരിക്കുന്ന മോഡലാണ് ഷെല്‍ മോഡല്‍. (Shell Model) ഉദാഹരണത്തിന്, എന്തുകൊണ്ട് യുറേനിയം ന്യൂക്ലിയസ് വിഘടിക്കുന്നു എന്നും എന്തുകൊണ്ട് ഇരുമ്പ് വളരെ സ്ഥിരമായ ന്യൂക്ലിയസാണ് എന്നും ഒക്കെ വിശദീകരിക്കാന്‍ ഇതിനാകും. പക്ഷേ, ചില പരിമിതികളും ഇതിനുണ്ട്; അതുകൊണ്ട് തന്നെ പൂര്‍ണ്ണമായ ഒരു മോഡലായി ഷെല്‍ മോഡലിനെ എടുക്കാന്‍ കഴിയില്ല. (ന്യൂക്ലിയസിന്റെ പൂര്‍ണ്ണമായ ഘടനാവിശേഷങ്ങള്‍ എല്ലാം വിശദീകരിക്കുന്ന ഒരു മോഡല്‍ ഇപ്പോഴും ഇല്ല, കെട്ടോ! ഷെല്‍ മോഡലിന്റെ മാത്രം പരിമിതിയല്ല ഇത്)

പരിമിതികളുണ്ട് എങ്കിലും ഒരുപാട് പ്രതിഭാസങ്ങള്‍ വിശദീകരിക്കുന്ന ഒരു സുസ്ഥിരമായ അടിത്തറയാണ് ഷെല്‍ മോഡല്‍. മരിയ മാത്രമല്ല, ഇതേ സമയത്ത് സ്വതന്ത്രമായി യൂജീന്‍ വെഗ്നറും ഹാന്‍സ് ജെന്‍സണും ഇതേ മോഡല്‍ വികസിപ്പിക്കുകയും കൂടുതല്‍ ശരിയാക്കുകയും ചെയ്തിരുന്നു. ഈ മോഡലിന് 1963-ലെ നോബല്‍ സമ്മാനം മരിയക്കും സഹ ശാസ്ത്രജ്ഞര്‍ക്കും ലഭിച്ചു.

ആറ്റത്തിന്റെ ഉള്ളായ ന്യൂക്ലിയസിന്റെ ഉള്ള് ഗണിതത്തിന്റെ കണ്ണില്‍ കണ്ട, നമുക്ക് കാട്ടിത്തന്ന മരിയയെ കൂടി ന്യൂക്ലിയര്‍ സയന്‍സിലെ അതികായരോട് ചേര്‍ത്ത് ഓര്‍ക്കുക. ശമ്പളമില്ലാതിരുന്നിട്ടും, സ്ഥാനമാനങ്ങളില്ലാതിരുന്നിട്ടും സയന്‍സിന് അനിവാര്യമായി മാറിയ പ്രൊഫസര്‍ ഗോപ്പര്‍ട് മേയറെ മറക്കാതിരിക്കുക…

റഫറന്‍സ്

  • Maria Goeppert Mayer: Physicist by Joseph P. Ferry
  • Elementary Theory of Nuclear Shell Structure by Maria Goeppert , J. Hans D. Jensen Mayer
  • https://journals.aps.org/pr/abstract/10.1103/PhysRev.74.235

#3 ആറ്റത്തില്‍ ബോംബ് കണ്ടവള്‍…!

Lise Meitner

ന്യൂക്ലിയാര്‍ ഫിഷന്‍ എന്ന പ്രക്രിയയെ നിയന്ത്രിക്കാനും അനിയന്ത്രിതമായി അഴിച്ചു വിടാനുമുള്ള കഴിവാണ് ന്യൂക്ലിയാര്‍ റിയാക്റ്ററുകളും ആറ്റം ബോംബും സൃഷ്ടിക്കാന്‍ മനുഷ്യരാശിയെ പ്രാപ്തരാക്കിയത്. അതിന് അടിസ്ഥാനമാകുന്ന നിരീക്ഷണ, സൈദ്ധാന്തിക സയന്‍സ് പഠിച്ച ലിസെ മെയ്റ്റ്നര്‍ (Lise Meitner) എന്ന ശാസ്ത്രജ്ഞയെ പറ്റിയാണ് ഈ ലേഖനം.

1878-ല്‍ ഒരു ഓസ്ട്രോ ഹംഗേറിയന്‍ (ഇന്ന് ഓസ്ട്രിയ) ജൂത കുടുംബത്തിലാണ് ലിസെ ജനിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ നിരീക്ഷണങ്ങളിലും സയന്‍സിലും കൗതുകം കാട്ടിയിരുന്ന ലിസെ ആ പാത പിന്തുടര്‍ന്ന് ഫിസിക്സിലാണ് തന്റെ താത്പര്യം എന്ന് തിരിച്ചറിഞ്ഞു. ഒരു വിചിത്രജീവി എന്ന നിലയിലാണ് ഒരു സ്ത്രീ സഹപ്രവര്‍ത്തകയെ മറ്റ് ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നത് എന്നാലും 1905-ല്‍ വിയെന്ന യൂണിവേഴ്സിറ്റിയില്‍ ഫിസിക്സ് ഡോക്ടറേറ്റ് ലഭിക്കുന്ന രണ്ടാമത്തെ സ്ത്രീയായി ലിസെ. ഡോക്ടറേറ്റിന് ശേഷം ഉടനെ സയന്‍സില്‍ ജോലി ലഭിച്ചില്ല എങ്കിലും യൂണിവേഴ്സിറ്റി ക്ലാസുകള്‍ കേട്ട് കുറച്ചുകാലം കൂടി സ്വന്തം നിലയില്‍ ലിസെ സൈദ്ധാന്തികമായി ഫിസിക്സില്‍ ആലോചനകള്‍ തുടങ്ങി. പക്ഷേ, ഒരു ലാബ് ഇല്ല എന്നതായിരുന്നു ലിസെയുടെ പ്രധാന പ്രശ്നം.

1907 സമയത്ത് തന്നെ ഓട്ടോ ഹാന്‍ എന്ന രസതന്ത്രജ്ഞനെ ലിസെ കണ്ടുമുട്ടി. അയാളുടെ റേഡിയോ ആക്റ്റിവിറ്റിയെ പറ്റിയുള്ള ഗവേഷണത്തില്‍ ഭൗതികശാസ്ത്ര വൈദഗ്ധ്യം അവശ്യമായിരുന്നു എന്നതുകൊണ്ട് രണ്ടാളും തേടിയ വള്ളി കാലില്‍ ചുറ്റിയ സന്തോഷത്തില്‍ ഒരുമിച്ച് ജോലി തുടങ്ങി. ബീറ്റ റേഡിയേഷനെ പറ്റിയുള്ള നിരീക്ഷണങ്ങള്‍ അധികം വൈകാതെ തന്നെ 1909-ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1912-ല്‍ ഇവര്‍ ബെര്‍ലിനിലെ കൈസര്‍-വില്‍ഹെം ഇന്‍സ്റ്റിട്യൂട്ടിലേക്ക് മാറി.

1914-ല്‍ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചു. ഓട്ടോയും ലിസെയും യുദ്ധത്തിന്റെ ഭാഗമാകേണ്ടി വന്നു; ഒരു എക്സ് റേ നേഴ്സായി യുദ്ധമുഖത്ത് ലിസെ രാപകലില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്നു. വല്ലപ്പോഴും കിട്ടുന്ന ലീവ് സമയത്ത് ബെര്‍ലിനിലേക്ക് ഓടി തന്റെ പരീക്ഷണങ്ങള്‍ തുടരും! 1917-ല്‍ പ്രോട്ടാക്റ്റിനിയം (protactinium) എന്ന പുതിയ മൂലകം ലിസെയും ഓട്ടോയും കണ്ടുപിടിച്ചു. 1922-ല്‍ ഓഗര്‍ എഫക്റ്റ് എന്ന് വിളിക്കുന്ന പ്രതിഭാസം ലിസെ കണ്ടുപിടിക്കുകയും വിശദീകരിക്കുകയും ചെയ്തു. (പക്ഷേ, ഇതേ പ്രതിഭാസം 1923-ല്‍ കണ്ടുപിടിച്ച പിയേര്‍ ഓഗര്‍ എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുന്നത്!)

1932-ല്‍ ന്യൂട്രോണ്‍ കണ്ടുപിടിച്ചതോട് കൂടി യുറേനിയത്തേക്കാള്‍ വലിയ ന്യൂക്ലിയസുകള്‍ ഉണ്ടാക്കാം എന്ന് ശാസ്ത്രലോകം മുഴുവനായി സംശയിച്ച് തുടങ്ങി. യുറേനിയത്തിലേക്ക് ന്യൂട്രോണ്‍ ഇടിച്ച് കയറ്റിയാല്‍ അത് വലുതാകണമല്ലോ? ന്യൂക്ലിയസിന് പോസിറ്റീവ് ചാര്‍ജ്ജ് ആയതുകൊണ്ട് പ്രോട്ടോണ്‍ ഇടിപ്പിക്കാന്‍ പറ്റില്ല, രണ്ട് ചാര്‍ജ്ജും തമ്മില്‍ വികര്‍ഷിച്ച് തെറിച്ച് പോകും. ചാര്‍ജ്ജില്ലാത്ത ന്യൂട്രോണ്‍ ഇടിപ്പിക്കല്‍ സാധ്യമാണ്. പക്ഷേ, ലിസെക്കൊപ്പം ഓട്ടോയുടെ ഗ്രൂപ്പ് നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് യുറേനിയം വലുതാകുകയല്ല, വിഘടിച്ച് ചെറിയ ന്യൂക്ലിയസുകളായി മാറുകയാണ് ചെയ്യുക എന്ന് മനസിലായി. (ലിസെയുടെ ഒരു പേപ്പറിലാണ് ഈ പ്രതിഭാസത്തെ ന്യൂക്ലിയാര്‍ ഫിഷന്‍ എന്ന് നാമാകരണം ചെയ്തത്)

പക്ഷേ, ഈ പരീക്ഷണള്‍ സാധ്യമാകുന്നതിന് മുമ്പ് ബെര്‍ലിനും ജര്‍മ്മനിയും ചരിത്രത്തില്‍ അടയാളപ്പെടുത്താനും മാത്രം മാറി. 1933: ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നു. ഒരു ജൂതകുടുംബത്തില്‍ ജനിച്ചു എന്ന നിലയില്‍ ലിസെയ്ക്ക് നിലനില്‍പ്പ് തന്നെ ബുദ്ധിമുട്ടായി. (ലിസെ കൃസ്തുമതം സ്വീകരിച്ചിരുന്നു) പക്ഷേ, ഇതെല്ലാം മറന്ന് സ്വന്തം ഗവേഷണത്തില്‍ മുഴുകാനാണ് ലിസെ ശ്രമിച്ചത്. അവസാനം, 1938-ല്‍ ലിസെക്ക് നാടുവിടേണ്ടി വന്നു. നെതര്‍ലന്‍ഡ്സിലേക്കാണ് ലിസെ രക്ഷപെട്ടത്. യുദ്ധത്തിന് ശേഷം ചുറ്റും നടന്നിരുന്ന നാസി അതിക്രമങ്ങള്‍ മറന്ന് തന്‍കാര്യം മാത്രം നോക്കി ഇരുന്നത് തെറ്റായിരുന്നു എന്ന് ലിസെ മനസിലാക്കി. നാസി ഗവണ്മെന്റിനോട് സഹകരിച്ച ഹൈസന്‍ബെര്‍ഗിനെപ്പോലുള്ള ശാസ്ത്രജ്ഞരോട് ഉത്തരവാദിത്വം ഏറ്റെടുക്കാനും ലിസെ ആവശ്യപ്പെട്ടിരുന്നു.

നെതര്‍ലന്‍ഡ്സില്‍ നിന്നാണ് എങ്ങനെ ന്യൂക്ലിയസ് വിഘടിക്കാം എന്നതിന് ഒരു സൈദ്ധാന്തിക മാതൃക ലിസെ വികസിപ്പിക്കുന്നത്. (ഇന്നലെ പറഞ്ഞ ഷെല്‍ മോഡല്‍ ഉപയോഗിച്ച് വിശദീകരിക്കാന്‍ പറ്റാത്ത ഒരു പ്രതിഭാസമാണ് ഫിഷന്‍; ഇതിന് നമ്മള്‍ ലിസെ സൈദ്ധാന്തികമായി പുതുക്കിയ ലിക്വിഡ് ഡ്രോപ്പ് മോഡല്‍ ആണ് ഉപയോഗിക്കുന്നത്) ഇത് ഉപയോഗിച്ചാണ് ന്യൂക്ലിയാര്‍ ഫ്യൂഷനിലൂടെ ഊര്‍ജ്ജം പുറത്തുവരും എന്നും ഒരു ബോംബായി അത് ഉപയോഗിക്കാം എന്നും ശാസ്ത്രലോകത്തിന് മനസിലാകുന്നത്. അതിനുശേഷം നാസികള്‍ ഹൈസന്‍ബെര്‍ഗിന്റെ സഹായത്തോടെ ഈ അറിവ് ബോംബാക്കാന്‍ ശ്രമിച്ചു, അമേരിക്ക പരാജയം സമ്മതിച്ച ജപ്പാനുമേല്‍ ഈ അറിവിന്റെ കിരാതരൂപം ഉപയോഗിച്ചു.

പക്ഷേ, ലിസെയുടെ ഉള്‍ക്കാഴ്ച്ചയും ലോകത്തിനെപ്പറ്റി നമുക്കെല്ലാവര്‍ക്കുമുള്ള തിരിച്ചറിവിലേക്ക് ലിസെ നല്‍കിയ സംഭാവനയും മറക്കാന്‍ കഴിയുന്നതല്ല. നോബല്‍ കമ്മിറ്റിക്ക് പക്ഷേ, മറക്കാന്‍ ഒരു മടിയുമുണ്ടായില്ല. ഓട്ടോ ഹാന് മാത്രമാണ് ഫിഷന്‍ കണ്ടുപിടിച്ചതിന്റെ കെമിസ്ട്രി നോബല്‍ സമ്മാനം നോബല്‍ കമ്മിറ്റി നല്‍കിയത്. ലിസെ എന്ന ഭൗതികശാസ്ത്രജ്ഞ തഴയപ്പെട്ടു.

1968-ല്‍ ഒരു ജീവിതകാലം മുഴുവന്‍ നീണ്ടു നിന്ന ശാസ്ത്രസപര്യക്ക് ശേഷം ലിസെ അന്തരിച്ചു. ലിസെക്കൊപ്പം ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചിരുന്ന അവരുടെ അനന്തരവാനായിരുന്ന ഫ്രിഷ് ലിസെയുടെ സ്മാരകശിലയില്‍ ഇങ്ങനെ കുറിച്ചു: “Lise Meitner: a physicist who never lost her humanity.” (ലിസെ മെയ്റ്റ്നര്‍: സ്വന്തം മനുഷ്യത്വം നഷ്ടപ്പെടുത്താത്ത ഒരു ഭൗതികശാസ്ത്രജ്ഞ)

ശാസ്ത്രജ്ഞര്‍ ഒരുപാടുപേര്‍ സ്വന്തം മനുഷ്യത്വത്തെ പണയം വച്ച ഒരു കാലഘട്ടത്തില്‍ അതിനെ അതിജീവിച്ച, സയന്‍സിന് മനുഷ്യത്വം പണയം വയ്ക്കാത്ത ലിസെയെ ഭൗതികശാസ്ത്രത്തെ ഓര്‍ക്കുമ്പോള്‍ മറന്നുപോകാതിരിക്കട്ടെ…!

റഫറന്‍സ്

  • https://royalsocietypublishing.org/doi/10.1098/rsbm.1970.0016
  • Lise Meitner and the Dawn of the Nuclear Age by Patricia Rife
  • https://www.nature.com/articles/143239a0

#4 കണ്ണാടിയുടെ സമമിതി തകര്‍ത്തവള്‍…!

Wu Chien-Shiung

ആധുനിക ഫിസിക്സിലെ സിദ്ധാന്തങ്ങള്‍ക്ക് ചില സമമിതികള്‍ (symmetry) ഉണ്ട്; അവയില്‍ ഒന്നാണ് പാരിറ്റി സിമ്മട്രി (parity symmetry) എന്ന് വിളിക്കുന്ന കണ്ണാടി സമമിതി. നമ്മുടെ പ്രപഞ്ചത്തിനെ അതേപോലെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടി പ്രപഞ്ചം സങ്കല്‍പ്പിച്ചാല്‍ അതില്‍ ഭൗതിക നിയമങ്ങള്‍ നമ്മുടേതിലെപ്പോലെ തന്നെ പ്രവര്‍ത്തിക്കണം; പക്ഷേ, ഇടതും വലതും പരസ്പരം മാറും. അതായത്, ക്ലോക്കുകള്‍ നേരെ തിരിയെ ആയിരിക്കും കറങ്ങുന്നത്: ഇതാണ് പാരിറ്റി സിമ്മട്രി ഉണ്ടെങ്കില്‍ സംഭവിക്കേണ്ടത്. പക്ഷേ നമ്മുടെ പ്രപഞ്ചത്തിന് ക്വാണ്ടം തലത്തില്‍ എന്തുകൊണ്ടോ പാരിറ്റി സിമ്മട്രി ഇല്ല. ഈ പ്രതിഭാസം തെളിയിച്ച, കണ്ണാടിയില്‍ കണ്ണാടി പ്രപഞ്ചം കാണില്ല എന്ന വസ്തുത സ്ഥാപിച്ച വു ചിയെന്‍ഷ്വങ്ങ് (Wu Chien-Shiung) എന്ന ശാസ്ത്രജ്ഞയുടെ കഥയാണിത്തവണ. (വു എന്നത് കുടുംമ്പപ്പേരാണ്; ചൈനീസ് പേരുകളില്‍ കുടുംമ്പമാണ് ആദ്യം)

വു ജനിക്കുന്നത് 1912-ല്‍ ചൈനയിലെ ല്യൂഹ് നഗരത്തിലാണ്. ഗണിതശാസ്ത്രത്തിലും പഠനത്തില്‍ പൊതുവേയും എന്തെന്നില്ലാത്ത ആവേശം കാട്ടിയിരുന്നു വു. ഹൈസ്ക്കൂളിലായിരുന്നപ്പോള്‍ ഒരേസമയം സാധ്യമാകുന്ന എല്ലാ കോഴ്സുകളും പഠിച്ചിട്ടും വുവിന്റെ ജ്ഞാനതൃക്ഷ്ണ അടങ്ങിയിരുന്നില്ല. കണക്കിലെ ഒരു ചോദ്യത്തിന് ഉത്തരം കിട്ടാതെ വന്നാല്‍ രാത്രിയില്‍ ഉത്തരം മനസിലാകും വരെ ഉണര്‍ന്നിരിക്കുന്ന പ്രകൃതമായിരുന്നു അവര്‍. കോളേജില്‍ വച്ച് വുവിന്റെ താത്പര്യം ഗണിതശാസ്ത്രത്തില്‍ നിന്ന് ഭൗതികശാസ്ത്രത്തിലേക്ക് മാറി. പഠനശേഷം റിസര്‍ച്ചിന് ചേര്‍ന്നപ്പോള്‍ വുവിന്റെ സൂപ്പര്‍വൈസര്‍ അവരും ചെയ്തിരുന്നത് പോലെ വിദേശത്ത് ഡോക്ടറേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വു 1936-ല്‍ അമേരിക്കക്ക് തിരിച്ചു.

സ്ത്രീ എന്ന നിലയ്ക്കും ചൈനീസ് വംശജ എന്ന നിലയ്ക്കും ഒരുപാട് വിവേചനങ്ങള്‍ക്ക് വു ഇരയായി എങ്കിലും പലയിടത്തും ശ്രമിച്ച ശേഷം കാള്‍ടെക്കില്‍ സ്കോളര്‍ഷിപ്പോട് കൂടി പഠിക്കാന്‍ അവര്‍ക്ക് സാധിച്ചു. 1940-ല്‍ രണ്ട് വ്യത്യസ്ത റേഡിയോ ആക്ടീവ് വിഷയങ്ങളില്‍ വു തന്റെ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി. 1942-ല്‍ യുവാന്‍ എന്ന സഹപാഠിയെ വു വിവാഹം ചെയ്യുകയും ചെയ്തു. 1944-ല്‍ ആറ്റം ബോംബ് നിര്‍മിതി ലക്ഷ്യമിട്ടുള്ള മാന്‍ഹാറ്റന്‍ പ്രോജക്റ്റിന്റെ ഭാഗമായി വു. യുദ്ധാവസാന ശേഷം വു കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് പ്രൊഫസറായി ജോലി സ്വീകരിച്ചു.

ന്യൂക്ലിയസില്‍ നിന്ന് ഒരു ഇലട്രോണ്‍ പുറത്തുവരുന്ന പ്രതിഭാസമായ ബീറ്റാ ഡികേ (beta decay) എന്ന പ്രക്രിയയില്‍ പാരിറ്റി സിമ്മട്രി പ്രവര്‍ത്തനക്ഷമമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് 1956-ല്‍ രണ്ട് ശാസ്ത്രജ്ഞന്‍മാര്‍ സൈദ്ധാന്തികമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പരീക്ഷിക്കാന്‍ പരീക്ഷണകാര്യത്തില്‍ പ്രഗത്ഭയായിരുന്ന വുവിനോട് ഇവര്‍ അഭ്യര്‍ത്ഥിച്ചു. ബീറ്റാ ഡികേ നിരീക്ഷണങ്ങളില്‍ പരിചിതയായിരുന്ന വു കോബാള്‍ട്ട്-60 എന്ന ന്യൂക്ലിയസില്‍ നിന്ന് പുറത്തുവരുന്ന ഇലക്ട്രോണുകള്‍ നിരീക്ഷിച്ച് പാരിറ്റി സിമ്മട്രി പരിശോധിക്കാം എന്ന് മനസിലാക്കി. ഈ പരീക്ഷണത്തില്‍ ഒരു പ്രത്യേക ദിശയില്‍ കൂടുതല്‍ ഇലക്ട്രോണുകള്‍ പോകുന്നുണ്ട് എങ്കില്‍ അത് പാരിറ്റി സിമ്മട്രി തെറ്റാണ് എന്നതിന്റെ സൂചനയാണ്; കണ്ണാടി പ്രപഞ്ചവും നമ്മുടെ പ്രപഞ്ചവും തമ്മില്‍ ദിശ നോക്കി തിരിച്ചറിയാന്‍ പറ്റരുത്, ഇടതും വലതും പ്രാപഞ്ചിക സത്യങ്ങളാകരുത് പാരിറ്റി സിമ്മട്രി ശരി എങ്കില്‍. പക്ഷേ, കോബാള്‍ട്ട്-60 ന്യൂക്ലിയസില്‍ നിന്ന് പുറത്തുവന്ന ഇലക്ട്രോണുകള്‍ ന്യൂക്ലിയസിന്റെ സ്പിന്നിന്റെ (nuclear spin: ഈ സ്പിന്‍ കറക്കമല്ല, മറ്റൊരു അളവാണ്) വിപരീത ദിശയില്‍ ആണ് കൂടുതല്‍ പോയത്. ദിശയുണ്ട്; കണ്ണാടി തകര്‍ന്നു!

1957-ല്‍ ഈ പരീക്ഷണഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഒരുപാട് ഭൗതികശാസ്ത്രജ്ഞര്‍ ഇത് തെറ്റാണെന്നോ അബദ്ധമാണെന്നോ വിശ്വസിക്കാനാണിഷ്ടപ്പെട്ടത്; കണക്കിന്റെ കണാടി സൗന്ദര്യമായിരുന്നു അവര്‍ക്കിഷടം. പക്ഷേ, ആവര്‍ത്തിച്ചുള്ള സ്ഥിതീകരണങ്ങള്‍ക്ക് ശേഷം വു അവരുടെ കണ്ണാടി നോട്ടം അവസാനിപ്പിച്ചു, ഫിസിക്സ് യാഥാര്‍ത്ഥ്യത്തിലേക്ക് ഒന്നുകൂടി ഉറച്ച് ഇരുത്തപ്പെട്ടു. അതേ കൊല്ലം തന്നെ സിദ്ധാന്തം പ്രസിദ്ധീകരിച്ച മറ്റ് രണ്ട് ശാസ്ത്രജ്ഞര്‍ക്ക് നോബല്‍ സമ്മാനം കിട്ടുകയും ചെയ്തു!

അതെ, ഇന്നലെ പറഞ്ഞ മെയ്റ്റ്നറുടെ കഥയില്‍ പരീക്ഷണം ചെയ്തവര്‍ക്ക്, വുവിന്റെ കഥയില്‍ സിദ്ധാന്തം ഉണ്ടാക്കിയവര്‍ക്ക്: നോബല്‍ കിട്ടുന്നത് അവസാനം എന്തോ കാരണം കൊണ്ട് ആണുങ്ങള്‍ക്ക് മാത്രം! പക്ഷേ, ഇന്ന് ന്യൂക്ലിയര്‍ ഫിസിക്സ് പാഠപുസ്തകങ്ങളില്‍ പാരിറ്റി സിമ്മട്രി തെറ്റുന്നതിനെ പറ്റിയുള്ള വിശദീകരണങ്ങളില്‍ പേരെടുത്ത് പറയുന്നത് വുവിനെ തന്നെയാണ്; പതിയെ ആണെങ്കിലും ഈ അനീതി തിരുത്താന്‍ ശാസ്ത്രസമൂഹം ശ്രമിക്കുന്നുണ്ട്. വു ഒരുപാട് പരീക്ഷണങ്ങളിലൂടെ പിന്നെയും സയന്‍സിന് ധാരളം ഉള്‍ക്കാഴ്ച്ചകള്‍ നല്‍കിക്കൊണ്ട് തന്നെ ഇരുന്നു. 1997-ല്‍ വു അന്തരിച്ചു.

ഇനി നിങ്ങളുടെ വലതുകൈ നോക്കുമ്പോള്‍ എന്താണ് വലത് എന്ന് ഒരന്യഗ്രഹജീവിക്ക് പറഞ്ഞുകൊടുക്കാന്‍ പരീക്ഷണം കണ്ടുപിടിച്ച വുവിനെക്കൂടി ഒന്നോര്‍ത്തേക്കുക…!

റഫറന്‍സ്

  • Chien-shiung wu (1912—1997) A Biographical Memoir by Noemie Benczer-Koller
  • Madame Wu Chien-Shiung : The First Lady of Physics Research by Tsai-Chien Chiang
  • Chien-Shiung Wu: Pioneering Nuclear Physicist by Richard Hammond
  • https://journals.aps.org/pr/abstract/10.1103/PhysRev.105.1413
  • https://journals.aps.org/pr/abstract/10.1103/PhysRev.77.136

#5 കമ്പ്യൂട്ടറിന് ബുദ്ധി കൊടുത്തവര്‍…!

Kay McNulty, Betty Jennings, Betty Snyder, Marlyn Meltzer, Fran Bilas, and Ruth Lichterman

മനുഷ്യരാശിയുടെ ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറായ എനിയാക്കിനെ (Electronic Numerical Integrator and Computer-ENIAC) പറ്റി എല്ലാവരും കേട്ടിട്ടുണ്ടാകും. പക്ഷേ, അനേകം കണക്കുകള്‍ ചെയ്യുന്ന ഒരു വലിയ കാല്‍ക്കുലേറ്റര്‍ എന്ന നിലയില്‍ നിന്ന് എനിയാക്കിനെ നമ്മളിന്ന് കമ്പ്യൂട്ടര്‍ എന്ന് വിളിക്കുന്നതിന്റെ പൂര്‍വ്വരൂപമാക്കി മാറ്റിയത് അത് പ്രോഗ്രാം ചെയ്തവരാണ്: കേ മക്നള്‍ടി, ബെറ്റി ജെന്നിംഗ്സ്, ബെറ്റി സ്നൈഡര്‍, മാര്‍ലിന്‍ മെല്‍റ്റ്സര്‍, ഫ്രാന്‍ ബിലാസ്, റൂത്ത് ലിക്റ്റര്‍മന്‍ എന്നീ ആറ് സ്ത്രീകള്‍. (Kay McNulty, Betty Jennings, Betty Snyder, Marlyn Meltzer, Fran Bilas, and Ruth Lichterman) എനിയാക്കിന്റെ വിജയത്തിന് പിന്നണിയില്‍ നിന്ന് സംവിധായകരായ അവരുടെ കഥയാണ് ഈ ലേഖനം.

1945-ല്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ സമാനതകളില്ലാത്ത വിധം വേഗതയുള്ള ഒരു കമ്പ്യൂട്ടറായിരുന്നു എനിയാക്ക്. (ഈ വേഗത പീരങ്കിയുണ്ടകളുടെ ഉന്നം കണക്കാക്കാനും ഹൈഡ്രജന്‍ ബോംബിനും ഒക്കെ ആണ് ഉപയോഗിച്ചത് എന്നതും ഓര്‍ക്കുക) പക്ഷേ, ആധുനിക കമ്പ്യൂട്ടറുകളോട് ഇടപഴകി പരിചയമുള്ള നമ്മുടെ മനസിലേക്ക് വരുന്ന ഒരു ചിത്രമേ അല്ല എനിയാക്ക് ഒരു “കമ്പ്യൂട്ടര്‍” ആണെന്ന് പറയുമ്പോള്‍. സംഖ്യകള്‍ ഓര്‍ത്തുവയ്ക്കാന്‍ മെമ്മറി, കൂട്ടാനുള്ള കുറേ കാല്‍ക്കുലേറ്ററുകള്‍, ഗുണിക്കാന്‍ കൂറച്ച് കാല്‍ക്കുലേറ്ററുകള്‍, സ്ക്വയര്‍ റൂട്ട് എടുക്കാന്‍ ഒരു കാല്‍ക്കുലേറ്റര്‍, ഒന്നിലധികം തവണ കണക്കുകള്‍ ആവര്‍ത്തിക്കാനും കാല്‍ക്കുലേറ്ററുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള സംവിധാനങ്ങള്‍, ചോദ്യങ്ങള്‍ ഇടാനും റിസള്‍ട്ട് വരാനും റീഡറും പ്രിന്ററും; ഇതായിരുന്നു എനിയാക്ക്. അതീവ സങ്കീര്‍ണ്ണമായ ഗണിതത്തിനാണ് എനിയാക്ക് ഉപയോഗിച്ചിരുന്നത് എന്നതുകൊണ്ട്, ഈ യന്ത്രങ്ങളെ ഏത് ക്രമത്തില്‍ ബന്ധിപ്പിച്ചാലാണ് അത്തരം ഫലങ്ങള്‍ കിട്ടുക എന്ന് മനസിലാക്കുകയും അത് പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്യുന്ന പ്രക്രിയയെ ആയിരുന്നു “പ്രോഗ്രാമിങ്ങ്” (programming) എന്ന് എഞ്ചിനീയര്‍മാര്‍ വിളിച്ചത്.

പ്രോഗ്രാമ്മിങ്ങ് പോലുള്ള ജോലികള്‍ പ്രാധന്യമുള്ളതല്ല എന്നും ശമ്പളം കുറച്ചു കൊടുത്താല്‍ മതിയാകുന്ന സ്ത്രീകളെ ആ ജോലിക്കെടുത്താല്‍ യുദ്ധകാല ബജറ്റില്‍ ലാഭമുണ്ടാകാം എന്നുമുള്ള ചിന്തയാകാം, സ്ത്രീകളെ ആണ് ഈ ജോലിക്ക് ക്ഷണിച്ചത്. പക്ഷേ, വളരെ പെട്ടന്ന് തന്നെ ഇവര്‍ എന്തുകൊണ്ട് പ്രോഗ്രാമിങ്ങ് സുപ്രധാനമായ ഒരു ജോലിയാണെന്ന് എല്ലാവര്‍ക്കും മനസിലാക്കിക്കൊടുത്തു. ഇന്നത്തെ കമ്പ്യൂട്ടറുകള്‍ പോലെ കീബോര്‍ഡോ മോണിട്ടറോ ഒന്നും ഇല്ലാത്തതുകൊണ്ട് എനിയാക്ക് പ്രോഗ്രാം ചെയ്യാന്‍ എനിയാക്കിന്റെ ഉള്ളില്‍ എന്താണ്, അതിന്റെ എഞ്ചിനീയറിംഗ് എങ്ങനെ എന്നുകൂടി മനസിലാക്കേണ്ടിയിരുന്നു. അതായത്, കുറഞ്ഞ ശമ്പളത്തില്‍ ഇരട്ടി പണി ആയിരുന്നു എന്ന് സാരം.

എനിയാക്കിന്റെ ഉള്ളിലെ പല ഭാഗങ്ങളും (വാക്വം ട്യൂബ് എന്ന് പറയും) ഇത്രവട്ടം ആവര്‍ത്തിച്ച് പ്രവര്‍ത്ത്തിക്കാന്‍ പാകത്തിന് ഉള്ളതായിരുന്നില്ല. (ഹൈ പെര്‍ഫോമന്‍സ് ട്യൂബുകള്‍ കണ്ടുപിടിക്കാന്‍ ഒരു ദശാബ്ദം കൂടി വേണ്ടി വന്നു എന്നതുകൊണ്ട് മറ്റ് മാര്‍ഗങ്ങളും ഉണ്ടായിരുന്നില്ല) രണ്ട് ദിവസത്തില്‍ ഒന്ന് എന്ന നിലയ്ക്ക് എനിയാക്ക് കേടുവന്നുകൊണ്ടിരുന്നു. കണക്കുകളില്‍ വരുന്ന പിശകുകള്‍ നോക്കി ഏത് യന്ത്രത്തിന്റെ ഏത് വാക്വം ട്യൂബിന് കേടുവന്നു എന്ന് കൃത്യമായി ചൂണ്ടിക്കാട്ടാന്‍ പ്രോഗ്രാമര്‍മാര്‍ക്ക് കഴിഞ്ഞു. കേടുവരുമ്പോഴെല്ലാം 15 മിനിറ്റിനുള്ളില്‍ തന്നെ എനിയാക്കിനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിരുന്നത് ഇവരുടെ അറിവും ബുദ്ധിയും കൊണ്ട് മാത്രമാണ്.

മറ്റുള്ളവര്‍ ഉണ്ടാക്കിയ യന്ത്രം റിപ്പയര്‍ ചെയ്യാന്‍ പഠിക്കുക മാത്രമല്ല, പുതിയ പ്രോഗ്രാമിങ്ങ് രീതികള്‍ കണ്ടുപിടിക്കുകയും പ്രവര്‍ത്തിയില്‍ വരുത്തുകയും ചെയ്തു ഇവര്‍. നമ്പറുകള്‍ സോര്‍ട്ട് ചെയ്യാനും, ഒരേ കാര്യം പല വട്ടം ആവര്‍ത്തിച്ച് ചെയ്യാനും ഒക്കെയുള്ള പ്രോഗ്രാമുകള്‍ എഴുതിയതും പ്രവര്‍ത്തനത്തില്‍ വരുത്തിയതും ഇവരാണ്. ഇവര്‍ക്ക് ശേഷം നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ ഈ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അവരെ ഈ സാങ്കേതികവിദ്യകളും യുക്തിയും പഠിപ്പിച്ച് കൊടുത്തതും ഇവരായിരുന്നു. അതായത്, ചരിത്രത്തില്‍ ആദ്യത്തെ പ്രോഗ്രാമിങ്ങ് ടീച്ചര്‍മാരും ഇവരാറു പേര്‍ തന്നെ. എനിയാക്കിലെ ജോലിക്ക് ശേഷം മറ്റ് കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിലും പ്രോഗ്രാമിങ്ങിന്റെ ഭാഷകള്‍ വികസിപ്പിക്കുന്നതിലും ഒക്കെയായി ഇവരുടെ സംഭാവനകള്‍ ഇനിയും ഏറെയുണ്ട്.

പക്ഷേ, ചരിത്രം സ്ത്രീകളുടെ സംഭാവനകള്‍ മറന്നുകളയുന്നതില്‍ വളരെ മിടുക്കുള്ള ഒന്നാണ്. 1980-കളുടെ മധ്യത്തില്‍ തന്നെ ഈ മറവി ഇവരെ ആക്ഷേപിക്കുന്ന നിലയിലേക്ക് എത്തിയിരുന്നു: ബെറ്റി ജെന്നിംഗ്സും ഫ്രാന്‍ ബിലാസും എനിയാക്കിന് മുന്നില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ടിട്ട് അവരാരാണ് എന്ന് ചോദിച്ച ഒരു വിദ്യാര്‍ത്ഥിയോട് “അവര്‍ മോഡലുകലാണ്” (“Refrigerator Ladies”) എന്നാണ് ഒരു ചരിത്രകാരന്‍ പറഞ്ഞത്. അതായത്, ലോകത്തെ ആദ്യത്തെ ഇലക്രോണിക് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ച സ്ത്രീകളെ അവരുടെ ചരിത്രത്തില്‍ നിന്ന് തന്നെ മായ്ച്ചുകളഞ്ഞിരിക്കുന്നു; ചിത്രങ്ങള്‍ തെളിവുകളായി ബാക്കി നില്‍ക്കുമ്പോള്‍ പോലും!

എനിയാക്കിന് ബുദ്ധി കൊടുത്ത ഈ ആറുപേരെ ഇനി ഏത് പ്രോഗ്രാമിന് മുന്നിലിരിക്കുമ്പോഴും ഒരു നിമിഷം ഓര്‍ക്കുക; ചരിത്രത്തിന്റെ മറവിക്ക് ഇവരെ ഇരകളാക്കാതിരിക്കുക…!

റഫറന്‍സ്

  • http://eniacprogrammers.org/eniac-programmers-project/
  • https://ieeexplore.ieee.org/document/511940
  • https://www.jstor.org/stable/25147356
  • Recoding Gender: Women’s Changing Participation in Computing by Janet Abbate

#6 കാല്‍ക്കുലേറ്ററിന് ജീവന്‍ കൊടുത്തവള്‍…!

Ada Lovelace

കമ്പ്യൂട്ടര്‍ (computer) എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം “കണക്കുകൂട്ടുന്നത്” എന്നാണ്. എന്തുകൊണ്ടാണ് നമ്മള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും, സിനിമ കാണാനും, എഴുതാനും, വായിക്കാനും, ഗെയിം കളിക്കാനും ഒക്കെ ഉപയോഗിക്കുന്ന യന്ത്രത്തിനെ “കണക്കുകൂട്ടുന്നത്” എന്ന പേരില്‍ വിളിക്കുന്നത്? ഏറ്റവും ലളിതമാക്കി പറഞ്ഞാല്‍ നമ്മള്‍ കീബോര്‍ഡിലും മൗസിലും ഒക്കെയായി ഉള്ളിലേക്ക് കൊടുക്കുന്ന ഇന്‍പുട്ടുകളെ ബൈനറി സംഖ്യകളാക്കി മാറ്റി സങ്കീര്‍ണ്ണമായ ചില കണക്കുകള്‍ ചെയ്ത് അതിന്റെ ഫലം പുറത്തേക്ക് നല്‍കുകയാണ് കമ്പ്യൂട്ടര്‍ ചെയ്യുന്നത്. ഉള്ളിന്റെയുള്ളില്‍ നമ്മുടെയെല്ലാം കമ്പ്യൂട്ടര്‍ (മൊബൈല്‍ ഫോണും ടിവിയും ഒക്കെ ഇപ്പോള്‍ അങ്ങനെ തന്നെ) ഒരു സങ്കീര്‍ണ്ണമായ കാല്‍ക്കുലേറ്ററാണ്; സംഖ്യകളെ ഇങ്ങനെ ചിത്രമോ ശബ്ദമോ പോലുള്ള മറ്റ് കാര്യങ്ങളുടെ സൂചകങ്ങളായി ഉപയോഗിക്കാം എന്ന ആശയത്തിലൂടെ ആധുനിക കമ്പ്യൂട്ടറിനെ ആദ്യം വിഭാവനം ചെയ്തത് 19-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാളാണ്. മനുഷ്യകുലത്തിലെ ആദ്യ പ്രോഗ്രാമര്‍ എന്ന് തന്ന് വിളിക്കാവുന്നവള്‍: എയ്ഡ ലവ്ലേസ്. (Ada Lovelace)

ലണ്ടനില്‍ 1815-ലാണ് എയ്ഡ ജനിക്കുന്നത്. എയ്ഡ ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു; അമ്മയായ ലേഡി ബൈറണ്‍ ആണ് എയ്ഡയെ നോക്കിയിരുന്നത്. (ആണ്‍കുട്ടി അല്ലായിരുന്നു എന്നതുകൊണ്ട് പിതാവിന് എയ്ഡയെ വേണമെന്നുണ്ടായിരുന്നില്ല) കൗമാരത്തില്‍ മീസില്‍സ് ബാധിച്ച് കുറച്ചുകാലം ശരീരം തളര്‍ന്നിരുന്നു എങ്കിലും എയ്ഡ സയന്‍സില്‍ കുതുകിയായിരുന്നു. പക്ഷേ, ഗണിതശാസ്ത്രം എന്നത് യാന്ത്രികമായ ഒരു പ്രവര്‍ത്തിയാണ് എന്ന യാഥാസ്ഥിതിക മനോഭാവത്തോട് എയ്ഡക്ക് യോജിപ്പുണ്ടായിരുന്നില്ല. ജീവതത്തിലുടനീളം “കാവ്യാത്മകമായ സയന്‍സ്” (“poetic science”) എന്ന എയ്ഡയുടെ സ്വന്തം സമീപനമാണ് അവള്‍ സ്വീകരിച്ചത്.

മേരി സോമര്‍വില്‍ എന്ന ശാസ്ത്രജ്ഞയായിരുന്നു എയ്ഡയുടെ ഗണിതശാസ്ത്ര അധ്യാപിക; അവര്‍ വഴി എയ്ഡ ചാള്‍സ് ബാബേജ് എന്ന ഗണിതശാസ്ത്രജ്ഞനെ പരിചയപെട്ടു. ബാബേജ് സങ്കീര്‍ണ്ണമായ കണക്കുകള്‍ കൂട്ടാനായി ഒരു യന്ത്രം ഉണ്ടാക്കാം എന്ന ആശയം രൂപീകരിച്ച് വരികയായിരുന്നു; കത്തുകളിലൂടെ ബാബേജ് തന്റെ ഡിസൈനുകളെ പറ്റിയും ബാബേജിന് ഉണ്ടാക്കാന്‍ കഴിഞ്ഞ ഡിഫറന്‍സ് എഞ്ചിന്‍ എന്ന യന്ത്രത്തെ പറ്റിയും എയ്ഡയോട് സംവദിച്ചിരുന്നു. ബാബേജിന്റെ യന്ത്രങ്ങളെ പറ്റി എയ്ഡക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.

1842-43 കാലഘട്ടത്തില്‍ ഒരു ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞന്‍ ബാബേജിന്റെ യന്ത്രങ്ങളെ പറ്റി എഴുതിയ ചില പ്രബന്ധങ്ങള്‍ എയ്ഡ തര്‍ജ്ജമ ചെയ്തിരുന്നു. ഈ തര്‍ജ്ജമകള്‍ക്കൊപ്പം A മുതല്‍ G വരെയുള്ള തലക്കെട്ടുകളില്‍ എയ്ഡ തന്നെ എഴുതിയ ചില കുറിപ്പുകള്‍ ചേര്‍ത്തിരുന്നു. ഇവ സയന്റിഫിക് മെമ്വാര്‍സ് (Scientific Memoirs) എന്ന പുസ്തകത്തില്‍ A.A.L. (മുഴുവന്‍ പേര്: അഗസ്റ്റ എയ്ഡ ലവ്ലേസ്) എന്ന തൂലികാനാമത്തില്‍ പ്രസിദ്ധീകൃതമായി. ഇതില്‍ കുറിപ്പ് G-യില്‍ (Note G) ആണ് ആദ്യത്തെ പ്രസിദ്ധീകൃതമായ കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉള്ളത്. ഇതിനുമുന്‍പ് ബാബേജ് പ്രോഗ്രാമുകള്‍ എഴുതി എന്ന് ഊഹിക്കാമെങ്കിലും, ആദ്യത്തെ പ്രോഗ്രാമര്‍മാരിലൊരാള്‍ എന്ന് നിസ്സംശയം പറയാന്‍ തെളിവുള്ളത് എയ്ഡയുടെ കുറിപ്പ് G മാത്രമാണ്.

A മുതല്‍ G വരെയുള്ള ഈ കൂറിപ്പുകളില്‍ കണക്ക് മാത്രമല്ല, മറ്റൊരുപാട് സാധ്യതകള്‍ ബാബേജിന്റെ യന്ത്രങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് എയ്ഡ സൈദ്ധാന്തീകരിച്ചു. ശബ്ദങ്ങളുടെ ഫ്രീക്വന്‍സിപ്പറ്റിയുള്ള അറിവുകളില്‍ നിന്ന് സംഗീതം രചിക്കാന്‍ അത്തരം യന്ത്രങ്ങള്‍ക്ക് സാധിച്ചേക്കാം എന്ന് ഇതിന്റെ സാധ്യതയുടെ ഉദാഹരണമായി എയ്ഡ എഴുതിയിരുന്നു; അതായത് ഗണിതത്തില്‍ സംഖ്യകള്‍ അവലോകനം ചെയ്യാന്‍ മാത്രമല്ല, വ്യക്തമായ യുക്തിബന്ധം പ്രകടിപ്പിക്കാനാകുന്ന എന്ത് വസ്തുക്കള്‍ക്കിടയിലുമുള്ള എന്ത് പ്രക്രിയക്കും ഇത് ഉപയോഗിക്കാനാകും എന്ന ഇന്നത്തെ കമ്പ്യൂട്ടറിന്റെ ഉള്‍ക്കാഴ്ച്ചയിലേക്ക് എത്തി എയ്ഡ.

പക്ഷേ, എയ്ഡയുടെ സംഭാവനകളെ പിന്നീടുള്ള ചരിത്രം ചോദ്യം ചെയ്യുകയാണുണ്ടായത്; പ്രസിദ്ധീകരിക്കാനുള്ള പണം ഉണ്ടായിരുന്ന ഒരാള്‍ എന്ന നിലയിലേക്ക് മാത്രം എയ്ഡയെ താഴ്ത്തിക്കെട്ടുന്ന തരം ചരിത്ര വായനകള്‍. തര്‍ജ്ജമയില്‍ വന്ന, ഗണിതശാസ്ത്രപരമായി വലിയ അബദ്ധമായി വായിക്കപ്പെടുന്ന, അക്ഷരപ്പിശകുകളൊന്ന് ശ്രദ്ധിക്കാത്തതുകൊണ്ട് എയ്ഡയ്ക്ക് കണക്ക് അറിയില്ലായിരുന്നു എന്ന് പോലും ഒരു ചരിത്രകാരി ഊഹിക്കുകയുണ്ടായി. പക്ഷേ, പ്രസിദ്ധീകരണത്തിന് മുന്‍പ് ഇതേ നോട്ട് വായിച്ച് കുഴപ്പമില്ല എന്ന് പറഞ്ഞ ബാബേജിന് ഇതേ തരത്തില്‍ ഗണിതമറിയില്ല എന്നാരും പറയുന്നില്ല. മാത്രമല്ല, A.A.L. എന്നതിന് പകരം അവസാന നോട്ടില്‍ A.L.L. എന്ന് പേരെഴുതിയ എയ്ഡക്ക് ഇത്തരം പിശകുകള്‍ സഹചാരിയായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല; കണക്കറിയാത്തതല്ല, എഴുത്തില്‍ ഇടയ്ക്ക് വരുന്ന തെറ്റുകളിലുള്ള ആധിക്യം മാത്രം.

1852-ല്‍ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള രക്തസ്രാവം മൂലം എയ്ഡ മരിച്ചു. (രക്തസ്രാവത്തിന് അന്നത്തെ ചികിത്സ മുറിച്ച് കൂടുതല്‍ ചോര കളയുക എന്നതായിരുന്നത് കൊണ്ട് ആ ചികിത്സ ആയിരിക്കാം കൊന്നത് എന്നതും സംഭാവ്യമാണ്!) 36 വയസ്സായിരുന്നു മരിക്കുമ്പോള്‍ എയ്ഡക്ക്. ചെറുപ്പത്തില്‍ മീസില്‍സ് വന്നതുപോലെ പലതരം രോഗങ്ങള്‍ കൊണ്ട് ദുര്‍ബലയായിരുന്നിട്ട് പോലും ചരിത്രം മാറ്റി മറിച്ച്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗിന് സൈദ്ധാന്തികമായി ആരംഭമിട്ടുകൊണ്ടാണ് എയ്ഡ തന്റെ ചെറിയ ജീവിതകാലം സ്മരണീയമാക്കിയത്!

എന്തായാലും, ഇനി ഏത് കമ്പ്യൂട്ടേഷണല്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോഴും ഇതൊക്കെ മുന്നാലെ കണ്ട എയ്ഡയെ കൂടി ഒന്നോര്‍ത്തേക്കുക…!

റഫറന്‍സ്

  • https://ieeexplore.ieee.org/document/1253887
  • https://online.liverpooluniversitypress.co.uk/doi/10.3828/BJ.1987.6
  • https://www.sciencedirect.com/science/article/abs/pii/027753959580030S?via%3Dihub
  • https://www.scientificamerican.com/article/ada-and-the-first-computer/
  • Ada’s Algorithm: How Lord Byron’s Daughter Ada Lovelace Launched the Digital Age by James Essinger
  • Idea Makers: Personal Perspectives on the Lives & Ideas of Some Notable People by Stephen Wolfram

#7 ഭൗതികത്തിന്റെ ഗണിതസൗന്ദര്യം വായിച്ചവള്‍…!

Emmy Noether

പ്രൊഫസര്‍ വുവിന്റെ കഥയില്‍ (സയന്‍സിലെ സ്ത്രീകള്‍ #4) പാരിറ്റി എന്ന സമമിതിയെ പറ്റി പറഞ്ഞതോര്‍ക്കുന്നുണ്ടാവുമല്ലോ? സമമിതി എന്ന ആശയം ഭൗതികശാസ്ത്രത്തിന് വളരെ പ്രാധാന്യമുള്ളതാണ്. സംരക്ഷണ നിയമങ്ങള്‍ (conservation laws ഉദാ: ഊര്‍ജ്ജസംരക്ഷണം, സ.സ്ത്രീ. #1) സമമിതികളില്‍ നിന്നാണ് ഉടലെടുക്കുന്നത് എന്ന ഭൗതികശാസ്ത്രത്തിന്റെ നട്ടെല്ലുകളിലൊന്നായ ഗണിതശാസ്ത്ര തിരിച്ചറിവ് മനുഷ്യകുലത്തിന് സമ്മാനിച്ച എമ്മി നൊയേതര്‍ (Emmy Noether) എന്ന ശാസ്ത്രജ്ഞയുടെ കഥയാണിത്തവണ.

ജര്‍മ്മനിയില്‍ 1882-ലാണ് എമ്മി ജനിക്കുന്നത്. എമ്മിയുടെ പിതാവ് ഒരു ഗണിതശാസ്ത്രജ്ഞനും യൂണിവേഴ്സിറ്റി പ്രൊഫസറുമായിരുന്നു. ചെറിയ പ്രായത്തില്‍ എമ്മി വിദ്യാഭ്യാസത്തില്‍ ശ്രദ്ധേയമായ ഒരു പ്രകടവും കാഴ്ച്ചവച്ചിട്ടുണ്ടായിരുന്നില്ല; പൊതുവേ മിടുക്കിയും ബുദ്ധിമതിയുമായ ഒരു കുട്ടി എന്നതിനപ്പുറം എമ്മി പ്രത്യേക താത്പര്യങ്ങളൊന്നും പുറത്തുകാട്ടിയിരുന്നില്ല. ഒരു പെണ്‍കുട്ടി ആയതുകൊണ്ട് ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുക എന്നത് കുടുംമ്പം പൊതുവേ ഗൗരവമായി എടുത്തതുമില്ല. പക്ഷേ, കോളേജ് വിദ്യാഭ്യാസം എങ്ങനെ വേണം എന്ന് തീരുമാനിക്കാനുള്ള സമയമായപ്പോള്‍ പിതാവ് പഠിപ്പിക്കുന്ന എര്‍ലാങ്കന്‍ യൂണിവേഴ്സിറ്റിയില്‍ ശാസ്ത്രം പഠിക്കാനുള്ള താത്പര്യം എമ്മി മാതാപിതാക്കളെ അറിയിച്ചു.

എമ്മിക്ക് താത്പര്യമുണ്ടായതുകൊണ്ട് അത് സാധിച്ചുകൊടുക്കാന്‍ പിതാവും തന്നാലായത് പോലെ ശ്രമിച്ചു; എന്നാലും അത് ഏതാണ്ട് അസാധ്യമായ ഒരു വഴിയായിരുന്നു. സ്ത്രീപുരുഷന്മാര്‍ ഒരുമിച്ച് പഠിക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ ഭാഗമായി എര്‍ലാങ്കന്‍ യൂണിവേഴ്സിറ്റി സ്ത്രീകളെ വിദ്യാര്‍ത്ഥികളായി സ്വീകരിക്കുന്നുണ്ടായിരുന്നില്ല. ക്ലാസെടുക്കുന്ന പ്രൊഫസറുടെ അനുവാദം വാങ്ങി മാത്രം ഓരോ ക്ലാസില്‍ സ്ത്രീകള്‍ക്കിരിക്കാമായിരുന്നു. അങ്ങനെ പഠിച്ച് എമ്മി മറ്റൊരു സ്ക്കൂളില്‍ നിന്നും യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കാനുള്ള പരീക്ഷ പാസായി. 1904-ല്‍ എര്‍ലാങ്കന്‍ യൂണിവേഴ്സിറ്റി അവരുടെ തീരുമാനം അയച്ചു; എമ്മി അവിടെ വിദ്യാര്‍ത്ഥിനിയായി. 1907-ല്‍ എമ്മി സ്വന്തം തീസിസ് പൂര്‍ത്തികരിച്ച് ഡോക്ടറേറ്റ് സ്വീകരിച്ചു.

അടുത്ത ഏഴ് കൊല്ലം എമ്മി ശമ്പളമില്ലാതെ അതേ യൂണിവേഴ്സിറ്റിയില്‍ അധ്യാപികയായി ജോലി ചെയ്തു. ഗോട്ടിങ്കന്‍ യൂണിവേഴ്സിറ്റി 1915-ല്‍ ജോലി നല്‍കുന്നതോട് കൂടിയാണ് ഔദ്യോഗികമായി, ശമ്പളമുള്ള ഒരു അധ്യാപികയായി എമ്മി മാറാനുള്ള സാധ്യത തെളിയുന്നത്; അവിടെയും ആദ്യ വര്‍ഷങ്ങള്‍ ശമ്പളമില്ലാത്ത ജോലി മാത്രമായിരുന്നു എങ്കിലും. ശമ്പളം കിട്ടിയിട്ട് പോലും ഈ ഓര്‍മ്മകൊണ്ട് സ്വന്തം ജീവിതാവശ്യങ്ങള്‍ക്ക് എമ്മി പണം പിശുക്കിമാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇവിടെ ജോലി ചെയ്തിരുന്ന കാലത്താണ് സമമിതികളെ പറ്റി മേല്‍പ്പറഞ്ഞ നിയമം എമ്മി കണ്ടെത്തുന്നത്

ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിലെ ചില ഗണിതശാസ്ത്രപരമായ പരിമിതികള്‍ പരിഹരിക്കാന്‍ എമ്മിക്ക് കഴിയുമോ എന്ന് ആ യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രജ്ഞന്മാര്‍ ചോദിച്ചതില്‍ നിന്നാണ് ഈ നിര്‍ദ്ധാരണം ഉണ്ടാകുന്നത്. 1915-ല്‍ തന്നെ ആ പ്രശ്നം പരിഹരിക്കുക മാത്രമല്ല, സമമിതികളുമായി ബന്ധപ്പെട്ട നൊയേതറുടെ ആദ്യ സിദ്ധാന്തം (Noether’s first theorem) കണ്ടെത്തുകയും കൂടി ചെയ്തു എമ്മി. ഭൗതികശാസ്ത്രത്തിലെ ചില നിയമങ്ങളുടെ സമമിതി സ്വഭാവത്തില്‍ നിന്ന് ഉടലെടുക്കുന്നത് മാത്രമാണ് സംരക്ഷണ നിയമങ്ങള്‍ എന്ന വെളിപാടാണിത്. ഉദാ: സമയത്തിന്റെ സമമിതിയുള്ള നിയമങ്ങള്‍ ബാധമായ ഇടത്തേ ഊര്‍ജ്ജസംരക്ഷണ നിയമം ബാധകമാകൂ. (എമിലി ഡു ഷാറ്റ്ലി, സ.സ്ത്രീ. #1, വിചാരിച്ചത്ര സുപ്രധാനമല്ല ഈ നിയമം എന്ന്!) മൊമന്റം, ചാര്‍ജ്ജ് അങ്ങനെ നമ്മള്‍ സംരക്ഷിതമാണ് എന്ന് കരുതുന്ന പലതും അടിസ്ഥാനപരമായ നിയമത്തിന്റെ സ്വഭാവം കൊണ്ട് ഉണ്ടാകുന്നതാണ്; അതിനാല്‍ തന്നെ നിയമങ്ങളല്ല എന്ന് സാരം. 1918-ല്‍ എമ്മി ഈ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഭൗതികശാസ്ത്രത്തെ പറ്റിയുള്ള ഈ ഉള്‍ക്കാഴ്ച്ചകള്‍ ഐന്‍സ്റ്റൈനെ പോലും അമ്പരപ്പിക്കുന്നവയായിരുന്നു!

(ഒരു കുറ്റസമ്മതം കൂടി: ഭൗതികശാസ്ത്രത്തിലെ സംഭാവനകള്‍ മാത്രമേ ഇവിടെ ചര്‍ച്ച ചെയ്തിട്ടുള്ളു. “ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഗണിതശാസ്ത്രജ്ഞ” എന്ന് വിളിക്കപ്പെടുന്ന ഇവരുടെ ഗണിതത്തിലെ സംഭാവനകളും അനേകമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ അറിയണമെന്നുള്ളവര്‍ റഫറന്‍സില്‍ ചേര്‍ത്തിട്ടുള്ള ജീവചരിത്രങ്ങള്‍ കൂടി വായിക്കുക.)

1933 വരെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചും ഗണിതശാസ്ത്രത്തില്‍ പുതിയ വിപ്ലവങ്ങളുണ്ടാക്കിക്കൊണ്ടും എമ്മി ഗോട്ടിങ്കനില്‍ തന്നെ തുടര്‍ന്നു. പലപ്പോഴും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന ഒരാളായിരുന്നു എമ്മി. ഇത്തരം രാഷ്ട്രീയ നിലപാടുകളും ജൂതവംശജയുമായ എമ്മിയെ ഹിറ്റ്ലര്‍ അധികാരത്തില്‍ വന്ന അതേ കൊല്ലം യൂണിവേഴ്സിറ്റി പിരിച്ചുവിട്ടു. എമ്മിക്ക് അമേരിക്കയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. 1935-ല്‍ എമ്മി അന്തരിച്ചു.

ഗണിതശാസ്ത്രത്തില്‍ തന്റേതായ മുദ്ര പതിപ്പിച്ച എമ്മിക്ക് സ്വന്തം ജീവിതകാലത്ത് വളരെ കുറച്ച് അംഗീകാരങ്ങളെ കിട്ടിയിരുന്നുള്ളൂ. പക്ഷേ, എമ്മിയുടെ പേപ്പറുകളോ എഴുത്തോ വായിച്ച (മനസിലാക്കാന്‍ പ്രാപ്തിയുള്ളവര്‍) എല്ലാവരും തിരിച്ചറിഞ്ഞ കാര്യമായിരുന്നു എമ്മിയുടെ സാമര്‍ത്ഥ്യം. ഒരുപാട് പേപ്പറുകളില്‍ സ്വന്തം സംഭാവനകള്‍ ആവശ്യപ്പെടാതിരുന്നത് കൊണ്ടും എമ്മി എത്രമാത്രം ഗണിതശാസ്ത്രത്തെ സ്വാധീനിച്ചു എന്ന് പറയുക വയ്യ…

ഇനി സമമിതികളിലേക്ക് മനസ് പോകുമ്പോള്‍ ആ സൗന്ദര്യത്തെ ഭൗതികലോകത്തിന്റെ സംരക്ഷണമാക്കി മാറ്റിയ എമ്മിയെപ്പറ്റിയും ഓര്‍മ്മവരട്ടെ…!

റഫറന്‍സ്

  • https://arxiv.org/abs/physics/9807044
  • Emmy Noether: The Mother of Modern Algebra by M.B.W. Tent
  • Emmy Noether’s Wonderful Theorem by Dwight E. Neuenschwander
  • Emmy Noether 1882-1935 by Auguste Dick
  • Symmetry and the Beautiful Universe by Leon M. Lederman and Christopher T. Hill

#8 ആഗോളതാപനം മുന്നേ കണ്ടവള്‍…!

Eunice Newton Foote

ആഗോളതാപനത്തിന്റെ, കാലവസ്ഥാമാറ്റത്തിന്റെ പ്രാഥമിക കാരണം കാര്‍ബണ്‍ ഡയോക്സൈഡ് ആണെന്ന് നമ്മുക്കെല്ലാവര്‍ക്കുമറിയാം; ഭാവിയില്‍ ഭൂമി മനുഷ്യകുലത്തിന് വാസയോഗ്യമായിരിക്കണം എങ്കില്‍ കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുക എന്നത് അവശ്യമാണ് എന്നതും പൊതു അറിവാണ്. ഈ തിരിച്ചറിവിന്റെ ഉത്പത്തിയെക്കുറിച്ച്, ഇതിനുവേണ്ടിയ നിരീക്ഷണം ആദ്യമായി നടത്തിയ ശാസ്ത്രജ്ഞയെ പറ്റിയാണ് ഇത്തവണ. അന്നത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളി കൂടിയായിരുന്ന യൂനിസ് ന്യൂട്ടണ്‍ ഫുട്ട് (Eunice Newton Foote) ആണ് അവര്‍.

യൂനിസിന്റെ ജനനം 1819-ല്‍ അമേരിക്കയിലെ കനറ്റികെറ്റിലാണ്. പക്ഷേ, ന്യൂ യോര്‍ക്കിലായിരുന്നു യൂനിസിന്റെ ബാല്യവും വിദ്യാഭ്യാസവും. അന്ന് ട്രോയ് ഫീമെയ്ല്‍ സെമിനാരി എന്ന് വിളിച്ചിരുന്ന (ഇന്ന് എമ്മ വില്യാഡ് സ്ക്കൂള്‍) ഒരിടത്താണ് യൂനിസിന് 1836-38 കാലഘട്ടത്തില്‍ തന്റെ വിദ്യാഭ്യാസം ലഭിച്ചത്. കോളേജിലേക്കുള്ള തയ്യാറെടുപ്പ് നടത്താനുള്ള സ്ക്കൂള്‍ ആയിരുന്നു അത്, കോളേജായിരുന്നില്ല. പക്ഷേ, ആ സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സമീപത്തുള്ള ഒരു കോളേജില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ അനുവാദമുണ്ടായിരുന്നു. അത്തരം ക്ലാസുകളില്‍ നിന്നാണ് കെമിസ്ട്രിയും ബയോളജിയും പോലുള്ള സയന്‍സ് വിഷയങ്ങള്‍ യൂനിസ് പരിചയപ്പെടുന്നത്.

വിദ്യാഭ്യാസത്തിന് ശേഷം യൂനിസ് തന്റേതായ രീതിയില്‍ വാതകങ്ങളുടെ സ്വഭാവത്തെ പറ്റി പല പരീക്ഷണങ്ങളും നടത്തി. 1856-ല്‍ പ്രസിദ്ധീകരിച്ച ഒരു പരീക്ഷണത്തിലാണ് അന്തരീക്ഷവായുവിനെ ഏറ്റവും ചൂടാക്കുന്നത് കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്നിദ്ധ്യമാണെന്ന് യൂനിസ് കണ്ടെത്തിയത്. സൂര്യന്റെ രശ്മികളുടെ ചൂടിനെ പറ്റി ആയിരുന്നു ഈ പ്രത്യേക പരീക്ഷണം. അന്തരീക്ഷവായുവില്‍ എത്രമാത്രം നീരാവി ഉണ്ട് എന്നതും, വായു മര്‍ദ്ദവും ഒക്കെ എത്രമാത്രം സൂര്യ രശ്മികളില്‍ നിന്നുള്ള ചൂട് ഒരു തെര്‍മ്മോമീറ്റര്‍ രേഖപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നു എന്നതും യൂനിസിന്റെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു. (നീരാവിയും കാര്‍ബണ്‍ ഡയോക്സൈഡ് പോലെ ചൂട് വലിച്ചെടുക്കുന്ന ഒരു വാതകമാണ്) “സൂര്യ രശ്മികളുടെ ഏറ്റവും വലിയ സ്വാധീനം കാര്‍ബോണിക് ആസിഡ് ഗ്യാസിലാണ്,” )”The highest effect of the sun’s rays I have found to be in carbonic acid gas.”) എന്ന് യൂനിസ് തന്റെ പ്രബന്ധത്തില്‍ എഴുതി. (അന്ന് കാര്‍ബണ്‍ ഡയോക്സൈഡിനെ വിളിച്ചിരുന്നത് കാര്‍ബോണിക് ആസിഡ് ഗ്യാസ് എന്നായിരുന്നു)

അമേരിക്കന്‍ ജേണല്‍ ഓഫ് സയന്‍സ് ആന്‍ഡ് ആര്‍ട്ട്സില്‍ ഈ നിരീക്ഷണങ്ങള്‍ പ്രസിദ്ധീകരിക്കുകയും അതേ കൊല്ലം അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഇവ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, ചരിത്രത്തിന് സ്ത്രീകളുടെ സംഭാവനകള്‍ മായ്ചുകളയാന്‍ എന്തെന്നില്ലാത്ത മിടുക്കാണ്. അന്തരീക്ഷവായു ചൂടാകുന്നതും കാര്‍ബണ്‍ ഡയോക്സൈഡും തമ്മിലുള്ള ബന്ധം സ്ഥാപിച്ചത് ജോണ്‍ ടിന്‍ഡല്‍ ആണെന്നാണ് പൊതുധാരണ. ജോണ്‍ തന്റെ നിരീക്ഷണങ്ങള്‍ യൂനിസിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് പ്രസിദ്ധീകരിച്ചത് എങ്കിലും ശ്രദ്ധിക്കപ്പെട്ടതും ഇന്നും പാഠപുസ്തകങ്ങളില്‍ ഈ കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റ് പോകുന്നതും ജോണിന് തന്നെ.

യൂനിസ് സ്വന്തം പരീക്ഷണങ്ങളിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും മുഴുകിയിരുന്നത് കൊണ്ടും ജോണിനോളം ശാസ്ത്രലോകത്തെ മറ്റുള്ളവരുമായി ബന്ധമില്ലാതിരുന്നത് കൊണ്ടും കൂടി ആയിരുന്നിരിക്കാം ചരിത്രത്തിന് ഈ അന്യായം പ്രതിഷേധങ്ങളില്ലാതെ മറന്നുകളയാന്‍ സാധിച്ചത്. പക്ഷേ, 2011-ല്‍ ഒരു ജിയോളജിസ്റ്റ് യൂനിസിന്റെ പേപ്പര്‍ വായിക്കുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു. അതിനുശേഷമാണ് യൂനിസിന്റെ നിരീക്ഷണ പരീക്ഷണങ്ങളെ ഒരിക്കക്കൂടി ശാസ്ത്രലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ഒരു ദശാബ്ദം തികച്ചായിട്ടില്ല ഈ മറന്ന ചരിത്രം ആളുകള്‍ വീണ്ടെടുത്തിട്ട് എന്നതുകൊണ്ട് യൂനിസ് എന്ന വ്യക്തിയെപ്പറ്റി, അവളാരായിരുന്നു എന്നതിന്റെ വ്യക്തിത്വത്തെ പറ്റി കാര്യമായ വായനകളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഈ സീരീസില്‍ ഏറ്റവും കുറവ് സോഴ്സുകള്‍ ലഭ്യമായ ഒരാളാണ് യൂനിസ്.

ആഗോളതാപനത്തിന് കാര്‍ബണ്‍ ഡയോക്സൈഡ് കാരണമാണ് എന്ന് 1850-കള്‍ മുതലേ നമുക്കറിയാമായിരുന്നു എന്നത് മനുഷ്യരാശിയുടെ അശ്രദ്ധയെ പറ്റി എന്ത് പറയുന്നു എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക; പക്ഷേ, ആ അറിവ് അനിഷേധ്യമായി പങ്കിട്ട യൂനിസിനെ ചരിത്രം മറന്നുകളഞ്ഞത് ഉറപ്പായിട്ടും കനത്ത അനീതിയാണ്.

ഇനി ഭൂമിയെ സംരക്ഷിക്കുക എന്നത് രാഷ്ട്രീയപ്രവര്‍ത്തനമാക്കുന്ന കൂട്ടത്തില്‍ സ്ത്രീപക്ഷ രാഷ്ട്രീയത്തിന് മുന്നണിപ്പോരാളിയായിരുന്ന യൂനിസിനെ കൂടി ഒന്ന് ഓര്‍ത്തിരിക്കട്ടെ…!

റഫറന്‍സ്

  • https://royalsocietypublishing.org/doi/10.1098/rsnr.2018.0066
  • http://www.searchanddiscovery.com/pdfz/documents/2011/70092sorenson/ndx_sorenson.pdf.html
  • Foote, Eunice (November 1856). “Circumstances affecting the Heat of the Sun’s Rays”. American Journal of Science and Arts. 22: 382–383.
  • https://www.jstor.org/stable/111604

#9 നക്ഷത്രങ്ങള്‍ക്കപ്പുറം കണ്ടവള്‍…!

Williamina Fleming

നിശാകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും മാത്രമല്ല ഉള്ളത്; നെബുലകളും, വൈറ്റ് ഡ്വാര്‍ഫുകളും പള്‍സാറുകളുമൊക്കെ അടങ്ങുന്ന വിചിത്രവും സുന്ദരവുമായ ഒരു ലോകം. പക്ഷേ, അത്തരം വസ്തുക്കളെ നിരീക്ഷിക്കുക, തിരിച്ചറിയുക എന്നത് സാങ്കേതികമായി സങ്കീര്‍ണ്ണതകളുള്ളതും ഒരുപാട് കഴിവ് വേണ്ടതുമായ ഒരു സയന്‍സ് മേഖലയായിരുന്നു. (ഇപ്പോള്‍ കുറേയൊക്കെ കമ്പ്യൂട്ടറുകളുപയോഗിച്ചുള്ള അവലോകനമാണ്) ഈ നിരീക്ഷണങ്ങളുടെ പ്രാരംഭദശയില്‍ ഒരുപാട് നെബുലകളും വൈറ്റ് ഡ്വാര്‍ഫുകളുമൊക്കെ കണ്ടെത്തിയ ഒരു ശാസ്ത്രജ്ഞയുടെ കഥയാണിത്തവണ. ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ കൂട്ടത്തില്‍ ചരിത്രത്തിന് മറക്കാനാവാത്ത വിധം തിളങ്ങിയവരിലൊരാള്‍: വില്യമിന ഫ്ലെമിങ്ങ്. (Williamina Fleming)

വില്യമിന 1857-ല്‍ സ്കോട്ട്ലന്റിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലെ പഠനത്തില്‍ വളരെ മിടുക്ക് കാട്ടിയിരുന്നു എന്ന് മാത്രമല്ല, 14 വയസ്സാകുമ്പോഴേക്കും അവിടെയുള്ള സ്ക്കൂളുകളില്‍ ടീച്ചറായി മറ്റുള്ളവരെ പഠിപ്പിക്കാനും മാത്രം സമര്‍ത്ഥയായിരുന്നു വില്യമിന. 20-ആം വയസ്സില്‍ വില്യമിന വിവാഹിതയാകുകയും അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. ഗര്‍ഭിണിയായതിനുശേഷം വില്യമിനയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. മകനെ സ്വയം നോക്കാന്‍ തീരുമാനിച്ച വില്യമിന ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഒരു ശാസ്ത്രജ്ഞന്റെ വീട്ടുവേലക്കാരിയായി 1879-ല്‍ ജോലി ചെയ്ത് തുടങ്ങി. വില്യമിന ബുദ്ധിമതിയാണെന്നും വീട്ടുവേലയേക്കാള്‍ യൂണിവേഴ്സിറ്റിയില്‍ സഹായിക്കാന്‍ ആണ് കൂടുതല്‍ ചേരുക എന്ന് പതിയെ എല്ലാവര്‍ക്കും മനസിലായി തുടങ്ങി. അങ്ങനെ, വില്യമിന ആദ്യം യൂണിവേഴ്സിറ്റിയില്‍ സഹായിയായിട്ടും, പിന്നീട് ശാസ്ത്രജ്ഞയായിട്ടും ജോലി ചെയ്തു.

ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകള്‍ എന്ന് വിളിക്കപ്പെട്ട സ്ത്രീ ശാസ്ത്രജ്ഞരുടെ സംഘത്തിന്റെ ഭാഗമായി 1881-ഓടെ വില്യമിന; ആണുങ്ങള്‍ക്ക് ചെയ്യാന്‍ താത്പര്യമില്ലാത്ത, ആണ്‍ സഹായികളെ വച്ചാല്‍ കൂടുതല്‍ ശമ്പളം കൊടുക്കേണ്ടി വരുന്ന ഡാറ്റ അവലോകന ജോലികള്‍ക്കായിട്ടാണ് ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളെ ഉപയോഗിച്ചിരുന്നത്. പക്ഷേ, ഡാറ്റയില്‍ യാന്ത്രികമായ അവലോകനത്തിന് മാത്രമല്ല, ജ്യോതിശാസ്ത്രത്തില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും ഇന്നത്തെ ജ്യോതിശാസ്ത്രത്തിന്റെ അടിത്തറയായി മാറിയ പല തിരിച്ചറിവുകള്‍ക്കും ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകള്‍ കാരണമായി മാറി. ഇവരുടെ പൊതുവായ കഥയെ പറ്റി മുന്‍പ് എഴുതിയിരുന്നു: https://www.facebook.com/KannanM.3.14/posts/3541584465884057

അസ്ട്രോണോമിക്കല്‍ ഫോട്ടോഗ്രഫി പ്ലേറ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതില്‍ നിന്ന് നക്ഷത്രങ്ങളുടെ കൃത്യമായ സ്ഥാനവും മറ്റ് പൊതു സ്വഭാവങ്ങളും കണ്ടെത്തുക എന്നതായിരുന്നു വില്യമിന അടങ്ങുന്ന ഗ്രൂപ്പിന്റെ പൊതു ജോലി. നക്ഷത്രങ്ങളെ എങ്ങനെ തരം തിരിക്കാം എന്നതിലും വില്യമിന കുറച്ചുകാലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു; പക്ഷേ വിജയിച്ചില്ല. (അതില്‍ വിജയിയായ സ്ത്രീയെ പറ്റിയും ഈ സീരീസില്‍ എഴുതുന്നുണ്ട്!) 1888-ലാണ് വില്യമിന വളരെ ശ്രദ്ധേയമായ ഒരു കണ്ടുപിടുത്തം നടത്തുന്നത്: കുതിരത്തലനെബുല. (Horsehead Nebula) ഓറിയണ്‍ നക്ഷത്രക്കൂട്ടത്തിനുള്ളില്‍ (Orion Constellation) ദൃശ്യമാകുന്ന ഒരു ഇരുണ്ട ചിത്രം വ്യക്തമായി രേഖപ്പെടുത്തി വച്ചത് വില്യമിനയാണ്.

ഈ നിരീക്ഷണത്തിന്റെ പ്രാധാന്യം ശാസ്ത്രലോകം വളരെ കഴിഞ്ഞേ മനസിലാക്കിയുള്ളൂ. ഇരുണ്ട നെബുലകളിലാണ് നക്ഷത്രങ്ങള്‍ ജനിക്കുന്നത്; അതായത്, കുതിരത്തല നെബുല നക്ഷത്രങ്ങളുടെ ജനനത്തിന്റെ വ്യക്തമായ ചിത്രങ്ങളിലൊന്നാണ്. ദൃശ്യപ്രകാശത്തിലെ ഇത് ഇരുണ്ടിരുക്കുന്നുള്ളൂ താനും; അദൃശ്യപ്രകാശത്തില്‍ (ഉദാ: എക്സ് റേ) നെബുലകള്‍ക്കുള്ളിലേക്ക് കാണാന്‍ കഴിയും. അങ്ങനെയാണ് നമ്മള്‍ നക്ഷത്രങ്ങളുടെ ഉത്പത്തിയെ പറ്റിയുള്ള നമ്മുടെ സിദ്ധാന്തങ്ങള്‍ ശരിയാണോ എന്ന് പരീക്ഷിക്കുന്നത്.

1910-ല്‍ നക്ഷത്രങ്ങളുടെ ജനനം മാത്രമല്ല, മരണവും കണ്ടു വില്യമിന. വൈറ്റ് ഡ്വാര്‍ഫ് (White Dwarf) എന്ന നക്ഷത്രങ്ങള്‍ കത്തി അവശേഷിക്കുന്ന ബാക്കിപത്രത്തെ ആദ്യമായി തിരിച്ചറിയുന്നത് വില്യമിനയാണ്. സൂര്യനേക്കാള്‍ വളരെ വളരെ കുറഞ്ഞ തെളിച്ചമുള്ള ഒരു നക്ഷത്രത്തിന്റെ ഉപരിതല താപനില സൂര്യനേക്കാള്‍ കൂടുതലാണ് എന്ന നിരീക്ഷണത്തില്‍ നിന്നാണ് ആ “നക്ഷത്രം” നക്ഷത്രമല്ല എന്ന് മനസിലാകുന്നത്. സൂര്യന്‍ “മഞ്ഞ” ആണെങ്കില്‍ ഈ നക്ഷത്രാവശിഷ്ടം “വെള്ള” നിറമായിരുന്നു. (നക്ഷത്രങ്ങളുടെ നിറങ്ങളെ പറ്റി അടുത്ത ദിവസങ്ങളില്‍ വിശദീകരിക്കാം) ഇതിന്റേയും സൈദ്ധാന്തിക വിശദീകരണത്തിന് ഒരുപാട് കാലം എടുത്തു എങ്കിലും ഇതൊരു സാധാരണ നക്ഷത്രമല്ല എന്ന് വില്യമിന തന്നെ മനസിലാക്കിയിരുന്നു. (നക്ഷത്രങ്ങളെ തരം തിരിക്കുന്നതിന്റെ ഭാഗമായിരുന്ന അവള്‍ക്ക് എന്താണ് നക്ഷത്രം എന്നും വ്യക്തമായ ധാരണയുണ്ടായിരുന്നു!)

ഇത് രണ്ടും മാത്രമല്ല, മറ്റൊരുപാട് നെബുലകളും മാറ്റമുള്ള നക്ഷത്രങ്ങളും പത്തോളം നോവകളും വില്യമിന നിരീക്ഷിച്ചിരുന്നു. നെബുലകള്‍ (nebulae) ബഹിരാകാശത്തെ പൊടിപടങ്ങളുടേയും വാതകങ്ങളുടേയും കേന്ദ്രീകരണമാണ്. മാറ്റമുള്ള നക്ഷത്രങ്ങള്‍ (variable stars) എന്ന് വിളിക്കുന്നത് ളിച്ചത്തിന് സ്ഥിരതയില്ലാത്തവയേയാണ്. (ഇവയെപറ്റി നാളെ വിശദമായി എഴുതുന്നതാണ്) നോവകള്‍ (novae) പെട്ടന്ന് പ്രത്യക്ഷപ്പെട്ട് അതേപോലെ തന്നെ അപ്രത്യക്ഷമാകുന്ന ചില പ്രതിഭാസങ്ങളാണ്; നക്ഷത്രത്തിന്റെ അന്ത്യത്തിലുണ്ടാകാവുന്ന സൂപ്പര്‍നോവ (supernova) ഇതിനൊരുദാഹരണമാണ്. നക്ഷത്രങ്ങള്‍ നിരീക്ഷിക്കുക, തരം തിരിക്കുക എന്ന യാന്ത്രികമായ പണി ചെയ്യേണ്ട “കമ്പ്യൂട്ടര്‍” ആയിരുന്നിട്ടും ആ കഴിവുപയോഗിച്ച് ഒരുപാട് പുതിയ പ്രതിഭാസങ്ങള്‍ കണ്ടുപിടിക്കുകയും ഭാവിയിലെ ശാസ്ത്രസമൂഹത്തിന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്ത ഒരുവളാണ് വില്യമിന.

ജീവിച്ചിരുന്ന കാലത്ത് തന്നെ ഇതിനെല്ലാം അര്‍ഹമായ അംഗീകാരം കുറേയൊക്കെ കിട്ടുകയും ചെയ്തിരുന്നു വില്യമിനയ്ക്ക്. ബ്രിട്ടീഷുകാരിയല്ല, ഔദ്യോഗികമായി ഡിഗ്രികളോ ഇല്ല എങ്കിലും റോയല്‍ അസ്ട്രോണോമിക്കല്‍ സൊസൈറ്റി വില്യമിനയെ അംഗമായി സ്വീകരിച്ചിരുന്നു. ഹാര്‍വര്‍ഡ് ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫുകളുടെ ക്യൂറേറ്റര്‍ ആയി നിയമിച്ചതും ഇവരെ തന്നെ. ഇത്രയുമധികം കണ്ടുപിടുത്തങ്ങള്‍ നടത്തിയ വില്യമിനയ്ക്ക് ഇത്രയും അംഗീകാരം എന്നത് നാമമാത്രമായിരുന്നു എന്ന് വാദിക്കാവുന്നതാണ്; പക്ഷേ, പല സ്ത്രീകള്‍ക്കും ഉണ്ടായ ചരിത്രത്തിന്റെ മായ്ച്ചുകളയലിന് വില്യമിന ഇരയായില്ല. (ഒരു സ്ത്രീ ശാസ്ത്രവൃത്തിക്കൊപ്പം ബുദ്ധിമുട്ടി ചരിത്രം രേഖപ്പെടുത്തല്‍ കൂടി ചെയ്തതുകൊണ്ടാണിത്; ആനീ ജമ്പ് കാനന്‍ എന്ന ആ ശാസ്ത്രജ്ഞയിലേക്ക് നമുക്ക് ഉറപ്പായും പോകാം)

1911-ല്‍ ഒരു യൂണിവേഴ്സിറ്റിയില്‍ ക്ലാസെടുക്കാനായി തയ്യാറെടുത്തുകൊണ്ടിരുന്നപ്പോള്‍ ന്യൂമോണിയ ബാധിച്ച് വില്യമിന ആശുപത്രിയിലായി. അവിടെവച്ച് ആരോഗ്യം കൂടുതല്‍ മോശമാകുകയും നിര്യാതയാകുകയും ചെയ്തു. അനേകം ചരമക്കുറിപ്പുകള്‍ സയന്‍സ് ജേണലുകളില്‍ പ്രസിദ്ധീകൃതമാകാനും വിധം ജ്യോതിശാസ്ത്രത്തെയാകെ തൊട്ടുനിന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു വില്യമിന.

ഇനി നക്ഷത്രങ്ങളിലേക്ക് നോക്കുമ്പോള്‍ ഇടയ്ക്കുള്ള ഇരുട്ടുകളിലേക്കും ഒന്ന് നോക്കിയേക്കുക; ആ ഇരുട്ടുകളില്‍ നക്ഷത്രങ്ങളുടെ ജീവിതചക്രം കണ്ടറിയാനുള്ള വെളിച്ചമായിട്ട് വില്യമിനയെക്കൂടി തിരിച്ചറിഞ്ഞേക്കുക…!

റഫറന്‍സ്

  • http://articles.adsabs.harvard.edu//full/1911ApJ….34..314C/0000316.000.html
  • https://ui.adsabs.harvard.edu/abs/1990PASP..102.1337W/abstract
  • https://science.sciencemag.org/content/33/861/987
  • https://academic.oup.com/mnras/article/72/4/261/991203
  • The Glass Universe: The Hidden History of the Women Who Took the Measure of the Stars by Dava Sobel

#10 പ്രപഞ്ചവികാസത്തിന് തിരികാട്ടിയവള്‍…!

Henrietta Swan Leavitt

പ്രപഞ്ചം വികസിക്കുകയാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാകും. പ്രായോഗികമായി പറഞ്ഞാല്‍ ഗുരുത്വബലത്താല്‍ ബന്ധിക്കപ്പെട്ട് കിടക്കുന്ന സൂര്യനും ഭൂമിയും ഒക്കെ തമ്മില്‍ ഈ വികാസമില്ല; ഗാലക്സികള്‍ക്കിടയിലാണ് ഈ വികാസം പ്രകടമാകുന്നത്. മറ്റ് ഗാലക്സികള്‍ നമ്മളില്‍ നിന്ന് അകന്നുപോകുന്ന വേഗത അളന്നാല്‍ കൂടുതല്‍ അകന്ന് കിടക്കുന്നവ കൂടുതല്‍ വേഗത്തില്‍ അകന്നുപോകുന്നു എന്ന് കാണാം. 1920-കളില്‍ തന്നെ, അകന്നുപോകുന്ന സാധനങ്ങള്‍ ഗാലക്സികള്‍ ആണെന്ന് മനസിലാക്കും മുന്‍പേ, അവ അകന്നുപോകുന്നു എന്ന് മനസിലാക്കാന്‍ സാധിച്ചതെങ്ങിനെയാണ്? അത്ഭുതമെന്ന് പറയാവുന്ന ആ നിരീക്ഷണം സാധ്യമാക്കിയ ശാസ്ത്രജ്ഞയുടെ കഥയാണിത്. ഹെന്‍റിയെറ്റ സ്വാന്‍ ലെവിറ്റ് (Henrietta Swan Leavitt) എന്ന ശാസ്ത്രജ്ഞയുടെ കഥ.

1868-ല്‍ അമേരിക്കയില്‍ മാസ്ചുസെറ്റ്സിലാണ് ഹെന്‍റിയെറ്റയുടെ ജനനം. കോളേജില്‍ നാലാം കൊല്ലം മാത്രമാണ് ഹെന്‍റിയെറ്റ ജ്യോതിശാസ്ത്ര കോഴ്സ് എടുക്കുന്നത്. പക്ഷേ, ഡിഗ്രിക്ക് സമാനത സര്‍ട്ടിഫിക്കറ്റ് (പുരുഷന്മാര്‍ക്ക് മാത്രമേ ഡിഗ്രി കൊടുത്തിരുന്നുള്ളു!) 1892-ല്‍ നേടിയതിനുശേഷം അടുത്ത കൊല്ലം തന്നെ ഹാര്‍വര്‍ഡ് ഒബ്സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്ര കമ്പ്യൂട്ടറുകളിലൊരാളായി സഹായത്തിന് കയറി ഹെന്‍റിയെറ്റ.

പക്ഷേ, അധികകാലം ആ രീതികള്‍ തുടര്‍ന്നില്ല. 1896-ല്‍ ഹെന്‍റിയെറ്റ യൂറോപ്പിലേക്ക് യാത്ര തിരിച്ചു. തിരിയെ എത്തിയപ്പോള്‍ ഹാര്‍വര്‍ഡിലേക്ക് മടങ്ങാതെ ഒരു ആര്‍ട്ട് കോളേജില്‍ അസിസ്ന്റായി പ്രവേശിക്കുകയാണ് ഹെന്‍റിയെറ്റ ചെയ്തത്. ഈ സമയത്ത് എന്തുകൊണ്ടോ ഹെന്‍റിയെറ്റയുടെ കേള്‍വിക്കും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിത്തുടങ്ങിയിരുന്നു. (ഈ സമയത്ത് പൂര്‍ണ്ണമായും ചെവി കേള്‍ക്കില്ല എന്ന അവസ്ഥയിലായിരുന്നില്ല ഹെന്‍റിയെറ്റ; അങ്ങനെ ആണെന്ന ഒരു തെറ്റിദ്ധാരണ വ്യാപകമായതുകൊണ്ടാണ് എടുത്ത് പറഞ്ഞത്) എന്തായാലും ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരുമായി വിഷയത്തെ പറ്റി കത്തുകള്‍ എഴുതിക്കൊണ്ടിരുന്ന ഹെന്‍റിയെറ്റ അവസാനം സയന്‍സിലേക്ക് തന്നെ തിരികെ വരാന്‍ തീരുമാനിച്ചു. 1903-ല്‍ ഹെന്‍റിയെറ്റ ഒരു കമ്പ്യൂട്ടറായി തിരികെ പ്രവേശിച്ചു.

അടുത്ത കൊല്ലം തന്നെ (1904) ഹെന്‍റിയെറ്റ തനിക്ക് താത്പര്യമുള്ള ഒരു വിഷയം കണ്ടെത്തി: മാറ്റമുള്ള നക്ഷത്രങ്ങള്‍. (variable stars) തെളിച്ചത്തില്‍ (apparent magnitude) മാറ്റം കാണിക്കുന്ന നക്ഷത്രങ്ങളെ ആണ് ഈ പേര് വിളിക്കുക. ഇവയില്‍ ചിലതില്‍ മാറ്റങ്ങള്‍ ഒരു കൃത്യമായ സമയം കഴിഞ്ഞാല്‍ ആവര്‍ത്തിക്കും, ദിവസങ്ങളോ വര്‍ഷങ്ങളോ ആകാം ഈ ആവര്‍ത്തന സമയം. അവയെ നമ്മള്‍ സെഫിഡ് നക്ഷത്രങ്ങള്‍ (Cepheid variables) എന്നാണ് വിളിക്കുക. ഹെന്‍റിയെറ്റ ഇത്തരം സെഫിഡുകളെ ഒരുപാട് എണ്ണത്തെ നിരീക്ഷിച്ചു; 1777 എണ്ണം ഉള്ള ഒരു പേപ്പര്‍ റഫറന്‍സില്‍ കാണാം. ആ നിരീക്ഷണത്തിലൂടെ ഈ സെഫിഡുകളുടെ ശരിക്കുള്ള പ്രകാശത്തിന്റെ ശക്തിയും (luminosity) ആവര്‍ത്തന സമയവും തമ്മില്‍ ബന്ധമുണ്ട് എന്ന് വ്യക്തമായി ഹെന്‍റിയെറ്റ സ്ഥാപിച്ചു. ഈ ഗണിതശാസ്ത്ര ബന്ധത്തെ അവരുടെ ഓര്‍മ്മയ്ക്ക് ലെവിറ്റിന്റെ നിയമം (Leavitt’s law) എന്നാണ് വിളിക്കുന്നത്.

ഇതും പ്രപഞ്ച വികാസവും തമ്മിലുള്ള ബന്ധം? ഗാലക്സികള്‍ എത്ര അകലെയാണ് എന്ന് നോക്കാന്‍ അതിലുള്ള സെഫിഡുകളുടെ തെളിച്ചം നോക്കിയാല്‍ മതി. എത്ര ദൂരെ ഉള്ളവ എത്രമാത്രം മങ്ങും എന്നതിന് കണക്കുണ്ട്; ശരിക്കുമുള്ള പ്രകാശത്തിന്റെ ശക്തി എന്ത് എന്നതിന് സെഫിഡിന്റെ സമയദൈര്‍ഘ്യത്തില്‍ നിന്നും കണക്കുണ്ട്. അതായത്, ഗാലക്സികളിലേക്കുള്ള ദൂരമളക്കാന്‍ പ്രപഞ്ചവികാസം ആദ്യമളന്നവര്‍ എടുത്ത അളവുകോല്‍, ജ്യോതിര്‍ഭൗതികത്തിന്റെ ഭാഷയില്‍ സ്റ്റാന്റേര്‍ഡ് കാന്‍ഡില്‍ (standard candle) എന്ന തിരി, ഹെന്‍റിയെറ്റയുടെ സെഫിഡുകളായിരുന്നു.

ചെവിയുടെ ബുദ്ധിമുട്ടുകള്‍ പലപ്പോഴും ഹെന്‍റിയെറ്റ സ്വന്തം ജോലിയില്‍ കേന്ദ്രീകരിക്കാന്‍ സഹായമായിട്ട് ഉപയോഗിക്കുന്ന അവസ്ഥയാണ് അവസാനകാലത്തുണ്ടായത്. ആനീ ജമ്പ് കാനന്‍ എന്ന സഹപ്രവര്‍ത്തകയും ബധിരത അനുഭവിച്ചിരുന്നു എന്നതുകൊണ്ട് ഈ കാര്യത്തില്‍ ഒരു സഹചാരികൂടിയുണ്ടായിരുന്നു ഹാര്‍വര്‍ഡില്‍. അതീവ ശ്രദ്ധ വേണ്ടീയിരുന്നപ്പോള്‍ തന്റെ കേള്‍വി സഹായി (hearing aid) ഓഫ് ചെയ്തുവയ്ക്കുമായിരുന്നത്രേ ഹെന്‍റിയെറ്റ. സെഫിഡുകളെപ്പോലെ സൂക്ഷ്മമായ മാറ്റങ്ങള്‍ പഠിക്കേണ്ടതുണ്ടായിരുന്നു എന്നതുകൊണ്ട് അളവുകോലുകള്‍ കൃത്യമാക്കുന്നതിലും വികസിപ്പിക്കുന്നതിലും ഹെന്‍റിയെറ്റ വലിയ സംഭാവനകള്‍ ജ്യോതിശാസ്ത്രത്തിന് നല്‍കിയിട്ടുണ്ട്.

1921-ല്‍ ക്യാന്‍സര്‍ ബാധിച്ച് ഹെന്‍റിയെറ്റ മരിച്ചു. അവസാനകാലം വരെ ഒരു കമ്പ്യൂട്ടറായി തന്നെ (സാങ്കേതികമായിട്ട് പറഞ്ഞാല്‍ പദവി: അസിസ്റ്റന്റ്) ജോലി ചെയ്തുകൊണ്ടിരുന്നു ഹെന്‍റിയെറ്റ; ശാസ്ത്രജ്ഞയാണ് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും സാമൂഹികവ്യവസ്ഥ അവരെ മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല. മനുഷ്യരാശിക്ക് പ്രപഞ്ചത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ വഴിവിളക്കായ ഹെന്‍റിയെറ്റയുടെ പഠനത്തിന്റെ പ്രാധാന്യം പക്ഷേ, വരും തലമുറയ്ക്ക് മറന്നുകളയുക സാധ്യമായിരിന്നില്ല!

ഇനി പ്രപഞ്ചവികാസം എന്ന് കേള്‍ക്കുമ്പോള്‍ അതിന് തിരി കൊളുത്തിയ ഹെന്‍റിയെറ്റയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കുക…!

റഫറന്‍സ്

  • https://ui.adsabs.harvard.edu/abs/1908AnHar..60…87L/abstract
  • https://ui.adsabs.harvard.edu/abs/1912HarCi.173….1L/abstract
  • https://www.pnas.org/content/15/3/168
  • Miss Leavitt’s Stars: The Untold Story of the Woman Who Discovered How to Measure the Universe by George Johnson

#11 ആകാശത്തിന്റെ ഭാവി കണ്ടവള്‍…!

Nicole-Reine Lepaute

വാനനിരീക്ഷണത്തില്‍ താത്പര്യമുള്ളവര്‍ക്ക് ഹാലിയുടെ വാല്‍നക്ഷത്രം (Halley’s Comet) പരിചയമുണ്ടാകും; ഏറ്റവും പ്രസിദ്ധമായ വാല്‍നക്ഷത്രങ്ങളിലൊന്നാണത് എന്ന് പറയുന്നത് അതിശയോക്തിയാകില്ല. ഇതിന്റെ പ്രശസ്തിയുടെ വലിയൊരു കാരണം ചരിത്രാതീതകാലം മുതല്‍ ഒരുപാട് നിരീക്ഷിക്കപ്പെട്ട ഒന്നാണിത് എന്നതാണ്; ഏതാണ്ട് 75 കൊല്ലത്തില്‍ ആവര്‍ത്തിച്ച് ഭൂമിയെ കടന്നുപോകുന്നുണ്ട് ഇത് എന്നതുകൊണ്ട്. പക്ഷേ, ഈ കാര്യം മനസിലാക്കാന്‍ വാല്‍നക്ഷത്രങ്ങള്‍ സൂര്യനെ കറങ്ങുന്നുണ്ട് എന്നും, ഗുരുത്വാകര്‍ഷണം വാല്‍നക്ഷത്രങ്ങളില്‍ ബാധിക്കുന്നതില്‍ വ്യത്യാസമൊന്നുമില്ല എന്നതടക്കം നമ്മളിന്ന് മനസിലാക്കുന്ന പല വസ്തുതകളും ഗണിതശാസ്ത്രപരമായിത്തന്നെ തെളിയിക്കേണ്ടതിരുന്നു. (ന്യൂട്ടന്‍ പറയുന്നത് വേദവാക്യമായിട്ടെടുക്കലല്ലല്ലോ സയന്‍സ്!) അത് തെളിയിക്കുന്ന കണക്കുകൂട്ടല്‍ 1758-ലും നിരീക്ഷണം 1759-ലും ആണ് നടന്നത്; ആ കണക്കുകൂട്ടലിന്റെ അവിഭാജ്യഘടകമായിരുന്ന ഒരു ജ്യോതിശാസ്ത്രജ്ഞയെ പറ്റിയാണ് ഈ കുറിപ്പ്. ന്യൂട്ടോണിയന്‍ ഫിസിക്സ് ബഹിരാകാശത്തേയും പ്രവചിക്കാനുപയോഗിക്കാമെന്ന് തെളിയിച്ചവള്‍: നിക്കോള്‍-റെയ്നെ ലെപുട്. (Nicole-Reine Lepaute)

നിക്കോള്‍-റെയ്നെ 1723-ല്‍ പാരീസിലാണ് ജനിച്ചത്. രാജാവിന്റെ സേവകനായിരുന്നു അച്ഛന്‍ എന്നതുകൊണ്ട് നിക്കോള്‍-റെയ്നെയുടെ ജനനവും ജീവിതത്തിന്റെ ആദ്യപാദവും ലക്സംബര്‍ഗ് കൊട്ടാരത്തിലായിരുന്നു. വായനയില്‍ നിക്കോള്‍-റെയ്നെക്കുണ്ടായിരുന്ന ശ്രദ്ധയെ പുസ്തകങ്ങള്‍ “ആര്‍ത്തിയോടെ തിന്നുക” (“devour”) എന്നാണ് മറ്റുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്. 1749-ല്‍ രാജാവിന്റെ ക്ലോക്കുനിര്‍മ്മാതാവായിരുന്ന തന്റെ കാമുകനെ നിക്കോള്‍-റെയ്നെ വിവാഹം ചെയ്തു.

എമിലി ഡു ഷാറ്റ്ലിയുടെ കഥ ഓര്‍മ്മയുണ്ട് എങ്കില്‍ (സയന്‍സിലെ സ്ത്രീകള്‍ #1) നിക്കോള്‍-റെയ്നെ ജനിച്ച കാഥഘട്ടത്തി ഫ്രാന്‍സില്‍ ജ്ഞാനോദയ ചിന്തയുടേയും സയന്‍സിന്റേയും വലിയ വിപ്ലവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് കൂടി ഓര്‍മ്മയുണ്ടാകും. ഹാലിയുടെ വാല്‍നക്ഷത്രം 1758-59 കാലഘത്തില്‍ വരും എന്നൊരു ധാരണ എല്ലാവര്‍ക്കുമുണ്ടായിരുന്നു; അതായത് മുമ്പുള്ള കണക്കിന്റെ മാര്‍ജിന്‍ ഏതാണ്ട് രണ്ട് കൊല്ലമായിരുന്നു! ആ രണ്ട് കൊല്ലത്തിന് ന്യായമുണ്ട്; സൗരയൂഥത്തിലെ ഏതൊക്കെ ഗ്രഹങ്ങള്‍ ഈ വാല്‍നക്ഷത്രത്തിന്റെ വഴിക്ക് ഉണ്ട്, അവ ഏതൊക്കെ കാര്യമായ ഗുരുത്വാകര്‍ഷണം മൂലം അതിന്റെ വഴി ചെറുതായി തിരിച്ച് വിടുന്നുണ്ട് ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കിയാലെ ആ കണക്കുകൂട്ടല്‍ കൃത്യമാക്കാന്‍ പറ്റു. (അന്ന് അറിയില്ല എങ്കിലും ഹാലിയുടെ വാല്‍നക്ഷത്രത്തിന്റെ വഴിയില്‍ അതിനെ പിടിച്ച് വലിക്കാന്‍ യുറാനസും നെപ്ട്യൂണും കൂടി ഉണ്ട് എന്നതുകൊണ്ട് അന്ന് ഇങ്ങനെയൊരു കണക്കുകൂട്ടല്‍ ഏതാണ്ട് അസാധ്യമായിരുന്നു!)

നിക്കോള്‍-റെയ്നെ കണക്കുകളിലും ഈ വിഷയത്തിലും സമര്‍ത്ഥയാണെന്ന് കണ്ട് ജെറോം ലലാണ്ടേ എന്ന ജ്യോതിശാസ്ത്രജ്ഞന്‍ തന്റെ ഗണിതശാസ്ത്ര സംഘത്തിലേക്ക് നിക്കോള്‍-റെയ്നെയെ കൂട്ടി: നിക്കോള്‍-റെയ്നെ, ജെറോം, പിന്നെ അലെക്സിസ് ക്ലൈയ്റൗട്ട് എന്നിവരായിരുന്നു ഈ സംഘം. ആറ് മാസം രാപകലില്ലാതെ ഇവര്‍ മൂന്നുപേരും കണക്കുകൂട്ടി, പലപ്പോഴും ഉറക്കവും ഭക്ഷണവും ത്യജിച്ച്. പക്ഷേ, 1758 നവംബറില്‍ ഈ കണക്ക് അലെക്സിസ് പ്രസിദ്ധീകരിച്ചപ്പോള്‍ നിക്കോള്‍-റെയ്നെയുടെ പേരില്ല; അവളുടെ സംഭാവനകള്‍ എവിടെയും പേരിന് പോലും ഇല്ല. ജെറോം നിക്കോള്‍-റെയ്നെ മരിക്കുന്നതുവരെ, ചരമക്കുറിപ്പുകളിലും, ഈ അനീതിയെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു; അങ്ങനെ ആവര്‍ത്തിച്ച് തന്നാലാകും പോലെ ചരിത്രം തിരുത്താനും!

1759 ഏപ്രില്‍ 15-ന് വാല്‍നക്ഷത്രം സൂര്യന് ഏറ്റവും അടുത്തെത്തും (perihelion) എന്നായിരുന്നു ഇവരുടെ കണക്കിന്റെ പ്രവചനം. മാര്‍ച്ച് 13-നാണ് ശരിക്കും വാല്‍നക്ഷത്രം സൂര്യന് ഏറ്റവും സമീപത്തുകൂടി കടന്നുപോയത്! രണ്ട് കൊല്ലമായിരുന്നു മുന്‍പത്തെ കണക്കിന്റെ മാര്‍ജിന്‍ എന്ന് ആലോചിച്ചാല്‍, (ഹാലി 1958-ല്‍ വരും എന്നാണ് പ്രവചിച്ചിരുന്നത്!) ഇവരുടെ കണക്ക് എത്രമാത്രം കൃത്യമായിരുന്നു എന്ന് മനസിലാക്കാന്‍ കഴിയും. പക്ഷേ, ആധുനിക ജ്യോതിശാസ്ത്രത്തിന്റെ കണ്ണില്‍ നിന്ന് നോക്കുമ്പോള്‍ യുറാനസിന്റേയും നെപ്ട്യൂണിന്റേയും ഗുരുത്വബലം പരിഗണിക്കാതെ ഇതെങ്ങനെ സാധ്യമായി എന്നതും അത്ഭുതമാണ്! (അതുകൊണ്ട് തന്നെ ഇതിനെ ചോദ്യം ചെയ്യുന്ന ഒരു ന്യൂനപക്ഷവും ഉണ്ട് കെട്ടോ!) ഇന്ന് പോലും പ്രവചനത്തിന് ഒട്ടുമേ വഴങ്ങാത്ത ഒരുപാട് ബലങ്ങളാല്‍ ഏതൊക്കെയോ വഴിക്ക് വലിക്കപ്പെടുന്ന പ്രതിഭാസങ്ങളാണ് വാല്‍നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങള്‍; കമ്പ്യൂട്ടറോ കാല്‍ക്കുലേറ്ററോ ഇല്ലാത്ത, ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ ബാല്യകാലത്ത് ഇത് ചെറിയൊരു കാര്യമേ അല്ല!

നിക്കോള്‍-റെയ്നെ സ്വാഭാവികമായും തന്റെ പിന്നീടുള്ള ജ്യോതിശാസ്ത്ര പ്രസിദ്ധീകരണങ്ങളിലും കണക്കുകളിലും ഒപ്പം ചേര്‍ത്തത് ജെറോമിനെയായിരുന്നു. 1761-ലും 1769-ലും ഭൂമിലില്‍ നിന്ന് നോക്കുമ്പോള്‍ ശുക്രന്‍ (venus) സൂര്യന്റെ മുന്നിലുടെ കടന്നുപോകുന്ന പ്രതിഭാസം ഉണ്ടായിരുന്നു; അത് സൂര്യന്റെ മുഖത്ത് ഏത് വഴിക്കാണ് പോകുക എന്ന കണക്കായിരുന്നു നിക്കോള്‍-റെയ്നെ അടുത്തതായി ചെയ്തത്. 1764-ലെ സൂര്യഗ്രഹണം എവിടെയൊക്കെ, എത്ര അളവില്‍, ഏത് സമയത്ത്, എത്ര ദൈര്‍ഘ്യത്തില്‍ എന്ന് 1762-ല്‍ പ്രവചിച്ചതാണ് നിക്കോള്‍-റെയ്നെയുടെ മറ്റൊരു വലിയ സംഭാവന.

1767-ല്‍ രോഗബാധിതനായ ഭര്‍ത്താവിനെ നോക്കലായി നിക്കോള്‍-റെയ്നെയുടെ പ്രാഥമിക ജോലി; 1788-ല്‍ മരിക്കുന്നത് വരെ നിക്കോള്‍-റെയ്നെ അതേ ജോലി തന്നെ ചെയ്തുകൊണ്ടിരുന്നു. ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ, ജ്യോതിശാസ്ത്രത്തിന്റെ നിരീക്ഷണാധിഷ്ഠിതമായ അടിസ്ഥാനം വികസിപ്പിക്കുന്നതില്‍ നിക്കോള്‍-റെയ്നെ സമാനതകളില്ലാത്ത സംഭാവനകളാണ് നല്‍കിയത്.

ഹാലിയുടെ വാല്‍നക്ഷത്രത്തെ പറ്റി ഇനി ഓര്‍ക്കുമ്പോള്‍ ഹാലിയെ മാത്രമല്ല, അതിനെ ശരിക്കും മനുഷ്യരാശിയുടേതാക്കിമാറ്റിയ നിക്കോള്‍-റെയ്നെയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കുക…!

റഫറന്‍സ്

  • http://articles.adsabs.harvard.edu/full/1911Obs….34…87L
  • http://mathshistory.st-andrews.ac.uk/Biographies/Lepaute.html
  • Hypatia’s heritage : a history of women in science from antiquity to the late nineteenth century by Margaret Alic
  • The Unforgotten Sisters: Female Astronomers and Scientists before Caroline Herschel by Gabriella Bernardi

#12 നക്ഷത്രങ്ങളെ തരം തിരിച്ചവള്‍…!

Annie Jump Cannon

എണ്ണാനാകില്ല എന്ന് കവികളാദ്യം പറയുന്നതിലൊന്ന് നക്ഷത്രങ്ങളാണ്. അവര്‍ മടിയന്മാരാണെന്ന് സംശയിക്കാം; നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന നക്ഷത്രങ്ങള്‍ ചരിത്രത്തിലൊട്ടാകെ ഒരുപാട് ജ്യോതിശാസ്ത്രജ്ഞര്‍ എണ്ണിയിട്ടുണ്ട്! പക്ഷേ, ഒരുപാടുണ്ട് എന്നത് സംശയിക്കേണ്ടതില്ല. ടെലസ്കോപ്പിന്റെ സഹായമില്ലാതെ കാണാനാകുന്നത് തന്നെ മനുഷ്യബുദ്ധിയെ വെല്ലുവിളിക്കാന്‍ പാകത്തിനുണ്ടെങ്കില്‍ ടെലസ്കോപ്പുകളില്‍ നിന്ന് ഒരുപാട് ഡാറ്റ വരുന്ന ആദ്യത്തെ കാലഘട്ടത്തിലെ ബൗദ്ധികമായ വെല്ലുവിളി ഒന്നാലോചിച്ച് നോക്കൂ. ആ കാലഘട്ടത്തില്‍ നക്ഷത്രങ്ങളെ വ്യക്തമായ ഗ്രൂപ്പുകളിലേക്ക് തരം തിരിക്കാനും നിരീക്ഷണങ്ങള്‍ക്ക് പ്രസക്തമായ അര്‍ത്ഥങ്ങള്‍ വായിക്കാന്‍ സഹായിച്ചതും ആനീ ജമ്പ് കാനനാണ്. (Annie Jump Cannon) ജ്യോതിശാസ്ത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള സ്ത്രീ എന്ന് പറയാവുന്ന, നക്ഷത്രങ്ങളെ മനുഷ്യബുദ്ധിക്ക് മെരുക്കിയ സ്ത്രീ.

അമേരിക്കയിലെ ഡെലവെയറില്‍ 1863-ലാണ് ആനീ ജനിക്കുന്നത്. ആനീയുടെ അമ്മ നക്ഷത്രങ്ങളെ ചെറുപ്പത്തിലെ ആനീക്ക് പരിചയപ്പെടുത്തിയിരുന്നു; ആ താത്പര്യം ആനീയില്‍ കണ്ടപ്പോള്‍ നിര്‍ഭയം അതിനെ പിന്തുടരാനും അമ്മ ആനീയെ പ്രോത്സാഹിപ്പിച്ചു. വെല്ലെസ്ലി കോളേജില്‍ അടിസ്ഥാന സയന്‍സ് വിഷയങ്ങളും ഗണിതശാസ്ത്രവും പഠിക്കുന്നതിനൊപ്പം ജ്യോതിശാസ്ത്ര പാഠപുസ്തകങ്ങളില്‍ നോക്കി വാനനിരീക്ഷണം നടത്തുന്നതും ആനീയുടെ കൗതുകങ്ങളിലൊന്നായിരുന്നു. സാറ ഫ്രാന്‍സിസ് വൈറ്റിങ്ങ് എന്ന, അന്ന് അമേരിക്കയിലെ വിരലിലെണ്ണാവുന്ന, ഭൗതികശാസ്ത്രജ്ഞകളിലൊരാള്‍, അധ്യാപികയുടെ ശാസനത്തിലായിരുന്നു ആനീയുടെ കോളേജ് വിദ്യാഭ്യാസം. സാറയും ആനീയും തമ്മില്‍ ജീവിതമൊട്ടാകെ തുടര്‍ന്ന സുന്ദരമായൊരു ഗുരുശിഷ്യബന്ധമുണ്ടായിരുന്നു; സയന്‍സ് ജേണലില്‍ സാറയുടെ ചരമക്കുറിപ്പ് എഴുതിയത് ആനീയായിരുന്നു.

പഠനത്തിന് ശേഷം ചില കോളേജുകളില്‍ സഹായിയായി ഒക്കെ ജോലി നോക്കിയതിന് ശേഷം 1896-ല്‍ ഹാര്‍വര്‍ഡില്‍ കമ്പ്യൂട്ടറുകളിലൊരാളായി ആനീ സ്ഥിരം ജോലി നേടി. റിട്ടയര്‍ ചെയ്യുന്ന സമയമാകുമ്പോഴേക്കും ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ അനൗദ്യോഗിക, എന്നാല്‍ അനിഷേധ്യ നേതാവ് തന്നെയായിരുന്നു ആനീ. (ഔദ്യോഗികമായി ഒരാണിനെ അല്ലാതെ ഹാര്‍വര്‍ഡിന്റെ പുരുഷാധിപത്യം സ്വീകരിക്കുക എന്നത് സാധ്യമായിരുന്നില്ല) ഈ സീരീസില്‍ മുന്‍പ് സൂചിപ്പിച്ചിട്ടുള്ളത് പോലെ, ഒബ്സര്‍വേറ്ററികളില്‍ നിന്ന് വരുന്ന വലിയ അളവിലുള്ള ഡാറ്റ വായിച്ച് അതിന്റെ അര്‍ത്ഥം കണ്ടെത്തുകയായിരുന്നു കമ്പ്യൂട്ടറുകളുടെ ജോലി. പക്ഷേ, സ്ത്രീകള്‍ യന്ത്രങ്ങളോ ബുദ്ധി കുറഞ്ഞവരോ അല്ലാത്തതുകൊണ്ട് അവര്‍ ഈ ജോലിയുടെ ഭാഗമായി സയന്‍സിന് സംഭാവന ചെയ്തു എന്നതാണ് ചരിത്രം.

നിര്യാതനായ സ്വന്തം ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി നക്ഷത്രങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തില്‍ മേരി ഡ്രേപ്പര്‍ ഹാര്‍വര്‍ഡിന് കൂറച്ചധികം ഫണ്ട് സംഭാവന ചെയ്തിരുന്നു; ഇതിന്റെ ഭാഗമായി നക്ഷത്രങ്ങളെ തരം തിരിക്കുന്ന പണിയും ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകള്‍ക്ക് തന്നെയായിരുന്നു. നക്ഷത്രങ്ങളുടെ പല സ്വഭാവങ്ങളുമുപയോഗിച്ച് തരം തിരിക്കലിന് പലരും ശ്രമിച്ചു; വില്യമിന ഫ്ലെമിങ്ങ് (സയന്‍സിലെ സ്ത്രീകള്‍ #9) ആദ്യത്തെ ജോലിയായി ഏറ്റെടുത്തതും, പരാജയപ്പെട്ടതും ഇതിലായിരുന്നു. അവസാനം, ഒരുപാട് പരാജയങ്ങളില്‍ നിന്ന് പാഠം പഠിച്ചുകൊണ്ടും, സാറയുടെ നിര്‍ദ്ദേശപ്രകാരം പഠിച്ച സ്പെക്ട്രോസ്കോപ്പി സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടും ഇന്ന് ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന തരം തിരിക്കല്‍ രീതി ആനീ രൂപീകരിച്ചു: ലളിതമാക്കി പറഞ്ഞാല്‍ നക്ഷത്രങ്ങളുടെ “നിറം” വച്ച് തരം തിരിക്കാം.

നക്ഷത്രങ്ങള്‍ക്ക് എല്ലാം ഏതാണ്ട് ഒരേ നിറമാണ്: വെള്ള. എല്ലാ നിറത്തിലുമുള്ള പ്രകാശം എല്ലാ നക്ഷത്രങ്ങളുടെ ഉള്ളില്‍ നിന്നും പുറത്തുവിടുന്നുണ്ട് എന്നതുകൊണ്ട് അവ വെളുത്തിരിക്കണം. പക്ഷേ, നക്ഷത്രത്തിന്റെ ഉള്ളില്‍ നിന്ന് ഈ “വെള്ള” മുഴുവനും പുറത്തുകടക്കുന്നില്ല; നക്ഷത്രത്തിന്റെ പുറത്തേക്ക് പോകുന്ന വഴി കുറേ നിറങ്ങള്‍ വലിച്ചെടുക്കപ്പെടും. ആ വലിച്ചെടുക്കപ്പെടുന്ന നിറം കൂടുതല്‍ ഏതാണ് എന്ന് സ്പെക്ട്രോസ്കോപ്പി വഴി നമുക്ക് പറയാനാകും. (നിറം മാത്രമല്ല, എന്ത് ആണ് ആഗിരണം ചെയ്ത വസ്തു എന്നും പറയാം. അത് നാളെ) അങ്ങനെ, വലിച്ചെടുക്കപ്പെട്ടത് ഏത് എന്നത് ഉപയോഗിച്ചാണ് തരം തിരിവ്. O-B-A-F-G-K-M എന്ന ഏഴ് ഗ്രൂപ്പുകളിലേക്കാണ് തരം തിരിച്ചത്. (സൂര്യന്‍ G ഗ്രൂപ്പിലാണ്)

ഈ തരം തിരിവ് നക്ഷത്രങ്ങളെപ്പറ്റിയുള്ള നമ്മുടെ എല്ലാ ധാരണകളുടേയും നട്ടെല്ലാണെന്ന് പറയുന്നത് അതിശയോക്തിയല്ല. (ഇതിലും പ്രാധാന്യം ഇത് കൂടി ഉള്‍പ്പെടുന്ന H-R ഡയഗ്രം എന്ന ഒരു ഗ്രാഫിനെ പറയാന്‍ കഴിയൂ) പിന്നീടുള്ള പഠനങ്ങളില്‍ നിന്ന് ഈ “നിറം” എന്ന് പറയുന്നത് നക്ഷത്രങ്ങളുടെ താപനിലയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്ന് നമുക്ക് മനസിലായി. അതായ്ത്, അറിയാതെയായിരുന്നു എങ്കിലും നക്ഷത്രങ്ങളുടെ ഒരു വ്യക്തമായ അളവെടുപ്പായിരുന്നു ആനീ നടത്തിയത്. ഇതിനെ കൂടുതല്‍ വ്യക്തമാക്കിയതും വലിച്ചെടുത്ത നിറത്തിന്റെ പ്രാധാന്യമെന്താണെന്ന് മനസിലാക്കിയത് ആനീക്കൊപ്പം ഹാര്‍വര്‍ഡില്‍ ഉണ്ടായിരുന്ന മറ്റൊരു ശാസ്ത്രജ്ഞയാണ്: സിസിലിയ പെയ്ന്‍.

O-B-A-F-G-K-M ഗ്രൂപ്പുകളിലേക്ക് മറ്റേത് മനുഷ്യനേക്കാളുമധികം നക്ഷത്രങ്ങളെ തരം തിരിക്കുകയും അഞ്ച് പുതിയ നക്ഷത്രങ്ങളെ കണ്ടുപിടിക്കുകയും മറ്റനേകം കണ്ടുപിടുത്തങ്ങള്‍ സ്വന്തമായി ചെയ്യുകയും മറ്റ് കമ്പ്യൂട്ടറുകളെ അവരുടെ താത്പര്യങ്ങളില്‍ ഗവേഷണത്തിന് സഹായിക്കുകയും ഉള്‍പ്പടെ തളര്‍ച്ചയില്ലാതെ ജോലി ചെയ്യുകയായിരുന്നു ആനീ 1940-ലെ വിരമിക്കല്‍ വരെ. അവരുടെ ജോലിയെ അംഗീകരിച്ചുകൊണ്ട് തന്നെ ആനീക്ക് 1925-ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി; ആ പദവി ലഭിക്കുന്ന ആദ്യത്തെ സ്ത്രീ.

വിരമിക്കലിന് ശേഷവും ഒരു കൊല്ലം കൂടി മറ്റുള്ളവരുടെ ജോലിയില്‍ സഹായിക്കാന്‍ ശ്രമിക്കുമായിരുന്നു ആനീ; 1941-ല്‍ ആനീയുടെ മരണം വരെ.

മുന്‍ കുറിപ്പുകളില്‍ പറഞ്ഞത് പോലെ, ഒരു ശാസ്ത്രജ്ഞ എന്ന നിലയില്‍ ഒരുപാട് സംഭാവനകള്‍ നല്‍കിയിരുന്നു ആനീ. പക്ഷേ, അതില്‍ മാത്രം ഒതുങ്ങി എന്ന് പറയാന്‍ കഴിയില്ല സയന്‍സിന് ആനീ നല്‍കിയ സംഭാവന. സ്ത്രീകള്‍ക്ക് സയന്‍സിലേക്ക് സംഭാവന ചെയ്യാന്‍ കഴിയുമെന്ന് ഒരു ജീവിതം മൊത്തം ജീവിച്ചുകാണിച്ചു എന്നതിലൂടെ ഒരുപാട് സ്ത്രീകള്‍ക്ക് അടുത്ത തലമുറയില്‍ ഈ വഴിയിലേക്ക് വരാനുള്ള സാധ്യത കൂട്ടി ആനീ; മാത്രമല്ല, ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ ജീവചരിത്രങ്ങളിലൂടേയും ചരമക്കുറിപ്പുകളിലൂടേയും അവിടെ നടന്ന സയന്‍സ് എത്രമാത്രം പ്രാധാന്യമുള്ളതായിരുന്നു എന്ന് കാര്യം ചരിത്രം എളുപ്പത്തില്‍ മറന്നുകളയില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു ആനീ. (ഇതിനെല്ലാമൊപ്പം സ്ത്രീകള്‍ക്ക് വോട്ടവകാശത്തിന് വേണ്ടി പ്രതിഷേധിക്കുന്ന പാര്‍ട്ടിയില്‍ അംഗം കൂടിയായിരുന്നു ആനീ!)

സ്വന്തം സംഭാവന മാത്രമല്ല, മറ്റുള്ളവരുടെ സംഭാവനകളും മറന്നുപോകാതിരിക്കുക എന്നത് സ്വന്തം സമയവും അധ്വാനവും എടുത്ത് (ഒരു മണിക്കൂറില്‍ ആനീ 200 നക്ഷത്രങ്ങളെ കൃത്യമായി തരം തിരിച്ചിരുന്നു!) ഉറപ്പുവരുത്തി എന്നതുകൊണ്ടാണ് ആനീ ഏറ്റവും പ്രാധാന്യമുള്ള ജ്യോതിശാസ്ത്രജ്ഞയാണ് എന്ന് ഞാന്‍ പറഞ്ഞത്. സയന്‍സ് എന്നത് ഒരു കൂട്ടധ്വാനമാണ്; ഒരാള്‍ ഒറ്റയ്ക്കല്ല സയന്‍സ് ചെയ്യുന്നത്, നമ്മളെല്ലാവരും ഒരുമിച്ചാണ്. സയന്‍സിലേക്ക് കൂടുതല്‍ സ്ത്രീകള്‍ക്ക് (മനുഷ്യജനസംഖ്യയുടെ ~50% എന്ന് മറക്കണ്ട) വരാനാകുക എന്നത് സയന്‍സിന് അനിഷേധ്യമായ ഒരു സംഭാവന തന്നെയാണ്; അത് കൂടി ഉറപ്പുവരുത്തുന്നതായിരുന്നു ആനീയുടെ ജീവിതം.

ഇനി നിശാകാശത്തില്‍ അസംഖ്യമായ നക്ഷത്രങ്ങളെ കണ്ട് അത്ഭുതപ്പെടുമ്പോള്‍ വെറുതെ എണ്ണുക മാത്രമല്ല അവയെ ക്രമപ്പട്ടികയില്‍ തരം തിരിച്ച ആനീയുടെ, അവള്‍ക്കൊപ്പമുണ്ടായിരുന്ന ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ, കഴിവിനുകൂടി ആ അത്ഭുതത്തിന്റെ ഒരംശം ബാക്കിവയ്ച്ചേക്കുക…!

റഫറന്‍സ്

  • The Madame Curie Complex: The Hidden History of Women in Science by Julie Des Jardins
  • The Glass Universe by Dava Sobel
  • https://www.nature.com/articles/147738a0
  • https://www.sheisanastronomer.org/index.php/history/annie-cannon
  • https://ui.adsabs.harvard.edu/abs/1925PhDT………1P/abstract

#13 സൂര്യന്റെ ഉള്ള് കണ്ടവള്‍…!

Cecilia Payne-Gaposchkin

നമുക്ക് മുന്‍പേ വന്നവര്‍ തെറ്റുകള്‍ വരുത്തി എന്ന വിശ്വാസമാണ് സയന്‍സ് എന്ന് പറയാറുണ്ട്; അതായത്, മുന്‍പ് വസ്തുതകളെന്ന് ധരിച്ചിരുന്നത് തിരുത്തുന്നതാണ് സയന്‍സില്‍ ഏറ്റവും പ്രശസ്തമായ സംഭാവനകള്‍. പ്രപഞ്ചം എന്നാല്‍ ഭൂമി പോലെ തന്നെയാണെന്ന് വിശ്വസിച്ചിരുന്ന ഒരു ജ്യോതിശാസ്ത്ര പാരമ്പര്യത്തെ തച്ചുടച്ച ശാസ്ത്രജ്ഞയുടെ കഥയാണിന്ന്. നക്ഷത്രങ്ങള്‍ ഭൂരിഭാഗവും ഹൈഡ്രജനും ഹീലിയവും കൊണ്ട് നിര്‍മ്മിതമാണെന്ന ഇന്നത്തെ ജ്യോതിശാസ്ത്ര ധാരണ സ്പെക്ട്രങ്ങളില്‍ ഇന്ന് ആദ്യമായി വായിച്ച സിസിലിയ പെയ്ന്‍-ഗപോച്കിന്റെ (Cecilia Payne-Gaposchkin) കഥ.

സിസിലിയയുടെ ജനനം 1900-ല്‍ ഇംഗ്ലണ്ടിലാണ്. സയന്‍സിന് ചെറുപ്പത്തിലെ താത്പര്യമുണ്ടായിരുന്നു എങ്കിലും സിസിലിയ ആദ്യം പഠിച്ച പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കൂളുകളില്‍ ഫിസിക്സോ സങ്കീര്‍ണ്ണമായ ഗണിതശാസ്ത്രമോ പഠിപ്പിച്ചിരുന്നില്ല; സയന്‍സിലെ താത്പര്യം ബോട്ടണിയിലേക്ക് കേന്ദ്രീകരിക്കുകയാണ് സിസിലിയ അക്കാലത്ത് ചെയ്തത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ന്യൂവന്‍ഹാം കോളേജില്‍ ചേര്‍ന്നതില്‍ പിന്നെയാണ് ജ്യോതിശാസ്ത്ര ക്ലാസുകളിലിരിക്കാന്‍ സിസിലിയക്ക് കഴിയുന്നത്. സൂര്യഗ്രഹണത്തിന്റെ നിരീക്ഷണത്തിലൂടെ എങ്ങനെ അപേക്ഷികതാ സിദ്ധാന്തം തെളിയിച്ചു എന്നതിന്റെ വിശദീകരണം നല്‍കുന്ന അങ്ങനെയൊരു ക്ലാസില്‍ വച്ച് സിസിലിയയുടെ ലോകവീക്ഷണം തന്നെ മാറിമറിഞ്ഞു; ആ ക്ലാസില്‍ നിന്നാണ് ജ്യോതിശാസ്ത്രത്തിലും ഫിസിക്സിലും തനിക്ക് താത്പര്യമുണ്ടെന്ന് സിസിലിയ തിരിച്ചറിയുന്നത് തന്നെ. ആദ്യകൊല്ലം തന്നെ ബോട്ടണി ഉപേക്ഷിച്ച് അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു സിസിലിയ.

സിസിലിയ എത്ര സമര്‍ത്ഥയായിരുന്നാലും സ്ത്രീകള്‍ക്ക് ഡിഗ്രിയോ ഗവേഷണത്തിനുള്ള സംവിധാനമോ നല്‍കാന്‍ കേംബ്രിഡ്ജിന് ഒരു താത്പര്യവുമുണ്ടായിരുന്നില്ല. പക്ഷേ, കടലിനക്കരെ അമേരിക്കയിലെ ഹാര്‍വര്‍ഡില്‍ കുറച്ചധികം സ്ത്രീകള്‍ കുറച്ച് കാലമായി അവരുടെ ശാസ്ത്രഗവേഷണത്തിനുള്ള പ്രാപ്തി തുടര്‍ച്ചയായി തെളിയിച്ചുകൊണ്ടിരുന്നതുകൊണ്ട് അവിടെ സ്ത്രീകള്‍ക്ക് ഒബ്സര്‍വേറ്ററിയില്‍ ചേരാം എന്ന അവസ്ഥയായിരുന്നു. 1923-ല്‍ ഹാര്‍വര്‍ഡില്‍ സ്കോളര്‍ഷിപ്പോടുകൂടി ഒബ്സര്‍വേറ്ററിയില്‍ ഗവേഷണത്തിന് സിസിലിയക്ക് അവസരം ലഭിച്ചു.

ഗവേഷണത്തിന്റെ ഭാഗമായി ഒരുപാട് നക്ഷത്രങ്ങളുടെ സ്പെക്ട്രങ്ങള്‍ വിശകലനം ചെയ്യേണ്ടിയിരുന്നു സിസിലിയക്ക്; സ്പെക്ട്രങ്ങളുടെ കാവലാളായിരുന്നവളെ നിങ്ങള്‍ക്ക് ഇന്നലത്തെ കഥയില്‍ നിന്നറിയാം: ആനീ കാനന്‍. പുതിയ ഒരു ഗവേഷക സ്വന്തം ജോലി തടസ്സപ്പെടുന്നു എന്ന രീതിയില്‍ സിസിലിയയുടെ അവശ്യങ്ങള്‍ എടുക്കാനുള്ള എല്ലാ ന്യായവും ആനീക്ക് ഉണ്ടായിരുന്നു എങ്കിലും സിസിലിയയെ പൂര്‍ണ്ണമായി സ്വാഗതം ചെയ്യുകയാണ് ആനീ ചെയ്തത്. ആനീ അടുത്ത തലമുറയുടെ ജോലികളെ ഒട്ടും കുറച്ചുകാണാതിരുന്നതുകൊണ്ട് തന്നെയാണ് ആനീയുടെ ജോലിയില്‍ നിന്ന് സിസിലിയക്ക് വെറും രണ്ട് കൊല്ലത്തിനുള്ളില്‍ നക്ഷത്രങ്ങളെ പറ്റിയുള്ള നമ്മുടെ ധാരണയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞത്. അറിവ് സ്വതന്ത്രമായി പങ്കിടുന്നതിലൂടെയാണ് സയന്‍സ് പുരോഗമിക്കുന്നത്, ഒറ്റയ്ക്ക് പോകാനുള്ള ഒരു വഴിയല്ല സയന്‍സ്.

സ്പെക്ട്രത്തില്‍ സിസിലിയ കണ്ടത് അവള്‍ക്ക് മുന്‍പേ വന്നവര്‍ വരുത്തിയ തെറ്റുകളാണ്. 1925-ലെ സ്വന്തം ഗവേഷണപ്രബദ്ധത്തിന്റെ ഭാഗമായി നക്ഷത്രങ്ങളില്‍ ഭൂരിഭാഗവും ഹൈഡ്രജനും ഹീലിയവുമാണ് എന്നാണ് തന്റെ നിഗമനം എന്ന് സിസിലിയ എഴുതി. അതുവരെയുള്ള ധാരണ ഭൂമിയുടെ പ്രതലത്തിലെന്തുണ്ടോ അതാണ് സൂര്യനിലും നക്ഷത്രങ്ങളിലും എന്നായിരുന്നു! (അതായത് ഭൂമി ചൂടാക്കിയാല്‍ സൂര്യനായി മാറും എന്നായിരുന്നു അവരുടെ ഊഹങ്ങള്‍) പക്ഷേ, നക്ഷത്രങ്ങളുടെ സ്പെക്ട്രങ്ങളില്‍ നിന്ന് എന്ത് മൂലകങ്ങള്‍, എത്ര അളവിലുണ്ട് എന്ന് പറയാന്‍ സാധിക്കും.

നക്ഷത്രത്തിന്റെ ഉള്ളിലുണ്ടാകുന്ന പ്രകാശം പുറത്തേക്ക് വരുന്നതിന് മുന്‍പ് നക്ഷത്രത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ആറ്റങ്ങളില്‍ ഇടിക്കും; അങ്ങനെ ഇടിക്കുന്നതിലൂടെ വെള്ള പ്രകാശത്തില്‍ ചില “നിറങ്ങള്‍” (സാങ്കേതികമായി പറഞ്ഞാല്‍ ആവൃത്തി അതായത് frequency) നഷ്ടപ്പെട്ട് പോകും. ഈ നഷ്ടപ്പെട്ട നിറങ്ങള്‍ സ്പെക്ട്രത്തില്‍ കറുത്ത് (അല്ലെങ്കില്‍ സാധാരണയിലും മങ്ങി) കാണാന്‍ പറ്റും. അങ്ങനെയാണ് എന്ത് നക്ഷത്രങ്ങളിലുണ്ട് എന്ന് പറയാന്‍ കഴിയുക. പക്ഷേ, വളരെ ചെറിയ അളവിലാണെങ്കിലും ഹൈഡ്രജനും ഹീലിയവുമല്ലാത്ത മൂലകങ്ങള്‍ നക്ഷത്രങ്ങളിലുണ്ട്. (മെറ്റാലിസിറ്റി, metallicity, എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ അതിന്റെ അളവിന് പറയുക) അതിന്റെ സ്പെക്ട്രം കൂടി കലര്‍ന്നിട്ടും, പിന്നെ കുറച്ച് മുന്‍വിധികളും കൂടിയിട്ടാണ് സിസിലിയക്ക് മുന്‍പുള്ള സ്പെക്ട്രം അവലോകനങ്ങള്‍ “സൂര്യന്‍ ഭൂമിപോലെ” എന്ന നിഗമനത്തിലെത്തിയത്.

പക്ഷേ, കൂടുതല്‍ ശ്രദ്ധയോടെ സ്പെക്ട്രം വായിച്ചതില്‍ നിന്നും സ്പെക്ട്രം കറുക്കല്‍/മങ്ങലിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട് എന്നത് തിരിച്ചറിഞ്ഞതിലൂടേയുമാണ് സിസിലിയയുടെ ഡോക്ടറേറ്റ് പ്രബദ്ധം നക്ഷത്രങ്ങളെപ്പറ്റിയുള്ള മനുഷ്യരാശിയുടെ ധാരണ തിരുത്തിയെഴുതിയത്. ഇത് മാത്രമല്ല, സ്പെക്ട്രത്തിന്റെ നിറം കൂടുതല്‍ മങ്ങുന്നത് (ആനീയുടെ OBAFGKM ഗ്രൂപ്പ്) താപനിലയിലൂടെ ആണെന്നും സിസിലിയ കണ്ടെത്തി. ചരിത്രത്തില്‍ സയന്‍സിനെ ഇത്രയുമധികം സ്വാധീനിച്ച ഡോക്ടറല്‍ തീസിസ് ഉണ്ടാകില്ല.

25 വയസ്സില്‍ സയന്‍സ് മാറ്റിമറിച്ചതിന് ശേഷം സിസിലിയ പലതരത്തിലുള്ള നക്ഷത്രങ്ങളുടേയും സൂപ്പര്‍നോവകളുടേയും ഒക്കെ ഉള്ളടക്കമെന്ത്, മില്‍കിവേയുടെ ഘടനയെന്ത് എന്നതിലൊക്കെ ഒരുപാട് പഠനങ്ങള്‍ നടത്തി. 1956-ല്‍ ഹാര്‍വര്‍ഡില്‍ പ്രൊഫസറാകുന്ന ആദ്യ സ്ത്രീ ആയി സിസിലിയ; 1966-ല്‍ തന്റെ വിരമിക്കല്‍ വരെ ആ പദവിയില്‍ തുടര്‍ന്നു അവള്‍. 1979-ല്‍ സിസിലിയ അന്തരിച്ചു.

ഹാര്‍വര്‍ഡില്‍ കമ്പ്യൂട്ടറായിട്ടല്ലാതെ മനുഷ്യനായി പരിഗണിക്കപ്പെട്ട ആദ്യ സ്ത്രീകളിലൊരാളായിരുന്നു സിസിലിയ; സിസിലിയയുടെ പാത പിന്തുടര്‍ന്ന മറ്റനേകം സ്ത്രീകളുമുണ്ട്. പക്ഷേ, ഹാര്‍വാര്‍ഡ് കമ്പ്യൂട്ടറുകളുടെ ചരിത്രഗാഥയുടെ സമാപ്തി സിസിലിയയിലാണെന്ന് പറയാം; സ്ത്രീകളോടുള്ള വിവേചനം കുറഞ്ഞ നിരക്കിലാണെങ്കിലും ഇപ്പോഴും ജ്യോതിശാസ്ത്രത്തിലടക്കം ഉണ്ടെങ്കിലും. (കഴിയുമെങ്കില്‍ ഒരു പിന്‍കുറിപ്പായിട്ട് അത് ചേര്‍ക്കാന്‍ ശ്രമിക്കാം) ഭൂതകാലത്തിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നത് വര്‍ത്തമാനകാലത്തിന്റെ ഭംഗിയിലഭിരമിക്കാനല്ല, വര്‍ത്തമാനത്തിലെ പിഴവുകള്‍ ഭാവിയുടെ കണ്ണോടെ കാണാനുള്ള ദീര്‍ഘദൃഷ്ടി വികസിപ്പിക്കാനാണ്.

സൂര്യന്റെ ഉള്ളുകാണാനായി ഞാന്‍ എന്റെ ബുദ്ധി മുഴുവന്‍ ചിലവിടുമ്പോള്‍ മറക്കാനാകാത്ത, മറക്കില്ലാത്ത ശാസ്ത്രജ്ഞയാണ് ആദ്യം സൂര്യനുള്ള് കണ്ട പ്രൊഫസര്‍ പെയ്ന്‍-ഗപോച്കിന്‍…!

റഫറന്‍സ്

  • Cecilia Payne-Gaposchkin: an autobiography and other recollections by Cecilia Payne-Gaposchkin
  • https://www.aip.org/history-programs/niels-bohr-library/oral-histories/4620
  • https://ui.adsabs.harvard.edu/abs/1925PhDT………1P/abstract
  • https://www.pnas.org/content/14/5/399

#14 കെപ്ലറിന്റെ സാധ്യത കണ്ടവള്‍…!

Dr. Tabetha Boyajian

നമുക്ക് എല്ലാം അറിഞ്ഞുകൂട; പക്ഷേ, എന്താണ് നമുക്കറിയാത്തത് എന്ന് കൃത്യമായി നിര്‍ണ്ണയിക്കുക വളരെ ബുദ്ധിമുട്ടാണ്. തത്വശാസ്ത്രപരമായ ഊഹങ്ങളായിട്ടല്ല, ഭൗതികലോകത്ത് കൃത്യമായി പരീക്ഷിച്ചറിയാവുന്ന എന്താണ് നമുക്കറിയാത്തതെന്ന് മനസിലാക്കിയെടുക്കലും അതിനെ ഭാവിയില്‍ പരീക്ഷണത്തിന് സാധ്യമാകുന്ന രീതിയില്‍ കൃത്യമായി രേഖപ്പെടുത്തലും അനിവാര്യമായൊരു സായന്‍സിക ജോലി തന്നെയാണ്. ഈയടുത്തകാലത്ത് അങ്ങനെയൊരു വിചിത്ര പ്രതിഭാസത്തെ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തൊരു സംഘത്തെ നയിച്ച സ്ത്രീയെപ്പറ്റിയാണ് ഇന്ന്; WTF സ്റ്റാര്‍ ആദ്യം കണ്ടവരിലൊരാള്‍: ഡോ. ടബെത്ത ബോയാജിയന്‍. (Dr. Tabetha Boyajian)

1980-ലാണ് ടബെത്തയുടെ ജനനം. സൂര്യന് സമീപത്തുള്ള നക്ഷത്രങ്ങളുടെ വലിപ്പമളക്കുന്നതിനെപ്പറ്റിയായിരുന്നു ടബെത്തയുടെ ഡോക്ടോറല്‍ തീസിസ്; മറ്റ് മോഡലുകളിലും മറ്റും വന്നേക്കാവുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിനും സഹായകമായിരുന്നു ടബെത്തയുടെ നിരീക്ഷണങ്ങള്‍. അതിനുശേഷം നക്ഷത്രങ്ങളുടെ വലിപ്പമളക്കുന്നതിന് എങ്ങനെ അവയെ ചുറ്റുന്ന ഗ്രഹങ്ങളെ ഉപയോഗിക്കാമെന്ന ഗവേഷണവും ടബെത്ത നടത്തി. അതിനുശേഷം യേല്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫ. ഡെബ്ര ഫിഷര്‍ എന്ന ശാസ്ത്രജ്ഞയുടെ കീഴിയില്‍ പോസ്റ്റ് ഡോക്ടറല്‍ വര്‍ക്കിനായി ചേര്‍ന്നു ടബെത്ത.

ഡെബ്രയുടെ കീഴില്‍ പ്ലാനറ്റ് ഹണ്ടേഴ്സ് (Planet Hunters) എന്നൊരു പരിപാടി നടക്കുന്നുണ്ടായിരുന്നു. കെപ്ലര്‍ എന്ന ഉപഗ്രഹത്തില്‍ നിന്ന് വരുന്ന ഡാറ്റ അവലോകനം ചെയ്ത് ഗ്രഹങ്ങളെ കണ്ടെത്താന്‍ സാധാരണക്കാരെ പഠിപ്പിക്കുക എന്നതായിരുന്നു ഈ സംരംഭം; പൊതുവേ കമ്പ്യൂട്ടറുകള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ഗ്രഹങ്ങളെ കണ്ടെത്തും എങ്കിലും മനുഷ്യര്‍ സംഘം ചേരുമ്പോള്‍ കമ്പ്യൂട്ടറുകള്‍ കാണാതെ പോകുന്ന ചില ഗ്രഹങ്ങളെ കൂടി കണ്ടെത്താന്‍ സാധിക്കും എന്ന് ഈ പദ്ധതി തെളിയിക്കുകയും ചെയ്തു. (നിങ്ങള്‍ക്ക് താത്പര്യമുണ്ട് എങ്കില്‍ ഇപ്പോള്‍ ടെസ് എന്ന ഉപഗ്രഹത്തിന്റെ ഡാറ്റയില്‍ നിന്ന് ഇതേ പരിപാടി ഉണ്ട്, ഇവിടെ: https://www.zooniverse.org/projects/nora-dot-eisner/planet-hunters-tess)

ഗ്രഹങ്ങളുടെ കാര്യത്തില്‍ വൈദഗ്ധ്യമുണ്ടായിരുന്ന ടബെത്ത കൂടി ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ശാസ്ത്രജ്ഞരിലൊരാളായി. 2016-ല്‍ കെപ്ലറിന്റെ ഡാറ്റയില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍ കണ്ടെത്തില്ലായിരുന്നു എന്ന് ഉറപ്പുള്ള ഒന്ന് ടബെത്തയുടെ സംഘം കണ്ടെത്തി; വിചിത്രമായൊരു നക്ഷത്രം. കെപ്ലര്‍ നക്ഷത്രങ്ങളുടെ തെളിച്ചം എത്രയുണ്ട് എന്ന് നിരീക്ഷിക്കുന്ന ഒരു ഉപഗ്രഹമായിരുന്നു; ഒരു ഗ്രഹം നക്ഷത്രത്തിന്റെ മുന്നില്‍ വന്നാല്‍ ഒരു പ്രത്യേക രീതിയില്‍ നക്ഷത്രം ഇത്തിരി മങ്ങും; വമ്പന്‍ ഗ്രഹങ്ങള്‍ക്ക് പോലും പരമാവധി 10%. പക്ഷേ, 20% വരെ KIC 8462852 നക്ഷത്രം മങ്ങി; അതിനൊരു വിശദീകരണവുമില്ല. (നമ്മള്‍ മുന്‍ കുറിപ്പുകളില്‍ പറഞ്ഞ വേരിയബിള്‍ നക്ഷത്രങ്ങള്‍ പോലെ പിരിയഡില്‍ ഒന്നുമല്ല ഈ മങ്ങല്‍, അതാണെന്ന് വിചാരിക്കണ്ട)

വെളിച്ചമെവിടെ (Where’s the Flux) എന്നതിന്റെ ചുരുക്കമായി അതിനെ WTF നക്ഷത്രം എന്ന് വിളിക്കാമെന്നാണ് ടബെത്ത കരുതിയത്. (ഇതിനെപ്പറ്റിയുള്ള പേപ്പറും ആ തലക്കെട്ടിലായിരുന്നു) പക്ഷേ, ടബെത്തയുടെ വിളിപ്പേരായ ടാബി (Tabby) എന്നത് ചേര്‍ത്ത് ടാബിയുടെ നക്ഷത്രം എന്ന പേരിലാണ് ഈ നക്ഷത്രം പ്രസിദ്ധമായത്! പ്രസിദ്ധിക്ക് വേറൊരു കാരണം കൂടിയുണ്ട്. മങ്ങല്‍ അന്യഗ്രഹജീവികള്‍ മൂലമാണെന്ന് ചിലര്‍ സിദ്ധാന്തിച്ചു; ടബെത്ത അതിന് ഒരു തെളിവുമില്ല എന്ന് പറഞ്ഞെങ്കിലും.

നാല് കൊല്ലമായി, ഇന്നുവരെ ഒരു വ്യവസ്ഥാപിതമായ വിശദീകരണം ടാബിയുടെ നക്ഷത്രത്തിന് ഇല്ല; സയന്‍സ് വളരെ പതുക്കെയാണ് നീങ്ങുന്നത്. പതിയെ നമുക്ക് ഈ പ്രതിഭാസത്തിനും വിശദീകരണം പ്രതീക്ഷിക്കാം.

ലുയിസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുകയാണ് ഇപ്പോള്‍ ടബെത്ത. ടാബിയുടെ നക്ഷത്രത്തെ പറ്റിയുള്ള ഗവേഷണങ്ങള്‍ മുഴുവന്‍ അവര്‍ സ്വന്തം വെബ്സൈറ്റ് ആയ wherestheflux.com-ല്‍ പങ്കിടുന്നുണ്ട്.

ഇനി ചരിത്രത്തിലെ സ്ത്രീകളെ ഓര്‍ക്കുമ്പോള്‍, ഇപ്പോള്‍ ചരിത്രം സൃഷ്ടിക്കുന്ന ടബെത്തയെപ്പോലുള്ളവരെ മറന്നുപോകാതിരിക്കുക…!

റഫറന്‍സ്

  • Extrasolar Planets and Their Host Stars by Dr. Tabetha Boyajian and Dr. Kaspar von Braun
  • https://scholarworks.gsu.edu/phy_astr_diss/34/
  • http://www.astro.yale.edu/tabetha/Site/Welcome.html
  • https://www.wherestheflux.com/
  • https://academic.oup.com/mnras/article/457/4/3988/2589003
  • https://iopscience.iop.org/article/10.3847/2041-8213/ab2e77

#15 ഡാര്‍ക്ക് മാറ്റര്‍ തൊട്ടറിഞ്ഞവള്‍…!

Vera Rubin

ഡാര്‍ക്ക് മാറ്റര്‍ (Dark Matter) എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാകും; പ്രപഞ്ചത്തില്‍ ഭൂരിഭാഗവും നമുക്ക് മനസിലാക്കാന്‍ പറ്റില്ലാത്ത എന്തോ ആണ് എന്ന നിലയില്‍ സയന്‍സ് വളച്ചൊടിക്കാന്‍ തത്പരകക്ഷികള്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേകിച്ചും. ടെലസ്കോപ്പുകളിലൂടെ നേരിട്ട് കാണാന്‍ കഴിയാത്ത, അദൃശ്യമായ കുറച്ച് സാധനങ്ങള്‍ കൂടി ബഹിരാകാശത്തുണ്ട് എന്ന തിരിച്ചറിവില്‍ നിന്ന് ആ അദൃശ്യ വസ്തുക്കള്‍ക്കിട്ട പേരാണ് ഡാര്‍ക്ക് മാറ്റര്‍. പ്രകാശം വഴിയല്ലാതെ കാര്യമായ ബഹിരാകാശ നിരീക്ഷണം സാധ്യമല്ലാതിരുന്ന 1970-കളില്‍ ഡാര്‍ക്ക് മാറ്ററിനെ കണക്കിലൂടെ കണ്ട വേര റൂബിന്റെ (Vera Rubin) കഥയാണിന്ന്. ഗണിതശാസ്ത്രം കൊണ്ട് ചിത്രങ്ങളിലില്ലാത്തത് കാണാനുള്ള സായന്‍സിക മാര്‍ഗം തുറന്നവളുടെ കഥ.

1928-ല്‍ ഫിലഡെല്‍ഫിയയിലാണ് വേര ജനിക്കുന്നത്. പത്താം വയസ്സില്‍ തന്റെ മുറിയിലെ ജനലിലൂടെ കട്ടിലില്‍ കിടന്ന് നക്ഷത്രങ്ങള്‍ നിശാകാശത്തിലൂടെ പതിയെ നീങ്ങുന്നത് നിരീക്ഷിച്ചതില്‍ നിന്നാണ് വേരക്ക് ജ്യോതിശാസ്ത്രത്തിലുള്ള താത്പര്യം ജനിക്കുന്നത്. നക്ഷത്രരാശികള്‍ സുഹൃത്തുകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും വേരക്ക് അവയൊന്നുമായിരുന്നില്ല, വെറുതെ നക്ഷത്രങ്ങളെ നക്ഷത്രങ്ങളായിത്തന്നെ കാണാനായിരുന്നു ഇഷ്ടം. (മറ്റുള്ളവര്‍ നിസ്സാരം, സ്വാഭാവികമെന്ന് കരുതുന്ന സാധനങ്ങളില്‍ കൗതുകം കണ്ടെത്തുന്ന ഇതേ മനോഭാവമാണ് വേരയുടെ പ്രധാന കണ്ടുപിടുത്തങ്ങളിലേക്കും നയിച്ചത്!) പഠനത്തില്‍ അത്രക്കൊന്നും മിടുക്കിയല്ലാതിരുന്നത് കൊണ്ട് തന്നെ ടീച്ചര്‍മാര്‍ക്ക് വേരയില്‍ ഒരു വിശ്വാസവുമില്ലായിരുന്നു. (സ്ഥിരമായി ജ്യോതിശാസ്ത്രത്തെ പറ്റി മാത്രം സംസാരിക്കുന്ന ഒരു കുട്ടിയെ പ്രോത്സാഹിപ്പിക്കാത്തതില്‍ ചെറുതല്ലാത്ത സ്ത്രീവിരുദ്ധതയും ഉണ്ടായിരുന്നിരിക്കണം!) ഹൈസ്കൂള്‍ ഫിസിക്സ് ടീച്ചര്‍മാരിലൊരാള്‍, “സയന്‍സിന്റെ അടുത്തെങ്ങും പോകാതിരിക്കുന്നത് നന്നായിരിക്കും” (“As long as you stay away from science, you should do OK”) എന്നാണ് വേരയെ ഉപദേശിച്ചത്. പക്ഷേ, അതിലൊന്നും തളരുന്നതായിരുന്നില്ല വേരയുടെ കുതുകം.

വേര 1948-ല്‍ കോളേജ് ബിരുദം നേടി; അതേ കൊല്ലം തന്നെ റോബര്‍ട്ട് എന്നയാളെ വിവാഹം ചെയ്യുകയും ചെയ്തു. സ്ത്രീയായിരുന്നതുകൊണ്ട് പലയിടത്തും പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദത്തിന് പ്രവേശനം ലഭിക്കില്ലായിരുന്നു എന്നതുകൊണ്ട് പലയിടത്തും പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട ശേഷം വേര കോര്‍ണെല്‍ സര്‍വ്വകലാശാലയില്‍ പ്രവേശനം നേടി; 1951-ല്‍ വേര പാസാകുകയും ചെയ്തു. തുടര്‍ന്ന് വേര ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1954-ല്‍ ഡോക്ടറേറ്റും നേടി; ഗാലക്സികളുടെ വിതരണം എങ്ങനെയായിരുന്നു എന്നതിനെപ്പറ്റിയായിരുന്നു ഡോക്ടറല്‍ തീസിസ്. (ഇന്നും പ്രസക്തമായ ഗവേഷണം നടക്കുന്ന വിഷയമാണിത്) ഡോക്ടറേറ്റ് കൊടുക്കുമായിരുന്നു എങ്കിലും അസ്ട്രോണമി ഡിപ്പാര്‍ട്ട്മെന്റ് ബില്‍ഡിങ്ങിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശമില്ലാതിരുന്നത് കൊണ്ട് വേരയ്ക്ക് അഡ്വൈസറെ ഡിപ്പാര്‍ട്ട്മെന്റ് ലോബിയിലോ മറ്റൊരു ഡിപ്പാര്‍ട്ട്മെന്റിന്റെ ലൈബ്രറിയിലോ കണ്ട് സംസാരിക്കേണ്ടിയിരുന്നു ഡോക്ടറേറ്റ് ചെയ്യുന്ന സമയത്ത്.

പ്രപഞ്ചവികാസവും ക്വേസാറുകളും ഒക്കെ തന്റെ ഗവേഷണവിഷയമാക്കിയ വേര കുറച്ചധികം ശ്രദ്ധിക്കപ്പെട്ടു. പ്രപഞ്ചവികാസത്തെ പറ്റി വേര നടത്തിയ നിരീക്ഷണങ്ങളെ ഇന്ന് റൂബിന്‍-ഫോര്‍ഡ് എഫക്റ്റ് എന്നാണ് വിളിക്കുന്നത്. 1963-ല്‍ വേര തന്റെ ശ്രദ്ധ ഗാലക്സികളിലേക്ക് തിരിച്ചു; ഗാലക്സി കേന്ദ്രങ്ങളിലായിരുന്നു അന്ന് ഒരുപാട് ഗവേഷണം നടന്നിരുന്നത് എന്നതുകൊണ്ട് കേന്ദ്രത്തിന് ചുറ്റും കറങ്ങുന്ന നക്ഷത്രങ്ങളിലായി വേരയുടെ ശ്രദ്ധ. മറ്റുള്ളവര്‍ക്ക് കൗതുകമില്ലാത്തതില്‍ കൗതുകപ്പെടുന്ന വേരയുടെ സ്വഭാവം കൊണ്ടായിരിക്കണം ഈ മേഖലയില്‍ ജ്യോതിശാസ്ത്രത്തിന് പ്രസക്തമായ നിരീക്ഷണങ്ങള്‍ നടത്താനുണ്ട് എന്ന് നമ്മള്‍ മനസിലാക്കുന്നത് തന്നെ!

ആദ്യം നമുക്ക് അടുത്തുള്ള, തെളിഞ്ഞ് കാണാവുന്ന ആന്‍ഡ്രോമിഡ ഗാലക്സിയുടെ കറക്കം ആണ് വേര അവലോകനം ചെയ്തത്. വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായി മാറി അത്. ഒറ്റനോട്ടത്തില്‍, നമുക്കറിയാവുന്ന ഗുരുത്വാകര്‍ഷണ നിയമം (സാമാന്യ ആപേക്ഷികതാ സിദ്ധാന്തം – General Theory of Relativity) പ്രവചിക്കുന്ന രീതിയിലല്ല ആന്‍ഡ്രോമിഡ കറങ്ങുന്നത്! അതുകൊണ്ട് തന്നെ, വളരെ സൂക്ഷ്മമായി അവലോകനം ചെയ്ത ശേഷമേ ഇങ്ങനെ ഒരു ഫലം പ്രസിദ്ധീകരിക്കാവൂ എന്ന് വേരയ്ക്കറിയാമായിരുന്നു, 1963-ല്‍ തുടങ്ങിയ അവലോകനം പ്രസിദ്ധീകരിക്കാന്‍ സാധിച്ചത് 1970-ലാണ്. അതിനുശേഷം മറ്റ് ഗാലക്സികളുടെ നിരീക്ഷണങ്ങളും നടത്തി 1980-ലും, 1985-ലും പ്രസക്തമായ പേപ്പറുകള്‍ വേര വീണ്ടും പബ്ലിഷ് ചെയ്തു. (ഇതിലൊന്നും ലേഖകയായി വേര ഒറ്റയ്ക്കായിരുന്നില്ല എങ്കിലും ഇവയില്‍ എല്ലാം തുടര്‍ച്ചയായി ഉണ്ടായിരുന്നത് വേര മാത്രമാണ്) ഇതേ പ്രശ്നം മറ്റ് ഗാലക്സികളിലും ഉണ്ട്

ഈ നിരീക്ഷണത്തെ “ഗാലക്സി കറക്ക പ്രശ്നം” (Galaxy Rotation Problem) എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഇതിനെ ലളിതമാക്കി പറയാന്‍ നമുക്ക് സൗരയൂഥം ഉദാഹരണമാക്കി എടുക്കാം. സൂര്യനിലാണ് സൗരയൂഥത്തിന്റെ മാസ് ഏതാണ്ട് മുഴുവനും; അതുകൊണ്ട് തന്നെ, സൂര്യനില്‍ നിന്ന് ദൂരത്തേക്ക് പോകുന്തോറും, ചുറ്റും കറങ്ങുന്ന വസ്തുക്കളുടെ കറക്കത്തിന്റെ വേഗത കുറഞ്ഞ് വരും. ഉദാ: ഭൂമിയേക്കാല്‍ പതിയെയാണ് ചൊവ്വ, അതിലും പതിയെ ശനി, അതിലും പതിയെ വ്യാഴം അങ്ങനെയങ്ങനെ. ചുഴിയന്‍ ഗാലക്സികളിലെ (spiral galaxy) നക്ഷത്രങ്ങളുടെ മാസിന്റെ വലിയൊരു ഭാഗവും ഇതുപോലെ നടുക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. (സൂര്യനോളം കേന്ദ്രീകൃതമല്ല, എങ്കിലും സമാനമായി എന്ന് പറയാം) അതുകൊണ്ട് തന്നെ, ഗാലക്സികളുടെ അറ്റങ്ങളിലേക്ക് വരുന്തോറും കറക്കത്തിന്റെ വേഗത കുറയണം; പക്ഷേ, ഒരു പ്രത്യേക വേഗതക്കപ്പുറം കാര്യമായി വേഗത മാറുന്നില്ല എന്നതാണ് വേരയുടെ നിരീക്ഷണം. (ഇത് മാത്രമല്ല, കുറച്ചുകൂടി സങ്കീര്‍ണ്ണതയുണ്ട് വേഗതയില്‍, അത് തത്കാലം കൂടുതല്‍ വിശദീകരിച്ച് കഥ ആകെ വഴിമാറ്റി വിടുന്നില്ല)

ഇതിന് പരിഹാരമായി വേര നിര്‍ദ്ദേശിച്ചത് നമുക്ക് അദൃശ്യമായ എന്തോ കൂടി ഗാലക്സികളിലുണ്ട് എന്നാണ്. അതായത്, വേര പ്രകാശത്തിന് അദൃശ്യമായത് ഗുരുത്വാകര്‍ഷണത്തിലൂടെ കണ്ടു. 1985 പേപ്പറില്‍ ഗാലക്സികളില്‍ എവിടെയാണ് ഈ അദൃശ്യ (ഡാര്‍ക്ക്) മാറ്റര്‍ ഉള്ളത് എന്നതുകൂടി കണക്കുകൂട്ടാന്‍ വേരയ്ക്ക് കഴിഞ്ഞു. ഇതിനുമുന്‍പ് അദൃശ്യമായ എന്തൊക്കെയോ ബഹിരാകാശത്തുണ്ട് എന്ന ഊഹങ്ങളുണ്ടായിട്ടുണ്ട് എങ്കിലും വേരയാണ് ആദ്യമായി ഡാര്‍ക്ക് മാറ്റര്‍ എന്ന് നാമിന്ന് വിളിക്കുന്ന സാധനം നിരീക്ഷിച്ചത്.

പക്ഷേ, 1980-ല്‍ ആപേക്ഷികതാ സിദ്ധാന്തം തെറ്റായിരുന്നിരിക്കാം എന്ന ഒരു സാധ്യത കൂടിയുണ്ടായിരുന്നു ഗാലക്സി കറക്ക പ്രശ്നത്തിന്റെ ഉത്തരമായിട്ട്. പക്ഷേ, ആപേക്ഷികതാ സിദ്ധാന്തത്തില്‍ നിന്ന് തന്നെ മാസ് പ്രകാശം വളയ്ക്കുന്നുണ്ട് എന്ന് നമുക്കറിയാം. ഡാര്‍ക്ക് മാറ്റര്‍ ഉണ്ടെന്ന് സൈദ്ധാന്തികമായി കരുതിയിടത്ത് തന്നെ നമ്മുടെ ഗാലക്സിയിലടക്കം അങ്ങനെയുള്ള വളയ്ക്കലുകളില്‍ നിന്ന് കൂടി ഡാര്‍ക്ക് മാറ്റര്‍ കണ്ടെത്തിയിട്ടുണ്ട്; അതുകൊണ്ട് തന്നെ ആപേക്ഷികതാ സിദ്ധാന്തം തെറ്റാണ് എന്ന വ്യാഖ്യാനത്തിന് ഈ ചോദ്യത്തിനുത്തരമായി ഇപ്പോള്‍ ശാസ്ത്രലോകത്ത് സ്വീകര്യതയില്ല.

വേരയുടെ 1970-കളിലെ നിരീക്ഷണം അത്ര എളുപ്പത്തില്‍ സ്വീകരിക്കപ്പെട്ടില്ല. നക്ഷത്രമല്ല എങ്കില്‍ നെബുല ആയിട്ടുള്ള ഗ്യാസാണ് എന്നൊക്കെ ഒരുപാട് ഊഹങ്ങള്‍ ഡാര്‍ക്ക് മാറ്ററിനെ വിശദീകരിക്കാന്‍ ഉണ്ടായി. പക്ഷേ, ഇവയൊക്കെ പ്രകാശത്തിന്റെ മറ്റ് ഫ്രീക്വന്‍സികളിലൂടെ (ഉദാ: ഇന്‍ഫ്രാറെഡ്) നിരീക്ഷിക്കാന്‍ പറ്റേണ്ടതാണ്. അവയുടെയെല്ലാം കണക്കെടുത്താലും ഗാലക്സി കറക്കം വിശദീകരിക്കാന്‍ വേണ്ടതിന്റെ മാസിന്റെ അടുത്തെങ്ങും എത്തില്ല. അതായത്, പ്രകാശത്തിന് വഴങ്ങാത്ത എന്തോ ബഹിരാകശത്ത് ഉണ്ടെന്ന്. ജ്യോതിശാസ്ത്രജ്ഞര്‍ക്ക് അത്രത്തോളം അസ്വസ്ഥത ഉണ്ടാക്കുന്ന മറ്റൊന്നില്ല. (എന്ത് എന്ന് മനസിലാക്കുന്നത് പാര്‍ട്ടിക്കിള്‍ ഫിസിക്സിനും പണിയാണ്, എന്റെ മേഖലയല്ലാത്തതുകൊണ്ട് ഞാന്‍ അവിടേക്ക് തത്കാലം പോകുന്നില്ല) അതുകൊണ്ട്, ഡാര്‍ക്ക് മാറ്ററിന്റെ സ്വീകാര്യത വളരെ പതിയെയായിരുന്നു.

ഇന്ന് പക്ഷേ, ഡാര്‍ക്ക് മാറ്റര്‍ ആധുനിക ഭൗതിക ധാരണയുടെ ഭാഗമാണ്. ഗാലക്സി കറക്കം പ്രശ്നത്തിന് മാത്രമല്ല, ബിഗ് ബാങ്ങിന്റെ മോഡലുകളിലടക്കം ഒരുപാട് നിരീക്ഷണങ്ങളുടെ അവിഭാജ്യ ഘടകമാണ് ഡാര്‍ക്ക് മാറ്റര്‍. ഉണ്ടോ ഇല്ലയോ എന്ന് സംശയമുള്ള ഒന്നല്ല ഡാര്‍ക്ക് മാറ്റര്‍; അങ്ങനെ ഒരു തെറ്റിദ്ധാരണ കൂടി വ്യാപകമായി കാണാറുള്ളത് കൂടി ഈ സാഹചര്യത്തില്‍ തിരുത്തുന്നു. എന്ത് പാര്‍ട്ടിക്കിള്‍/പാര്‍ട്ടിക്കിളുകളുടെ സംയുക്തം ആണ് ഡാര്‍ക്ക് മാറ്റര്‍ എന്ന് മാത്രമേ സംശയമുള്ളൂ; ഉണ്ടോ എന്ന് സംശയമില്ല.

ഡാര്‍ക്ക് മാറ്റര്‍ പഠനങ്ങള്‍ക്ക് ശേഷം ഗാലക്സികളുടെ കറക്കത്തെ പറ്റി മറ്റ് ഒരുപാട് നിരീക്ഷണങ്ങള്‍ നടത്തുകയും ആ വിഷയത്തില്‍ പാഠപുസ്തകങ്ങളുടെ എഴുത്തുകാരിയാകുകയുമടക്കം ഒരുപാട് ജോലി ചെയ്തു ജ്യോതിശാസ്ത്രത്തില്‍ വേര. ഒരുപാട് സെക്സിസം ജീവിതമൊട്ടാകെ അനുഭവിച്ച വേര സയന്‍സിലേക്ക്, ജ്യോതിശാസ്ത്രത്തിലേക്ക് സ്ത്രീകളെ കൊണ്ടുവരുവാന്‍ തന്നാലാകും പോലെ എല്ലാം ചെയ്തിരുന്നു. ഒരുപാട് പെണ്‍കുട്ടികളെ ഡോക്ടോറല്‍ കാന്‍ഡിഡേറ്റ് ആയി സ്വീകരിക്കുകയും അല്ലാതെ പഠിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു വേര; നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസ് തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളെ തിരഞ്ഞെടുക്കാന്‍ ശക്തമായി സംസാരിക്കുകയും ചെയ്തിരുന്നു വേര. സയന്‍സ് പൊതുജനങ്ങളിലെത്തിക്കാന്‍ പോപ്പുലര്‍ സയന്‍സ് പ്രചരണങ്ങള്‍ക്കും വേര സന്നദ്ധയായിരുന്നു.

2016-ല്‍ സ്വന്തം മരണം വരെ വേര തന്റെ ഗവേഷണവും അധ്യാപനവും തുടര്‍ന്നു.ഇനി ഒന്നും കാണാതിരിക്കുമ്പോള്‍ ഒന്നുകൂടി ശ്രദ്ധിച്ച് നോക്കാന്‍ വേര റൂബന്റെ അദൃശ്യമായതും കണ്ട ജീവിതം നിങ്ങള്‍ക്കൊരു പ്രജോദനമാകട്ടെ…!

റഫറന്‍സ്

  • https://ui.adsabs.harvard.edu/abs/1970ApJ…159..379R/abstract
  • https://ui.adsabs.harvard.edu/abs/1980ApJ…238..471R/abstract
  • https://www.aip.org/history-programs/niels-bohr-library/oral-histories/33963
  • https://arxiv.org/abs/1703.00013
  • https://science.sciencemag.org/content/295/5557/960

സയന്‍സിലെ സ്ത്രീകള്‍ : പിന്‍കുറി

ചരിത്രമെഴുത്ത്, ജീവചരിത്രമെഴുത്ത് രണ്ടും എനിക്ക് പരിചയമുള്ള കാര്യമായിരുന്നില്ല; വൈദഗ്ധ്യം ഇപ്പോഴും ഇല്ല. ഇവ രണ്ടും കലര്‍ത്തി പതിനഞ്ച് ലേഖനങ്ങളെഴുതുക ചെറുതല്ലാത്ത ഒരു സാഹസമായിരുന്നു; എഴുതിത്തീര്‍ക്കുന്നതില്‍ വിജയിച്ചു എന്നത് എനിക്കിപ്പോഴും വിശ്വസിക്കാനും പറ്റുന്നില്ല. പക്ഷേ, ചെയ്ത് തീര്‍ത്തു. ഒരുപാട് പരിമിതികള്‍ വന്നിട്ടുണ്ട്; അവയുടെ ഒരു സംഘാതമാണ് പ്രധാനമായും ഈ പോസ്റ്റ്. ആദ്യം പക്ഷേ, എനിക്ക് ഇതെഴുതിയത് മൂലം ഉണ്ടായ പുതിയ ധാരണകള്‍ വിശദീകരിക്കാം.

എനിക്ക് മനസിലായത്:

  1. സാമൂഹികമായി മാറ്റി നിര്‍ത്തുക മാത്രമല്ല, ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയുക എന്ന അക്രമം കൂടി സ്ത്രീകളെ നമ്മള്‍ അറിയാതിരിക്കാന്‍ പുരുഷാധിപത്യം ചെയ്യുന്നുണ്ട്.
  2. ജോവാന്‍ ഫൈന്മന്‍ എന്ന ഭൗതികശാസ്ത്രജ്ഞ എന്റെ മേഖലയോട് ഒരുപാട് അടുത്ത് നില്‍ക്കുന്ന ഒരാളാണ്. എനിക്ക് വളരെ താത്പര്യമുള്ള റിച്ചാഡ് ഫൈന്മന്‍ ഇവരുടെ ചേട്ടനാണ്. ചേട്ടന്‍ ഫൈന്മനെ അല്ല, പ്രൊഫസര്‍ ജോവാന്‍ ഫൈന്മനെ എന്റെ മേഖലയിലെ ഒരു മാതൃകയായി ഉറപ്പായും എടുക്കാവുന്നതാണ്.
  3. സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ ജോലിയോ അംഗീകാരമോ കൊടുക്കുകയല്ല, സ്ത്രീകള്‍ തന്നെ പടിപടിയായി പോരാടി അവ നേടിയെടുക്കുകയാണ് ജ്യോതിശാസ്ത്രത്തിന്റെ ചരിത്രത്തില്‍ സംഭവിച്ചത്.
  4. സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാനാകുക ബോട്ടണിയോ അങ്ങനെയെന്തെങ്കിലുമൊക്കെ ആണെന്ന് കരുതി എത്ര സ്ത്രീകളെ നമ്മള്‍ സയന്‍സിലെത്താതെ മായ്ച്ചുകളഞ്ഞു?!
  5. ഹൈസന്‍ബര്‍ഗ് ഹിറ്റ്ലറുടെ ഭരണകൂടത്തിന് ബോംബുണ്ടാക്കാന്‍ സഹായം ചെയ്ത നാസി ആയിരുന്നു.

ചില കാര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാനാകില്ല എന്നതുകൊണ്ട് ഞാന്‍ എഴുതിയിട്ടില്ല, അല്ലെങ്കില്‍ എന്റേതായ രീതിയില്‍ എഴുത്തിന് വരുത്തിയ മാറ്റങ്ങള്‍ ഉണ്ട്. അവ:

  1. ആണുങ്ങളെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞിട്ടുണ്ട്. കഥയ്ക്ക് ആവശ്യമില്ലാത്തവരുടെ പേര് പോലും പറഞ്ഞിട്ടില്ല. അവര്‍ക്ക് അവരുടെ ചരിത്രപുസ്തകങ്ങള്‍ ഒരുപാടുണ്ട്.
  2. ഒരാള്‍ ഒറ്റയ്ക്ക് ചരിത്രം മാറ്റിമറിക്കുന്നു എന്ന നിലയിലുള്ള “ഗ്രേറ്റ് മാന്‍” മോഡലാണ് ചരിത്രാഖ്യാനത്തിന് ഉപയോഗിച്ചത്. പൊതുവേ ഇത് നല്ലൊരു മോഡലല്ല, സയന്‍സിന്റെ കൂട്ടായ്മയുടെ കുറച്ച് തലങ്ങള്‍ ഇതില്‍ വിട്ടുപോകുന്നുമുണ്ട്. പക്ഷേ, ജീവചരിത്രമെഴുതാന്‍ ഇത് അവലംബിച്ചു.
  3. എനിക്കറിയാവുന്ന മേഖലകള്‍ക്ക് പുറത്തുള്ള സ്ത്രീകളെ പരിഗണിച്ചില്ല.
  4. റഫറന്‍സിലുള്ള പുസ്തകങ്ങളെല്ലാം ചില വസ്തുതകളുടെ പരിശോധന നടത്താനെ ഉപയോഗിച്ചിട്ടുള്ളു. കവര്‍മുതല്‍കവര്‍വരെ വായിച്ചിട്ടില്ല; പുസ്തകങ്ങളില്‍ എന്തെങ്കിലും അലമ്പുണ്ടാകാന്‍ സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.
  5. പ്രൊഫ. പെയ്ന്‍-ഗപോച്കിന്റെ ആത്മകഥയാണ് ഞാന്‍ ആ എഴുത്തിന് പ്രാഥമികമായി ആശ്രയിച്ചത്.
  6. പ്രൊഫ. ബോയാജിയന്‍ ജീവനോടെയിരിക്കുന്ന, സ്വന്തം സ്വകാര്യത വിലവയ്ക്കുന്ന ഒരാളാണ് എന്ന് തോന്നിയതുകൊണ്ട് ബാല്യകാലമോ ഒന്നും അധികം ചികഞ്ഞ് പോയില്ല. സാമാന്യമര്യാദയാണ് അതെന്ന് തോന്നി.

ഇനി പറ്റിപ്പോയ അബദ്ധങ്ങള്‍:

  1. കഥയിലുള്ളവരുടെ ലൈംഗിക, പ്രണയ കഥകള്‍. അത് കൈകാര്യം ചെയ്യാനുള്ള പക്വത എനിക്കില്ല. (എമിലി ഡു ഷാറ്റ്ലിയുടെ പ്രണയജീവിതം ഒരുഗ്രന്‍ ട്രാജഡി കഥയാണ്; കഴിയാവുന്നവര്‍ വായിച്ചുനോക്കുക)
  2. “അവര്‍” എന്നതിന് പകരം “അവള്‍” എന്ന വാക്ക് ബഹുമാനസൂചകമായ ഇടങ്ങളില്‍ തന്നെ ചേര്‍ത്ത് “അവള്‍” ഒരു സ്വാഭാവിക പ്രയോഗമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തലക്കെട്ടുകളുടെ ഉദ്ദേശവും ഇത് തന്നെ. പക്ഷേ, ഞാന്‍ തന്നെ അബദ്ധത്തില്‍ ഇത് എഴുത്തില്‍ തെറ്റിച്ചിട്ടുണ്ട്! 🙂
  3. ചിത്രങ്ങളില്‍ സ്പെല്ലിംഗ് പിശകുകള്‍ അടക്കം എഴുത്തില്‍ പല പിശകും വരുത്തി.
  4. ശാസ്ത്രജ്ഞകളുടെ സര്‍നെയിം ഉപയോഗിക്കാതിരിക്കുക എന്നത് വ്യാപകമായി കാണുന്ന ഒരു സെക്സിസ്റ്റ് സ്വഭാവമാണ്. അത് ഞാന്‍ അബദ്ധത്തില്‍ ഒരു പാറ്റേണ്‍ ആയി ഉപയോഗിച്ച് വന്നു. കുറച്ച് കഴിഞ്ഞാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് പുരുഷന്മാരുടേയും ഫസ്റ്റ് നെയിം തന്നെ ഉപയോഗിക്കുകയും, ഈ തിരുത്ത് എഴുതുമെന്ന് തീരുമാനിക്കുകയും ചെയ്തു.
  5. ജ്യോതിശാസ്ത്രജ്ഞരുടെ കഥയില്‍ സയന്‍സ് കൂടുതല്‍ വിശദീകരിച്ചു; എന്റെ ഏറ്റവും പരിചിതമായ മേഖലയായതുകൊണ്ട്.
  6. എമ്മി നോയേതര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും റഷ്യയോടും താത്പര്യമുണ്ട് എന്ന് ഒരു ചരിത്രകാരന്‍ അവകാശപ്പെടുന്നുണ്ട്. ക്രോസ് ചെക്ക് ചെയ്യാനായില്ല എന്നതുകൊണ്ട് അത് ചേര്‍ത്തില്ല
  7. നോയേതറുടെ ഗണിതശാസ്ത്രത്തിലെ സംഭാവനകള്‍ എനിക്ക് മനസിലാക്കാനേ കഴിയില്ല എന്ന് ഞാന്‍ കരുതിയതേ ഇല്ല; അതുകൊണ്ട് ആ ഭാഗം പതിയെ ഒതുക്കേണ്ടി വന്നു.
  8. യൂനിസ് ഫൂട്ടിന്റെ ചിത്രം കിട്ടിയില്ല.
  9. ലേഡി ലവ്ലേസിന് കപടശാസ്ത്ര പ്രവണതകളും ഉണ്ടായിരുന്നു. കമ്പ്യൂട്ടിംഗില്‍ അതിന് പ്രസക്തിയില്ല എന്നതുകൊണ്ട് ചേര്‍ത്തില്ല എന്ന് മാത്രം.

നിങ്ങള്‍ക്ക് എന്തെങ്കിലും തിരുത്തോ സംശയങ്ങളോ ഉണ്ട് എങ്കില്‍ ചോദിക്കാം:

Categories
Article Biology Evolution Geology History Nature

(മനുഷ്യപരിണാമം മാറ്റിയെഴുതാത്ത) ഒരു ഫോസില്‍!

ഒരു മലയാളം പത്രത്തില്‍ സയന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നു എങ്കില്‍ അത് കടുത്ത അബദ്ധമായിരിക്കാനാണ് സാധ്യതയേറെയും എന്ന സാഹചര്യമാണുള്ളത്.1,2,3,4,5,6,7 ഇത്തരം അബദ്ധങ്ങളുടെ നീണ്ട നിരയിലേക്ക് ചേരുന്ന അടുത്ത വമ്പന്‍ അബദ്ധമാണ് മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത.8 ‍(ചിത്രം കാണുക)

പരിണാമമോ ഐന്‍സ്റ്റൈന്റെ സിദ്ധാന്തമോ മറ്റെന്തെങ്കിലും സായന്‍സിക ധാരണയോ “അട്ടിമറിച്ചു” എന്ന് വന്നാലെ അത് വാര്‍ത്തയാകൂ; പക്ഷേ, സയന്‍സ് അട്ടിമറികളിലൂടെ മുന്നോട്ട് പോകുന്ന ഒന്നാണ് എന്നത് വളരെ വലിയൊരു അബദ്ധ ധാരണയാണ്.9 അടിവച്ചടിവച്ച് പതിയെ, സസൂക്ഷ്മം മുന്നോട്ട് പോകുന്ന ഒരു പദ്ധതിയാണ് സയന്‍സ്. ഈ പദ്ധതിയില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങളുടെ മകുടോദാഹരണമാണിത്. വസ്തുതകളുടെ വെളിച്ചത്തില്‍ ഈ വാര്‍ത്തയിലെ അവകാശവാദങ്ങളെ ഒന്ന് പരിശോധിക്കാം.“മനുഷ്യപരിണാമം മാറ്റിയെഴുതുന്ന ഫോസില്‍” എന്നവകാശപ്പെടുന്ന ഈ ലേഖനത്തിലെ അവകാശവാദങ്ങള്‍ പരിശോധിക്കും മുന്‍പ് നമുക്ക് ശരിയായ സായന്‍സിക വസ്തുതകളിലേക്ക് പോകാം. വസ്തുതകളറിഞ്ഞാല്‍ നമുക്ക് അബദ്ധങ്ങളെ കുറേക്കൂടി സുഗമമായി മനസിലാക്കാന്‍ കഴിയൂമല്ലോ?

MRD Skull
MRD തലയോട്ടി (Credit: Dale Omori/Cleveland Museum of Natural History)

“ഇത്തിയോപ്പിയയിലെ വോറസനോ-മൈലില്‍ നിന്നുള്ള മുപ്പത്തിയെട്ട് ദശലക്ഷം വര്‍ഷം പഴക്കമുള്ള ഹോമിനിഡ് തലയോട്ടി” (A 3.8-million-year-old hominin cranium from Woranso-Mille, Ethiopia) എന്നാണ് ഈ ചര്‍ച്ചയ്ക്ക് കാരണമായ സായന്‍സിക പേപ്പറിന്റെ തലക്കെട്ട്.10 28 ആഗസ്റ്റ് 2019-ന് നേച്ചര്‍ (Nature)ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിണാമം തിരുത്തിയെഴുതുന്ന ഒന്നാണ് എങ്കില്‍ അതിന് തലക്കെട്ടില്‍ ചേര്‍ക്കാനും മാത്രം പോലും ഗൗരവം സയന്റിസ്റ്റുകള്‍ക്ക് തോന്നിയില്ല!

ഈ പേപ്പറിന്റെ പ്രസക്തി മനസിലാകണം എങ്കില്‍ ആസ്ട്രലോപിത്തക്കസ് (Australopithecus) എന്ന മനുഷ്യപൂര്‍വ്വികരുടെ കൂട്ടത്തെ പറ്റിയുള്ള സയന്‍സിന്റെ മുന്‍ അനുമാനങ്ങളെന്തായിരുന്നു എന്നറിയണം. (ഉള്ളത് പറഞ്ഞാല്‍ ഇത്രയും ബോറാണിത്; ആ മേഖലയിലുള്ളവര്‍ക്ക് ആവേശമുണ്ടാക്കേണ്ട, മറ്റുള്ളവര്‍ക്ക് ഒരു പ്രസക്തിയുമില്ലാത്ത ഒരു കണ്ടുപിടുത്തം) ആസ്ട്രലോപിത്തക്കസ് അനമെന്‍‍സിസ് (Australopithecus anamensis) എന്ന സ്പീഷീസ് വംശനാശം വന്ന ശേഷമാണ് അസ്ട്രലോപിത്തക്കസ് അഫാറെന്‍സിസ് ഉണ്ടായതെന്നാണ് (Australopithecus afarensis) ഉത്ഭവിച്ചത് എന്നായിരുന്നു മുന്‍ ഫോസിലുകള്‍ സൂചിപ്പിച്ചിരുന്നത്.11 ആ തെളിവുകളിലൂന്നി ഈ വിഷയത്തിലുള്ള സയന്റിസുകളുടെ അനുമാനം. A.അനമെന്‍സിസ് (A. അസ്ട്രലോപിത്തക്കസ് എന്നതിന്റെ ചുരുക്കെഴുത്ത്) A.അഫാറെന്‍സിസിന്റെ പൂര്‍വ്വിക സ്പീഷീസ് ആയിരുന്നിരിക്കാം, A.അനമെന്‍സിസ് രൂപമാറ്റം സംഭവിച്ചാണ് A.അഫാറെന്‍സിസ് ഉണ്ടായത്, എന്നായിരുന്നു.12

Skull Comparison
തലയോട്ടികളുടെ താരതമ്യം (Credit: Nature)

ഇനി നമുക്ക് പുതിയ പേപ്പറിലേക്ക് വരാം: വോറസനോ-മൈലില്‍ നിന്ന് ലഭിച്ച തലയോട്ടി A.അനമെന്‍സിസ് സ്പീഷിസില്‍ പെടുന്നതാണ് എന്ന അവലോകനമാണ് പേപ്പറിന്റെ സിംഹഭാഗം. ഈ നിഗമനത്തിന് ശേഷം, പ്രസ്തുത തലയോട്ടി (MRDഎന്നാണിതിനെ വിളിക്കുന്നത്) A.അഫാറെന്‍സിസിന്റെ തലയോട്ടിയുടെ രൂപത്തില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് എന്നതുകൂടി ഈ പേപ്പറില്‍ സയന്റിസ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് തന്നെ MRD തലയോട്ടി ഉള്‍പ്പെടുന്ന സമൂഹം A.അഫാറെന്‍സിസ് ആയി മാറിയിട്ടുണ്ടാകാനുള്ള സാധ്യത കുറവാമാണ്. മാത്രമല്ല, A.അഫാറെന്‍സിസ് ഫോസിലുകള്‍ 3.9ദശലക്ഷം കൊല്ലം പ്രായമുള്ളവ വരെ കണ്ടെത്തിയിട്ടുണ്ട്. (ഇത് ഈ പേപ്പറിലെ പുതിയ കണ്ടുപിടുത്തമല്ല) അതായത്, 3.8ദശലക്ഷം പഴക്കമുള്ള MRD-യുടെ സമൂഹം രൂപമാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത് എന്ന് നിഗമിക്കാവുന്നതാണ്.അതുകൊണ്ട് A.അനമെന്‍സിസിന്റെ എല്ലാ സമൂഹങ്ങള്‍ക്കും മാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത്. ഇത്, ഇത് മാത്രമാണ് ഈ പേപ്പറിന്റെ പ്രസക്തി.

Fossil of Hominid
Fossil of Hominid

പക്ഷേ, A.അനമെന്‍സിസിന് മറ്റ് സമൂഹങ്ങളും ഉണ്ടായിരുന്നു;അതുകൊണ്ട് തന്നെ A.അനമെന്‍സിന്റെ ഒരു സമൂഹം പരിണമിച്ചാകാം A.അഫാറെന്‍സിസ് ആയി മാറിയത് എന്നതിന് എതിരല്ല ഈ കണ്ടുപിടുത്തം. പേപ്പറില്‍ തന്നെ ഇത് പറയുന്നുണ്ട്: “MRD-യും വോറസനോ-മൈലില്‍ നിന്നുള്ള മറ്റ് കണ്ടുപിടുത്തങ്ങളും A.അനമെന്‍സിസും ആഫാറെന്‍സിസും തമ്മിലുള്ള പൂര്‍വ്വിക-പിന്‍ഗാമി ബന്ധം തെറ്റെന്ന് തെളിയിക്കുന്നതല്ല .” (“…MRD and other discoveries from Woranso-Mille do not falsify the proposed ancestor–descendant relationship between A. anamensis and A. afarensis…”) വോറസനോ-മൈലില്‍ ജീവിച്ചിരുന്ന A.അനമെന്‍സിസ് സമൂഹം A.അഫാറെന്‍സിസിന്റെ പൂര്‍വ്വികരല്ല; അതാണ് പരമാവധി നിഗമിക്കാവുന്ന കാര്യം. ഇതിനോട് എല്ലാ സയന്റിസ്റ്റുകളും യോജിക്കുന്നുമില്ല കെട്ടോ! സയന്‍സ് മുന്‍പ് പറഞ്ഞതുപോലെ പതുക്കെയുള്ള ഒരു പ്രക്രിയയാണ്.13

ഇനി, മറ്റൊരു ചെറിയ കൗതുകം കൂടി ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. വാര്‍ത്തകളിലും മറ്റുമായി പ്രശസ്തമായ “ലൂസി”ഒരു A.അഫാറെന്‍സിസ് ഫോസിലാണ്. അതായത്, “ലൂസിയുടെ പൂര്‍വ്വികരുടെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു” എന്നൊരു തലക്കെട്ട് അബദ്ധമാകില്ലെന്ന് സാരം! (തെറ്റുകള്‍ വരുത്താതെ തന്നെ കൗതുകം ജനിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഒരുദാഹരണമാണിത്)വസ്തുതകള്‍ കഴിഞ്ഞു. ഇനി മാതൃഭൂമിയുടെ ഭാവനാലോകത്തേക്ക് കടക്കാം. ഒരോ പ്രസ്താവനകളായി എടുത്ത് വസ്തുതാപരിശോധന നടത്തുകയേ വഴിയുള്ളൂ. പല വരികളിലും ഒരുപാടൊരുപാട് അബദ്ധങ്ങള്‍ തിങ്ങി നിറഞ്ഞാണിരിക്കുന്നത്”‘ലൂസി’ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്ന നിലവിലെ ഏറ്റവും പഴക്കം ചെന്ന ഫോസിലിന്റെയും മുന്‍ഗാമിയാണ് ഈ ഫോസില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.”

Lucy
ലൂസി കണ്ടുപിടിച്ചയാള്‍ക്കൊപ്പം (Morton Beebe/Corbis)

അഫറെന്‍സിസിന്റെ തന്നെ ഏറ്റവും പഴക്കമുള്ളത് 39ലക്ഷമാണ് എന്ന് മുന്‍പേ പറഞ്ഞല്ലോ? ലൂസി “ഏറ്റവും പഴക്കം ചെന്നത്” ഒന്നുമല്ല. താരമ്യേന വളരെ നന്നായി സംരക്ഷിക്കപ്പെട്ട,അസ്ഥികൂടത്തിന്റെ പല ഭാഗങ്ങള്‍ ഉള്ള ഒരു ഫോസില്‍ ആയതുകൊണ്ടാണ് ലൂസിക്ക് പ്രാധാന്യമുള്ളത്.14 32 ലക്ഷം പ്രായമുള്ള ലൂസിയേക്കാളും പഴക്കമുള്ളതാണ് MRD എന്നത് വസ്തുതയാണ്.“മനുഷ്യന്റെ പൂര്‍വികര്‍ മരങ്ങളില്‍നിന്നു നിലത്തിറങ്ങി രണ്ടുകാലില്‍ നടക്കാനാരംഭിച്ച കാലത്താണ് എം.ആര്‍.ഡി. എന്നു പേരിട്ടിരിക്കുന്ന ഈ ആദിമ മനുഷ്യന്‍ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.”

60 ലക്ഷം കൊല്ലം മുന്‍പ് വരെ മനുഷ്യപൂര്‍വ്വികര്‍ രണ്ട് കാലില്‍ നടന്നിരുനന്തിന് തെളിവുണ്ട്.12 60 ലക്ഷവും 38ലക്ഷവും ഒരേ കാലത്താണോ അല്ലയോ എന്നത് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. പിന്നെ, ഇവിടെ ഭാഷ കൊണ്ട് ഒരു കളി കൂടിയുണ്ട്. “ആദിമ മനുഷ്യന്‍” എന്ന് A.അനമെന്‍സിനെ വിളിച്ചുകൊണ്ട് മറ്റ് സ്പീഷീസുകളെ “മനുഷ്യന്റെ പൂര്‍വ്വികര്‍” എന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാ ആസ്ട്രലോപിത്തക്കസ് സ്പീഷീസുകളേയും പോലെ തന്നെ നമ്മുടെ പൂര്‍വ്വിക ബന്ധുക്കള്‍ മാത്രമാണ് A.അനമെന്‍സിസും.15 MRD പെടുന്ന A.അനമെന്‍സിസ് വിഭാഗവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.16“ആസ്ട്രലോപിതെക്കസ് വംശത്തിലെ ആദ്യകണ്ണിയാണ് എം.ആര്‍.ഡി. എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.”പേപ്പറില്‍ തന്നെ MRD-യിലും പഴക്കമുള്ള A.അഫാറെന്‍സിസ് ഫോസിലുകള്‍ ഉണ്ടെന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടാകുമല്ലോ?(ഈ വാര്‍ത്തയെഴുതിയയാള്‍ അത് കണ്ടിട്ട് പോലുമില്ല എന്നത് വ്യക്തമാണിവിടെ) A.അനമെന്‍സിസിന്റെ തന്നെ 42 ലക്ഷം പഴക്കമുള്ള ഫോസിലുകളുണ്ട്.17 അതുകൊണ്ട് തന്നെ. MRD ആദ്യ കണ്ണി എന്ന് പറയുന്നത് വലിയ അബദ്ധമാണ്. പക്ഷേ,A.അനമെന്‍സിസ് ആസ്ട്രലോപിത്തക്കസ് വിഭാഗത്തിലെ ആദ്യ സ്പീഷീസ് ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.“മനുഷ്യപരിണാമം നേര്‍രേഖയിലാണെന്ന സിദ്ധാന്തം ഇതോടെ പൊളിച്ചെഴുതേണ്ടി വരും. ഒരു സ്പീഷിസ് അപ്രത്യക്ഷമാകുന്നതോടെയാണ് അടുത്തതു പ്രത്യക്ഷപ്പെടുന്നതെന്നായിരുന്നു ഈ സിദ്ധാന്തമനുസരിച്ചുള്ള കാഴ്ചപ്പാട്.”

Evoution Tree by Darwin
ഡാര്‍വിന്‍ വരച്ച “പരിണാമ മരം”

ഇങ്ങനെയൊരു സിദ്ധാന്തമില്ല എന്നത് എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു.6 ഡാര്‍വ്വിന്‍ പോലും പരിണാമം ഒരു മരം പോലെ ആണെന്നാണ് സിദ്ധാന്തിച്ചത്. അതായത്, ഒരുകാലത്തും പരിണാമം നേര്‍വര ആണെന്ന് സിദ്ധാന്തമുണ്ടായിരുന്നില്ല. പരിണാമം മനസിലാകാത്ത കുറച്ചധികമാളുകള്‍ ലളിതമാക്കിയോ വിമര്‍ശിച്ചോ ഉണ്ടാക്കിവച്ച ഒരു വികലമായ ആശയമാണ് നേര്‍രേഖാ പരിണാമം.A.അനമെന്‍സിസ് പൂര്‍ണ്ണമായും A.അഫാറെന്‍സിസ് ആയി മാറിയില്ല എന്ന വളരെ സാങ്കേതികമായ ഒരു തിരുത്തിനെ ആണ് ഇങ്ങനെ എഴുതിയത് എങ്കില്‍ ഇത് വളരെ തെറ്റിദ്ധാരണാജനകമാണ്.A.അനമെന്‍സിസോ A.അഫാറെന്‍സിസോ നമ്മുടെ നേര്‍ പൂര്‍വ്വികര്‍ ആണെന്നത് പോലും ഉറപ്പല്ല.17 നമ്മുടെ പൂര്‍വ്വിക ബന്ധുക്കളുടെ വൈവിധ്യത്തെ പറ്റി സയന്‍സ് നടത്തുന്ന ചര്‍ച്ചകളെ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല.

മാത്രമല്ല, ഒരു സ്പീഷീസിന് രൂപമാറ്റം വന്ന് മറ്റൊന്നാകാം എന്ന പൊതു ആശയത്തിനെ (അനാജെനസിസ് എന്ന് പറയും)ഇത് പൂര്‍ണ്ണമായും തെറ്റെന്ന് തെളിയിക്കുന്നുമില്ല. ഈ ഒരു ഉദാഹരണത്തില്‍ പൂര്‍ണ്ണമായും അതല്ല സംഭവിച്ചത് എന്ന് മാത്രം.അനാജെനസിസ് പരിണാമത്തിന്റെ ഒരുപാട് പ്രക്രിയകളിലൊന്ന് മാത്രമാണ്; ചിലപ്പോള്‍ ഇതാകാം എന്ന് മാത്രം.18“വിവിധ ആദിമ മനുഷ്യവംശങ്ങള്‍ ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നെന്ന് തെളിഞ്ഞതോടെ ഇതില്‍ ഏതു വിഭാഗത്തില്‍നിന്നാണ് ആധുനിക മനുഷ്യന്റെ പൂര്‍വികരായ ഹോമോസാപിയന്‍സ് പരിണമിച്ചതെന്ന ചോദ്യത്തിനുമുമ്പില്‍ ഉത്തരംമുട്ടിയിരിക്കയാണ് ശാസ്ത്രലോകം.”

Homo Genus
ഹോമോ ജീനസിന്റെ പരിണാമവഴി

പരിണാമം നേര്‍രേഖ അല്ലാത്തതുകൊണ്ട് ഈ ചോദ്യത്തിന് മുന്നില്‍ സയന്‍സിന് ഒട്ടുമേ പകച്ചുനില്‍ക്കേണ്ട കാര്യമേ ഇല്ല.ആസ്ട്രലോപിത്തക്കസ് കൂട്ടത്തില്‍ നിന്ന് ഇഴ പിരിഞ്ഞ് പോന്ന ഒരു ചില്ലയുടെ ഭാഗമാണ് മനുഷ്യര്‍.മാത്രമല്ല, ലോകത്തൊരു ശാസ്ത്രജ്ഞരും ഒരു ചോദ്യത്തിന് മുന്നില്‍ മുട്ടി നില്‍ക്കാനോ പകയ്ക്കാനോ പോകുന്നില്ല. ജീവിതം മുഴുവന്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഉഴിഞ്ഞുവച്ചിരിക്കുന്നവര്‍ക്ക് പുതിയ ചോദ്യങ്ങള്‍ ആവേശമാണ്. സയന്‍സുമായി, ആ ലോകവുമായി നമ്മുടെ മാധ്യമലോകം എത്രമാത്രം വേറിട്ട് കിടക്കുന്നു എന്നതിന്റെ തെളിവാണിത്.

“കുതുകകരം” (“It’s a very interesting claim,”) എന്നാണ് ഒരു ശാസ്ത്രജ്ഞന്‍ ചര്‍ച്ചാവിഷയമായ പേപ്പറിനെ പറ്റി പറയുന്നത്.14 അതാണ് സയന്‍സ് ലോകത്തിന്റെ ഇത്രയും ചെറിയൊരു മാറ്റത്തിനോടുള്ള പ്രതികരണം. പുതിയ ചോദ്യങ്ങള്‍ വരുന്നതിനോടോപ്പം കൗതുകവും ആവേശവും കൂടുന്ന ഒരു കൂട്ടരാണ് സയന്റിസ്റ്റുകള്‍!മനുഷ്യ പരിണാമത്തിന്റെ ചിത്രത്തില്‍ കാര്യമായ ഒരു മാറ്റവും വരുത്താത്ത, എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് വളരെയധികം കൗതുകമുണ്ടാക്കുന്ന ഒരു കണ്ടുപിടുത്തം മാത്രമാണിത്. രണ്ട് സ്പീഷീസുകള്‍ ഒരേ സമയത്തുണ്ടായിരുന്നിരിക്കാം;അവയിലൊരു സമൂഹം എന്തായാലും മറ്റേ സ്പീഷീസ് ആയിട്ടുണ്ടായിരുന്നില്ല. അതില്‍ നിന്ന് ഒട്ടും കൂടുതലില്ല ഇവിടെ, ഒട്ടും കുറഞ്ഞിട്ടും ഇല്ല. ഇത്രമാത്രം.മലയാളം പത്രങ്ങളില്‍ പണിയെടുക്കുന്നവര്‍ ഏറ്റവും കുറഞ്ഞത് ഗൂഗിള്‍ യന്ത്രം നേര്‍ദിശയില്‍ കറക്കാന്‍ പഠിക്കുമെന്ന വിദൂരമായ പ്രതീക്ഷയില്‍ നിര്‍ത്തുന്നു. അതുവരെ, പത്രത്തില്‍ വരുന്ന സയന്‍സ് വാര്‍ത്തകള്‍ ഒന്നും വിശ്വസിക്കാന്‍ നില്‍ക്കാതിരിക്കുക. കഴിയുമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട പേപ്പറുകള്‍ ഓടിച്ച് വായിക്കാന്‍ ശ്രമിക്കുക; അല്ലെങ്കില്‍ വിദഗ്ധരോട് സംസാരിക്കുക.

References

  1. https://ihalokam.blogspot.com/2016/02/blog-post_25.htm
  2. https://ihalokam.blogspot.com/2016/03/blog-post.html
  3. https://ihalokam.blogspot.com/2016/04/blog-post.html
  4. https://ihalokam.blogspot.com/2016/05/blog-post.html
  5. https://ihalokam.blogspot.com/2017/03/blog-post.html
  6. https://ihalokam.blogspot.com/2017/05/cosmictsunami.html
  7. https://ihalokam.blogspot.com/2018/10/blog-post_7.html
  8. https://www.mathrubhumi.com/technology/science/this-3-8-million-old-skull-may-rewrite-theory-of-evolution-1.4081338
  9. ഇതിനെപ്പറ്റി ഞാന്‍ നടത്തിയ ഒരവതരണം: https://youtu.be/YnMoRNx7Ma8
  10. https://www.nature.com/articles/s41586-019-1513-8
  11. ഇപ്പോഴുള്ള പരിണാമത്തിന്റെ ചിത്രം ഇവിടെ കാണാം: http://humanorigins.si.edu/evidence/human-evolution-timeline-interactive
  12. https://www.ncbi.nlm.nih.gov/pubmed/16630646
  13. https://www.nature.com/articles/d41586-019-02573-w
  14. https://en.wikipedia.org/wiki/Lucy_(Australopithecus)
  15. https://en.wikipedia.org/wiki/Australopithecus
  16. https://www.nature.com/articles/s41586-019-1514-7
  17. https://en.wikipedia.org/wiki/Australopithecus_anamensis
  18. https://en.wikipedia.org/wiki/Australopithecus_afarensis
  19. https://en.wikipedia.org/wiki/Anagenesis
Categories
Article Environment Food Nature

വെള്ളം നിർമിച്ചു ജലക്ഷാമം പരിഹരിക്കാൻ പറ്റുമോ?

ശാസ്ത്രം വളരെയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിൽ മനുഷ്യൻ കുടിവെള്ളം നിർമ്മിക്കുന്നുണ്ടോ? ഹൈഡ്രജനും ഓക്സിജനും മാത്രം മതി എന്നിരിക്കെ മനുഷ്യരാശി ജലലഭ്യതയുടെ കാര്യത്തിൽ ഇങ്ങനെ ഒരു മാർഗം അവലംബിക്കുന്നുണ്ടോ?

എന്തു ചോദ്യം എന്നായിരിക്കും ചിലരൊക്കെ ചിന്തിക്കുന്നത്. ഈ ആധുനിക കാലഘട്ടത്തിലും നമ്മൾ വെള്ളം വ്യാവസായികമായി ഉണ്ടാക്കുന്നില്ല. ചിലപ്പോ ലാബിൽ ഒക്കെ ഒരു ഹോബി എന്ന നിലക്ക് ചെയ്യുന്നുണ്ടാകും. പക്ഷെ നമ്മൾ വെള്ളം നിർമികാറില്ല എന്നതാണ് വാസ്തവം.
എന്തൊക്കെ ആവും കാരണം?

1)സാങ്കേതിക പരമായുള്ള ബുദ്ധിമുട്ട്.

2)സാമ്പത്തികപരമായും പരിസ്ഥികപരമായുമുള്ള വെല്ലുവിളികൾ

നമുക്കു ആദ്യം സാങ്കേതികമെന്നത് എന്താണെന് നോക്കാം. രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ചേർന്നു ജലതന്മാത്ര ഉണ്ടാകുന്നു എന്നു നമ്മൾ പഠിച്ചിട്ടുണ്ട്.

എങ്ങനെ ,എപ്പോ, ഏതു രൂപത്തിൽ ജലം ഉണ്ടാകുന്നു?അത് സ്വാഭാവികമായും
പ്രകൃതിയിൽ ദിവസവും ഉണ്ടാകുന്നുണ്ടോ?എന്തൊക്കെ ആണ് അതിന് ആവശ്യം എന്നൊക്കെ ഒരുനിമിഷം നിങ്ങൾ ചിന്തിച്ചേക്കാം.

ശരിക്കും പറഞ്ഞാൽ ഹൈഡ്രജൻ കത്തിയ ‘ചാരം’ ആണ് വെള്ളം. നമ്മൾ സാധാരണ ഗതിയിൽ ഒരു വസ്തു കത്തുക എന്നു പറയുന്നത് ഒരു വസ്തു ഓക്സിജനുമായി സമ്പർക്കം നടത്തി അതിന്റെ ഓക്സൈഡ് ആവുമ്പോൾ ആണ്(എല്ലാമങ്ങനെ പറയാൻ പറ്റില്ല, എങ്കിലും പൊതുവായി നമുക്ക് അങ്ങനെ പറയാം). ഉദാഹരണത്തിന് കാര്ബണ് കത്തുമ്പോൾ കാര്ബണ് ഡൈ ഓക്സയിഡ്, കാര്ബണ് മോണോ ഓക്സയിഡ് എന്നിവ ഉണ്ടാകുന്നില്ലേ. അതുപോലെ ഹൈഡ്രജൻ ഓക്സിജനുമായി ചേരുമ്പോൾ കിട്ടുന്ന ഉത്പന്നം ആണ് ഡൈ ഹൈഡ്രജൻ ഓക്സയിഡ്.അഥവാ വെള്ളം.

അപ്പൊ ഹൈഡ്രജൻ,ഓക്സിജൻ എന്നിവരെ സ്വീകരിക്കൽ ചുമ്മ ഒരു രക്തഹാരം അങ്ങോട്ട് അണിയിച്ചു, ഒരു രക്തഹാരം ഇങ്ങോട്ട് അണിയിച്ചു നാരങ്ങാ വെള്ളം കൊണ്ടൊന്നും തീരില്ല.
ഹൈഡ്രജൻ ഓക്സിജനെ കാണുമ്പോൾ സാഹചര്യം ഒത്തുവന്നാൽ ഒരു ലൈല മജ്‌നൂൻ സംഗമതത്തിനെക്കാൾ ഭീകരമായിരിക്കും. ആത്യന്തം വികാര തീവ്രം.അതായത് ഈ റിയക്ഷന്റെ ഫലമായി ധാരാളം തപോരർജ്ജം പുറത്തുവിടുന്നു.
മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരു ഹൈഡ്രജന്റെ മാസിന്റെ ഒൻപത് ഇരട്ടി ആണ് നമുക്ക് ജലമായി കിട്ടാൻ പോകുന്നത്.

അപ്പോ പത്തു ലിറ്റർ വെള്ളം(10 Kg water) വെള്ളം നിർമിക്കാൻ 1.11Kg ഹൈഡ്രജൻ വേണം.ഈ ഹൈഡ്രജൻ കത്തുമ്പോൾ പുറത്തു വിടുന്ന ഊർജം ഏകദേശം 16.5 കോടി ജൂൾ വരും. എന്നുവെച്ച നമ്മുടെ സാധാരണ താപനിലയിൽ ഉള്ള 525 ലിറ്റർ പച്ചവെള്ളം വെട്ടി തിളക്കാൻ എത്ര ഊർജം വേണമോ അത്രയും. ഒരു പത്തുമൂവ്വയിരം ആളുകൾക്ക് ചായ ഉണ്ടാക്കാൻ ഉള്ള തിളച്ച വെള്ളം റെഡി ആയെന്ന് .

വേറെ രസകരമായ വസ്തുത് , ഇങ്ങനെ react ചെയ്‌ത് ഉണ്ടായ വെള്ളം നീരാവി ആയിട്ടാണ് ഉണ്ടാവുക. അതിനെ തണുപ്പിച്ചു(condense)വെള്ളം ആക്കി എടുക്കണം. അപ്പൊ അതിനും ഊർജം വേണം. മുകളിൽ പറഞ്ഞ സംഭവങ്ങൾ ഒക്കെ നമ്മൾക്ക് manage ചെയ്യാൻ പറ്റുന്നതാണ്. എന്നാലും ചില്ലറ തലവേദന ഉള്ള വിഷയം തന്നെയാണ്. ഹൈഡ്രജൻ കത്തുമ്പോൾ ഉള്ള താപം ഒക്കെ അതിന്റെ വഴിക്ക് പോട്ടെ എന്നു വെക്കാം പക്ഷെ, ഹൈഡ്രജൻ സംഭരണം , അതിന്റെ ട്രാൻസ്‌പോർട്ട് എന്നിവ നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഹൈഡ്രജൻ നിൽക്കാൻ ഒരുപാട് സ്ഥലം വേണം. 1 ഗ്രാം ഹൈഡ്രജൻ 11.2 ലിറ്റർ സ്ഥലം വേണം.അപ്പോ ഒരു കിലോ ഹൈഡ്രജൻ നിൽക്കാൻ 11200+ ലിറ്റർ സ്ഥലം വേണ്ടിവരും.
അതു കൊണ്ട് തന്നെ ഹൈഡ്രജനെ ഉയർന്ന മർദത്തിൽ സൂക്ഷിച്ചു കുറഞ്ഞ സ്ഥലത്തേക്ക് ഒതുക്കാൻ ശ്രമിക്കണം. ഇത് അത്ര എളുപ്പമല്ല.അത്രയും മർദം താങ്ങാൻ പറ്റുന്ന ടാങ്കിന് അതിൽ സൂക്ഷിക്കുന്ന ഹൈഡ്രജൻറെ 100 ഇരട്ടി എങ്കിലും ഭാരം വേണം. അപ്പൊ ഒരു നൂറു കിലോ ഹൈഡ്രജൻ നിറക്കാൻ പതിനായിരം കിലോ ഉള്ള പാത്രം വേണമെന്ന് സാരം. ഇതിനെ റോഡിലൂടെ കൊണ്ടു പോകുന്നത് ഒക്കെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പണിപാളും.
അതുപോലെ ഇത്രയും മർദത്തിൽ ഹൈഡ്രജൻ നിറക്കാൻ ധാരാളം ഊർജം വേറെയും വിനിയോഗിക്കേണ്ടി വരും.

2)പാരിസ്ഥിതിക പ്രശ്നം എന്തന്ന് വെച്ചാൽ ഹൈഡ്രജൻ വൻതോതിൽ ഉണ്ടാക്കുന്നത് natural gas ന്റെ steam reforming വഴിയാണ്. ഇത് പുനഃസ്ഥാപിക്കാൻ പറ്റുന്ന വിഭവം അല്ലെന്ന് മാത്രമല്ല, ഇങ്ങനെ ഹൈഡ്രജൻ ഉണ്ടാകുമ്പോൾ കാര്ബണ് ഫൂറ്റ് പ്രിന്റും സംഭവിക്കുന്നു. അതായത് ഹൈഡ്രജന്റെ കൂടെ കുറെ കാര്ബണ് ഡൈ ഓക്‌സയിഡും പുറത്തു വരുന്നു. ഇതും പരിസ്ഥിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുപോലെ ഇവിടെ പറയാൻ വിട്ട ഓക്സിജനും പല വിഭവങ്ങളിൽ നിന്നും രസപ്രവർത്തനം വഴി നിർമിച്ചു എടുക്കുന്നത്‌നൽ വൻതോതിൽ കുടിവെള്ള നിർമ്മാണം എന്നത് കൈപൊള്ളുന്ന കളിയായി മാറുന്നു. മുകളിലെ വിഭവങ്ങളുടെ കാര്യത്തിൽ നിന്നും, ഊർജത്തിന്റെ ഉപയോഗത്തിൽ നിന്നും സാമ്പത്തികമായ വെല്ലുവിളി ഏറെക്കുറെ മനസിലായികാണുമല്ലോ.

ഇനി ഭൂമിയിലെ വെള്ളത്തിന്റെ കാര്യമെടുക്കാം, ഭൂമിയിൽ 97% ൽ അധികം വെള്ളവും കടലിലെ ഉപ്പ് കലര്ന്ന വെള്ളമാണ്, ബാക്കി വരുന്നതിൽ 1% നമുക്ക് ഉപയോഗിക്കാൻ പാകത്തിൽ അല്ലാതെ ഐസ് പാളികൾ ആയും ഭൂഗർഭ ജലമായും ഒളിഞ്ഞിരിക്കുന്നു. അതൊക്കെ കഴിഞ്ഞുള്ള 2% വെള്ളമാണ് മഴയായും, ഡാമിലെ വെള്ളമായും, പുഴയായ പുഴയിലെ വെള്ളമായും വെള്ളപ്പൊക്കമായും മാറുന്നത്. ഇത് വേണ്ട സമയത്ത് വേണ്ട രീതിയിൽ എത്തിക്കാൻ ആണ് മഴ.അതിനെ ബുദ്ധിപരമായി നമ്മൾ ഉപയോഗിക്കുന്നു.വാട്ടർ സൈക്കിളിൽ എന്തെങ്കിലും പാകപ്പിഴകൾ വരുമ്പോൾ വരൾച്ച ഉണ്ടാവുന്നു. വെള്ളം എവിടെയും പോയിട്ടില്ല, നമുക്കത് എത്തികേണ്ട പ്രകൃതിയുടെ ജല ചക്രം എന്ന സപ്പ്ലൈ ചെയിൻ തകരാറിൽ ആവുന്നു.

അപ്പൊ ഇത് ഒന്ന് ഉപസംഹരിക്കട്ടെ;മുകളിലെ വെല്ലുവിളികൾ എല്ലാം മറികടന്ന് വെള്ളം ഉണ്ടാകുന്നതിലും എത്രയോ എളുപ്പമാണ് കടൽ ജലം desalination നടത്തി കുടിവെള്ളമാക്കുന്നത്. അതുകൊണ്ടാണ് ഗൾഫ് രാജ്യങ്ങൾ പോലെ ജല ലഭ്യത കുറഞ്ഞ പ്രദേശങ്ങൾ വെള്ളം നിര്മിക്കാതെ ശുദ്ധീകരിച്ചു എടുക്കുന്നത്.

ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടാകും ഭൂരിഭാഗം വരുന്ന വെളളം കടലിൽ ഉള്ളപ്പോ നമുക്ക് അതു ശുദ്ധീകരിച്ചു എടുത്തുകൂടെ എന്ന്. അതും തീക്കളി ആണ്. കാരണം വെള്ളം ശുദ്ധീകരണത്തിന് ഫോസിൽ ഇന്ധനം തന്നെയാണ് നമ്മൾ ആശ്രയിക്കേണ്ടി വരുന്നത്‌(green എനർജി കുറവാണ് ).ഫോസിൽ ഇന്ധങ്ങൾ കാര്ബണ് ഡൈ ഓക്സയിഡ് പുറത്ത് വിടും. ഇങ്ങനെ കാര്ബണ് foot print അധികരിച്ചാൽ കാലാവസ്ഥ പ്രതിസന്ധിയൊക്കെ വീണ്ടും വീണ്ടും രൂക്ഷമായി വരും. അപ്പൊ വെള്ളം ഉണ്ടാക്കാൻ പറ്റുന്നതും, കടൽ വെള്ളംശുദ്ധീകരിക്കാൻ പറ്റുന്നതും ഒക്കെ നമ്മളുടെ(കേരളത്തിലെ) അവസാനത്തെ അഭയം ആയിട്ട് മാത്രം കാണുക. ജല നിർമാണം ഇന്നത്തെ സാഹചര്യത്തിൽ ഏറെക്കുറെ നടക്കാത്ത സ്വപനം ആണ് .

കൊല്ലത്തിൽ പെയ്തൊഴിയുന്ന ‘അമൃത്’ നന്നായി പരിപാലിക്കാനും, ബുദ്ധിപരമായി ഉപയോഗിക്കാനും ഒന്നൂടെ ശീലിക്കുക.വെള്ളത്തിന്റെ ഭാവി അത്ര ശോഭനമല്ല എന്നോരുരുത്തരും ഓർമിക്കുക.

ടോട്ടോചാൻ
13/05/19
(ലോക ജലദിനം ആയ മാര്ച്ച് 22 ന് എഴുതി പകുതിയാക്കിയ കുറിപ്പ്.ഇന്ന് പൂർത്തിയാക്കി)

Categories
Article Cancer Electronics Energy Nuclear Radiation Technology

സെൽ ഫോണ് ടവർ ആരോഗ്യത്തിന് ഭീഷണിയോ?

സെൽഫോണ് ടവറിനെ സാങ്കേതികമായി Base transceiver station (BTS)എന്നാണ് വിളിക്കുക. Radio Mast എന്നും വിളിക്കപ്പെടുന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം. മൊബൈൽ ഫോണ് പ്രവർത്തിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങൾ വഴിയാണ്. നമുക്ക് ഒരാളെ വിളിക്കണം എങ്കിൽ നമ്മുട ഫോണും വിളിക്കേണ്ട ആളുടെ ഫോണും കണക്ടഡ് ആയിരിക്കണം. ഇതു ബുദ്ധിമുട്ടേറിയ ഒരു പണിയാണ്. പ്രത്യേകിച്ചും ദൂരെയുള്ള ആളെയൊക്കെയാണ് ബന്ധപ്പെടുന്നത് എങ്കിൽ നമ്മുടെ ഫോണിലെ സിഗ്നൽ നേരിട്ട് അവിടെ എത്തിക്കുക എന്നത് നടക്കില്ലല്ലോ.ഒരു ഇടനലിക്കാരൻ വേണം.

CellPhone Tower
CellPhone Tower

ഒരു ടവറിൽ നടക്കുന്ന രണ്ടു പണികൾ ഇതാണ്

1)അവ ഒരു സെൽ നെറ്റവർക്കിലെ ഫോണുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നു.മുകളിൽ കാണുന്ന ചുള്ളിക്കമ്പ് പോലുള്ള ആന്റിന ആണ് ഈ ജോലി ചെയ്യുന്നത്.

2)അടുത്തുള്ള ടവറുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നു. ബാൻഡ് പോലെ ടവറിൽ കാണുന്ന antenna ശരിക്കും ആ പണിയാണ് ചെയ്യുന്നത്. അവ അടുത്തുള്ള ടവറുമായി കണക്ടഡ് ആണ്.

റേഡിയോ, മൈക്രോവേവ് എന്നീ രണ്ടു തരംഗങ്ങൾ ആണ് പൊതുവിൽ ടവറുകളിൽ വിനിമയം ചെയ്യപ്പെടുന്നത്. ഇവ വൈദ്യുത കാന്തിക കുടുംബത്തിലെ രണ്ട് അംഗങ്ങൾ ആണ്. നമ്മുടെ പ്രകാശം, ഇൻഫ്രാറെഡ് അൾട്രവായലറ്റ്, , xray, ഗാമ തുടങ്ങിയവയും ഈ കുടുംബത്തിൽ പെടുന്ന തരംഗങ്ങൾ ആണ്.

നിങ്ങൾക്കറിയാം xray, ഗാമ, അതുപോലെ അൾട്രാവയലറ്റ് എന്നിവ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യുന്ന കിരണങ്ങൾ ആണ്. Xray, ഗാമ ഒക്കെ നമ്മുടെ ശരീര കലകളെ തുളച്ചു പോകാനുള്ള കഴിവുണ്ട്. ഇത്തരം കിരണങ്ങളെ ionizing radiation എന്ന ഗണത്തിൽ ആണ്പെടുത്തിയിരിക്കുന്നത്.
ഇവയുമായി സമ്പർക്കത്തിൽ വരുന്നത് മനുഷ്യന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.ചിലതൊക്കെ നിയന്ത്രിത ചുറ്റുപാടിൽ നമ്മൾ ചികിത്സ രംഗത്തോക്കെ ഉപയോഗിക്കുന്നുണ്ട്.

അപ്പോൾ ടവറിൽ ഉപയോഗിക്കുന്ന മൈക്രോവേവ്, റേഡിയോവേവ് എന്നിവയും, ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് , അൾട്രാവയലറ്റ്ന്റെ ലോവർ ഭാഗവും non ionizing radiation ഗണത്തിൽ ആണ്. സ്ട്രിക്റ്റ് ആയി പറയുക എന്നത്‌ സാങ്കേതികമായി ബുദ്ധിമുട്ട് ഉള്ള കാര്യമാണ്‌. എങ്കിലും ഒരു പൊതു തത്വത്തെ ആസ്പദമാക്കി പറയുമ്പോൾ മുകളിൽ പറഞ്ഞതൊക്കെ non ionizing ആണ്‌.

വേറൊരു തരത്തിൽ പറഞ്ഞാൽ ഇത്തരം തരംഗങ്ങൾ നമ്മുടെ ശരീര കലകളെ അല്ലെങ്കിൽ അവയുടെ രാസ ബന്ധനത്തെ മുറിച്ചു മാറ്റാൻ പ്രാപ്തിയുള്ളതല്ല. ഇതു എടുത്തു പറയാനുള്ള കാരണം മൊബൈൽ ടവറിനു എതിരെ ഭൂരിപക്ഷം ആരോപണവും കാൻസർ വരുത്തുന്നു എന്നതാണ്. റേഡിയേഷൻ കൊണ്ടു കാൻസർ വരണം എങ്കിൽ നമ്മുടെ ശരരീര കോശത്തെ മുറിച്ചു കടന്നു, അതിനുള്ളിലെ(മർമ്മത്തിലെ) ജീനുകളിലെ രാസഘടനയെ മാറ്റൻ കഴിയണം.

ഇങ്ങനെ തുളച്ചു കയറാൻ മാത്രമുള്ള ഊർജമൊന്നും മൈക്രോവേവ്, റേഡിയോ തരംഗങ്ങൾക്ക് ഇല്ല എന്നതാണ് യാഥാർഥ്യം. പൊതുവിൽ ജീനുകളിലെ ആക്‌സമിക വ്യതിയാനം ആണ് കാന്സറിലേക്ക് നയിക്കുക . അങ്ങനെ വ്യതിയാനം സംഭവിക്കാൻ തരംഗങ്ങൾ അതിനുള്ളിൽ കയറി ‘എഡിറ്റിംഗ്’ നടത്തണം.
പക്‌ഷേ ഇതു ചെയ്യാൻ തരംഗങ്ങൾ അശക്തരാണ്.

ഇനി ടവർ പുറപ്പെടുവിക്കുന്ന ഊർജ്ജം നോക്കാം. ജർമനിയിൽ നടത്തതിയ ഒരു പഠനത്തിൽ(ലിങ്ക് :  http://www.emfrf.com/rf-radiation-levels-from-cellular-towers/ ) ഇരുനൂറു വ്യത്യസ്ത സ്ഥലങ്ങളിൽ പഠനം നടത്തിയപ്പോ കണ്ടത് പരമാവധി square മീറ്ററിന് ഒരു ലക്ഷം മൈക്രോവാട്ടാണ് ഊർജം. മറ്റൊരു തരത്തിൽ പറഞ്ഞാൽ 0.1 വാട്ട്. ഒരു വാട്ടിന്റെ പത്തിൽ ഒന്നു. ഇതു ടവറിന്റെ അടുത്തുള്ള ബില്ഡിങ്ങിലെ നാലാം നിലയിലെ ടെറസിലെ മറ്റൊരു ടവറും ആയി ലിങ്ക് ചെയ്യുന്ന line of sight ന്റെ ഇടയിൽ. എന്നുവെച്ചാൽ നമ്മുടെ രണ്ടു ടവറുകൾക്കു ഇടയിൽ ഉള്ള ‘ബാൻഡ്’ പോലത്തെ structure ന്റെ ഇടക്കാണ് ഈ ഊർജ്ജം എന്നോർക്കണം.

ഇതേ സ്ഥലത് സൂര്യന്റെ ഊർജ്ജം ഒരു square കിലോമീറ്ററിന് ആയിരം വാട്ട് ഒക്കെ വരും.ഭൂമിയുടെ ഉപരിതലത്തിൽ 800 വാട് മുതൽ 1300 വാട്ട് വരെയൊക്കെ square മീറ്ററിൽ ഉണ്ടാവും.സെൽ ടവർ റേഡിയേഷന്റെ പതിനായിരംമടങ്. സെൽ ടവർ റേഡിയേഷൻ ദൂരം കൂടുന്നതിന് അനുസര്ച്ചു നല്ല രീതിയിൽ റേഡിയേഷൻ ഊർജ്ജം കുറയുന്നു.മുകളിൽ പറഞ്ഞ പഠനത്തിൽ നല്ല ശതമാനവും 200 മൈക്രോ വാട്ട് പ്രതി ചതുരശ്ര മീറ്റർ ആയിരുന്നു ഊർജം(200 micro watt/M^2).

എന്നുവെച്ചാൽ ഇന്ത്യ പോലുള്ള സൂര്യന് ’നേരെ കീഴെ’ ഉള്ള രാജ്യങ്ങളിൽ വരുന്ന സൗര വികിരണത്തിന്റെ അന്പതിനായിരത്തിൽ ഒന്നു (വളരെ ലിബറൽ ആയി പറഞ്ഞത് ആണ്,ഇത് ഒരു ലക്ഷം വരെ പോകാം).അപ്പോൾ ഒരു ടവറിൽ നിന്ന് വരുന്ന റേഡിയേഷന്റെ അരലക്ഷത്തിൽ ഇരട്ടി റേഡിയേഷൻ നമ്മൾ ദിവസവും സൂര്യനിൽ നിന്ന്ഏറ്റു വാങ്ങുന്നുണ്ട്. അതിൽ വെറും ദൃശ്യപ്രകാശം മാത്രമല്ല, ഇൻഫ്രാറെഡ്, ആൾട്രാവയറ്റു എന്നിവയ്ക്ക് നല്ല പങ്കുണ്ട്.

ടവറിന്റെ ഏറ്റവും തീവ്രത ഏറിയ റേഡിയേഷൻ line of sight ആയി ഘടിപ്പിച്ച ആന്റിനകൾക്ക് ഇടയിൽ ആണ് നമ്മൾ നേരത്തെ കണ്ട 0.1 watt/M^2. അവിടെ പോലും safe ലെവലിൽ ആണ് റേഡിയേഷൻ.

Electromagnetic Waves Spectrum
Electromagnetic Radiation Spectrum

US Federal Communications Commission നിഷ്കര്‍ഷിക്കുന്ന safe ലെവലിന്റെ 1000 ത്തിൽ ഒന്നു പോലും നമ്മുടെ ടവർ റേഡിയേഷന് വരുന്നില്ല എന്നതാണ് വാസ്‌തവം. ഒരു വാഹനത്തിന്റെ indicator ൽ നിന്ന് വരുന്ന അത്രപോലും ഊർജ്ജം പുറത്തു വരുന്നില്ല.

പിന്നെ പഠനത്തിന്റെ കാര്യം, ഒരു control ഗ്രൂപ് ഉണ്ടാക്കി പരീക്ഷണം നടത്തുക എന്നത് ഈ കാര്യത്തിൽ അത്ര പ്രായോഗികം അല്ല. തന്നേയുമല്ല ഇനി കാൻസർ സ്ഥിരീകരിച്ച ആളെ ഏതു മാനദണ്ഡങ്ങൾ ഉൾപെടുത്തി non ionizing radiation exposed ആണെന്ന് തീരുമാനിക്കും?ഭൂമുഖത്ത് ഏറെക്കുറെ പേരും non ionizing radiation exposed ആണ്. സെൽ ഫോണും അതിന്റെ ഉപയോഗവും ഏറെക്കുറെ എല്ലാ കമ്മ്യൂണിറ്റികളും ഉപയോഗിക്കുന്നുമുണ്ട്. എങ്കിലും study ഒക്കെ കുറെ നടന്നു കഴിഞ്ഞു . നേരിട്ട് യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ലാബിലെ നിയന്ത്രിത പരീക്ഷനത്തിലും കോശങ്ങളിലെ ടവർ റേഡിയേഷൻ effect വാദം സോളിഡ് ആക്കാൻ കഴിഞ്ഞിട്ടില്ല. ബ്ലഡ് ബ്രെയിൻ ബാരിയർ(BBB)യിലെ റേഡിയേഷൻ effectum തെളിയിക്കപ്പെട്ടിട്ടില്ല.

ഞാൻ ഈ പറഞ്ഞത് മുഴുവനും ടവറും മനുഷ്യ ആരോഗ്യവും എന്ന വിഷയം മാത്രമാണ്. ഇതിൽ വേറെ പല വിഷയവും അഡ്രസ് ചെയ്തിട്ടില്ല. കാരണം ഇവിടെ പലപ്പോഴും കാണുന്ന ടവർ വിരുദ്ധ സമരങ്ങൾ ‘ടവറിന്റെ ആരോഗ്യ, വിശിഷ്യാ കാൻസർ’പ്രശ്‌നങ്ങൾ ഉയർത്തി കാണിച്ചുള്ള സമരം ആണ്.

പരിസ്ഥിതി ഹോട്സ്പോട്ടിൽ ജെസിബി മാന്തി ടവർ വെക്കുന്നതോ, മറ്റ് സെൻസിറ്റീവ് ആയ ജൈവ മണ്ഡലത്തിലോ കയറി(തേനീചയുടെ ഒക്കെ നാവിഗേഷൻ വ്യവസ്‌ഥ ഒക്കെ താറുമറക്കുന്നതും ടവർ തന്നെ ആണെന്നത് വിസ്മരിക്കുന്നില്ല) ടവർ നാട്ടുന്നതിനെ ന്യായീകരിക്കുന്ന രീതിയിലോ ആക്കി പോസ്റ്റ് വളച്ചു ഒടിച്ചു പൊട്ടിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്.

അത്തരം ടവറുകൾക്ക് ഞാനും എതിരാണ്.

Categories
Article Cancer Disease Evolution Medicine Nature Technology Virus

മൂന്ന് ശത്രുക്കൾ, മൂന്ന് അത്യാധുനിക ആയുധങ്ങൾ

മനുഷ്യരുടെ ഏറ്റവും വലിയ കൊലയാളികൾ പലതരം വരുന്ന മാരക രോഗങ്ങൾ ആണ്. ഈ ശത്രുക്കളെ കീഴ്പ്പെടുത്താൻ നമ്മുടെ ആയുധങ്ങളും പലതാണ്. എന്നാൽ ദീർഘ കാലമായുള്ള ഈ യുദ്ധത്തിൽ ഇതുവരെയും നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കാത്ത മൂന്ന് ശത്രുക്കളെ ഇപ്പോൾ തകർക്കുവാൻ പോകുകയാണ്.
ഈ മൂന്ന് ശത്രുക്കളെക്കുറിച്ചും അവയെ നേരിടാനായി നമ്മൾ ആർജ്ജിച്ചെടുത്ത പുതിയ ആയുധങ്ങളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്‌…

ശത്രു No1: മലേറിയ

മരണനിരക്ക്‌ : WHO കണക്ക്‌ പ്രകാരം 2015ൽ 21.2 കോടി ജനങ്ങൾക്ക്‌ മലേറിയ ബാധിച്ചു. അവരിൽ 4.29 ലക്ഷം മനുഷ്യർ മരിച്ചു. ഏറ്റവും ദുഖകരമായ കണക്ക് എന്തെന്നാൽ, മലേറിയ വന്നു മരിക്കുന്നവരിൽ മൂന്നിൽ രണ്ടു പേർ കൊച്ചു കുട്ടികൾ ആണ്, അഞ്ചു വയസ്സിനു താഴെ മാത്രം പ്രായമുള്ള കൊച്ചു കുട്ടികൾ.

നമ്മുടെ പരമ്പരാഗതമായ ആയുധം കൊതുകുവലയും കീടനാശിനിയും ആണ്. ഇത്‌ കൊതുകിനെ കൊല്ലാനും തടയാനും വേണ്ടിയാണ്. കൊതുകാണല്ലോ പ്ലാസ്മോഡിയം എന്ന് parasiteനെ നമ്മുടെ ശരീരത്തിൽ കുത്തിവെയ്ക്കുന്നത്‌. ഈ പാരസൈറ്റ്‌ നമ്മുടെ ശരീരത്തിൽ പെറ്റുപെരുകി രക്തത്തിലെ ചുവന്ന രക്താണുക്കളെ (Red Blood Cells – RBC) ആക്രമിച്ചു നശിപ്പിക്കുന്നു.

എന്നാൽ നമ്മുടെ ഈ ആയുധങ്ങളെല്ലാം കൊതുകിനെയാണ് അക്രമിക്കുന്നത്‌, പ്ലാസ്മോഡിയത്തെ നേരിട്ടല്ല.
ഈ കൊതുകുകൾ നേരിട്ട്‌ പ്ലാസ്മോഡിയത്തെ പ്രതിരോധിച്ചാലോ? അപ്പോൾ നമ്മുടെ യുദ്ധത്തിൽ കൊതുകുകളെ ഉപയോഗിച്ച് യഥാർത്ത ശത്രുവിനെ നേരിടാം. കൊതുകുകളെ മുഴുവനും നശിപ്പിക്കാൻ സാധിക്കില്ലാ, കാരണം അവർ ഏതു പരിതസ്ഥിതിയിലും പെറ്റുപെരുകും. അപ്പോൾ അവയെ നമ്മുടെ ഭാഗത്ത്‌ ആക്കിയാൽ മാത്രമാണ് നമുക്ക്‌ ഒരു മുൻതൂക്കം ലഭിക്കുകയുള്ളൂ.

Plasmodium LifeCycle
Plasmodium LifeCycle

പ്ലാസ്മോഡിയം കൊതുകിൽ ജീവിക്കാൻ അനുവദിക്കാതെ കൊന്നു കളയുന്ന കഴിവു കൊതുകിനു കൊടുത്താൽ പിന്നെ കൊതുകുകൾ നിരുപദ്രവകാരികൾ ആയി. ഈ കഴിവു കൊതുകിനു കൊടുക്കുന്നത്‌ നമ്മൾ അതിന്റെ ജനിതകം മാറ്റിയാണ്.
ജനിതകം മാറ്റുന്നത് CRISPR എന്ന പുതിയ ജനിതക editing technology ഉപയോഗിച്ചാണ്. സ്വതവേ ജനിതകം മാറ്റിയാൽ അത്‌ അടുത്ത തലമുറയിൽ കുറച്ച്‌ ജീവികളിലേക്ക് മാത്രമെ പകർന്നുകിട്ടുകയുള്ളൂ. എന്നാൽ gene drive എന്ന വിദ്യ ഉപയോഗിച്ച്‌ ആ മാറ്റം ഒരു dominant മാറ്റം ആക്കി, അടുത്ത തലമുറകളിൽ മിക്കതിനും ഈ കഴിവു പകർന്നു കൊടുക്കാൻ സാധിക്കും.
ലാബിൽ ഇതു വിജയിച്ചതും ആണ്. ഇത്‌ നടപ്പാക്കിയാൽ, അതായത്‌ ജനിതകം മാറ്റം വരുത്തിയ കൊതുകുകളെ പുറം ലോകത്തിലോട്ട്‌ ഇറക്കി വിട്ടാൽ അത്‌ മലേറിയ എന്ന രോഗം പോലും തുടച്ചുമാറ്റുവാൻ സാധിക്കുന്നതായിരിക്കും. ജനിതക മാറ്റം വരുത്തിയ കൊതുകുകൾ gene drive dominant ആയതു മൂലം വളരെ വേഗം തന്നെ അവ ജനസംഖ്യയിൽ ഭൂരിഭാഗം ആകുന്നു.

ഈ മാറ്റം വളരേ പെട്ടെന്നായിരിക്കും. കാരണം, കൊതുക്‌ ദ്രുതഗതിയിൽ പെറ്റുപെരുകുന്ന ഒരു ജീവിയാണ്. അതേ സമയം തന്നെ ഈ മാറ്റം തിരിച്ചെടുക്കാൻ സാധിക്കുന്നതും അല്ല.അതിനാൽ ഇത് പ്രാബല്യത്തിൽ കൊണ്ടു വരുന്ന കാര്യം നന്നായി ചിന്തിച്ചിട്ടായിരിക്കണം. എന്നാൽ സമയം വൈകുന്തോറും കുട്ടികൾ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നതും വിസ്മരിച്ചു കൂടാ.

http://www.who.int/features/factfiles/malaria/en/

ശത്രു No.2: സൂപ്പർ ബേക്റ്റീരിയ

മരണനിരക്ക്‌: 7 ലക്ഷം 2017ൽ യു.എൻ കണക്ക്‌ പ്രകാരം.
പണ്ടു കാലങ്ങളിൽ മനുഷ്യരുടെ ആയുർദൈർഘ്യം ഇന്നത്തേത് അപേക്ഷിച്ച് വളരേയധികം കുറവായിരുന്നു. അതിനു മുഖ്യകാരണം ഇൻഫെക്ഷനും മറ്റു രോഗങ്ങൾ മൂലമുണ്ടാകുന്ന മരണനിരക്കുമായിരുന്നു. ഒരു മുറിവേറ്റാൽ, അതിൽ നിന്ന് ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലം മരണം സംഭവിക്കുക സ്വാഭാവികം ആയിരിന്നു. കാരണം ബേക്റ്റീരിയ മനുഷ്യരുടെ ഉള്ളിൽ വളർന്നു പെരുകി മനുഷ്യരെ കൊന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ പച്ചമരുന്നു വെച്ചുകെട്ടിയൊക്കെ മനുഷ്യർ വളർന്നു. എന്നാൽ ജനവാസം കൂടിയപ്പൊൾ മനുഷ്യർക്കിടയിൽ ബേക്റ്റീരിയകളും പെരുകിവന്നു.
മനുഷ്യർക്ക്‌ അബദ്ധത്തിൽ ലഭിച്ച ഒരു വരദാനം ആണ് പെൻസ്സിലിൻ. അത്‌ ഒരു ഏന്റിബയോട്ടിക്ക്‌ ആണ്. ബേക്റ്റീരിയയെ നശിപ്പിക്കാൻ കഴിവുള്ള ഒരു പദാർത്ഥം ആണു penicillin. 1928ൽ ഡോക്റ്റർ. അലക്സാണ്ടർ ഫ്ലെമ്മിംഗ്‌ ഒരു വെക്കേഷൻ കഴിഞ്ഞ്‌ ലണ്ടനിലെ St Mary’s Hospitalൽ തിരിച്ച്‌ വന്നപ്പൊൾ ബേക്റ്റീരിയ എല്ലാ പരീക്ഷണ പാത്രങ്ങളിലും വളർന്നിരിന്നു. പക്ഷെ ചില പാത്രങ്ങളിൽ ബേക്റ്റീരിയ വളർന്നില്ല. അവയിൽ വളരാത്ത കാരണം നോക്കിയപ്പൊൾ അതിലെ പെന്നിസ്സിലിൻ ആണെന്ന് കണ്ടെത്തി.
പിന്നിട്‌ 1938ൽ ഒക്സ്ഫോർഡ്‌ യൂണിവേഴ്സിറ്റിയിലെ ഡോക്റ്റർ ഹൊവാർഡ്‌ ഫ്ലോറേ ആണ് ഈ പെന്നിസ്സിലിനിൽ നിന്ന് മരുന്ന് ഉണ്ടാക്കിയത്‌.
ഇത്‌ ലോകം തന്നെ മാറ്റിമറിച്ചു. ഇന്ന് നമുക്കു കിട്ടുന്ന antibiotics എല്ലാം ഇതിൽ നിന്നാണു തുടങ്ങിയത്‌. ബേക്റ്റീരിയകളെ നമ്മൾ കീഴ്പ്പെടുത്തി.
പക്ഷേ, ഈ മരുന്നിന്റെ അമിത ഉപയോഗം മൂലം നമ്മൾ ഒരു വിപത്ത്‌ നേരിടുകയാണ്. ആവശ്യത്തിനും അനാവശ്യത്തിനും antibiotics ഉപയോഗിക്കുമ്പോൾ ചില ബേക്റ്റീരിയകൾക്ക്‌ മാത്രം പ്രസ്തുത antibiotic കളിൽ നിന്നുമുള്ള പ്രതിരോധശക്തി വർദ്ധിക്കുന്നു. ആ ബേക്റ്റീരിയകളുടെ പിന്മുറക്കാർക്ക്‌ ഈ antibiotics യാതൊരുവിധ ദോഷം ചെയ്യില്ല. അങ്ങനെയുള്ള ബേക്റ്റീരിയകൾ നമ്മെ ആക്രമിച്ചാൽ ഇപ്പൊഴുള്ള മരുന്നുകൾക്കു നമ്മെ രക്ഷിക്കാനും സാധിക്കില്ല. ലോകത്ത്‌, ഇത്രയും കാലം കൊണ്ട് നമ്മൾ കൈവരിച്ച വൈദ്യശാസ്ത്ര വിജയങ്ങൾ ഗുണം ചെയ്തെന്നും വരില്ല. ഒരു മുറിവിൽ നിന്നുള്ള infection മൂലം ഉണ്ടാകുന്ന മരണം സംഭവിക്കാവുന്ന കാലം വീണ്ടും വരും എന്നർത്ഥം.

ഇപ്പോൾ ലോകത്ത്‌ അത്തരം antibiotic പ്രതിരോധ ശക്തിയുള്ള ബേക്റ്റീരിയ മൂലം മരണം സംഭവിക്കുന്ന ആളുകൾ കൂടി വരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. 2017ൽ ഏഴു ലക്ഷം ആളുകൾക്ക്‌ ആണു ഇത്തരം superbugs മൂലം മരണം സംഭവിച്ചത്‌. സൗത്ത് ആഫ്രിക്കയിൽ കുഷ്ടം, ബ്രിട്ടനിൽ ഗോണോറിയ എന്നിവ കാരണം ആകുന്ന ചില ബേക്റ്റീരിയകൾ superbugകൾ ആയി പരിണമിച്ചിട്ടുണ്ട്‌.

Antibiotic Resistance
Antibiotic Resistance

https://amp.theguardian.com/commentisfree/2017/oct/08/superbugs-antibiotics-tuberculosis-health

നമ്മുടെ സ്ഥിരമുള്ള മരുന്നുകൾ വിജയിക്കാത്തിടത്ത്‌ ബേക്റ്റീരിയകളെ സ്വാഭാവികം ആയി കൊല്ലുന്ന മറ്റൊരു കൂട്ടരുടെ സഹായം നമുക്കു തേടേണ്ടി വരുന്നു. ബേക്റ്റീരിയകളെ ബാധിക്കുന്ന വൈറസ്സുകളെ. അതെ, Bacteriophage എന്ന് അറിയപ്പെടുന്ന ബേക്റ്റീരിയകളെ മാത്രം ആക്രമിച്ചു കൊന്നു പെറ്റു പെരുകുന്ന വൈറസ്സുകളുടെ സഹായം നമ്മൾക്കു വേണ്ടി വരുന്നു.

2015ൽ റ്റോം പേറ്റേർസ്സൺ എന്ന ഒരു വ്യക്തിക്ക്‌ ഈജിപ്റ്റിൽ വെക്കേഷനു പോയപ്പൊൾ അവിടെ വെച്ച്‌ ഒരു superbug പിടിപെട്ടു. ഇത്‌ അയാളുടെ ശരീരത്തിൽ പടർന്നു പ്രശ്നങ്ങളുണ്ടാക്കുവാൻ തുടങ്ങി. ആളെ അടിയന്തിരമായി ജെർമ്മനിയിലേക്ക് ചികിത്സയ്ക്കായി കൊണ്ട്‌ പോയി. പലവിധ antiobiotics നോട്‌ പ്രതിരോധം ഉള്ള ബേക്റ്റീരിയ ആയിരിന്നു റ്റോമിനെ ബാധിച്ചത്‌.
ജെർമ്മനിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക്‌ റ്റോമിനെ സേൻ ഡിയാഗോ ആശുപത്രിയിലേയ്ക്ക് മാറ്റി. മറ്റെല്ലാ വഴികളും അടഞ്ഞു എന്നായപ്പൊൾ ആണ് bacteriophage therapy അവസാന കൈ എന്ന നിലയിൽ ഉപയോഗിച്ചത്‌. പലവിധ bacteriophageകൾ ഉപയോഗിച്ച് റ്റോമിനെ ജീവിതത്തിലേയ്ക്ക് അത്ഭുതകരമായി തിരിച്ച്‌ കൊണ്ട്‌ വന്നു.

https://health.ucsd.edu/news/releases/Pages/2017-04-25-novel-phage-therapy-saves-patient-with-multidrug-resistant-bacterial-infection.aspx

ഇത്‌ ഒരു വഴിത്തിരിവായിരുന്നു. നമ്മുടെ ഈ അതിശക്തനായ ശത്രുവിനെ കീഴ്പ്പെടുത്താനുള്ള പുതിയ യുദ്ധതന്ത്രം. ലോകത്ത്‌ എല്ലാ സ്പീഷീസ്‌ ജീവികളുടെ എണ്ണത്തേക്കാളും അധികം ഉണ്ട്‌ bacteriophageകളുടെ എണ്ണം. ഇത്രയ്ക്കും വൈവിധ്യമാർന്ന ജീവിയുടെ, ബേക്റ്റീരിയകളെ കൊല്ലാനുള്ള കഴിവിനെ ഉപയോഗപ്പെടുത്തി, നമുക്ക് ഈ superbugsനെ കീഴപ്പെടുത്താം.
ചുരുക്കിപ്പറഞ്ഞാൽ വൈറസ്സിനെ കൊണ്ട്‌ ബേക്റ്റീരിയയെ കൊല്ലുന്ന രീതി.

സ്വാഭാവികമായും നമ്മൾക്കുണ്ടാകുന്ന സംശയമാണ്, “എന്തുകൊണ്ട്‌ ഈ വൈറസ്സ്‌ മനുഷ്യരെ ആക്രമിക്കില്ലാ?” എന്ന്. കാരണം ഉണ്ട്‌. മനുഷ്യന്റെ കോശങ്ങളുടെ പ്രതലവും ബേക്റ്റീരിയകളുടെ കോശപ്രതലവും വളരെയധികം വ്യത്യസ്തമാണ്. നമുക്ക്‌ ഈ വൈറസ്സുകളെ കൊണ്ട്‌ യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ല. കാരണം അവയ്ക്ക്‌ നമ്മുടെ കോശങ്ങളെ അല്ല ലക്ഷ്യം, ബേക്റ്റീരിയയെ ആണ്.

ശത്രു 3: ക്യാൻസർ

മരണനിരക്ക്‌: 82 ലക്ഷം മരണം 2012ൽ.

ഇന്നും നമ്മെ ഏറ്റവുമധികം ഭയചകിതരാക്കുന്ന ഒരു രോഗം ആണ് ക്യാൻസർ. ഭയത്തിനു കാരണം ക്യാൻസർ രോഗിക്ക്‌ നൽകുന്ന ഭയാനകമായ അവസാന ദിനങ്ങൾ ആണ്. പല തരത്തിലുള്ള ക്യാൻസറുകൾ പല കാരണങ്ങളാൽ മനുഷ്യരിൽ വരുന്നു. ഇവയിൽ പൊതുവായി കാണുന്ന കുഴപ്പം കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ്. കോശങ്ങൾ അങ്ങനെ പെരുകി ആ ഭാഗത്തും ശേഷം മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതാണ് ഈ രോഗം. ഈ അവസ്ഥ ഉണ്ടാക്കുന്നത്‌ പല പല കാരണങ്ങൾ ആകാം (ജനിതകമോ, പ്രകൃതിയിൽ നിന്നോ, റേഡിയേഷനിൽ നിന്നോ, ജീവിത ശൈലിയിൽ നിന്നോ ). എന്നാൽ എല്ലാത്തിന്റെയും തുടക്കം, കോശത്തിന്റെ വളർച്ചയും പ്രത്യുൽപ്പാദനവും നിയന്ത്രിക്കുന്ന ജനിതകത്തിൽ(Gene) വരുന്ന മാറ്റങ്ങൾ ആണ്. ആ ജനിതകത്തിന്റെ തകരാറാണ് ക്യാൻസർ ആയി പരിണമിക്കുന്നത്.
ഈ തകരാറിന്റെ ഭവിഷത്തായി, കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്നു. ലോകത്ത്‌ പല രീതിയിൽ ഈ കൊലയാളിയെ നിയന്ത്രിക്കുവാൻ നോക്കുന്നുണ്ട്‌. ഇന്ന് ഈ ക്യാൻസർ വന്നു മരിക്കുന്നവരേക്കാൾ അധികം ആളുകളെ നമുക്കു രക്ഷിക്കുവാൻ സാധിക്കുന്നുണ്ട്‌. ക്യാൻസർ രോഗികളുടെ ആയുസ്സും ശാസ്ത്രത്തിനു വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു. ഇത്രക്കും ഒക്കെ ആണെങ്കിലും ഈ രോഗത്തെ പൂർണ്ണമായും നിയന്ത്രണത്തിൽ ആക്കുവാൻ സാധിച്ചിട്ടില്ല.
അവിടെ നമുക്ക്‌ പുതിയ രീതിയിലുള്ള ചികിത്സകൾ പ്രതീക്ഷകൾ നൽകുന്നു. അത്തരം ഒരു പുതിയ രീതിയാണ് വൈറസ്സിനെ കൊണ്ട്‌ പ്രതിരോധ ശക്തി കൂട്ടുക എന്നത്‌.

നമ്മുടെ ശരീരത്തിൽ പുറത്തു നിന്നുള്ള പദാർത്ഥങ്ങളേയും, കേടായ കോശങ്ങളെയും നശിപ്പിക്കുവാൻ കഴിവുള്ള കോശങ്ങൾ ഉണ്ട്‌. അവയാണു Immune T-Cells. ഇവ ശരീരത്തിൽ പ്രവേശിക്കുന്ന അനാവശ്യമായ ബാഹ്യപദാർത്ഥങ്ങൾ കണ്ടെത്തി നശിപ്പിച്ചുകളഞ്ഞ് നമ്മുടെ ആന്തരികം സുരക്ഷിതമാക്കുന്നു.

ക്യാൻസർ മുകളിൽ പറഞ്ഞതു പോലെ നമ്മുടെ സ്വന്തം കോശമായതിനാൽ ഈ T Cellsനു ഇവയെ തിരഞ്ഞുപിടിക്കാൻ സാധിക്കുന്നില്ല. സ്വന്തം ശരീരത്തിൽ കോശങ്ങൾ തന്നെയാണല്ലൊ ക്യാൻസർ കോശങ്ങൾ ആകുന്നത്‌, അത്കൊണ്ട്‌ T Cells ഈ ക്യാൻസർ കോശങ്ങളെ കുഴപ്പക്കാരായ കോശങ്ങളായി കാണുന്നില്ല.

ഇവിടെയാണ് ശാസ്ത്രം ഒരു വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയത്‌. ഈ T Cellsനു ക്യാൻസർ കോശങ്ങളെ കുഴപ്പക്കാരായി കാണുവാനുള്ള കഴിവു നേടിക്കൊടുക്കുക. അതിനു വൈറസ്സുകളുടെ സഹായം തേടിയതാണ് ഇവിടെ മറ്റൊരു അത്ഭുതം. ഈ വൈറസ്സുകൾ ഈ T Cells ഉള്ളിൽ കടന്ന് T-Cellന്റെ അകത്ത്‌ മാറ്റങ്ങൾ വരുത്തുന്നു. ഈ മാറ്റങ്ങൾ T Cellsനു ക്യാൻസർ കോശങ്ങളെ തിരിച്ചറിയാൻ ഉള്ള കഴിവു നൽകുന്നു. മാത്രമല്ലാ, ഇതിനു പുറമേ, മറ്റു ചില സവിശേഷതകൾ കൂടി പ്രസ്തുത മാറ്റം നൽകുന്നു.

ഇത്തരം മാറ്റങ്ങൾ വരുത്തിയ hybrid T Cells ക്യാൻസർ രോഗികളുടെ ഉള്ളിലേക്ക്‌ തിരിച്ച്‌ കയറ്റുന്നു. ഈ T Cells അങ്ങനെ പരമ്പര കൊലയാളികൾ (serial killers) ആകുന്നു. ഇവ ക്യാൻസർ കോശങ്ങളെ തേടിപ്പിടിച്ച്‌ നശിപ്പിക്കുന്നു. ഒരു hybrid T Cell നിരവധി കോശങ്ങളെ കൊന്നുകൊണ്ട്‌ മുന്നേറുന്നു.

Orange color T Cells Killing Blue color Cancer Cells
Orange color T Cells Killing Blue color Cancer Cells

ഇത്‌ പരീക്ഷണാടിസ്ഥാനത്തിൽ, മരണം കാത്ത്‌ കിടന്നിരുന്ന പല രോഗികൾക്കും ജീവൻ തിരിച്ച്‌ നൽകി. അവരിൽ ധാരാളം പേർക്കും ക്യാൻസർ പൂർണ്ണമായും മാറിയിരിക്കുന്നു.

https://www.nejm.org/doi/full/10.1056/NEJMe1106965

https://www.geek.com/geek-pick/hiv-virus-used-to-turn-white-blood-cells-into-cancer-serial-killers-1411827/

https://www.huffingtonpost.co.uk/entry/t-cell-video-killers-video_n_7298828?guccounter=1

ജനിതക വിപ്ലവങ്ങൾ, നീണ്ട കാല പഠനങ്ങൾ, റിസർച്ചുകൾ എന്നിവയെല്ലാം പ്രഥമദൃഷ്ടിയിൽ ഉപയോഗശൂന്യം എന്ന് തോന്നിപ്പിക്കാം. എന്നാൽ, ഇവയുടെ സമഗ്രതയിലുള്ള പ്രായോഗിക ഉപയോഗം വഴി നമ്മളുടെ ഏറ്റവും ശക്തമായ, ഏറ്റവും മാരകമായ, ഏറ്റവും കഠിനമായ ശത്രുക്കളെപ്പോലും നിശ്പ്രഭമാക്കുവാൻ സാധിച്ചിട്ടുണ്ട്.വരുംകാലങ്ങളിലും ശാസ്ത്രത്തിന്, ഇത്തരം വിജയങ്ങൾ വഴി നമ്മുടെ ജീവിതം സുരക്ഷിതമാക്കുവാൻ സാധിക്കട്ടെ. ശാസ്ത്രചിന്താഗതിയും പുരോഗമിക്കട്ടെ.

Categories
Article Disease Evolution Farming Food Medicine Nature Virus

വൈറസ്സും വവ്വാലും.

HIV virus.
HIV virus.

സാർസ്‌, ഇബോള, ഹെണ്ട്ര, മാർബ്ബർഗ്ഗ്‌ , നിപ്പ എന്നീ രോഗങ്ങൾ മനുഷ്യരിലേക്ക് പരക്കുവാൻ കാരണം രണ്ടു പ്രത്യേക ജീവികൾ ആണ്. ഒന്ന്‌, രോഗകാരിയായ ‘സൂക്ഷ്മജീവി’ , വൈറസ്സുകൾ.രണ്ടാമത്തേത്, ഈ വൈറസ്സുകളെ പരത്തുന്ന വവ്വാലുകളും.

എന്തുകൊണ്ടാണ് വവ്വാലുകൾ മറ്റു ജീവികളെ അപേക്ഷിച്ച്‌ ഏറ്റവുമധികം മാരകമായ വൈറസ്സുകളെ തന്നെ പരത്തുന്നത്‌?

കാരണം ഉണ്ട്‌. പക്ഷെ അതു മനസ്സിലാക്കണമെങ്കിൽ ആദ്യം വൈറസ്സുകളെ മനസ്സിലാക്കണം. വൈറസ്സ്‌ ഒരു ഏകകോശ ജീവിയാണോ? വൈറസ്സ്‌ ഒരു പൂർണ്ണകോശം പോലും അല്ല. പോട്ടെ, വൈറസ്സ്‌ ഒരു ജീവിയാണോ? ജീവന്റെ ലക്ഷണങ്ങൾ പലതും ഇവ കാണിക്കുന്നില്ല. പിന്നെ എന്താണു വൈറസ്‌? കുറച്ച്‌ ജനിതക പദാർത്ഥങ്ങൾ ഒരു ആവരണത്തിനുള്ളിൽ നിറയ്ക്കപ്പെട്ട ഏറ്റവും ലളിതമായ ഒരു ജൈവരൂപം ആണ് വൈറസ്‌ എന്ന് ചുരുക്കിപ്പറയാം. ഇത്രയ്ക്കും ലളിതമായതു മൂലം, അവ വളരെ സൂക്ഷ്മവും ആണ്. അതായത്‌, നമ്മൾ സൂക്ഷ്മം എന്ന് വിളിക്കുന്ന ബേക്റ്റീരിയകൾക്ക്‌ കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ അവയ്ക്ക്‌ പോലും കാണാൻ സാധിക്കാത്ത വിധം ചെറുത്.
വൈറസ്സുകൾ ഒരു തരം Parasites ആണ്. സ്വന്തം നിലനിൽപ്പിനു വേണ്ടി മറ്റു ജീവികളെ ഉപയോഗിക്കുന്ന ജീവി. സ്വന്തമായിട്ട്‌ ഒരു ജൈവ/രാസ പ്രക്രിയ പോലും ചെയ്യാൻ സാധിക്കാത്തവയാണ് വൈറസ്സുകൾ. ഏതൊരു പ്രക്രിയയ്ക്കും വൈറസ്സിനു മറ്റുകോശങ്ങൾ ആവിശ്യമാണ്. പ്രത്യുൽപ്പാദനം പോലും വൈറസ്സുകൾ

Cell_receptors
Cell_receptors

ചെയ്യിപ്പിക്കുന്നത്‌ മറ്റുകോശങ്ങളെ കൊണ്ടാണ്. അതിനുവേണ്ടി വൈറസ്സ്‌ ഒരു കോശത്തെ തിരഞ്ഞെടുക്കും. ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്‌ വൈറസ്സിന്റെ ബാഹ്യമായ (പുറംതോട്‌) ആവരണത്തിൽ ആണ്. വൈറസ്സിന്റെ ആവരണത്തിനു ചുറ്റും മുള്ള്‌ പോലെ തള്ളി നിൽക്കുന്ന ഭാഗങ്ങൾ ഉണ്ട്‌. ഇവയ്ക്ക്‌ ഒരു താക്കോലിന്റെ ജോലിയാണുള്ളത്. ഏതൊരു താക്കോലും തുറക്കുന്നത്‌ താഴുകളെ ആകുമല്ലോ. ഇത്തരം താഴുകൾ കാണപ്പെടുന്നത്‌ കോശങ്ങളുടെ പുറത്താണ്. ഈ താഴുകൾ കോശങ്ങൾക്കു പരസ്പരം കൈമാറാൻ ആവശ്യമായ പദാർത്ഥങ്ങൾ ആണ്. കോശത്തിന്റെ പുറത്തുള്ള ഈ താഴുകളെ cell surface receptors എന്ന് വിളിക്കുന്നു.
ഈ താഴുകളുടെ ഉദ്ദേശ്യം, അനുവദനീയം അല്ലാത്ത പദാർത്ഥങ്ങൾ കൊശത്തിന്റെ അകത്ത്‌ കടത്തി‌ വിടാതിരിക്കുക എന്നതാണ്. വൈറസ്സ്‌ ഈ താഴുകളുടെ കള്ളത്താക്കോലും കൊണ്ടാണു വരുന്നത്‌‌. ഈ കള്ളത്താക്കോൽ പാകമാകുന്ന ഏതുകോശത്തിന്റെ അകത്തും വൈറസ്സ്‌ കടക്കും.
വൈറസ്സ്‌, കോശങ്ങളുടെ അകത്ത്‌ കടക്കുന്നത്‌ കോശത്തിന്റെ ജനിതക കോപ്പിയുണ്ടാക്കുന്ന സ്വാഭാവികപ്രക്രിയ ഹൈജാക്ക്‌ ചെയ്യാൻ വേണ്ടിയാണ്. കോശങ്ങൾക്ക്‌ സ്വന്തം ജനിതകത്തിന്റെ കോപ്പിയുണ്ടാക്കുവാൻ കഴിവുണ്ട്‌, അങ്ങനെയാണ് കോശങ്ങൾക്കുള്ളിലെ ‘പ്രത്യുൽപ്പാദനം’ നടത്തുക. കോശങ്ങളുടെ ഈ കഴിവ് വൈറസ്സ്‌ ഹൈജാക്ക്‌ ചെയ്യുന്നു. കോശത്തിനെ കൊണ്ട്‌ വൈറസ്സിന്റെ ജനിതക കോപ്പിയുണ്ടാക്കിപ്പിക്കുന്നു. ഒരോ കോപ്പിയും ഒരോ വൈറസ്സ്‌ ആകുകയും ചെയ്യുന്നു. അവസാനം ആ കോശം വൈറസ്സ്‌ കൊണ്ട്‌ നിറഞ്ഞ്‌, അവ പൊട്ടിപിളർന്ന് വ്യാപിക്കുന്നു.

പ്രകൃതിയിൽ ഒരോ കോശത്തിനും ഒരോ തരം cell surface receptors ആണുള്ളത്. അതായത്‌,

Nipah-virus
Nipah-virus

ഒരോ ജീവിക്കും അതിന്റേതായ താക്കോൽ കൊണ്ടാണു കോശത്തിനകത്തേയ്ക്ക് പ്രവേശനം ലഭിക്കുക.
ഒരു സ്പീഷീസിൽ നിന്ന് തന്നെ വളരെയധികം വ്യത്യസ്തമാണ് ഒരോ cell surface receptors ഉം. എന്നാൽ ഇവിടെയാണ് വൈറസ്സ്‌ പരിണാമം പ്രവർത്തിക്കുന്നത്‌. മേൽ പറഞ്ഞ രോഗബാധിതയായ കോശങ്ങളുടെ അകത്ത്‌ ഒരോ വൈറസ്സ്‌ കോപ്പിയുണ്ടാകുമ്പോൾ അതിൽ ചില കോപ്പികൾക്ക്‌ അക്ഷരത്തെറ്റുകൾ സംഭവിക്കാം. ആ അക്ഷരതെറ്റുകളുടെ ഫലമായി ചില വൈറസ്സുകൾക്ക്‌ അവരുടെ പുറത്തുള്ള receptors (നമ്മൾ പറഞ്ഞ അതേ താക്കൊൽ) മാറ്റം വരാം. കോടിക്കണക്കിനു കോപ്പികൾ ഉണ്ടാക്കുന്നിടത്ത്‌ കുറച്ച്‌ ലക്ഷം വൈറസ്സുകൾ receptors മാറിയാൽ അത്‌ വൈറസ്സുകളുടെ ഇപ്പൊഴുള്ള അവസ്ഥയിൽ കാര്യമായ ഗതിമാറ്റം ഉണ്ടാകില്ല. എന്നാൽ, ഈ മാറ്റംവന്ന പുതിയ receptor കൊണ്ട്‌ പുതിയ വാതിലുകൾ തുറക്കാൻ വൈറസ്സുകൾക്ക് സാധിക്കുന്നു. ഇങ്ങനെ ഒരു ജീവിയിൽ ഉണ്ടായിരുന്ന വൈറസ്സ്‌ മറ്റൊരു സ്പീഷീസിലോട്ട്‌ കുടിയേറുമ്പോൾ ആ പുതിയ സ്പീഷീസിൽ ഈ വൈറസ്സിനെ പ്രതിരോധിക്കാനുള്ള യാതൊരുവിധ സംവിധാനവും ഉണ്ടായിരിക്കില്ല. ആ ജീവിക്ക്, ഈ വൈറസ്സ്‌ ഒരു പുതിയ ആക്രമണകാരി ആയിരിക്കും. അങ്ങനെ പ്രസ്തുത ജീവിയ്ക്കുള്ളിൽ ഈ വൈറസ്സുകൾ മാരക പ്രഹരശേഷി കൈവരിക്കുന്നു.മനുഷ്യരിൽ ഇങ്ങനെ മറ്റു സ്പീഷീസിൽ നിന്നും വൈറസ് ബാധയുണ്ടാകുന്നതിനെ zoonotic viral infections എന്ന് വിളിക്കുന്നു.

നമുക്ക് ജലദോഷം വരുന്നത്‌ Rhinovirus നമ്മുടെ ശ്വാസകോശത്തെ ആക്രമിക്കുന്നത് മൂലമാണ്. നിരവധി തലമുറകൾ ആയി ഈ Rhinovirusന്റെ കൂടെ നമ്മൾ ജീവിച്ചു തുടങ്ങിയിട്ട്‌. അതുകൊണ്ട് തന്നെ ഇതിന്റെ അക്രമം നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ മനുഷ്യരിൽ കാര്യമായ കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്ത വൈറസ്സുകൾ മനുഷ്യരിൽ നിന്ന് ചാടി മറ്റു ജീവികളെ അക്രമിക്കുമ്പോൾ അതിനെ reverse zoonosis എന്ന് പറയും.മനുഷ്യന്റെ ശക്തമായ മരുന്നുകൾ അതിജീവിക്കാൻ സാധിക്കുന്ന വൈറസ്സുകൾ മറ്റു ജീവികളിൽ കടക്കുമ്പോഴേക്കും അവ ഭയാനകമാം വിധം കുഴപ്പങ്ങൾ ഉണ്ടാക്കുന്നു.

എന്നാലും എന്തുകൊണ്ടാണു വവ്വാലിൽ നിന്ന് വരുന്ന വൈറസ്സുകൾക്ക്‌ ഇത്ര മാരകശക്തി?

വവ്വാൽ ഒരു സസ്തനിയാണ്. പറക്കുവാൻ സാധിക്കുന്ന ഏക സസ്തനി. പറക്കുവാൻ വേണ്ടി വവ്വാലുകൾക്ക്‌ പരിണാമപരമായ പല പ്രത്യേകതകൾ ഉണ്ട്‌. ശക്തിയായി ചിറകടിക്കുവാൻ വേണ്ടി വളരെയധികം ഊർജ്ജം ആവിശ്യമാണ്. സസ്തനി ആയതുകൊണ്ട് തന്നെ ഇവ warm blooded ആണ്. പറക്കുന്ന വവ്വാലുകൾക്ക്‌ ശരീരം തണുപ്പിക്കാൻ സാധിക്കുമെങ്കിലും അവയുടെ ശരീരത്തിലെ ചൂട്‌ വളരെയധികം ഉയരുന്നുണ്ട്. ഇത് മൂലം സാധാരണ വൈറസ്സുകൾ എല്ലാം മരിക്കുന്നു. എന്നാൽ അതിനെ അതിജീവിക്കുന്ന വൈറസ്സുകൾ മാത്രം വവ്വാലിൽ വളരുന്നു. അതുപോലെ, പറക്കുവാൻ ആവശ്യമായ ഉയർന്ന metabolism ഉള്ള വവ്വാലിന്റെ ശരീരത്തിലെ കേടുപാടുകൾ പ്രതിരോധിക്കാൻ വവ്വാലിന്റെ ഉള്ളിൽ പരിണമിച്ചുണ്ടായ വളരെ മികച്ച immunity system ആണുള്ളത്. ഈ മികച്ച പ്രതിരോധശക്തിയെ അതിജീവിച്ചുകൊണ്ട് പരിണമിച്ച വൈറസ്സുകൾക്ക് അകത്ത്‌ കടക്കുവാൻ സാധിച്ചാൽ അവയ്ക്ക്‌ മറ്റ് പുതിയ ജീവികളുടെ അത്ര ശക്തമല്ലാത്ത പ്രതിരോധം ഒരു പ്രശനമേ അല്ലാതായി മാറുന്നു. തീയിൽ കുരുത്തത്‌ വെയിലത്ത്‌ വാടില്ലാ എന്ന് പറയുമ്പോലെ, വവ്വാലിൽ പരിണമിച്ച വൈറസ്സ്‌ മനുഷ്യരുടെ ഉള്ളിൽ തളരില്ലാ.

മറ്റൊരു വലിയ വിത്യാസം എന്തെന്നാൽ, വവ്വാലുകൾ വൈറസ്സിനെ തിരിച്ച് പ്രതിരോധിക്കുന്ന രീതിയിൽ ഉള്ള കാര്യമാണ്. മറ്റു ജീവികളെപ്പോലെ വൈറസ്സുകളെ അപ്പാടെ തുരത്തുന്നതിനു പകരം ചെറിയ തോതിൽ വൈറസുകൾ കൂടുതൽ കാലം അവയുടെ ഉള്ളിൽ തങ്ങിനിൽക്കാൻ അനുവദിക്കുന്നു.

എന്തുകൊണ്ട്‌ ഈ വൈറസ്സുകൾ വവ്വാലിനെ അല്ലെങ്കിൽ വാഹകരായ മറ്റു ജീവികളെ കൊല്ലാൻ തക്ക ആർജ്ജവം ഇല്ല?

Bats
Bats

നേരത്തെ പറഞ്ഞല്ലോ, ഈ വവ്വാലുകൾ ഈ വൈറസ്സിന്റെ ഒപ്പം ആണു പരിണമിച്ചുണ്ടായത്‌‌. അതുകൊണ്ട്‌ വവ്വാലിൽ അസ്വാസ്ത്യം ഉണ്ടാക്കുമെങ്കിലും ഇവയ്ക്ക് വവ്വാലിന്റെ പ്രതിരോധശേഷിക്ക്‌ മുന്നിൽ മാരകമായ തീവ്രതയിൽ പിടിച്ചുനിൽക്കുക സാധ്യമല്ല.

വവ്വാലുകളിൽ തന്നെ നിരവധി സ്പീഷീസുകൾ ഉണ്ട്‌. അതിനാൽ അവയിൽ ഉള്ള വൈറസ്സുകൾ വവ്വാലുകളിൽ നിന്ന് പരസ്പരം സ്പീഷീസുകളിലേക്ക് ചാടുവാൻ മിടുക്കരാണ്.വവ്വാലിന്റെ അടുത്ത് ഇടപഴകുവാൻ പോകുന്ന ജീവികൾക്കാണു വവ്വാലിൽ നിന്ന് വൈറസ്സുകൾ കിട്ടുവാൻ സ്വാഭാവികമായും സാധ്യത കൂടുതൽ. മനുഷ്യർ കാട്ടിലേക്ക്‌ കൂടുതൽ സ്ഥലം കൈയേറുമ്പോൾ ആണ് ഇത്തരം ഇടപെഴകലിനുള്ള അവസരങ്ങൾ കൂടുന്നത്‌. മനുഷ്യനും അവന്റെ കൂടെ ജീവിക്കുന്ന മൃഗങ്ങളുമായി ഇങ്ങനെ കൂടുതൽ ഇടപെഴകുമ്പോൾ സ്പീഷീസ്‌ മാറി അക്രമിക്കാൻ വൈറസ്സിനു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.

ചൈനയിൽ 2016-17ൽ പന്നിക്കുട്ടികളെ ബാധിക്കുന്ന കൊറൊണവൈറസ്സ്‌‌ വൻ നാശം വിതച്ചു. 25000 പന്നിക്കുട്ടികളെയാണ് അത് കൊന്നു കളഞ്ഞത്‌.
2002ൽ കൊറോണവൈറസ്സ്‌ വവ്വാലിൽ നിന്ന് പരന്ന് 800 മനുഷ്യജീവൻ ആണു കവർന്നത്‌. ഇവ ഉത്ഭവിച്ചതോ, ചൈനയിലെ ഒരു ഗുഹയിൽ ജീവിക്കുന്ന ഒരു കൂട്ടം വവ്വാലുകളിൽ നിന്നും.

നിപ്പ വൈറസ്സ്‌ ഇവിടെ നമ്മുടെ നാട്ടിൽ, ഇതുവരെ പത്തു മനുഷ്യജീവനാണ് അപഹരിച്ചിട്ടുള്ളത്. 1998-99 കാലഘട്ടത്തിൽ മലേഷ്യയിൽ അത്‌ 105 ആളുകളെ കൊന്നു. നേരിട്ടുള്ള സമ്പർക്കം വഴിയാണ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഇത്‌ പടരുക. 2014ൽ എബോള വൈറസ് 5000 പേരെ ലോകത്തു നിന്ന് തുടച്ചു മാറ്റിയിട്ടുണ്ട്. 5,00,000 ആളുകൾ വർഷന്തോറും ലോകത്ത്‌ ഫ്ലു ബാധിച്ചു മരിക്കുന്നു.
മലേറിയ 10,00,000 ആളുകളെ എല്ലാ വർഷവും ലോകത്ത്‌ കൊല്ലുന്നുണ്ട്, അതും കൊതുകു വഴി മാത്രം. അതിനാൽ നിപ്പാ വൈറസിനെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് അതിശയോക്തിയിൽ പൊതിഞ്ഞു പ്രചരിച്ചു കൊണ്ടിരിക്കുന്ന പൊതു ഭയം അസ്ഥാനത്താണ് എന്ന് മനസ്സിലാക്കാൻ ഇതിലും വലിയ ഉദാഹരണങ്ങൾ ആവിശ്യമില്ല.

 

References:

  1. https://www.nature.com/articles/d41586-017-07766-9
  2. http://www.sciencemag.org/news/2017/06/bats-really-do-harbor-more-dangerous-viruses-other-species
  3. https://www.nature.com/news/bats-are-global-reservoir-for-deadly-coronaviruses-1.22137
  4. https://www.wired.com/2014/10/bats-ebola-disease-reservoir-hosts/
  5. https://www.nih.gov/news-events/news-releases/new-coronavirus-emerges-bats-china-devastates-young-swine
  6. http://www.bats.org.uk/pages/bats_and_viruses.html
  7. https://www.newscientist.com/article/2161942-bats-spread-ebola-because-theyve-evolved-not-to-fight-viruses/